എന്തിന് ഭാരതത്തിലെ ചില മുസ്ലിങ്ങള്‍ മാത്രം യോഗയെ എതിര്‍ക്കുന്നു എന്ന യോഗി ആദിത്യനാഥിന്റെ ചോദ്യം പ്രസക്തമാണ്. പതഞ്ജലി മഹര്‍ഷിയാണ് യോഗയുടെ ആചാര്യന് എന്നതുമാത്രംകൊണ്ട് യോഗ ഹൈന്ദവമാകുന്നില്ല. യോഗയ്ക്ക് ഇന്ന് ആഗോള അംഗീകാരം ലഭിച്ചത് അത് ശാരീരിക മാനസിക ആരോഗ്യം ശക്തിപ്പെടുത്തുകയും മാനസിക പിരിമുറുക്കം കുറയ്ക്കുകയും കാന്‍സറിന്റെപോലും ശമനത്തിന് സഹായിക്കുകയും ചെയ്യുന്നതുകൊണ്ടാണ്.
ഭാരതത്തില്‍ 2000 ബിസി യിലാണ് പതഞ്ജലി മഹര്‍ഷി യോഗസൂത്രം രചിച്ചതെന്ന് കരുതപ്പെടുന്നു. പത്തൊമ്പതാം നൂറ്റാണ്ടോടെ ഇത് പടിഞ്ഞാറന്‍ രാജ്യങ്ങളിലും വ്യാപകമായി. അതിന് പ്രധാന കാരണം യോഗയ്ക്ക് ക്ലേശംകുറയ്ക്കുവാനും പ്രമേഹം നിയന്ത്രണവിധേയമാക്കാനും ഹൃദയാഘാതം തടയാനും കഴിയുമെന്നതിനാലാണ്. ഡ്യൂക്ക് യൂണിവേഴ്സിറ്റി യോഗയെപ്പറ്റി 100 പഠനങ്ങളാണ് നടത്തിയിട്ടുള്ളത്.
മാനസിക പിരിമുറുക്കത്തിന് അയവുവരുത്തുന്നതിനൊപ്പം നല്ല ഉറക്കം ലഭിക്കുവാനും സഹായിക്കുന്നതുള്‍പ്പെടെ 10 ഗുണങ്ങള്‍ യോഗക്കുള്ളതായി പാശ്ചാത്യ പഠനങ്ങളില്‍ വിവരിക്കുന്നുണ്ട്. ലോകത്തെ 100 ലേറെ രാജ്യങ്ങള്‍ ( മുസ്ലിം രാജ്യങ്ങള്‍ അടക്കം) യോഗ പരിശീലിക്കുകയും 177 രാജ്യങ്ങള്‍ ആഗോള യോഗദിനം ആചരിക്കുന്നതിനെ പിന്തുണക്കുകയും ചെയ്യുന്നു. അമേരിക്കയടക്കം നിരവധി പടിഞ്ഞാറന്‍ രാജ്യങ്ങള്‍ യോഗ പഠിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നു. യോഗയെ ഐക്യരാഷ്ട്രസഭ അംഗീകരിച്ചതിനാലാണ് എല്ലാവര്‍ഷവും ജൂണ്‍ 21 അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കാന്‍പോകുന്നത്. ഇതുപ്രമാണിച്ച് കേന്ദ്രസര്‍ക്കാര്‍ ഒരു തപാല്‍ സ്റ്റാമ്പും ഇറക്കുന്നുണ്ട്.
കലയും ശാസ്ത്രവും ദര്‍ശനവുമാണ് യോഗ എന്നും കായികശക്തിയും മനഃശക്തിയും തരുന്നതാണ് യോഗ എന്നും രാഷ്ട്രപതി പറയുന്നു. ഇന്ന് കേരളത്തിലെ ആയുര്‍വേദം ലോകപ്രസിദ്ധം മാത്രമല്ല ആഗോള അംഗീകാരവും അതിന് ലഭിക്കുന്നുണ്ട്. നാഗാര്‍ജുനപോലുള്ള ആയുര്‍വേദ ചികിത്സാ കേന്ദ്രങ്ങളില്‍ നാട്ടുകാരെക്കാള്‍ വിദേശികളാണ് വരുന്നത്. ഇവരെല്ലാം യോഗ അഭ്യസിക്കുന്നവരാണ്.
ചില മുസ്ലിങ്ങള്‍ ഇപ്പോള്‍ യോഗയ്ക്ക് ഹിന്ദുത്വ പ്രതിഛായ നല്‍കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദി ഐക്യരാഷ്ട്രസഭയില്‍ അന്താരാഷ്ട്ര യോഗദിനം നിര്‍ദ്ദേശിച്ചതിനാലാണത്രെ. മോദിയെ മുസ്ലിംവിരോധിയായി മുദ്രകുത്തി അദ്ദേഹം മുസ്ലിം വിഭാഗമുള്‍പ്പെടെയുള്ള സമൂഹത്തിനുവേണ്ടി ചെയ്യുന്ന നന്മകള് അംഗീകരിക്കാന്‍ ഒരുവിഭാഗം തയ്യാറാകാത്തത് ദൗര്‍ഭാഗ്യകരമാണ്. എന്നുമാത്രമല്ല സര്‍ക്കാരിന്റെ നേട്ടങ്ങളെ വിഭാഗീയമായി അവതരിപ്പിക്കുകയും ചെയ്യുന്നു. പതഞ്ജലി മഹര്‍ഷിയും മറ്റും യോഗയുടെ ആചാര്യന്മാരായതിനാലാണ് അതിന് ഹൈന്ദവഛായ നല്കുന്നതെങ്കില് മുസ്ലിം സമുദായം എന്തുകൊണ്ട് ആയുര്‍വേദം അംഗീകരിക്കുന്നു.
ആയുര്‍വേദത്തിന്റെ ദേവന് ധന്വന്തരിയാണല്ലോ. അങ്ങനെയെങ്കില്‍ ആയുര്‍വേദം ഹൈന്ദവമല്ലേ? പിന്നെ എന്തുകൊണ്ട് മുസ്ലിങ്ങള്‍ ആയുര്‍വേദം സ്വീകരിക്കുകയും അതിനായി ആശുപത്രികള്‍ സ്ഥാപിക്കുകയും ചെയ്യുന്നു.
യോഗയെ എതിര്‍ക്കുന്നത് മാനവികതയെ എതിര്‍ക്കുന്നതിന് തുല്യമാണ്. ഇതിലൂടെ വിഭാഗീയത വളര്‍ത്തുകയാണ്. ഭാരതത്തിന്റെ പുരോഗതിക്കുവേണ്ടത് സമുദായങ്ങള്‍ തമ്മിലുള്ള ഐക്യമാണ്. താലിബാന്‍കാരെപ്പോലുള്ള സംഘടനകളൊഴികെ ആരും പൊതുസമൂഹത്തിനുവേണ്ടി എടുക്കുന്ന പുരോഗമന നടപടികളെ എതിര്‍ക്കുന്നില്ല. ഇപ്പോള്‍ യോഗയോട് ചില മുസ്ലിങ്ങള്‍ സ്വീകരിക്കുന്നതുപോലുള്ള യുക്തിഹീനമായ നിലപാടാണ് ഭാരത വിഭജനത്തിനും പാക്കിസ്ഥാന് രൂപീകരണത്തിനും വഴിവെച്ചത്. ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെങ്കിലും മുസ്ലിം സമുദായം സങ്കുചിത മനോഭാവം വച്ചുപുലര്‍ത്തരുത്.
അന്താരാഷ്ട്ര യോഗദിനാചരണത്തില്‍ ഐക്യരാഷ്ട്രസഭകൂടി പങ്കെടുക്കുന്നതിലൂടെ തെളിയുന്നത് അതിന് സാമുദായിക നിറം ഇല്ലെന്നാണ്. 177 ലോകരാഷ്ട്രങ്ങളിലെ 47 ഇസ്ലാമിക രാഷ്ട്രങ്ങളും ഈ പരിപാടിയില്‍ പങ്കെടുക്കുന്നു. അന്താരാഷ്ട്ര യോഗ സമ്മേളനങ്ങളില്‍ പങ്കെടുക്കാനും ഇസ്ലാമിക രാഷ്ട്രങ്ങള്‍ ആഗ്രഹം പ്രകടിപ്പിക്കുന്നു. മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡിന്റെ ആഗ്രഹപ്രകാരം സൂര്യനമസ്കാരം യോഗപരിപാടികളില്‍നിന്നും കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കിയിട്ടുമുണ്ട്.
നരേന്ദ്രമോദിയുടെ യുഎസ് സന്ദര്‍ശനത്തില്‍ യോഗയുടെ മഹത്വത്തെപ്പറ്റി വിവരിച്ചിരുന്നു. മുസ്ലിം ക്രൈസ്തവ രാഷ്ട്രങ്ങളടക്കം യുഎന്നിന്റെ ആഭിമുഖ്യത്തില്‍ അന്തര്‍ദ്ദേശീയ യോഗാദിനാചരണത്തിന് പിന്തുണ നല്‍കിയിട്ടുണ്ട്. ശാരീരിക-മാനസികാരോഗ്യത്തിനുള്ള ഒരു പദ്ധതിയ്ക്കെതിരെ ചില സംഘടനകള്‍ രംഗത്തുവന്നപ്പോള്‍ അന്താരാഷ്ട്ര യോഗദിനത്തില്‍ യോഗ ചെയ്യണമെന്ന് നിര്‍ബന്ധമില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി വ്യക്തമാക്കിയിരിക്കുന്നു. മഹത്തായ ഭാരതീയ പൈതൃകത്തെ അനാവശ്യമായി മതവല്‍ക്കരിച്ച് അതിന്റെ നേട്ടങ്ങളെ തിരസ്കരിക്കരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: