വിവേകാനന്ദ സ്വാമികള്‍ മദിരാശിയില്‍ 1897 ല്‍ ചെയ്ത പ്രഭാഷണങ്ങളാല്‍ പ്രഭാവിതരായ, അഭ്യസ്തവിദ്യരായ യുവാക്കള്‍ സ്വാമിജിയെ സമീപിച്ചപ്പോള്‍, അവരോട് സ്വാമിജി പറഞ്ഞതിതാണ്. ”ദേശീയാദര്ശങ്ങളായ ത്യാഗസേവനങ്ങളെ ഭാരതാംബയ്ക്കു സമര്‍പ്പിക്കുക. അവയെ ശക്തിപ്പെടുത്തിയാല്‍ മറ്റെല്ലാം താനെ ശരിപ്പെട്ടുകൊള്ളും.” പിന്നീട് ഗാന്ധിജിയുടെ നേതൃത്വത്തില്‍ ഭാരത സ്വാതന്ത്ര്യത്തിനുവേണ്ടി ആയിരക്കണക്കിന് യുവാക്കള്‍ ഭാരതാംബയ്ക്ക് സമര്‍പ്പിച്ചതും ദേശഭക്തിയാല്‍ പ്രേരിതമായ ത്യാഗസേവനങ്ങളായിരുന്നു.
ഈ യജ്ഞത്തില്‍ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, വക്കീലന്മാര്, ഡോക്ടര്‍മാര്‍, ഉന്നതപദവിയിലുള്ളവര്‍ തുടങ്ങി സാധാരണ ഗ്രാമീണര്‍ വരെ എല്ലാ വിഭാഗത്തിലുള്ളവരും പങ്കെടുത്തിരുന്നു. അതിന്റെ ഫലമായി, രണ്ടായി വിഭജിക്കപ്പെട്ടുവെങ്കിലും 1947 ല്‍ ഭാരതം സ്വതന്ത്രയായി.
സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ സ്ഥിതിഗതികള്‍ ഒരുപതിറ്റാണ്ടിനുള്ളില്‍ ക്രമേണ മാറാന്‍ തുടങ്ങിയെങ്കിലും, അന്നത്തെ നേതാക്കളില്‍ മിക്കവരും ദേശീയബോധവും ത്യാഗസേവന മനോഭാവവും ഉള്ളവരായിരുന്നു. കേരളത്തിലെ കേളപ്പജിയെപ്പോലെ ചുരുക്കം പേര് അധികാരപദവികളില്നിന്ന് അകലം പാലിച്ച്, പലവിധ ഗ്രാമോദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധിച്ചുപോന്നു. 1950 ല്‍, രാഷ്ട്രത്തിന് സമര്‍പ്പിക്കപ്പെട്ട ഭരണഘടന ജനങ്ങളുടെ മൗലികാവകാശങ്ങള്‍ക്ക് വലിയ പ്രാധാന്യമാണ് നല്‍കിയിട്ടുള്ളത്.
പൗരധര്മത്തെപ്പറ്റിയോ ജനങ്ങളുടെ കടമകളെപ്പറ്റിയോ അതില്‍ കാര്യമായ പരാമര്‍ശമില്ല. തുടര്‍ന്ന്, ഭാഷാ സംസ്ഥാനങ്ങള്‍ രൂപീകൃതമായതോടെ, ദേശീയതയ്ക്കുപകരം പ്രാദേശികതയും ത്യാഗസേവനങ്ങള്ക്കുപകരം അധികാരഭ്രമവും സ്വാര്‍ത്ഥ സുഖഭോഗ പ്രവണതയും, രാഷ്ട്രീയ-സ്ഥാപിത താല്പ്പര്യരംഗത്തെയെന്നപോലെ സാമാന്യജനങ്ങളേയും ഗ്രസിക്കാന്‍ തുടങ്ങി. കടമകളെ തീരെ മറന്ന് പലരും പലതരത്തിലുള്ള അവകാശവാദങ്ങള്‍ ഉന്നയിച്ച് അധികാരസ്ഥാനങ്ങളിലെത്താനും അന്യായമായ ആനുകൂല്യങ്ങള്‍ നേടാനുമായി മത്സരം.
ദേശീയത കക്ഷിരാഷ്ട്രീയത്തിനും, പിളര്‍പ്പിനും, ചേരിതിരിവിനും വഴിമാറിക്കൊടുത്തു. ഭൂരിപക്ഷ-ന്യൂനപക്ഷ, ഹിന്ദി-അഹിന്ദി, അവര്‍ണ-സവര്‍ണ, മുന്നാക്ക-പിന്നാക്ക വിഭാഗീയതകള്‍ ഉടലെടുക്കാനും ഇവ തമ്മില്‍ പരമാവധി ആനുകൂല്യത്തിനുവേണ്ടി കലഹിക്കാനും ഏറെ കാത്തിരിക്കേണ്ടിവന്നില്ല. ത്യാഗസേവനങ്ങള്‍ അനുഷ്ഠിച്ച സ്വാതന്ത്ര്യസമര യോദ്ധാക്കള്‍ ഭാരതമാതാവിനെ ശുശ്രൂഷിച്ചതിന് ഏറെ താമസിയാതെ പ്രതിഫലം ചോദിച്ചുവാങ്ങുകയെന്ന വൈപരീത്യമാണ് ഇവിടെ ഉണ്ടായത്. മാരകമായ ഈ പകര്‍ച്ചവ്യാധി പ്രതിരോധിക്കാനായി നെഹ്റുവിന്റെ അദ്ധ്യക്ഷതയില്‍ ദേശീയോദ്ഗ്രഥന സമിതിക്ക് രൂപംകൊടുക്കേണ്ടതായി വന്നു. അതിന്റെ പ്രവര്‍ത്തനവും ജനമനസ്സുകളിലൊ രാഷ്ട്രീയകാലാവസ്ഥയിലോ കാര്യമായ മാറ്റമൊന്നും വരുത്താനാവാതെ നിലച്ചുപോവുകയാണുണ്ടായത്.
നമ്മുടെ പ്രാചീന ധര്‍മശാസ്ത്രഗ്രന്ഥങ്ങളില്‍ ”അവകാശം” എന്ന പദം തന്നെയില്ല; ”ധര്‍മാചരണം” എന്ന പദമേ അവിടെ കാണാന്‍ കഴിയൂ. ഗീതയില്‍ ഭഗവാന് കൃഷ്ണന് അര്‍ജ്ജുനനോട് യുദ്ധം ചെയ്യാനാവശ്യപ്പെടുന്നത് അവകാശം നേടിയെടുക്കാന്‍ വേണ്ടിയല്ല, യാദൃച്ഛികമായി വന്നുചേര്‍ന്ന ധര്‍മയുദ്ധം എന്ന ക്ഷത്രിയധര്മം അനുഷ്ഠിക്കാനാണ്. ഇതുപോലെ ഭീഷ്മര്‍ ധര്‍മപുത്രര്‍ക്കു നല്കുന്ന ഉപദേശത്തിലും രാജധര്‍മം, പ്രജാധര്‍മം, ഗൃഹസ്ഥധര്‍മം തുടങ്ങി ജനങ്ങള്‍ നിര്‍വഹിക്കേണ്ട കടമകളെക്കുറിച്ചുള്ള വിവരണമാണ്. കടമകള്ക്കുപകരം അവകാശങ്ങള്‍, ത്യാഗത്തിനുപകരം ഭോഗം, സേവനത്തിനുപകരം സ്വാര്‍ത്ഥ താല്‍പ്പര്യം, ദേശീയതയുടെ സ്ഥാനത്ത് പ്രാദേശികത എന്നുവന്നാല്‍ നഷ്ടപ്പെടുന്നത് പൊതുജീവിതത്തില്‍ ഉണ്ടാകേണ്ട ധാര്‍മികത, സ്വഭാവശുദ്ധി, മൂല്യബോധം എന്നിവയാണ്.
കാലങ്ങളായി നാം ഉയര്‍ത്തിപ്പിടിച്ച ‘സത്യ-ധര്‍മ’ങ്ങളുടെ സ്ഥാനത്ത് ഇരിപ്പുറപ്പിക്കുക ‘വോട്ടും നോട്ടും’ ആയിരിക്കാനെ വഴിയുള്ളൂ. സാര്‍വത്രികമായ ധാര്‍മികാധഃപതനം വാതില്‍ തുറന്നുകൊടുക്കുന്നത് പൊതുജീവിതത്തില്‍ എല്ലാ രംഗങ്ങളെയും അടക്കിവാഴുന്ന അനീതിയും, അഴിമതിയും, അക്രമവും, തട്ടിപ്പും, വെട്ടിപ്പും, അരാജകത്വവുമായിരിക്കുമെന്നതില് സംശയമില്ല.
ഈ ധാര്‍മികാധഃപതനവും മൂല്യച്യുതിയും പ്രത്യക്ഷപ്പെടുന്നത് പല രൂപങ്ങളിലാണ്- സ്ത്രീപീഡനം; മാതാപിതാക്കള്‍, വൃദ്ധജനങ്ങള്‍, കുട്ടികള്‍ എന്നിവരോടുള്ള ക്രൂരമായ പെരുമാറ്റം, വര്‍ധിച്ചുവരുന്ന വിവാഹമോചനം, ആത്മഹത്യ, മദ്യ-ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം, ഭോഗാസക്തി, ഉപഭോഗസംസ്കാരം തുടങ്ങിയവ.
ഇവ പരക്കെ കാണപ്പെടുന്ന മാറാവ്യാധിയായിത്തീര്ന്നിരിക്കുകയാണ്. ഇതിനുപുറമെയാണ് രാഷ്ട്രീയത്തില്‍നിന്നും അപ്രത്യക്ഷമാകുന്ന സദാചാരബോധവും, ഉന്നതങ്ങളിലുള്ള വ്യാപകമായ അഴിമതിയും, വഞ്ചനയും, കൈക്കൂലിയും മറ്റും. ഈ ദുഃസ്ഥിതിയില്‍നിന്ന് ശിപായിമാര്‍ മുതല്‍ മന്ത്രിമാര്വരെയുള്ളവരെയും സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍, ഹൈക്കോടതി ജഡ്ജിമാര്‍ തുടങ്ങിയവരെയും ഒഴിച്ചുനിര്ത്താനാവില്ലെന്നു വന്നാല്‍ നമ്മുടെ പുണ്യഭൂമി എവിടെയെത്തിനില്ക്കുന്നുവെന്ന് ഊഹിക്കാമല്ലോ.
പാലില്‍ വെള്ളംചേര്‍ക്കുക പണ്ടും പതിവുണ്ട്. എന്നാല്‍ പഴങ്ങളിലും പച്ചക്കറികളിലും ഭക്ഷ്യപദാര്‍ത്ഥങ്ങളിലും മായം ചേര്‍ക്കാത്തതോ വിഷം കുത്തിവെക്കാത്തതോ ആയി ഒന്നുംതന്നെ ലഭ്യമാവുന്നില്ലെന്നതാണ് ദുഃഖസത്യം. കുറ്റകൃത്യങ്ങള്‍ എല്ലാകാലത്തും ഉണ്ടാവുമെങ്കിലും ‘ക്വട്ടേഷന്‍’ സംഘം ഇക്കാലത്ത് പുതുമയാണ്! അതുപോലെ ‘നോക്കുകൂലി’യെന്നതും ഇക്കാലത്തെ തൊഴിലാളികളുടെ അവകാശമായി തീര്‍ന്നിരിക്കുകയാണ്! ഇന്നത്തെ നാനോ-ടെക്നോ ട്രോണിക് യുഗത്തില്‍ ഇതിനുപറ്റിയ വിധത്തിലുള്ള ശാസ്ത്രീയ കുറ്റങ്ങളും മുന്നേറുകയാണ്. വിചിത്രമെന്ന് പറയട്ടെ, ഇവയിലൊന്നിലും സ്ത്രീകളുടെ പങ്കും ഒട്ടും ചെറുതല്ല.
ഈ ചുറ്റുപാടില്‍ ഗാന്ധിജിയുടെ രാമരാജ്യത്തിനോ ക്ഷേമരാഷ്ട്രമെന്നതിനോ എന്ത് പ്രസക്തിയാണുള്ളത്? ഈ രാജ്യത്ത് രാഷ്ട്രീയ സമ്മര്‍ദ്ദതന്ത്രം പ്രയോഗിക്കുന്നവര്‍ക്കും, ധനികരായ വാണിജ്യവ്യവസായികള്ക്കും പലതരത്തിലും തലങ്ങളിലുമുള്ള ‘മാഫിയലോബി’കളും ഒട്ടും നഷ്ടപ്പെടാനിടയില്ലാത്തവര്ക്കും എന്തും നേടാമെന്നല്ലാതെ, ഇവയിലൊന്നും ഉള്‍പ്പെടാത്ത ‘മാന്യ’ന്മാര്‍ക്ക് വഴിനടക്കാന്‍ പോലും വിഷമമായിരിക്കുകയാണ്.
പ്രബലന്മാരുടെ അവിശുദ്ധ കൂട്ടുകെട്ടിന്റെ നീരാളിപ്പിടുത്തത്തില്‍നിന്നും രക്ഷപ്പെടുകയെന്നത് ദുര്‍ലഭമായ കോടതിവിധികളിലൂടെ ആയങ്കിലെന്നേ പറഞ്ഞുകൂടൂ. ജനനന്മയേയും ജനാധിപത്യത്തേയും പിടിച്ചാണയിടുന്ന ഇവര്‍ രണ്ടിനേയും ഒരുപോലെ വലിച്ചെറിയുന്ന കാഴ്ച നിസ്സഹായരായ പൊതുജനങ്ങള്‍ക്ക് നോക്കിനില്‍ക്കാനേ കഴിയുന്നുള്ളൂ.
നാം പിന്തുടരുന്ന ഭരണക്രമം ‘പാര്‍ലമെന്ററി ജനാധിപത്യ’ സമ്പ്രദായമാണല്ലോ. ഈ ഭരണവ്യവസ്ഥ വിഭാവനം ചെയ്തിരിക്കുന്നത്, ഭരണപക്ഷവും പ്രതിപക്ഷവും ജനക്ഷേമത്തെ മുന്‍നിര്‍ത്തി ഭരണപ്രക്രിയയില്‍ പങ്കാളികളാകണമെന്നാണ്- വ്യത്യസ്ത നയപരിപാടികള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ. പരസ്പര ബഹുമാനവും സഹകരണവും വിട്ടുവീഴ്ചയും ഒത്തുതീര്‍പ്പും ഇതിന്റെ മുഖമുദ്രകളാണ്. ചര്‍ച്ചകളിലൂടെയുള്ള സമവായമോ മറ്റേതെങ്കിലും പോംവഴിയോ കണ്ടെത്തി പ്രശ്നങ്ങളും പ്രതിസന്ധികളും പരിഹരിക്കുകയെന്നത് അനിവാര്യമാണ്.
എന്നാല്‍ നമ്മുടെ രീതി ഇതില്‍നിന്നും തികച്ചും വ്യത്യസ്തമാണ്. ഇവിടെ ഭരണ-പ്രതിപക്ഷങ്ങള്‍ പെരുമാറുന്നത് ബദ്ധശത്രുക്കളെപ്പോലെയാണ്. രാഷ്ട്രീയപ്രവര്‍ത്തകര്‍ പൊതുനിരത്തിലൂടെ മുഷ്ടിചുരുട്ടി മുദ്രാവാക്യവുമായി മുന്നേറി പോലീസ് വലയം ഭേദിക്കാന്‍ ശ്രമിക്കുന്നതുപോലെ, ജനപ്രതിനിധികള്‍ പാര്‍ലമെന്റിലും നിയമസഭകളിലും പെരുമാറാന്‍ തുടങ്ങിയാലോ? ജനാധിപത്യത്തെ നശിപ്പിക്കുന്നതും ജനങ്ങളെ വിഡ്ഢികളും കാഴ്ചക്കാരുമാക്കുന്ന രംഗങ്ങളാണ് നിയമനിര്‍മാണസഭകളില്‍ അരങ്ങേറുന്നത്.
തഴക്കവും പഴക്കവും സിദ്ധിച്ച ജനപ്രതിനിധികള്‍കൂടി പാര്‍ലമെന്റിന്റെ ഇരുസഭകളിലും വാദപ്രതിവാദങ്ങളില്‍ ഏര്‍പ്പെടുന്നത് വൈരം നിറഞ്ഞ വെല്ലുവിളിയുടെ രീതിയിലാണ്. സ്പീക്കറുടെ അഭ്യര്‍ത്ഥന ചെവിക്കൊള്ളാതെ അംഗങ്ങള്‍ മുദ്രാവാക്യം മുഴക്കിയും എഴുന്നേറ്റുനിന്നും സഭാനടപടികളെ തടസ്സപ്പെടുത്തുകയാണ്. ഗത്യന്തരമില്ലാതെ അദ്ധ്യക്ഷന്‍ നടപടികള്‍ നിര്‍ത്തിവെയ്ക്കുകയോ അന്നത്തേക്ക് പിരിച്ചുവിട്ടതായി പ്രഖ്യാപിക്കുകയോ ചെയ്യേണ്ടിവരുന്നു. സഭാംഗങ്ങള്‍ ജയഭേരിയോടെയോ വ്യര്ത്ഥതാബോധത്തോടെയോ സഭ വിട്ടിറങ്ങുകയും ചെയ്യുന്നു.
സഭയില്‍ നിശ്ശബ്ദത പാലിച്ചാലും ശരി, ഈ വിധം സ്കൂള്‍ വിദ്യാര്‍ത്ഥികളെ നാണിപ്പിക്കുംവിധം അച്ചടക്കമില്ലാതെ പെരുമാറിയാലും ശരി, അവരുടെ ശമ്പളവും വിവിധതര ആനുകൂല്യങ്ങളും (ഇത് മാസത്തില്‍ മൂന്ന് ലക്ഷത്തോളം രൂപ വരുമത്രെ!) അവര്‍ക്ക് തടസ്സമില്ലാതെ ലഭിക്കുകയും ചെയ്യും. ഇതിനെല്ലാം മകുടം ചാര്‍ത്തുന്ന രംഗങ്ങളാണ് കേരള നിയമസഭയില്‍ മാര്‍ച്ച് 13 ന് ടിവിയില്‍ നാം കണ്ടത്. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ മരണമണിയും വിലാപയാത്രയുമെന്നല്ലാതെ അവയെ മറ്റേതുവിധത്തില് വിശേഷിപ്പിക്കാനാവും?
സാര്‍വത്രികവും അനിയന്ത്രിതവുമായ അവകാശവാദത്തിന് കടിഞ്ഞാണിട്ടേ പറ്റൂ. പൗരധര്‍മത്തെപ്പറ്റി, ജനങ്ങളുടെ കടമകളെപ്പറ്റി വ്യക്തമായ ധാരണ വളര്‍ത്തേണ്ടതും അടിയന്തരാവശ്യമാണ്. ഭൗതികപുരോഗതിയോടൊപ്പം ധാര്‍മികനിലവാരം കാത്തുസൂക്ഷിക്കേണ്ടതും സുപ്രധാനമാണ്.
രാജ്യതാല്പര്യത്തിനുവിരുദ്ധമായി സ്വാര്‍ത്ഥലാഭത്തിനായി നടത്തപ്പെടുന്ന പണിമുടക്കില്‍ ഉടമകളും മുതലാളിമാരും മത്സരിക്കുകയാണ്. ഇത്തരം ദേശവിരുദ്ധ പ്രവണതകളെയും അരാജകത്വശക്തികളേയും അമര്ച്ചചെയ്തേ നമ്മുടെ രാജ്യത്തിന് പുരോഗമിക്കാനാവൂ. ഭാരത സ്വാതന്ത്ര്യത്തിനായി പ്രകടിപ്പിക്കപ്പെട്ട ത്യാഗസേവനം നമ്മുടെ ജീവിതത്തിലെ സ്ഥായീഭാവമാക്കാനുള്ള ബോധവല്‍ക്കരണവും വിദ്യാഭ്യാസവും പ്രശ്നപരിഹാരത്തിനുള്ള കാല്‍വെയ്പ്പായിരിക്കുമെന്ന് പ്രതീക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: