രാജ്യത്തെ നടുക്കിയ സംഭവങ്ങളിലൊന്നാണ് ബുധനാഴ്ച ദല്‍ഹിയിലുണ്ടായത്. ആം ആദ്മി പാര്‍ട്ടി നടത്തിയ സമരത്തിനിടയില്‍ രാജസ്ഥാനില്‍ നിന്നുള്ള ഗജേന്ദ്രസിംഗ് തൂങ്ങിമരിച്ചതാണത്. കര്ഷകദ്രോഹമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്ന് ആരോപിച്ചായിരുന്നു കേജ്രിവാളിന്റെ പാര്‍ട്ടി സമരത്തിനിറങ്ങിയത്. മുഖ്യമന്ത്രി കേജ്രിവാള് പ്രസംഗിച്ചുകൊണ്ടിരിക്കെ ജനക്കൂട്ടത്തില്‍നിന്നും ഒരാള്‍ മരത്തില്‍ കയറി കയ്യിലുണ്ടായിരുന്ന ഷാള്‍ കഴുത്തില്‍കെട്ടി തൂങ്ങുകയായിരുന്നു. തൂങ്ങുന്നതിന് മുമ്പ് ആം ആദ്മിക്ക് മുദ്രാവാക്യം വിളിക്കുന്നുണ്ടായിരുന്നു.
തൂങ്ങിയ മരത്തിന് ചുറ്റും ആം ആദ്മി പാര്ട്ടിക്കാര് വന്‍തോതില്‍ കൂടിനിന്ന് കൈ അടിച്ചുകൊണ്ടിരുന്നു. ഇയാളുടെ ലക്ഷ്യം മനസ്സിലാക്കിയിട്ടും പിന്തിരിപ്പിക്കാന് ആം ആദ്മി പാര്ട്ടിക്കാര് ശ്രമിച്ചില്ല.
മരത്തില്‍ രണ്ടുപേര്‍ കയറി ഇയാള്‍ തൂങ്ങാന്‍ ഉപയോഗിച്ച ഷാള്‍ അഴിച്ചു താഴെ ഇടുന്ന ചിത്രമാണ് ദൃശ്യമാധ്യമങ്ങള്‍ നല്കിക്കൊണ്ടിരിക്കുന്നത്. മരത്തിന്റെ സമീപത്തേക്ക് പോലീസിനെ നീങ്ങാന്‍ അനുവദിച്ചതുമില്ല. മരത്തില്‍നിന്നും വീണ ഗജേന്ദ്രനെ പോലീസ് ജീപ്പില്‍ ആശുപത്രിയിലെത്തിക്കാനുള്ള ശ്രമവും അനുവദിച്ചില്ല.
മരത്തില്‍നിന്നും ഗജേന്ദ്രസിംഗ് വീണിട്ടും പരിപാടി റദ്ദാക്കാനോ പ്രസംഗം അവസാനിപ്പിക്കാനോ ആം ആദ്മി പാര്‍ട്ടിയും കേജ്രിവാളും തയ്യാറായില്ല എന്നത് ഗൗരവമേറിയതാണ്. പ്രസംഗം പൂര്‍ത്തിയാക്കിയശേഷം മൃതദേഹം കാണാന്‍ ആശുപത്രിയിലേക്ക് പോകുകയാണെന്ന് പ്രഖ്യാപിക്കാനും കേജ്രിവാള് തയ്യാറായി.
സംഭവങ്ങളൊക്കെ നിരീക്ഷിച്ചാല്‍ മനസ്സിലാവും ആസൂത്രിതമായ പരിപാടിയാണ് ദല്‍ഹിയില്‍ സമരത്തിന്റെ പേരില്‍ നടത്തിയിരിക്കുന്നതെന്ന്. കേജ്രിവാളിന്റെ സമരത്തിനായി നടത്തിയ കുരുതിയാണോ ഇതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇല്ലാത്ത പ്രശ്നം ഉയര്‍ത്തിപ്പിടിച്ചാണ് സമരത്തിനിറങ്ങിയതുതന്നെ.
നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം കര്‍ഷകദ്രോഹകരമായ ഒരു സമീപനവും സ്വീകരിച്ചിട്ടില്ല. എന്നുമാത്രമല്ല കര്‍ഷകരെ സഹായിക്കാന്‍ ഒട്ടനവധി പദ്ധതികള്‍ ആവിഷ്കരിച്ചു. ചിലത് നടപ്പാക്കി. മറ്റ് ചിലത് ആസൂത്രണ പ്രക്രിയയിലാണ്. അതിനിടയിലാണ് തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസും മോഹഭംഗംവന്ന മറ്റുചില കക്ഷികളും കര്‍ഷകരുടെ പേരില്‍ മുതലക്കണ്ണീരൊഴുക്കുന്നത്. അതിന് ചില മാധ്യമങ്ങളും കൂട്ടുനില്‍ക്കുന്നു. അതിന്റെ ഉദാഹരണമാണ് കര്ഷകവായ്പകള്ക്കുള്ള പലിശ ഇളവുകളെല്ലാം റദ്ദാക്കാന്‍ പോകുന്നു എന്ന വാര്‍ത്ത.
കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുകപോലും ചെയ്യാത്ത കാര്യമായിരുന്നു ഇത്. വായ്പാ സബ്സിഡി നിര്‍ത്തുന്നു എന്ന പ്രധാനവാര്‍ത്ത പൊക്കിപ്പിടിച്ച് ചര്‍ച്ചകളും സമരങ്ങളും ചിലര്‍ നടത്തി. മറ്റു ചിലര്‍ അതിന്റെ തയ്യാറെടുപ്പിലുമാണ്. എന്നാല്‍ അങ്ങനെയൊരു കാര്യം സര്‍ക്കാരിന്റെ ആലോചനയില്‍പോലും വന്നിട്ടില്ലെന്നും കര്‍ഷകരെ പ്രതികൂലമായി ബാധിക്കുന്ന ഒരുതീരുമാനവും ഈ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ലെന്നും കേന്ദ്രം വ്യക്തമാക്കി. പക്ഷേ അതൊന്നും കേട്ടഭാവം നടിക്കാന്‍ ഇക്കൂട്ടര്‍ തയ്യാറായില്ല.
ഗജേന്ദ്രസിംഗിന്റെ പോക്കറ്റില്‍ ഒരു ആത്മഹത്യാക്കുറിപ്പുണ്ടായിരുന്നു. കഴിഞ്ഞമാസമുണ്ടായ കനത്തമഴയില്‍ കൃഷി നഷ്ടപ്പെട്ടതോടെ പിതാവ് തന്നെ വീട്ടില്‍ നിന്നും ഇറക്കിവിട്ടതായും മൂന്നു മക്കളുണ്ടെന്നും ഇനിയെങ്ങനെയാണ് താന്‍ വീട്ടിലേക്ക് മടങ്ങുകയെന്നും കത്തില്‍ പറയുന്നു. എന്നാല്‍ ഇയാള്‍ക്ക് ഒരു കൃഷിനാശവും സംഭവിച്ചിട്ടില്ലെന്നും സാമ്പത്തികബുദ്ധിമുട്ടില്ലെന്നും ബന്ധുക്കള്‍ വ്യക്തമാക്കി.
ആത്മഹത്യയുടെ വാര്‍ത്തയറിഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദി ദുഃഖം പ്രകടിപ്പിക്കുക മാത്രമല്ല, കര്‍ഷകര്‍ക്ക് സംതൃപ്തി നല്കുന്ന പ്രസ്താവന ഇറക്കുകയും ചെയ്തിട്ടുണ്ട്. ”ഗജേന്ദ്രയുടെ മരണം രാജ്യത്തെ ദുഃഖത്തിലാഴ്ത്തി. ഏറെ നിരാശയും ദുഃഖവുമുണ്ട്. കഠിനാദ്ധ്വാനം ചെയ്യുന്ന ഒരു കര്‍ഷകനും ഒറ്റയ്ക്കാണെന്ന തോന്നല്‍ ഉണ്ടാകാന്‍ പാടില്ല. നമ്മള് എല്ലാവരും ഒന്നിച്ചുനിന്ന് രാജ്യത്തെ കര്‍ഷകര്‍ക്കായുള്ള നല്ലൊരു നാളേക്കുവേണ്ടി പരിശ്രമിക്കുകയാണ്.” നരേന്ദ്രമോദി വാക്കാല്‍ മേനി നടിക്കാന്‍ പറയുന്നതല്ല ഇത്.
കര്‍ഷകര്‍ക്കുണ്ടാകുന്ന നഷ്ടപരിഹാരത്തുക ഇരട്ടിയാക്കാന്‍ മോദിസര്‍ക്കാര്‍ തീരുമാനിച്ചിട്ട് ഏതാനും ദിവസമായി. അത് നടപ്പാക്കാന്‍ സത്വര നടപടി തുടങ്ങിക്കഴിഞ്ഞു. വിള ഇന്‍ഷുറന്‍സ് ഉറപ്പാക്കുന്നതുള്‍പ്പെടെ ഒട്ടേറെ സൗജന്യങ്ങള്‍ കാര്‍ഷികമേഖലയ്ക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ദല്‍ഹി ആത്മഹത്യയുടെപേരില് പാര്‍ലമെന്റില്‍ പുകമറ സൃഷ്ടിച്ച് കേന്ദ്രസര്‍ക്കാരിനെ കരിവാരി തേക്കാനാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെ പ്രതിപക്ഷം ശ്രമിച്ചത്.
റബ്ബര്‍ വിലയിടിവ് തടയല്‍ പരാജയപ്പെട്ട ധനമന്ത്രി കെ.എം. മാണിയുടെ പാലായില്‍ ഒരു റബര്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്തിട്ട് ഒരു പട്ടി ചത്ത ഗൗരവം പോലും കാണിക്കാത്ത കോണ്‍ഗ്രസുകാരുടെ ദല്‍ഹിയിലെ കോപ്രായം ജനങ്ങള്‍ തിരിച്ചറിയും. കോണ്‍ഗ്രസ് ഭരണത്തിലാണ് കര്‍ഷക ആത്മഹത്യകള്‍ പ്രതിദിനസംഭവങ്ങളായിരുന്നത്. ആന്ധ്രയിലും മഹാരാഷ്ട്രയിലുമെല്ലാം കൂട്ട ആത്മഹത്യയുടെ വാര്‍ത്ത കേള്‍ക്കാത്ത ദിവസമുണ്ടായിരുന്നില്ല.
കേരളത്തില്‍ വയനാട്ടില്‍ ഉള്‍പ്പെടെ കര്‍ഷകആത്മഹത്യ സ്ഥിരമായിരുന്നു. ദല്‍ഹിയില്‍ ഉണ്ടായ ആത്മഹത്യ ആകസ്മികമാണെന്ന് ധരിക്കാന്‍ പറ്റാത്ത സാഹചര്യങ്ങളുണ്ട്. അതേക്കുറിച്ചന്വേഷിക്കണം. ജനങ്ങളെ ആത്മഹത്യചെയ്യാന്‍ പ്രേരിപ്പിക്കുന്ന പെരുംനുണകള്‍ പ്രചരിപ്പിച്ചവരും ഈ ആത്മഹത്യയ്ക്ക് കാരണക്കാരാണ്. ഉള്‍പാര്‍ട്ടി തര്‍ക്കംമൂലം പരിഹാസ്യനായിത്തീര്ന്ന കേജ്രിവാള് ഉണ്ടാക്കിയ നാടകമാണോ ആത്മഹത്യയിലേക്കെത്തിയതെന്ന് സംശയിക്കണം. അതുകൊണ്ടുതന്നെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തേണ്ടത് കേജ്രിവാളിനെതിരെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: