പൊന്നാനി ഹാര്‍ബര്‍ ഡ്രഡ്ജ്ഡ് മെറ്റീരിയല്‍ ശുദ്ധീകരണ പ്രോജക്ട് എന്നാണ് പദ്ധതിയുടെ പേര്. 2016 ഫെബ്രുവരിയില്‍ പ്രോജക്ട് തുടങ്ങും. യുഡിഎഫ് സര്‍ക്കാരിന്റെ ഗ്ലോബല്‍ ഇന്‍വെസ്റ്റേഴ്സ് മീറ്റ് 2002 (ജിം)2012 ലെ എമര്‍ജിംഗ് കേരള എന്നീ മാമാങ്കങ്ങളില്‍ ഇടംനേടിയ പദ്ധതിയാണിത്. ജനങ്ങളുടെ എതിര്‍പ്പുമൂലം മാറ്റിവച്ചു. കേരളത്തിലെ നദികളില്‍നിന്നും മണല്‍വാരി നദികള്‍ നശിച്ചുപോകുന്നതില്‍ മനംനൊന്ത് കെട്ടിട നിര്‍മാണരംഗത്തിന് പുഴ മണല്‍ ലഭ്യത ഉറപ്പാക്കാനാണ് പബ്ലിക്-പ്രൈവറ്റ് പാര്ട്ടണ്ഷിപ്പില് (പിപിപി) ഈ പദ്ധതി നടപ്പാക്കുന്നതെത്രെ! 65 ശതമാനം ഓഹരി സര്‍ക്കാരിന്റെയും 35 ശതമാനം മാത്രം സ്വകാര്യ സ്ഥാപനത്തിന്റെയും. സര്‍ക്കാരിന് 35 ശതമാനം റവന്യൂ വരുമാനം മാത്രം, 65 ശതമാനം സ്വകാര്യ കമ്പനിയ്ക്ക്.
പൊന്നാനി തുറമുഖത്ത് ഡ്രഡ്ജ് ചെയ്യുന്ന, പ്രതിമാസം 45000 മെട്രിക് ടണ്‍ വരുന്ന കടല്‍ മണല്‍ സ്വകാര്യ കമ്പനിയ്ക്ക് സൗജന്യമായി നല്കുമ്പോള് അവര്‍ അതില്‍നിന്നും വെള്ളാരങ്കല്ല്, ചുണ്ണാമ്പുകല്ല്, കക്ക എന്നിവ വേര്‍തിരിച്ചെടുക്കുകയും ബാക്കിവരുന്ന മണല്‍ ശുദ്ധീകരിച്ച് വ്യാവസായിക അടിസ്ഥാനത്തില്‍ നിര്‍മാണമേഖലയ്ക്ക് കടല്‍ മണല്‍ നല്‍കും. 25 കോടി രൂപയുടേതാണ് പദ്ധതി. അസംസ്കൃത വസ്തുക്കള്‍ സര്‍ക്കാര്‍ സൗജന്യമായി നല്‍കണം. പ്രത്യക്ഷമായും പരോക്ഷമായും പദ്ധതിയില്‍ 2300 ആളുകള്‍ക്ക് ജോലി നല്‍കുമെന്ന് പറയുന്നു. ജനങ്ങള്‍ക്ക് നല്ല മണല്‍ കെട്ടിട നിര്‍മാണത്തിന് ലഭ്യമാക്കുകയെന്നതാണ് കമ്പനിയുടെ പ്രധാന ഉദ്ദേശ്യം. തുടക്കത്തില്‍ പൊന്നാനി തുറമുഖത്ത് ആരംഭിക്കുകയും തുടര്‍ന്ന് കേരളത്തിലെ മറ്റ് ഡ്രഡ്ജ് ചെയ്യുന്ന തുറമുഖങ്ങളിലേക്ക് വ്യാപിപ്പിക്കുക എന്നതുകൂടി ഈ പ്രോജക്ട് ലക്ഷ്യമിടുന്നു. ഇതുകൂടാതെ കടല്‍ മണല്‍ ശുദ്ധീകരണത്തിനുശേഷം ബാക്കിവരുന്ന ചളിയടക്കമുള്ള ഊറല്‍ ചാക്കിലാക്കി പരിസ്ഥിതി സൗഹൃദ ‘വള’മാക്കി മാറ്റുകയും ചെയ്യും.
കേരളത്തില്‍ ആദ്യമായിട്ടാണ് ഇത്തരം പദ്ധതി. ഭാരതത്തില്‍ ഇതുവരെ കേട്ടുകേള്‍വിപോലുമില്ലാത്ത ഈ ‘നൂതന’ പദ്ധതിയെക്കുറിച്ച് പോര്‍ട്ട് ഡയറക്ടറേറ്റ് പഠനം നടത്തി, അവരുടെ ശുപാര്‍ശയോടെ പ്രോജക്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു. സംസ്ഥാന പ്ലാനിങ് ബോര്‍ഡ് സാധ്യതാ പഠനം നടത്തി. തുടര്‍ന്ന് വിവിധ വകുപ്പുകളില്‍നിന്നും ചേര്‍ത്ത ഉദ്യോഗസ്ഥരുടെ സാങ്കേതിക സമിതി പദ്ധതിയുടെ ഡിപിആര്‍ (വിശദമായ പദ്ധതി റിപ്പോര്‍ട്ട്) അംഗീകരിച്ചു. സംസ്ഥാന ധനവകുപ്പിന്റെ സംശയങ്ങള്‍ ദൂരീകരിച്ചശേഷം ടെണ്ടര്‍ നടപടിയിലേക്ക് സര്‍ക്കാര്‍ കടന്നു. പദ്ധതി നടപ്പാക്കുവാന്‍ വേണ്ട സ്വിസ് ചാലഞ്ച് മെത്തേഡ് വഴി ഗ്ലോബല്‍ ട്രേഡിംഗ് കമ്പനിയെ കേരള സര്‍ക്കാര്‍ പൊന്നാനി ഹാര്‍ബര്‍ ഡ്രഡ്ജ്ഡ് മെറ്റീരിയല്‍ ശുദ്ധീകരണ പ്രോജക്ട് നടപ്പാക്കുവാന്‍ അംഗീരിച്ചു. സര്‍ക്കാര്‍ ഈ പദ്ധതിക്കായി നിരന്തരം ഡ്രഡ്ജ്ഡ് മെറ്റീരിയല്‍ സൗജന്യമായി നല്കുവാനും തീരുമാനിച്ചു കഴിഞ്ഞു. ഈ പദ്ധതിയാണ് 2016 ഫെബ്രുവരിയില്‍ പൂര്‍ണ സജ്ജമായി നടപ്പാക്കുക. താമസിയാതെ കമ്പനിയുമായി വിശദമായ കരാറില്‍ ഒപ്പുവയ്ക്കാന്‍ തുറമുഖവകുപ്പ് തയ്യാറായേക്കും.
പദ്ധതി കാര്യങ്ങള്‍ ഇത്രയൊക്കെ ആയിട്ടും പദ്ധതിയുടെ കെടുതികള്‍ നേരിട്ട് അനുഭവിക്കാന്‍ പോകുന്ന ജനങ്ങളുമായോ, മത്സ്യത്തൊഴിലാളി സമൂഹമായോ തീരദേശവാസികളുമായോ ഇതുവരെയും ഒരു ചര്‍ച്ചയും നടന്നിട്ടില്ല. കടലും കടല്‍തീരവും മത്സ്യമേഖലയിലെ സാധാരണക്കാരുടെ ജീവനോപാധിയാണ്. ലക്ഷങ്ങളുടെ പദ്ധതികള്‍ക്കുപോലും പരിസ്ഥിതി ആഘാതപഠനവും പബ്ലിക് ഹിയറിംഗും വേണമെന്നിരിക്കെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ”സാധ്യതാ” പഠനങ്ങളുടെ വെളിച്ചത്തില്‍ കോടികളുടെ പദ്ധതിയുമായി മുന്നോട്ടുപോകുന്നത് തീരദേശവാസികളെ സംബന്ധിച്ചിടത്തോളം ജീവിതം വഴിമുട്ടിക്കുന്നതാണ്. പദ്ധതിക്ക് പരിസ്ഥിതി നിയമങ്ങളില്‍ ഇളവു നല്‍കുന്നത് പരിഹാസ്യവുമാണ്. ഡ്രഡ്ജിംഗിന്റെ പേരുപറഞ്ഞ് കേരളത്തിന്റെ കടല്‍തീരം കുഴിച്ച് കടല്‍ മണല്‍ ഊറ്റിയെടുക്കുവാനുള്ള പദ്ധതിയായിട്ട് മാത്രമേ ഇതിനേ കാണാനാകൂ.
കേരളത്തിലെ കടല്‍ തീരങ്ങളില്‍ കരിമണല്‍ കണ്ടെത്തിയിട്ടുള്ള മേഖലയാണ് പൊന്നാനി. കൊല്ലം-ചവറ-നീണ്ടകര, ആലപ്പുഴ-ആറാട്ടുപുഴ-തൃക്കുന്നപ്പുഴ ഭാഗങ്ങള്‍ എന്നിവ കഴിഞ്ഞാല്‍ പിന്നെ കരിമണല്‍ നിക്ഷേപം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള പ്രദേശങ്ങളില്‍ ഒന്നാണ് പൊന്നാനി കടപ്പുറം. കടല്‍മണല്‍-കരിമണല്‍ എന്നീ പേരുകളില്‍ പദ്ധതിവന്നാല്‍ കേരളത്തില്‍ ജനങ്ങളുടെ ശക്തമായ എതിര്പ്പുണ്ടാകുമെന്നതിനാലായിരിക്കാം പദ്ധതിയുടെ പേര് പൊന്നാനി ഹാര്‍ബര്‍ ഡ്രഡ്ജ്ഡ് മെറ്റീരിയല്‍ ശുദ്ധീകരണ പ്രോജക്ട് എന്ന പേരില്‍ പദ്ധതി വരുന്നത്. ശക്തമായ തീരദേശ സംരക്ഷണ നിയമം ഡ്രഡ്ജിങിന്റെ പേരില്‍ അട്ടിമറിക്കപ്പെടുകയാണ്. പദ്ധതി നടപ്പാക്കണമെങ്കില്‍ കോടിക്കണക്കിന് ലിറ്റര്‍ ശുദ്ധജലം കടല്‍ മണല്‍ അഥവാ ഉപ്പുമണല്‍ കഴുകിവൃത്തിയാക്കുവാന്‍ ആവശ്യമായി വരും. ഇതിനായി തീരദേശ കുഴല്‍ കിണറുകളെ ആശ്രയിക്കുകയല്ലാതെ പോംവഴികളൊന്നുമില്ല. വേനല്‍ക്കാലത്ത് കമ്പനിയ്ക്കായി മണല്‍ കഴുകാന്‍ ജലമെടുത്താല്‍ പൊന്നാനി മേഖല കടുത്ത കുടിവെള്ള ക്ഷാമത്തിലാകും.
ഭാരതപ്പുഴയില്‍നിന്നും പ്രതിമാസം 45000 മെട്രിക് ടണ്‍ മണല്‍ പൊന്നാനി തുറമുഖത്ത് ജലയാത്രയ്ക്ക് തടസ്സമായി വന്നടിയുന്നുണ്ടെന്ന പെരുപ്പിച്ച കണക്കാണ് പദ്ധതിയുടെ അടിസ്ഥാനം. ഇതിനായി ചിലപ്പോഴൊക്കെ ഡ്രഡ്ജ് ചെയ്യേണ്ടതായിവരും. ചളിയുള്ള ഈ മണല്‍ കഴുകി വൃത്തിയാക്കി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കുള്ള മണല്‍ നിര്‍മിക്കുക, വെള്ളാരം കല്ലും കക്കയും ചുണ്ണാമ്പുകല്ലും വേര്‍തിരിച്ചെടുക്കുക എത്ര സുന്ദരമായ പദ്ധതി. കേരളത്തിന് 590 കി.മീ.കടല്‍ തീരമുണ്ട് ഒട്ടനവധി തുറമുഖങ്ങളുമുണ്ട്. ഇവിടെയൊക്കെ പദ്ധതി വ്യാപിപ്പിക്കുകയാണെങ്കില്‍ കേരളത്തിന്റെ സ്ഥിതി എന്തായിരിക്കും?
മീനാകുമാരി റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ ഭയവിഹ്വലരായിരിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് പദ്ധതി വലിയ തിരിച്ചടിയാകും. ഡ്രഡ്ജിങ് നടക്കുമ്പോള്‍ കടലില്‍ ഊറിയടിഞ്ഞു കൂടുന്ന വിഷമയമായ പദാര്‍ത്ഥങ്ങള്‍ പുറത്തേക്കു വരും. ജലത്തിലെ ഘനലോഹങ്ങള്‍ മത്സ്യമേഖലയ്ക്ക് പ്രതിസന്ധി ഉണ്ടാക്കും. വെള്ളം തുടര്‍ച്ചയായി കലങ്ങി മറിയും. ഡ്രഡ്ജിങ് ഏറ്റവും കൂടുതല്‍ പ്രശ്നം സൃഷ്ടിക്കുക കടല്‍ പക്ഷികള്‍ക്കാണ്.
കലങ്ങി മറിച്ച കടല്‍തീരങ്ങളില്‍ അവര്‍ക്ക് ഭക്ഷണ ലഭ്യത കുറയും. കടല്‍ത്തീര ജല അടിത്തട്ട് പ്രതലങ്ങളിലെ ഇക്കോ സിസ്റ്റം പൂര്‍ണമായും നശിപ്പിക്കപ്പെടും. ജലജീവികളുടെ ആവാസകേന്ദ്രങ്ങള്‍ നഷ്ടപ്പെടും. മത്സ്യമുള്‍പ്പെടെയുള്ള ജീവികളുടെ പ്രജനനത്തെ ഡ്രഡ്ജിങ് തകിടം മറിക്കും. രൂക്ഷമായ തീരദേശ മലിനീകരണത്തിന് പദ്ധതിയിലെ മണല്‍ കഴുകല്‍ വഴിവയ്ക്കും. തീരം ഇടിയുന്നതിനും കടല്‍ക്ഷോഭം രൂക്ഷമാകുന്നതിനും കാരണമാകും. കൂടുതല്‍ കരഭാഗം കടലെടുക്കുന്നതിന് കാരണമാകും. തീരദേശ മണല്‍ത്തിട്ട നഷ്ടമാകുമ്പോള്‍ തീരദേശമേഖല അസന്തുലിതമാകും. മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യലഭ്യത കുറയും. കടല്‍ ജീവികളുടെ ജൈവവൈവിധ്യം നശിക്കും.
പദ്ധതിയുടെ മറവില്‍ കരിമണല്‍ ഖനനം നടത്തുവാന്‍ സ്വകാര്യ കമ്പനികള്‍ക്ക് ഒരു പ്രയാസവുമില്ല. കടല്‍ മണലിലെ കടുത്ത ഉപ്പും ക്ഷാര വസ്തുക്കളും സിമന്റിന്റെ ഉറയ്ക്കുവാനുള്ള കഴിവിനെ നഷ്ടപ്പെടുത്തും. സിമന്റ് സെറ്റിങ് നടക്കില്ല. അതുകൊണ്ട് ശരിക്കും കഴുകാതെ കടല്‍ മണല്‍ കെട്ടിട നിര്‍മാണത്തിന് ഉപയോഗിച്ചാല്‍ വന്‍ അപകടങ്ങളായിരിക്കും ഫലം. റി എന്‍ഫോഴ്സ്ഡ് കോണ്‍ക്രീറ്റിലെ കമ്പി ദ്രവിക്കുന്നതിന് കടല്‍ മണലില്‍ ഉപ്പിന്റെ അംശം അവശേഷിക്കും. കടല്‍ മണല്‍ കൂടുതല്‍ കൂടുതല്‍ വൃത്തിയാക്കണമെങ്കില്‍ കൂടുതല്‍ നല്ല വെള്ളം ഉപയോഗിക്കേണ്ടതായി വരും. ഇപ്പോള്‍ തന്നെ കേരളത്തിലെ തീരദേശ മേഖല ഒന്നടങ്കം കുടിവെള്ള ക്ഷാമം അനുഭവിക്കുമ്പോള്‍ ഇത്തരം പദ്ധതികളെ പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാര്‍ നടപടി ജനദ്രോഹപരമാണ്.
ഭാരതപ്പുഴയില്‍നിന്നും പൊന്നാനിക്കടലില്‍ എത്തിച്ചേരുന്നു എന്നുപറയുന്ന മണല്‍ തുറമുഖ ഗതാഗതത്തിന് തടസ്സം സൃഷ്ടിക്കും എന്നതാണ് പദ്ധതിയുടെ അടിസ്ഥാനം. ഭാരതപ്പുഴയുടെ താഴെയുള്ള ഭാഗങ്ങള്‍ മണല്‍വാരി കയങ്ങള്‍ രൂപപ്പെട്ടിരിക്കുന്ന പ്രദേശങ്ങളാണ്. അതുകൊണ്ട് ഗതാഗതത്തിന് തടസ്സമുള്ള മണല്‍ത്തിട്ട മാറ്റുന്നു എന്ന പേരില്‍ നടക്കുന്ന ഡ്രഡ്ജിങ് ഭാരതപ്പുഴയിലേക്ക് കൂടുതല്‍ അകത്തോട്ട് കടല്‍ ജലം ഇരച്ചുകയറുന്നതിന് ഇടയാക്കും. ഇത് ലിഫ്റ്റ് ഇറിഗേഷന്‍ വഴി നടക്കുന്ന ജലസേചന പദ്ധതികളെയും കുടിവെള്ള പമ്പിങ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനത്തെയും സാരമായി ബാധിക്കും.
കൃഷിയും കുടിവെള്ള വിതരണവും നിലയ്ക്കുന്ന അവസ്ഥയിലേക്ക് പിപിപി പദ്ധതി എത്തുമെന്നതില്‍ തര്‍ക്കമില്ല.
ഉദ്യോഗസ്ഥതലത്തില്‍, ശാസ്ത്രീയ പഠനങ്ങളുടെ പിന്‍ബലമില്ലാതെ, നിഗൂഢമായി നടപ്പാക്കുവാന്‍ ശ്രമിക്കുന്ന പല പദ്ധതികളും വന്‍ പ്രകൃതി വിഭവ ചൂഷണത്തിനാണ് എന്നത് നമ്മുടെ അനുഭവമാണ്. സ്വകാര്യമേഖലക്ക് കോടികള്‍ സമ്പാദിക്കുവാന്‍ സര്‍ക്കാര്‍ ഒത്താശ ചെയ്യുമ്പോള്‍ ദുരിതമനുഭവിക്കുക പാവപ്പെട്ട ജനസമൂഹമാണ്. അത് മത്സ്യമേഖലയുടെ തകര്‍ച്ചയായും തൊഴില്‍ നഷ്ടമായും രൂക്ഷമായി മലിനീകരണമായും കുടിവെള്ളക്ഷാമമായും കൃഷി ചെയ്യാന്‍ പറ്റാത്ത അവസ്ഥയായും കടല്‍ക്ഷോഭമായും മാറുമെന്നു മാത്രം. കേരളത്തിലെ നദികള്‍ മണലെടുത്ത് നശിപ്പിക്കുന്നതില്‍ ദുഃഖിതരാകുന്ന സംരംഭകര്‍ ഡ്രഡ്ജിംഗ് എന്ന കുറുക്കുവഴിയിലൂടെ കടല്‍ കുഴിച്ച് കടല്‍ മണല്‍ സ്വന്തമാക്കുമ്പോള്‍ നശിപ്പിക്കപ്പെടുക തീരദേശമേഖലയാണ്.
തുറമുഖങ്ങളിലെ ഡ്രഡ്ജിങ് ഒരു വ്യവസായശാലയുടെ ആവശ്യമാക്കിമാറ്റികൊണ്ട് സര്‍ക്കാര്‍-സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കുമ്പോള്‍ കുഴിക്കലിലൂടെ നശിക്കുക കേരളത്തിന്റെ കടല്തീരമാകും. പദ്ധതിയുടെ പേരില്‍ കരിമണല്‍ കടത്ത് വ്യാപകമാകാനും സാധ്യത ഉണ്ട്. സുനാമി, കടല്‍ക്ഷോഭം എന്നിവയുടെ വ്യാപ്തി കുറയ്ക്കുന്നതില്‍ കടല്തീരമണല്ത്തിട്ടയ്ക്ക് വലിയ പങ്കാണുള്ളത്. ഡ്രഡ്ജിങ് എന്നപേരില്‍ ഈ കടല്തീരമണല്ത്തിട്ട നശിപ്പിച്ചില്ലാതായാല് ദൂരവ്യാപകമായ പ്രശ്നങ്ങള്‍ക്ക് വഴിവയ്ക്കും. പദ്ധതി വഴി ഗുണനിലവാരമില്ലാത്ത മണല്‍ നിര്‍മ്മിക്കപ്പെട്ടാല്‍ തകര്‍ന്നടിയുക നിര്മ്മാണമേഖലയായിരിക്കും.
കപ്പല്‍ മാര്‍ഗ്ഗവും ട്രെയിന്മാര്ഗവും മറ്റു രാജ്യങ്ങളില്‍നിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നും കേരളത്തിലെ നിര്‍മാണമേഖലയ്ക്കാവശ്യമായ നല്ല മണല്‍ (വില കുറഞ്ഞത്) കൊണ്ടുവരാമെന്നിരിക്കെ കടല്‍ മണല്‍ ശുദ്ധീകരണ പദ്ധതിക്ക് പോകുന്നത് ആത്മഹത്യാപരമാണ്. മണല്‍ ഇറക്കുമതി തടയുന്നതിന് എംസാന്‍ഡ് ഉല്‍പ്പാദകരാണെന്ന പരാതിയുമുണ്ട്. കൊല്ലം ചവറ മുതല്‍ ആലപ്പുഴ ആറാട്ടുപുഴ തൃക്കുന്നപ്പുഴ വരെ കരിമണല്‍ ഖനനം മൂലം കടലില്‍ നഷ്ടപ്പെട്ടത് 100 ചതുരശ്ര കിലോമീറ്റര്‍ കേരളമാണ്. ഗ്രാമങ്ങള്‍, നെല്‍പ്പാടങ്ങള്‍ സ്കൂളുകള്‍ പുരയിടങ്ങള്‍ എന്നിവയെല്ലാം തീരം സംരക്ഷിക്കാതെയുള്ള കരിമണല്‍ ഖനനം മൂലം എന്നേന്നേയ്ക്കുമായി നഷ്ടപ്പെട്ടുകഴിഞ്ഞു.
തീരസംരക്ഷണമില്ലാത്തതിനാല് സുനാമിയില്‍ 170 ആളുകള്‍ കൊല്ലപ്പെട്ടു. കേരള-തമിഴ്നാട് തീരങ്ങളിലെ മണല്‍വാരല്‍ ഹരിത ട്രിബ്യൂണല്‍ തടഞ്ഞിട്ടുണ്ട്. പൊന്നാനി തീരത്തെ ഡ്രഡ്ജിങിന്റെ പേരില്‍ ആരംഭിക്കാന്‍ പോകുന്ന കടല്‍മണല്‍ ശുദ്ധീകരണ പ്ലാന്റ് പൊതുനന്മ ലാക്കാക്കിയുള്ളതാകുവാന് വഴിയില്ല. അതുകൊണ്ട് തന്നെ പദ്ധതി ഉപേക്ഷിയ്ക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: