അംഗീകരിക്കപ്പെടേണ്ടവരെ അവഗണിക്കുകയും അനര്‍ഹരെ അംഗീകരിച്ചാദരിക്കുകയും ചെയ്യുന്ന ദുഃഖകരമായ സാഹചര്യം ഭരണകൂടങ്ങള്‍ സൃഷ്ടിച്ച എത്രയോ അനുഭവമുണ്ട്. സ്വാതന്ത്ര്യസമരകാലത്ത് ത്യാഗപൂര്‍ണമായ പ്രവര്‍ത്തനം നടത്തുകയും ബലിദാനികളാവുകയും ചെയ്ത പരശതം മഹാത്മക്കള്‍ ആരുടെ മനസ്സിലും ചരിത്രത്തിലുമില്ല.
സ്വാതന്ത്ര്യാനന്തരഭാരതത്തിലെ തിളക്കമാര്‍ന്ന പ്രവര്‍ത്തനം കാഴ്ചവച്ചവര്‍ക്കും അര്‍ഹതപ്പെട്ട ആദരവ് നല്കാന് നമുക്ക് കഴിഞ്ഞിട്ടില്ല. ഇത് യാദൃശ്ചികമാണെന്ന് പറയാനാവില്ല. ചില തല്പരകക്ഷികളെ ഉയര്‍ത്തിക്കാട്ടാന്‍ അവരെക്കാള്‍ മേന്മയുള്ളവരെ ബോധപൂര്‍വം വിസ്മരിക്കുകയായിരുന്നു എന്നുവേണം കരുതാന്‍. സര്‍ദാര്‍ പട്ടേല്‍ അങ്ങിനെ അവഗണിക്കപ്പെട്ട മഹാത്മാവായിരുന്നു. അഞ്ഞൂറിലേറെ നാട്ടുരാജ്യങ്ങളെ ഒരുമിപ്പിച്ചുനിര്‍ത്തി ശക്തമായ ഭാരതം കെട്ടിപ്പടുക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചത് പ്രഥമ ആഭ്യന്തരമന്ത്രിയായിരുന്ന പട്ടേലായിരുന്നു എന്നത് ചരിത്രസത്യമാണ്.
എന്നിട്ടും സര്‍ദാര്‍ പട്ടേലിനെ ഭാവിതലമുറയ്ക്ക് പരിചയപ്പെടുത്തിക്കൊടുക്കാന്‍ ബാദ്ധ്യതപ്പെട്ട കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറായില്ല. ഗുജറാത്തില്‍ നരേന്ദ്രമോദി മുന്‍കൈ എടുത്ത് സര്‍ദാര്‍ പട്ടേലിന് സ്മാരകം നിര്‍മ്മിക്കാന്‍ ശ്രമിച്ചത്പോലും വിമര്‍ശിക്കപ്പെട്ടു. ലോകോത്തരമായ സ്മാരകവും ഉദ്യാനവും ഗുജറാത്തില്‍ പട്ടേലിനായി നിര്‍മ്മിക്കുന്നു.
ഇതിനായി രാജ്യത്തിന്റെ എല്ലാഭാഗത്തുനിന്നും ഉരുക്ക് ശേഖരിക്കുന്നത് പ്രതീകാത്മകമായിരുന്നു. ഉരുക്കുമനുഷ്യന് എന്ന് പേരെടുത്ത പട്ടേല്‍ ഐക്യഭാരതത്തിന്റെ സൃഷ്ടാവെന്നതിനാല് അദ്ദേഹത്തിന് അര്‍ഹമായ അംഗീകാരം സ്മാരകനിര്മ്മാണത്തിന്റെ പൂര്‍ത്തീകരണത്തോടെ സാധിക്കുമെന്നാശിക്കാം.
അതുപോലെതന്നെ മഹത്തരമായ കാര്യമാണ് ഡോ. ബി.ആര്. അംബേദ്കറുടെ കാര്യത്തിലും നരേന്ദ്രമോദി സര്‍ക്കാര്‍ ചെയ്യാന്‍ പോകുന്നത്. അംബേദ്കറുടെ 125-ാം ജയന്തി വര്‍ഷമാണിത്. ഇത്രയുംകാലം രാജ്യം ഭരിച്ചവരൊന്നും ചെയ്യാന്‍ കൂട്ടാക്കാത്ത കൃത്യമാണ് ഇപ്പോഴത്തെ കേന്ദ്രസര്‍ക്കാര്‍ ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. അംബേദ്കര്‍ക്ക് മുബൈയിലും ദല്‍ഹിയിലും സ്മാരകം നിര്‍മ്മിക്കാനാണ് തീരുമാനം. ദല്‍ഹിയില്‍ സ്മാരകം നിര്‍മ്മിക്കാന്‍ 20 വര്‍ഷം മുമ്പ് തീരുമാനമെടുത്തതാണ്. ഇതുവരെ ഒന്നും ചെയ്തില്ല. 20 മാസം തികയുംമുമ്പ് അംബേദ്കര്‍ സ്മാരകം പൂര്‍ത്തിയാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ ‘മന്‍കീബാത്’ പ്രഭാഷണത്തിലൂടെ രാജ്യത്തെ അറിയിച്ചിരിക്കുകയാണ്.
നമ്മുടെ ഭരണഘടനയുടെ ശില്പിയാണ് ഡോ.അംബേദ്കര്‍. 1947 ആഗസ്റ്റ് 29ന് ഭരണഘടന നിര്‍മ്മിക്കുന്നതിന്റെ കരട് തയ്യാറാക്കുന്ന കമ്മറ്റിയില്‍ അംഗമായ അംബേദ്കര്‍ 141 ദിവസംകൊണ്ടാണ് തന്നിലര്‍പ്പിച്ച ഉത്തരവാദിത്തം നിറവേറ്റിയത്. മധ്യപ്രദേശില്‍ ജനിച്ച് മഹാരാഷ്ട്രയില്‍ വളര്‍ന്ന് വളരെ കഷ്ടപ്പെട്ടും ബുദ്ധിമുട്ടിയുമാണ് അദ്ദേഹം ഉന്നതബിരുദം നേടിയത്. ബറോഡാ രാജാവിന്റെ ഉദാരമായ സഹായംകൊണ്ട് പഠിച്ച് വളര്‍ന്ന അംബേദ്കര്‍ വളരെ പിന്നോക്കജാതിയിലെ ആദ്യത്തെ ബിരുദാനന്തരബിരുദധാരിയാണെന്നു പറയാം. അമേരിക്കയിലെ കൊളമ്പിയ സര്‍വകലാശാലയിലും ലണ്ടനിലുമായി നിയമപഠനവും രാഷ്ട്രതന്ത്രജ്ഞതയും സാമ്പത്തികശാസ്ത്രവും പഠിച്ചു.
സ്വതന്ത്രഭാരതത്തിലെ ആദ്യത്തെ നിയമ മന്ത്രി. തൊട്ടുകൂടായ്മക്കെതിരെ പൊരുതിയ അംബേദ്കറെപോലും തൊട്ടുകൂടാത്തവനായി മുന്‍കാലഭരണകൂടങ്ങള്‍ അകറ്റിനിര്‍ത്തിയതിന്റെ പ്രായശ്ചിത്തം തീര്‍ക്കുകയാണ് നരേന്ദ്രമോദി. ഡോ. അംബേദ്കര്‍ മുന്‍കൈ എടുത്ത് 1949-ല്‍ തയ്യാറായ ഭരണഘടന 1950 ജനുവരി 26ന് അംഗീകരിച്ച് ഭാരതം റിപ്പബ്ലിക്കായി. രാജ്യത്തിന്റെ വേദപുസ്തകമായ ഭരണഘടനയുടെ ആമുഖത്തില്‍ പറയുന്നത് ഇപ്രകാരമാണ്.
”ഭാരതത്തിലെ ജനങ്ങളായ ഞങ്ങള്‍ ഭാരതത്തെ പരമാധികാരമുള്ള ഒരു ജനാധിപത്യ റിപ്പബ്ലിക്കായി സംവിധാനം ചെയ്യാനും അതിലെ പൗരന്മാര്ക്കെല്ലാം സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതിയും ചിന്ത, ആശയപ്രകാശനം, വിശ്വാസം,ഭക്തി, ആരാധന എന്നിവയിലുള്ള സ്വാതന്ത്ര്യവും പദവിയിലും അവസരസമത്വവും സുരക്ഷിതമാക്കാനും അവര്‍ക്കെല്ലാമിടയില്‍ വ്യക്തിയുടെ അന്തസ്സും ദേശീയ ഐക്യവും പരിപാലിക്കാന്‍ ഉറപ്പുനല്‍കികൊണ്ട് സാഹോദര്യം പുലര്‍ത്താനും സര്‍വാത്മനാ തീരുമാനിച്ചുകൊണ്ട് ഞങ്ങളുടെ ഭരണഘടനാ നിര്‍മ്മാണസഭയില്‍ 1950 ജനുവരി 26 ദിവസമായ ഇന്ന് ഇതിനാല്‍ ഈ ഭരണഘടനാ അംഗീകരിക്കുകയും നിയമമാക്കുകയും ഞങ്ങള്‍ക്കു തന്നെ പ്രധാനം ചെയ്യുകയും ചെയ്യുന്നു.” പക്ഷേ അവസരസമത്ത്വവും സുരക്ഷിതത്വവും പുസ്തകതാളുകളില്‍ മാത്രം ഒതുങ്ങി. അതിനന്ത്യം കുറിക്കാനാണ് നരേന്ദ്രമോദി ആഗ്രഹിക്കുന്നത്.
ഡാ. അംബേദ്കറുടെ 125-ാം ജന്മവാര്‍ഷികം ആഘോഷിക്കുന്ന വേളയിലും രാജ്യത്തെ കുറച്ച് കുടുംബങ്ങള്‍ക്ക് മറ്റുള്ളവരുടെ മനുഷ്യവിസര്‍ജ്ജ്യം തലയിലേറ്റേണ്ടി വരുന്ന ജീവിത സാഹചര്യം നമുക്ക് തീരാ കളങ്കമാണെന്നും ഇതവസാനിപ്പിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിക്കുകയാണ്. ഇതില്‍നിന്ന് അവരെ മോചിപ്പിക്കാന്‍ സര്‍ക്കാരിനൊപ്പം സമൂഹവും ഒന്നിക്കണമെന്ന് അദ്ദേഹം പറയുന്നതുതന്നെ വലിയൊരു കാര്യമായി കാണേണ്ടതുതന്നെയാണ്. തോട്ടിപ്പണിയില്നിന്നും അതിലേര്പ്പട്ടവരെ മുക്തമാക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നു. വളരെകുറച്ച് കുടുംബങ്ങള്‍ മാത്രമാണ് മനുഷ്യവിസര്‍ജ്ജ്യം തലയില്‍ ചുമന്നുമാറ്റുന്ന ജോലിചെയ്യുന്നത്.
എങ്കിലും തോട്ടിപ്പണി സഹിക്കാവതല്ല. സമൂഹത്തെ അവര്‍ക്കൊപ്പം നിര്‍ത്താനാവണം. സര്‍ക്കാരിന്റെ ഉത്തരവാദിത്വം നടപ്പിലാക്കണം. അതിന് ജനങ്ങളുടെ സഹകരണമാണ് ആവശ്യമെന്ന പ്രധാനമന്ത്രിയുടെ അഭ്യര്ത്ഥനനിറഞ്ഞ സ്നേഹത്തോടെ ഭക്തിയോടെ ജനങ്ങള്‍ അംഗീകരിക്കുമെന്നതില്‍ സംശയമില്ല.തോട്ടിപ്പണി ഇപ്പോഴും നിലനില്ക്കുന്നുവെങ്കില് അത് സമൂഹത്തിന്റെ വീഴ്ചയാണ്.ഭരണകൂടത്തിന്റെ ക്രൂരതയാണ്. അതവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി നടത്തുന്ന പരിശ്രമത്തൊട് രാഷ്ട്രം ഒന്നടങ്കം ഉണ്ടാവുകതന്നെ വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: