ഡോ. ബി.ആര്. അരുണിന്റെ (ജന്മഭൂമി ഏപ്രില്‍ 28-4-15) പ്രസ്താവനയാണീ കത്തിനാധാരം. അലോപ്പതി ഡോക്ടര്‍മാരുടെ സംഘടനയായ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും ആരോഗ്യവകുപ്പും ഗൂഢാലോചന നടത്തി ‘ആയുഷി’ന്റെ കീഴില്‍വരുന്ന ചികിത്സാരീതികളുടെ നട്ടെല്ലൊടിക്കുന്നു എന്നാണ് ഡോ. അരുണ്‍ പറയുന്നത്. അലോപ്പതി ആശുപത്രിയില്‍ ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് പരിശീലനം നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് പ്രസ്തുത പ്രസ്താവന. അവഗണനയുടെ ചെറിയൊരുദാഹരണം മാത്രമാണിത്. കേന്ദ്രസര്‍ക്കാര്‍ ആയുഷിന്റെ കീഴില്‍വരുന്ന ആയുര്‍വേദ, യുനാനി, സിദ്ധ, ഹോമിയോ നാച്വറോപ്പതി, ഇതര ഭാരതീയ പാരമ്പര്യ ചികിത്സാരീതികള്തുടങ്ങിയവക്ക് ഏറ്റവും മുന്തിയ പ്രാധാന്യവും പരിഗണനയുമാണ് നല്‍കുന്നത്. ഒട്ടുമിക്ക സംസ്ഥാനങ്ങളും ‘ആയുഷി’ന് പ്രത്യേക വകുപ്പ് രൂപീകരിച്ചുകഴിഞ്ഞു.
അലോപ്പതിയില്നിന്നു തികച്ചും വ്യത്യസ്തമായ ചികിത്സാരീതി എന്ന നിലക്ക് ആരോഗ്യവകുപ്പിന്റെ വാലായി തുടരുന്നിടത്തോളംകാലം ആയുഷിന്റെ കീഴില്‍വരുന്ന ചികിത്സാരീതികള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന ലഭിക്കില്ല. ഭാരതീയ പാരമ്പര്യചികിത്സകള്‍ എല്ലാംതന്നെ അശാസ്ത്രീയമാണെന്ന് പരസ്യമായി നിലപാടെടുക്കുന്ന അലോപ്പതിക്കു പ്രാമുഖ്യമുള്ള ആരോഗ്യവകുപ്പിനും ആരോഗ്യമന്ത്രാലയത്തിനും താത്വകികമായിത്തന്നെ ‘ആയുഷി’നെ പരിപോഷിപ്പിക്കാനാവില്ല എന്ന ഒറ്റക്കാരണംകൊണ്ടുതന്നെ ആയുഷിന് പ്രത്യേക വകുപ്പും വകുപ്പുസെക്രട്ടറിയും കൂടിയേ തീരൂ. മുഖ്യമന്ത്രി ആയുഷ് വകുപ്പ് ഏറ്റെടുക്കുകയും വേണം. പ്രകൃതിചികിത്സാ പ്രചാരണം ഗാന്ധിജിയുടെ കര്‍മ്മപരിപാടികളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു എന്ന വസ്തുതയും ഏറ്റവും ചെലവുകുറഞ്ഞതും ലളിതവും പാര്ശ്വഫലരഹിതവുമായതിനാലാണ് ഭാരതത്തിലെ പാവങ്ങളെ രക്ഷിക്കാന്‍ രാഷട്രപിതാവ് ആ ചികിത്സാരീതി ഗ്രാമസ്വരാജിന്റെ ഭാഗമാക്കിയതെന്നും ഓര്‍ക്കേണ്ടതുണ്ട്.
സാധാരണക്കാര്ക്ക്വേണ്ടത് ഹൈടെക്, സൂപ്പര്‍സ്പെഷ്യാലിറ്റി ആശുപത്രികളല്ല; മറിച്ച് ലളിതവും ചെലവുകുറഞ്ഞതുമായ ആയുഷ് ചികിത്സാരീതികളാണ്. ജീവിതശൈലിയിലും ഭക്ഷണശൈലിയിലും ആവശ്യമായ തിരുത്തലുകള്‍ വരുത്തി ഒട്ടേറെരോഗങ്ങള് ഒഴിവാക്കാമെന്നതാണ് ആയുഷ് ചികിത്സാരീതികളുടെ സവിശേഷത. അലോപ്പതിയെപ്പോലെ മരുന്നുകേന്ദ്രീകൃത ചികിത്സയല്ലത്. അറുപതിനായിരത്തിലധികം തരം അലോപ്പതി മരുന്നുകള്‍ വിറ്റഴിക്കുന്നുണ്ട് ഭാരതത്തില്‍. മൂന്ന് ശതമാനത്തോളം വരുന്ന മലയാളികള്‍ പക്ഷേ പതിനഞ്ച് ശതമാനത്തോളം മരുന്നുകളും അകത്താക്കുന്നു. എന്നിട്ടും കേരളം ‘രോഗികളുടെയും രോഗങ്ങളുടെയും സ്വന്തം നാടാ’യി മാറി. രോഗതുരതയുടെ കാര്യത്തിലും മുന്നില്‍.
ആയുഷിനുവേണ്ടി കേന്ദ്രസര്‍ക്കാര്‍ ഫണ്ട് ആവശ്യാനുസരണം ലഭ്യമാണ്. അതു വാങ്ങിയെടുക്കുന്നതിന് ആവശ്യമായ പദ്ധതികള്‍ തയ്യാറാക്കുന്നതിന് ആവശ്യമായ പദ്ധതികള്‍ തയ്യാറാക്കുന്നതിന്പോലും കേരളത്തിന് കഴിയുന്നില്ല. ആരോഗ്യവകുപ്പെന്നു പറഞ്ഞാല്‍തന്നെ അലോപ്പതി വകുപ്പാണ്. ഫണ്ടിന്റെ സിംഹഭാഗവും അവര്‍ക്കുതന്നെ. ഈ ദുസ്ഥിതി മാറ്റാന്‍ ആയുര്‍വേദത്തെയും ഭാരതീയമായ ചികിത്സാരീതികളെയും ഹോമിയോപ്പതിയെയും സ്നേഹിക്കുന്നവരും അവയുടെ വളര്‍ച്ച കാംക്ഷിക്കുന്ന ജനപ്രതിനിധികളും ഒത്തൊരുമിച്ച് പരിശ്രമിക്കുകയും ആയുഷ് വകുപ്പ് മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഭരണത്തില്‍ കൊണ്ടുവരുകയുമാണ് വേണ്ടത്. മലയാളികളുടെ ആരോഗ്യം വീണ്ടെടുക്കാന്‍ മാത്രമല്ല പുറമേനിന്ന് (വിദേശരാജ്യങ്ങളടക്കം) ‘ആയുഷ്’ ചികിത്സാരീതികള്‍ തേടിവരുന്നവര്‍ക്കും അതൊരനുഗ്രഹമായിരിക്കും. ‘ഹെല്‍ത്ത് ടൂറിസ’ത്തിന്റെ വികസനത്തിനും ആയുഷ് വികസനം ആക്കം കൂട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: