മനുഷ്യത്വവും നീതിയോടുള്ള ആത്മാര്‍ത്ഥതയും ആര്‍ദ്രതയും സമൂഹത്തില്‍ നിന്ന് കുറ്റിയറ്റുപോയി എന്നു വിലപിക്കുമ്പോഴും നന്മയുടെ ഉറവ വറ്റാത്ത മനസ്സുകള്‍ നമുക്കിടയില്‍ സജീവമായി നില്‍ക്കുന്നുണ്ട്. ഇതറിയുമ്പോള്‍ അവാച്യമായ സന്തോഷം തന്നെയാണ് അനുഭവപ്പെടുക. ആ വികാരം മനസ്സുകളില്‍ നിന്ന് മനസ്സുകളിലേക്ക് പടര്ന്നെങ്കില് എന്ന് തീര്‍ച്ചയായും ആഗ്രഹിച്ചുപോകും. അത്തരം നന്മയൂറിക്കൂടുന്ന മനസ്സുകള്‍ ഉള്ളതുകൊണ്ടാണ് സമൂഹം വലിയ തട്ടും തടവും ഇല്ലാതെ മുന്നോട്ടുപോകുന്നതെന്ന് നിസ്സംശയം പറയാനാവും. അത്തരത്തിലുള്ള ഒരു സംഭവമാണ് കഴിഞ്ഞ ദിവസം പാലക്കാട്ടുനിന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കോടതി ജീവനക്കാര്‍ക്ക് 22 വര്‍ഷം മുമ്പ് പറ്റിയ ഒരു തെറ്റിലൂടെ ഒരു കുടുംബം കണ്ണീരു കുടിക്കുകയായിരുന്നു. ആ കണ്ണീരാണ് കഴിഞ്ഞ ദിവസം ഒരു ന്യായാധിപന് സ്വമേധയാ തുടച്ചുകൊടുക്കാന്‍ സന്നദ്ധത കാണിച്ചത്. മോട്ടോര്‍ വാഹന അപകട കേസുകള്‍ കൈകാര്യം ചെയ്യുന്ന പാലക്കാട് അഡീഷനല്‍ ജില്ലാ ജഡ്ജി എസ്. മനോഹര്‍ കിണിയാണ് സ്വന്തം ശമ്പളത്തില്‍നിന്ന് ഒരു ലക്ഷം രൂപ നിര്‍ധന കുടുംബത്തിന്റെ ദുരിതത്തിന് ആശ്വാസമായി നല്‍കിയത്. ഇതുവഴി കാരുണ്യത്തിന്റെ കൈത്താങ്ങാവാന്ഒരു ജുഡീഷ്യല്‍ ഓഫീസര്‍ക്ക് കഴിഞ്ഞു. ഒരുതരത്തിലും തനിക്ക് ഉത്തരവാദിത്തമില്ലാത്ത ഒരു സംഭവഗതിയില്‍ മനുഷ്യത്വത്തിന്റെ ഊടുംപാവുമായി നിലകൊള്ളുകയായിരുന്നു ആ ന്യായാധിപന്.
പുതുപ്പരിയാരം വാക്കില്‍പറമ്പ് ശ്രീകുമാറിന്റെ കുടുംബത്തിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് അനുവദിച്ച നഷ്ടപരിഹാരത്തുകയായിരുന്നു 98,700 രൂപ. 1993 മെയ് 10 ന് റോഡ് മുറിച്ചുകടക്കുമ്പോഴാണ് ഏഴു വയസ്സുകാരനായ ശ്രീകുമാര്‍ മരണമടയുന്നത്. നഷ്ടപരിഹാരത്തിനായി ശ്രീകുമാറിന്റെ പിതാവ് സുന്ദരന്‍ നല്കിയ ഹരജിയില്‍ എംഎസിടി കോടതി 96 ല്‍ 98,700 രൂപ നല്കാന് വിധിച്ചു. എന്നാല്‍ നിക്ഷേപത്തുക സ്വീകരിക്കുന്ന ഫയലില്‍ കേസ് നമ്പര്‍ രേഖപ്പെടുത്തുന്നതില്‍ കോടതി ജീവനക്കാര്‍ക്ക് തെറ്റുപറ്റി. ഇതോടെ ഈ സംഖ്യ മറ്റൊരാള്‍ക്ക് ലഭിച്ചു. അയാള്‍ പക്ഷേ, മറ്റൊരു വാഹന അപകടക്കേസില്‍ 2004 ല്‍ മരിച്ചു. ഇപ്പോള്‍ ഈ കേസ് കോടതിയുടെ പരിഗണനയിലാണ്.
തുകമാറി അനുവദിച്ചത് മനസ്സിലായപ്പോള്‍ സുന്ദരന്‍ അഭിഭാഷകന് മുഖേന ഹൈക്കോടതിയെ സമീപിച്ചു. ഇതിനിടെ രാമകൃഷ്ണന്റെ ഭാര്യയും കോടതിയിലെത്തി. കേസ് വീണ്ടും പരിഗണിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഇതിനെ തുടര്‍ന്ന് കേസ് പരിഗണിച്ച ജഡ്ജി മനോഹര്‍ കിണി സ്വന്തം കൈയില്‍ നിന്ന് ശ്രീകുമാറിന്റെ കുടുംബത്തിന് തുക നല്‍കുകയായിരുന്നു. നിയമപ്രകാരം ശ്രീകുമാറിന്റെ കുടുംബത്തിന് തുകയൊന്നും അനുവദിക്കാനാവില്ലെന്നു വന്നതോടെ ആ കുടുംബത്തിന്റെ സങ്കടങ്ങളിലേക്ക് നീതിയുടെ കൈ നീളുകയാണുണ്ടായത്. അപൂര്‍വമായ ഒരു കാരുണ്യത്തിന്റെ ഹൃദയസ്പര്‍ശിയായ അനുഭവമായി മാറി സംഭവം.
മാസങ്ങള്‍ക്ക് മുമ്പ് വടകരയിലും സമാനമായ ഒരു സംഭവം ഉണ്ടായി. അരവിന്ദ് ബി എടയോടി എന്ന മുന്‍സിഫാണ് അന്ന് ഒരു പാവം കര്‍ഷകന്റെ കണ്ണീരൊപ്പാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം ബാങ്കിലടച്ചത്. വായ്പയെടുത്ത ചുഴലി നമ്പ്യാര്‍കുന്നുമ്മല്‍ കുമാരന് കനറാ ബാങ്കിന് 32,000 ത്തോളം രൂപ നല്‍കാനുണ്ടായിരുന്നു. ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ ലോക് അദാലത്തില്‍ കേസ് പരിഗണനയ്ക്കുവന്നു. അധികൃതരുമായി സംസാരിച്ച് തുക 15,000 ആക്കി. എന്നാല്‍ ചില്ലിക്കാശ് കൈവശമില്ലാതിരുന്ന കുമാരന് അതും അടയ്ക്കാനായില്ല. വിഷമം മനസ്സിലാക്കിയ മുന്‍സിഫ് അരവിന്ദ് സ്വന്തം അക്കൗണ്ടില്‍ നിന്ന് ആ പണം അടച്ചു.
നീതിന്യായ രംഗത്തെ രജതരേഖകളായി നില്ക്കുന്നു അരവിന്ദ് ബി എടയോടിയുടെയും എസ്.മനോഹര്‍ കിണിയുടെയും പ്രവൃത്തി. ജുഡീഷ്യറി എങ്ങനെയാണ് നീതി നടപ്പാക്കുന്നതെന്നതിന്റെ മികച്ച ഉദാഹരണമായി നമുക്കിതിനെ വിശേഷിപ്പിക്കാം.നിസ്സഹായരായിപ്പോകുന്നവരുടെ വേദന സ്വന്തം വേദനയായി കരുതി അവരെ ആശ്വസിപ്പിക്കാന്‍ ഏതറ്റം വരെയും പോകാന്‍ തയാറായിരുന്ന ജസ്റ്റിസ് വി. ആര്. കൃഷ്ണയ്യരെ ഇത്തരുണത്തില്‍ കരുണാര്‍ദ്രമായി ഓര്‍ക്കേണ്ടതുണ്ട്.
നീതിസൂര്യന് എന്ന വിളിപ്പേരിന് സര്‍വഥാ യോഗ്യനായിരുന്ന അദ്ദേഹത്തിന്റെ പിന്‍ഗാമികളായി മാറാന്‍ എന്തുകൊണ്ടും യോഗ്യരാണ് മേല്‍സൂചിപ്പിച്ച ന്യായാധിപന്മാര്. കണ്ണുകെട്ടപ്പെട്ട നീതിദേവതയുടെ മുമ്പില്‍ തുറന്ന കണ്ണോടെ പ്രവര്‍ത്തിക്കുന്ന ഇരുവരും മനുഷ്യത്വത്തിന്റെ മഹാസന്ദേശം തന്നെയാണ് സമൂഹത്തിന് നല്‍കുന്നതെന്ന കാര്യത്തില്‍ സംശയമില്ല.
ഇത്തരക്കാരുടെ പ്രവര്‍ത്തനങ്ങളുടെ ആകെത്തുക അറിയുന്നതുകൊണ്ടാവാം നമ്മുടെ സംസ്ഥാന ദൈവത്തിന്റെ സ്വന്തം നാടായി വിളിക്കപ്പെടുന്നത്. ഈ മനസ്ഥിതിയുള്ള ഉദ്യോഗസ്ഥരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കട്ടെ എന്നാണ് ഞങ്ങള്‍ക്ക് ആശംസിക്കാനുള്ളത്. അത്രയ്ക്ക് മാതൃകാപരമായിരിക്കുന്നു ഇരുവരുടെയും പ്രവൃത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: