കുറെക്കാലം മുമ്പാണ്. അമ്പലത്തില്‍ ഉത്സവം കൂടിയിട്ട് കുടുംബസമേതം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. നേരം വെളുപ്പിനെ നാലുമണിയായിക്കാണും. വഴിയോരത്തെ ഇറച്ചിക്കടയില്‍നിന്ന് ഒരടിയുടെ ശബ്ദം, ഒരു നാല്ക്കാലിയുടെ ഞരക്കം. അല്പം കഴിഞ്ഞ് മറ്റൊരടിയുടെ ശബ്ദവും, മറ്റൊരു ദീനമായ ഞരക്കവും….പിറ്റേന്ന് ഈസ്റ്ററായിരുന്നു.
‘കഷ്ടം’ ഭാര്യ പറഞ്ഞു: ”പെറ്റു മണ്ണില്‍വീഴുമ്പോള്‍ മുതല്‍ അവസാന ശ്വാസംവരെ പാലും ചാണകവും ഗോമൂത്രവും തന്നും കലപ്പവലിച്ചുഴുത് അന്നംവിളയിച്ചും മനുഷ്യന് നന്മമാത്രം ചെയ്യുന്ന ഇവറ്റകളെ കൊന്നുതിന്നാന്‍ ഇവന്മാര്ക്ക് കണ്ണില്‍ച്ചോരയില്ലേ! ഇതൊക്കെ കാണുമ്പോള്‍ നന്മയിലുള്ള വിശ്വാസംതന്നെ നഷ്ടപ്പെടുന്നു….”
ഞാനാലോചലിക്കുകയായിരുന്നു, ഇന്നാണെങ്കില്‍ എന്റെ ഭാര്യയെ ഹിന്ദു ഫാസിസ്റ്റാക്കാന് ഇത്രയും മതി. പശുക്കളെ കൊല്ലും, കൊല്ലണം അതാണ് മതേതരത്വത്തിന്റെ മുഖമുദ്ര. പഴയ ‘പശുവും കിടാവും’ പോലെ ബിജെപിവിരുദ്ധര്ക്കെല്ലാം ഒരുമിക്കാവുന്ന ഒരു തെരഞ്ഞെടുപ്പ് ചിഹ്നം- പശുവും കശാപ്പുകാരനും!പൂരപ്പിറ്റേന്ന്, ജന്മഭൂമിയില് ‘ഗജേന്ദ്രമോക്ഷം’ വായിച്ചപ്പോള്‍, അമ്പലപ്പുഴയുള്പ്പെടെ ഗോപാലകനായ കൃഷ്ണനെ പ്രതിഷ്ഠിച്ച നിരവധി ക്ഷേത്രങ്ങളുടെ ഭരണാധികാരം കയ്യാളിയിരുന്ന സി.പി.നായര്‍ സമകാലികകേരളം ഉച്ചത്തില്‍ ചര്‍ച്ചചെയ്തുകൊണ്ടിരിക്കുന്ന ഗോവധനിരോധനത്തെ ഒന്നു പരാമര്ിശിക്കുമെന്നു കരുതി.
ഗുരുവായൂരുണ്ണിക്കണ്ണന് നിവേദിച്ച പാല്‍പ്പായസം ഒരു തുള്ളി സേവിച്ചിട്ടുണ്ടെങ്കില്‍ ആ പാല് ചുരത്തിയ ഗോമാതാവിന്റെ കണ്ണുകളിലെ ദൈന്യതയെ ഒരിക്കലെങ്കിലും സ്പര്‍ശിക്കുമെന്നു പ്രതീക്ഷിച്ചു. കാണാതായപ്പോള്‍ എന്റെ എൡയ ബുദ്ധിക്കു സംശയം- എല്ലാ ജീവികള്‍ക്കും വേദന ഒരുപോലെയല്ലെ? അതോ പണ്ട് ബ്രാഹ്മണനൊരു നിയമം, പുലയന് മറ്റൊരു നിയമം എന്നു പറഞ്ഞതുപോലെ ആനക്കും മറ്റു നാല്ക്കാലികള്ക്കും വേദനയുടെ അനുഭവം വേറെവേറെയാണോ? ആനയെ തല്ലരുതെന്നും പശുവിനെ തല്ലിക്കൊല്ലണമെന്നുമുള്ള പാര്‍ട്ടി രാഷ്ട്രീയത്തിന്റെ ത്രാസില്‍ ജീവകാരുണ്യത്തിന്റെ ഇറച്ചി തൂക്കിവില്ക്കുന്ന ബിനോയ് വിശ്വത്തിന്റെ നിലപാട് എനിക്ക് മനസിലാവും. സി.പി. നായരെ അത്രയും കൃത്യമായി അറിയാത്തതുകൊണ്ടാവാം ഒരുപക്ഷേ എന്റെ സംശയങ്ങള്‍…
ഒരുപാടു മഹാക്ഷേത്രങ്ങളും ഹൈന്ദവ സംസ്കാരകേന്ദ്രങ്ങളുമുണ്ടെങ്കിലും മലപ്പുറത്തിന് മുസ്ലിംജില്ല എന്ന പ്രതിഛായ സൃഷ്ടിച്ചെടുക്കാന്‍ ആ സംഘടിത മതസമൂഹത്തിന് സാധിച്ചിരിക്കുന്നു. അവിടെ എഴുത്തച്ഛന്റെ പോയിട്ട് ഒ.വി. വിജയന്റെ പോലും പ്രതിമ സ്ഥാപിക്കാന്‍ മതേതര കേരളത്തിന് കഴിയില്ല. എല്‍കെജിയില്‍ പഠിക്കുന്ന പിഞ്ചുകുഞ്ഞുങ്ങള്ക്കുവരെ റമദാനില്‍ കഞ്ഞിവെള്ളം നിഷേധിച്ചാല്‍ പ്രതിഷേധിക്കാന്‍ ഒരു ഡിവൈഎഫ്ഐക്കാരന്റെയും ഒരവയവവും പൊങ്ങില്ല. നീര്മാതളഭൂമിയെന്ന് ‘ഇന്നലെ’ സാഹിത്യവല്ക്കരിച്ച തറവാട്ടുഭൂമിയിലെ നൂറ്റാണ്ടുപാമ്പര്യമുള്ള സര്‍പ്പത്തറയിലെ അന്തിത്തിരി ഊതിക്കെടുത്താന്‍ പുരോഗമന-സാംസ്കാരിക കേരളം മുഴുവന്‍ അവരോടൊപ്പമുണ്ട്.
ഇടുക്കിയും മലപ്പുറത്തിന്റെ മറ്റൊരു പതിപ്പ്.
അവിടുത്തെ ഭരണം അച്ചന്മാര്ക്ക്. അവരുടെ അടുക്കളപുറത്ത് ഓഛാനിച്ചുനല്ക്കാന് കുറെ ഹിന്ദുനാമധാരികളുമുണ്ട്. അല്ലെങ്കില്‍ ഇടവത്തിലും കര്‍ക്കടകത്തിലും പൊട്ടാത്ത മുല്ലപ്പെരിയാര്‍ വൃശ്ചികമാസത്തില്‍ പൊട്ടില്ലായിരുന്നു. തെരുവുയുദ്ധം നടത്തി അയ്യപ്പന്മാരെ തടയില്ലായിരുന്നു. വനഭൂമിയില്‍ കുരിശുനാട്ടുന്നതും ഭരണകൂടം അതുകണ്ടില്ലെന്ന് നടിക്കുന്നതും അരമനയുടെ രഹസ്യ അജണ്ട നടപ്പാക്കുന്നവരുടെ പേരുനോക്കി മതം പറയുക- ജോസഫ്, ബിജി….. ഇടുക്കിയിലെ എംപിപോലും യുഡിഎഫിന്റെയോ എല്‍ഡിഎഫിന്റെയോ സ്ഥാനാര്‍ത്ഥിയായിരുന്നില്ല.
അരമനയില്‍നിന്ന് എടുത്തുകൊടുത്തത് അത്യാര്‍ത്തിമൂത്ത എല്‍ഡിഎഫ് ഏറ്റെടുക്കുകയായിരുന്നില്ലേ? എന്നാല്‍ പത്തനംതിട്ട ജില്ലയെന്നു കേള്‍ക്കുമ്പോള്‍ ഓര്‍മ്മവരുന്നത് ശബരിമലയും ആറന്മുളയപ്പനും ആറന്മുളകണ്ണാടിയും പോലുള്ള ഹൈന്ദവ ബിംബങ്ങള്‍. അതില്‍ ശബരിമലയെ തകര്‍ക്കാന്‍ മകരവിളക്കിനെതിരെ കേസുകൊടുത്തും നിലക്കലില്‍ കള്ളക്കുരിശ് (ജോസഫ് പുലിക്കുന്നേല്‍- ആര്‍ഷനാദം മാസിക, മാര്‍ച്ച് 2011) കണ്ടെടുത്തുമൊക്കെ യുക്തിവാദ-മതേതര പുരോഗമന ക്രൈസ്തവ കൂട്ടായ്മ ഒറ്റക്കെട്ടായി ശ്രമിക്കുന്നുണ്ടല്ലൊ. ഇനി തിരുവാറന്മുളയപ്പന്റെ ‘ഉയരം കുറക്കാനുള്ള’ ദൗത്യമേല്പ്പിച്ചിരിക്കുന്നതും ഒരു ഹിന്ദുനാമധാരിയെത്തന്നെ…അതുകൂടി പൂര്‍ത്തിയാക്കിയാല്‍ പത്തനംതിട്ടയില്‍ ‘വെള്ളം’ തളിക്കാം!
തൃശൂരെന്ന് കേള്‍ക്കുമ്പോ ആദ്യം വടക്കുംനാഥനെ ഓര്‍മവരും. ഭഗവത്സാന്നിധ്യമുള്ള ഇലഞ്ഞിത്തറ സ്ഥിതിചെയ്യുന്ന തേക്കിന്‍കാട് മൈതാനവും മേളക്കൊഴുപ്പില്‍ ചെവിയാട്ടി നില്ക്കുന്ന ഗജകേസരികളും ആര്‍ത്തുവിളിക്കുന്ന പുരുഷാരവും! അനുഷ്ഠാനാഘോഷംതന്നെയായ ആറാട്ടുപുഴപ്പൂരമുള്പ്പെടെ നിരവധി ദേവമേളകള്! അതില്‍ തേക്കിന്‍കാട് മൈതാനത്തെ ആദ്യം എഴുതിത്തള്ളാം. അവിടെ ‘ഭൂതസാന്നിധ്യം’ കണ്ടുതുടങ്ങിയിരിക്കുന്നു. ഇറുകിയ ജീന്‍സും ഷര്‍ട്ടുമിട്ട് എണ്ണതേക്കലോ കുളിയോ ഉണ്ടെന്ന് തോന്നാത്ത ചകിരിപോലെ നീട്ടിവളര്‍ത്തിയ താടിയും മുടിയും പറപ്പിച്ച്, കഞ്ചാവടിച്ച കുറേ രൂപങ്ങള്‍, ആണും പെണ്ണും എന്തിനോടോ ഉള്ള പ്രതിഷേധമെന്ന പേരില്‍ എന്തൊക്കെയോ വികൃതശബ്ദങ്ങള് പുറപ്പെടുവിച്ചുകൊണ്ട് ഉറഞ്ഞുതുള്ളുന്നത് ഈയിടെ ചാനലുകളില്‍ കാണുകയുണ്ടായി.
രഞ്ജിത്തിന്റെ ‘പ്രാഞ്ചിയേട്ടന് ആന്റ് ദ സെയിന്റ്’ കണ്ടതോടെ തൃശൂരിന്റെ ഹൈന്ദവ പ്രതിഛായക്ക് എന്റെ മനസ്സില്‍ മങ്ങലേറ്റു. തൃശൂര്‍ ഭാഷയിലൂടെ, പ്രാഞ്ചിയേട്ടനെയും പുണ്യവാളനെയും മഹത്വവല്ക്കരിച്ചതിലൂടെ, ഒടുവില്‍ പുണ്യാളന്റെ മുമ്പില്‍വെച്ച് മേനോത്തിപ്പെണ്ണിനെ കുരിശുതാലി അണിയിച്ചതിലൂടെ തൃശൂരിന്റെ പ്രതിഛായയെ ക്രൈസ്തവീയതക്ക് കെട്ടിച്ചുകൊടുക്കുകയാണ് സംവിധായകന്! ഇനി പൂരപ്പരുമകൂടിയേ നശിപ്പിക്കേണ്ടതുള്ളൂ. മണ്ഡലമടുക്കുമ്പോള്‍ മുല്ലപ്പെരിയാര്‍ പൊട്ടുന്നതുപോലെ, അതിനുള്ള മുന്നൊരുക്കമാണ് പൂരമടുക്കുമ്പോഴുള്ള ഈ ആനപ്രേമം.
കഴിഞ്ഞവര്‍ഷം വെടിക്കെട്ടിനെതിരെയായിരുന്നു പ്രതിഷേധം. സഹജീവികളോടുള്ള സ്നേഹമായിരുന്നെങ്കില്‍ എത്രയോ വളര്‍ത്തുമൃഗങ്ങളെ നമ്മള് പീഡിപ്പിക്കുന്നു!! ഒരായുസ്സു മുഴുവന്‍ ഉള്ളതെല്ലാം മനുഷ്യനു ചുരന്നുതരുന്ന ഗോമാതാവിന്റെ സങ്കടം കാണാത്തവര്‍ ആനയെഴുന്നള്ളിപ്പിന്റെ പേരില്‍ ഇത്രയും കണ്ണീരൊഴുക്കുന്നതു കാണുമ്പോള്‍ മറ്റെന്താണ് ചിന്തിക്കേണ്ടത്? ആദ്യം ആന, പിന്നെ ഓരോന്നായി. ഒടുവില്‍ പ്രശസ്തമായ തെക്കോട്ടിറക്കത്തില്‍ തെക്കോട്ടിറങ്ങുന്ന ദേവീദേവന്മാരെ നേരെ ‘തെക്കോട്ടു’പറഞ്ഞയക്കുക. കരുനാഗപ്പള്ളിയിലൊരു സ്കൂള്ചിഹ്നത്തിലെ വീണയും വിളക്കും നിഷിദ്ധമായതുപോലെ ഹിന്ദുദേവീദേവന്മാരെ എഴുന്നള്ളിക്കുന്നത് ലോകപ്രശസ്തമായ തൃശൂര്‍പൂരത്തിന്റെ മതേതര സ്വഭാവത്തിനു മങ്ങലേല്പ്പിച്ചാലോ.
യുക്തിയല്ലേ? വടക്കുന്നാഥനു മുകളില്‍ ‘പ്രാഞ്ചിയേട്ടനെയും പുണ്യാളനെ’യുമുയര്ത്താനുള്ള ശ്രമമാണെന്നു സംശയിക്കണം. ആനക്ക് മാത്രം ‘പാവം മിണ്ടാപ്രാണി’ പട്ടം നല്കി അവതരിപ്പിക്കുന്നത് പൊതുപിന്തുണ നേടാനുള്ള അടവും. ഇല്ലെങ്കില്‍ പ്രകടിപ്പിക്കേണ്ടയിരുന്നത് എല്ലാ മിണ്ടാപ്രാണികളോടുമുള്ള സഹജീവിസ്നേഹമായിരുന്നു. ഇത്തരം രഹസ്യഅജണ്ടയുടെ കുരിശുതാലിക്ക് മേനോത്തികുട്ടികള് കഴുത്തുനീട്ടിക്കൊടുക്കുന്നതാണ് സങ്കടം.
ധൂര്‍ത്തില്‍നിന്നും ആഘോഷങ്ങളില്‍നിന്നും മോചിപ്പിച്ച് ഹിന്ദുമതത്തെ രക്ഷിക്കുവാനാണ് ശ്രമമെങ്കില്‍ അത് തുടങ്ങേണ്ടത് കതിരില്നിന്നല്ല അടിവേരില്‍നിന്നാണ്. ആദ്യം വ്യക്തിയില്‍നിന്ന്, കുടുംബത്തില്‍നിന്ന്. അതിനുശേഷം പൂരപ്പറമ്പുകളിലേക്കു വന്നതുകൊണ്ടേ പ്രയോജനമുള്ളൂവെന്ന് എനിക്ക് തോന്നുന്നു. മറ്റേത്, വീപരീതമായിരിക്കും ഫലം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: