തലേന്നും പിറ്റേന്നുമായി സിപിഎം മുഖപത്രമായ ‘ദേശാഭിമാനി’യില്‍ വന്ന വാര്‍ത്ത കൗതുകമുണ്ടാക്കുന്നതായി. ‘കോണ്‍ഗ്രസുമായി കൂട്ടുകെട്ടില്ല’ എന്ന തലക്കെട്ടിലുള്ള സീതാറാം യെച്ചൂരിയുടേതാണ് ഒന്നാമത്തേത് (മെയ് 4). യെച്ചൂരി-മാര്‍ത്തോമ മെത്രാപ്പൊലീത്ത കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ടതാണ് രണ്ടാമത്തേത് (മെയ് -5). മറ്റേതെങ്കിലും പത്രത്തെ ഉദ്ധരിച്ചാല്‍ അത് പാര്‍ട്ടിയെകുറിച്ച് ഒരുചുക്കും അറിയപ്പെടാത്തവര്‍ എഴുതിപ്പിടിപ്പിച്ചത്. അല്ലെങ്കില്‍ മാധ്യമസിന്‍ഡിക്കേറ്റിന്റെ എന്നാക്ഷേപിക്കും. ദേശാഭിമാനിയാകുമ്പോള്‍ അതിന് പഴുതില്ലല്ലോ.
‘കോണ്‍ഗ്രസുമായി കൂട്ടുകെട്ടില്ല’ എന്ന തലക്കെട്ടിനടിയില്‍ ചേര്‍ത്ത വരികളെല്ലാം കോണ്‍ഗ്രസുമായി എങ്ങനെയൊക്കെ സഹകരിക്കാം എന്ന ന്യായങ്ങള്‍ തേടുകയാണ്. പാര്‍ലമെന്റിനുള്ളില്‍ കോണ്‍ഗ്രസുമായി കൈകോര്‍ക്കുമെന്ന് പ്രസ്താവിച്ചിരിക്കുന്നത് സിപിഎം ജനറല്‍സെക്രട്ടറി തന്നെയാകുമ്പോള്‍ പാര്‍ലമെന്റിന് പുറത്തെ കൈകോര്‍ക്കല്‍ മറ്റുള്ളവര്‍ നോക്കിക്കോളും. കോണ്‍ഗ്രസുമായി കൂട്ടുകൂടുന്നതിന് ഇത്രകാലവും പറഞ്ഞിരുന്ന തടസ്സന്യായം പ്രത്യയശാസ്ത്രപരമായി രണ്ടു ധ്രുവങ്ങളിലുള്ള പാര്ട്ടിയായതുകൊണ്ടെന്നാണ്. എന്നാല്‍ ഇപ്പോള്‍ പറയുന്നത് ദേശീയതലത്തില്‍ കോണ്‍ഗ്രസുമായി മുന്നണിയുണ്ടാക്കാത്തത് വിശ്വാസ്യത പോരെന്നതുകൊണ്ടെന്ന്. കോണ്‍ഗ്രസിനെ കൊടിലുകൊണ്ടുപോലും തൊടാന്‍ കൊള്ളില്ലെന്നാണ് നേരത്തെ ജനറല്‍സെക്രട്ടറിയായിരുന്ന ഇ.എം.എസ്. നമ്പൂതിരിപ്പാട് പലവട്ടം പറഞ്ഞിട്ടുള്ളത്. ഇ.എം.എസ് ജനറല്‍സെക്രട്ടറിയായിരുന്നപ്പോള്‍ പത്തുപതിനാല് സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയുണ്ടായിരുന്നു. പാര്‍ലമെന്റില്‍ രണ്ടക്കസംഖ്യയില്‍ അംഗങ്ങളുണ്ടായിരുന്നു. ഇന്ന് ഭരണം ത്രിപുരയിലൊതുങ്ങി. പാര്‍ലമെന്റിലെ അംഗസംഖ്യ ഒറ്റയക്കത്തിലൊടുങ്ങി. ആശയത്തെ ആമാശയം കീഴ്പ്പെടുത്തി. അന്നേരം എന്ത് പ്രത്യയശാസ്ത്രം ! പോകാന്‍ പറ എന്ന നിലയിലെത്തിയില്ലെങ്കിലാണദ്ഭുതം.
ഹര്‍കിഷന്‍സിംഗ് സുര്‍ജിത്തിന്റെ ശിഷ്യനായി പാര്‍ട്ടി പദവികളോരോന്നും ചവിട്ടിക്കയറിയതാണ് യെച്ചൂരി. സുര്‍ജിത്താണ് സിപിഎമ്മിനെ കോണ്‍ഗ്രസിന്റെ തൊഴുത്തില്‍ കയറ്റിയത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയയെ ‘ബേട്ടി’ എന്നു വിളിച്ച് 10-ാം നമ്പര്‍ ജനപഥിന്റെ തിണ്ണയില്‍ തങ്ങിയാണ് യുപിഎ എന്ന ആഭാസസഖ്യത്തിന് സുര്‍ജിത് രൂപം നല്‍കിയത്. കോണ്‍ഗ്രസ് പാര്‍ട്ടി നല്ല പാര്‍ട്ടി എന്നേ കോണ്‍ഗ്രസുകാര്‍ പറയൂ. സിപിഎമ്മാണ് നല്ല ഒരേഒരു കക്ഷിയെന്ന് സിപിഎമ്മുകാരും. നെയ്യ് നല്ലതാണ്. തേനും ഒന്നാന്തരം. അതേസമയം ‘നെയ്യും തേനും ഒന്നിച്ചായാല്‍ ഒന്നാന്തരം വിഷം’ എന്ന് പറയാറുണ്ട്. സിപിഎമ്മും കോണ്‍ഗ്രസും ചേര്‍ന്ന വിഷം രാജ്യത്ത് കെടുതികളാണുണ്ടാക്കിയതെന്ന് പറയേണ്ടതില്ലല്ലോ. യുപിഎ ഭരണം ഉണ്ടാക്കിയ ദുരന്തത്തിന് കയ്യും കണക്കുമില്ല. കണ്ടാല്‍ പഠിക്കാത്തവര്‍ കൊണ്ടാല്‍ പഠിക്കണം. കണ്ടാലും കൊണ്ടാലും പഠിക്കാത്തവരാണ് കോണ്‍ഗ്രസുകാരും സിപിഎമ്മുകാരും എന്ന് പറയേണ്ടിവന്നിരിക്കുന്നു.
കൂട്ടുചേരല് പൂതി സിപിഎമ്മിന് മാത്രമല്ല കോണ്‍ഗ്രസിനും കലശലാണ്. അതിന്റെ ലക്ഷണം യുവരാജാവ് നേരത്തെ പ്രകടിപ്പിച്ചിട്ടുണ്ട്. യെച്ചൂരി ജനറല്‍ സെക്രട്ടറിയായപ്പോള്‍ പ്രകടിപ്പിച്ച അഭിപ്രായം അതിന്റെ ലക്ഷണമാണല്ലോ. ‘ഇടതു’പക്ഷത്തെ സംബന്ധിച്ച സംശയം വരുമ്പോള്‍ യെച്ചൂരിയെ സമീപിക്കും. അദ്ദേഹം എല്ലാം നന്നായി പറഞ്ഞുതരും എന്നാണ് രാഹുലിന്റെ മൊഴി. നാടും കുടുംബവും പാര്‍ട്ടിയും വിട്ട് അജ്ഞാതവാസത്തിന് പോയത് ആരുടെ ഉപദേശം കേട്ടുകൊണ്ടാണാവോ ? തിരിച്ചുവന്ന രാഹുല്‍ കത്തിക്കയറുന്നു എന്നാണ് ചില വാറോലകള്‍ വച്ചുകീറുന്നത്. അങ്ങനെ ചിലതില്ലാതിരുന്നെങ്കില് ഇതിനകം വിസ്മൃതിയിലായേനെ. കൂട്ടുകെട്ടില്ലെന്ന് തലക്കെട്ടുഴുതേണ്ടിവന്നതുതന്നെ ചെയ്യാന്‍ പോകുന്നത് വൃത്തികെട്ട ഏര്‍പ്പാടാണെന്ന തോന്നലുള്ളിലുള്ളതുകൊണ്ടാണ്.
എല്ലാ പ്രണയങ്ങളും ഇങ്ങനെയൊക്കെ തന്നെയാണല്ലോ. ആദ്യം ഒരാള്‍ നോക്കും. പിന്നെ കണ്ണും കണ്ണും ഇടയും. അതിനുശേഷം പുഞ്ചിരി. അതുകഴിഞ്ഞാല്‍ പരിചയപ്പെടല്‍, ഒന്നിച്ച് ചായകുടി, ആദ്യം കൈപിടിച്ച് നടത്തം. പിന്നെയാണ് തോളില്‍ കയ്യിടലും കെട്ടിപ്പിടിക്കലുമൊക്കെ. ഇതിനൊന്നും ഇനിയധികം കാത്തിരിക്കേണ്ടി വരില്ല. നിലനില്‍പ്പാണ് പ്രശ്നം. വെള്ളത്തില്‍നിന്നും കരയിലിട്ട മീനിനെപ്പോലെയാണ് അധികാരം നഷ്ടപ്പെട്ട ഇരുകൂട്ടരും. തിരിച്ചുപിടിക്കാനുള്ള മോഹത്തിന്റെ തിരയിളക്കമാണിപ്പോഴത്തേത്. മെത്രാപ്പൊലീത്തയെ അരമനയില്‍ സന്ദര്‍ശിച്ച് കരംമുത്തി കുശലം പറഞ്ഞത് അലക്ഷ്യമായിട്ടൊന്നുമല്ലല്ലോ.
ദല്‍ഹി മാര്‍ത്തോമാസഭയുടെ അരമനയിലെത്തിയ സിപിഎം ജനറല്‍സെക്രട്ടറി യെച്ചൂരിയെ ചുവന്ന ഷാളണിയിച്ചാണ് മെത്രാപ്പൊലീത്ത സ്വീകരിച്ചത്. ഒരേ ലക്ഷ്യത്തിനുവേണ്ടി വ്യത്യസ്ത വഴികളിലൂടെ ശ്രമിക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകാരും ക്രൈസ്തവ സഭകളുമെന്നാണ് കൂടിക്കാഴ്ചയ്ക്കുശേഷം യെച്ചൂരി പ്രസ്താവിച്ചത്. എന്തൊരു ബുദ്ധി. ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായിരിക്കെ വെള്ളയമ്പലം ബിഷപ്പ് ഹൗസില്‍ ചെന്നത് വലിയ കോലാഹലമായത് ഓര്‍ത്തു പോവുകയാണ്.
വിവാദങ്ങള്‍ക്കൊടുവില്‍ ബിഷപ്പ് ഹൗസിലെ കൃഷി കാണാന്‍ പോയതാണെന്ന് പറഞ്ഞ് നായനാര്‍ തടിയൂരി. അന്ന് ഉറഞ്ഞുതുള്ളിയ കോണ്‍ഗ്രസുകാര്‍ക്കിന്ന് മിണ്ടാട്ടമില്ല. അതേ നായനാര്‍ വീണ്ടും മുഖ്യമന്ത്രിയായപ്പോള്‍ ബിഷപ്പ് ഹൗസിലല്ല വത്തിക്കാനില്‍ ചെന്ന് മാര്‍പ്പാപ്പയുടെ കൈമുത്തി കൊന്തയും വാങ്ങി വന്നതും ചരിത്രം. ഇ.എം.എസിനെ പിന്നെയും ഓര്‍ത്തുപോവുകയാണ്. അദ്ദേഹത്തിന് ഈ തിരിച്ചറിവുണ്ടായിരുന്നേ ഇല്ല. ഉണ്ടായിരുന്നെങ്കില്‍ പി.ജെ. ജോസഫിനോട് അന്നങ്ങനെ പറയുമായിരുന്നോ ? കെ.എം. മാണിയോട് മൊഴി ചൊല്ലി ഇടതുമുന്നണിയെ മോഹിച്ചപ്പോള്‍ ‘പള്ളിയെ തള്ളിപ്പറഞ്ഞ് വാ’ എന്നന്ന് പറയുമായിരുന്നില്ലല്ലോ. കാലം മായ്ക്കാത്ത കളങ്കമില്ലെല്ലോ ? ഇന്ന് പള്ളിയെ തള്ളിപ്പറയേണ്ട. മെത്രാപ്പൊലീത്തയേ അങ്ങോട്ട് ചെന്ന് ക്ഷണിക്കാം. നമ്മളൊന്ന് നമുക്കൊരു ലക്ഷ്യം. നോക്കണേ കാലം പോയൊരു പോക്ക്.
‘കമ്മ്യൂണിസ്റ്റുകാരുടെ തത്ത്വചിന്ത മാര്‍ക്സിസമാണ്, സഭയുടെത് ദൈവശാസ്ത്രവും. എന്നാല്‍ ഇരുകൂട്ടരുടെയും ലക്ഷ്യം വിമോചനമാണ്. മുന്‍കാലങ്ങളില്‍ ഇരുകൂട്ടര്‍ക്കുമിടയില്‍ ചില തെറ്റിദ്ധാരണകള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ചര്‍ച്ചകളിലൂടെ അവയെല്ലാം പരിഹരിക്കാന്‍ കഴിയും. ഇരുകൂട്ടര്‍ക്കും യോജിച്ച് നീങ്ങാന്‍ കഴിയും. ഇക്കാര്യത്തില്‍ മുന്നോട്ടുപോകാന്‍ കേരളത്തിലെ പാര്‍ട്ടിക്കും ശേഷിയുണ്ട്.’ യെച്ചൂരിയുടെ വാക്കുകളാണിത്. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് പറഞ്ഞ മാര്‍ക്സിന്റെ പേരിലാണിതൊക്കെ എന്നതാണ് കൗതുകം. പള്ളിയും അമ്പലങ്ങളുമെല്ലാം അന്ധവിശ്വാസങ്ങളുടെ കൂടാരമെന്ന വിലയിരുത്തലും വിശ്വാസങ്ങളുമെല്ലാം മറന്നേക്കാന്‍.
ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം അധികാരം. അതിനുവേണ്ടി എന്തും ചെയ്യും. മാര്‍ക്സിനെപോലും തള്ളിപ്പറയും. അല്ലെങ്കിലും മാര്‍ക്സിസത്തോട് ഏറ്റവുമധികം അപമര്യാദ കാണിച്ചത് എതിരാളികളല്ല, അനുകൂലികളാണെന്നല്ലേ നിരീക്ഷണം. കുരിശില്‍ കിടന്ന് പിടഞ്ഞ യേശു ” ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ക്കറിഞ്ഞുകൂടാ. പിതാവേ ഇവര്‍ക്ക് മാപ്പുകൊടുക്കേണമേ” എന്നാണ് പറഞ്ഞത്. മാര്‍ക്സിസം മറന്ന് മാര്‍പ്പാപ്പയുടെ വിളികേള്‍ക്കുന്ന മാര്‍ക്സിസ്റ്റുകാരോടും അണികള്‍ പറയുന്നത് ഇതാവും. ‘ഇവര്‍ക്ക് മാപ്പുകൊടുക്കരുതേ’ എന്ന്. ചാരുകസേരയിലിരുന്ന് മരിക്കുമ്പോള്‍ എന്താകും മാര്‍ക്സ് പറഞ്ഞിരിക്കുക. അടുത്തൊരു സഖാവും ഇല്ലാഞ്ഞതിനാല്‍ പുറംലോകത്തിനതറിയാന് കഴിഞ്ഞില്ല. അതുകൊണ്ട് മാര്‍ക്സിന്റെ അന്ത്യാഭിലാഷം ചൂണ്ടിക്കാട്ടി ആര്‍ക്കും ഒന്നും പറയാനും കഴിയില്ല. ഭാഗ്യം !
പ്രതികരിക്കാൻ ഇവിടെ എഴുതുക: