എല്ലാറ്റിനേയും ഏകത്വത്തില്‍ ലയിപ്പിക്കുക എന്നതാണ് ശ്രീശങ്കരദര്‍ശനത്തിന്റെ പൊരുള്‍. സചേതന പ്രപഞ്ചത്തെ മുഴുവനും ഒരേ സൂത്രത്തില്‍ കോര്‍ത്തിണക്കിയ മുത്തുകളെന്നപോലെ അദ്വൈത ദര്‍ശനത്തിന്റെ സീമയ്ക്കുള്ളില്‍ കൊണ്ടുവന്നു എന്നതിനാലാണ് ഭഗവദ്പാദരുടെ മഹത്വം നിലകൊള്ളുന്നത്. യഥാര്‍ത്ഥത്തില്‍ ശാങ്കരദര്ശനത്തിലെ പ്രധാന പ്രമേയം ഇതുതന്നെയാണ്. പ്രസ്ഥാനത്രയത്തിന് അദ്ദേഹം രചിച്ച ഭാഷ്യങ്ങളെല്ലാം ഈ വസ്തുതയാണ് വെളിപ്പെടുത്തുന്നത്. (ശ്രീശങ്കരദര്‍ശനം-വിദ്യാവാചസ്പതി വി.പനോളി)
അനപത്യദുഃഖം അനുഭവിച്ചിരുന്ന ശിവഗുരു-ആര്യാംബ ദമ്പതികള്‍ക്ക് ”ഇനി സദ്പുത്ര സമ്പാദ്യം നിങ്ങള്‍ക്കുണ്ടാകും” എന്ന അന്തരാത്മാവിന്റെ വചനം ജഗദീശ്വരന്റെ ആശീര്‍വാദമാണെന്ന് അവര്‍ക്ക് മനസ്സിലായി. വൈശാഖ ശുക്ല പഞ്ചമി ദിവസം ആര്യാംബയുടെ ഉദരത്തില്‍ ജനിച്ച പുത്രരത്നം ശ്രീപരമേശ്വരന്റെ വരദാനമാണെന്നറിഞ്ഞ ശിവഗുരു, കുട്ടിക്ക് ശങ്കരന് എന്ന് നാമകരണം ചെയ്തു. പണ്ട് ഭഗീരഥന് ശ്രീപരമേശ്വരനെ തപസ്സ് ചെയ്ത് ഭാരതത്തിലേക്ക് ഗംഗാനദിയെ കൊണ്ടുവന്ന് തന്റെ പൂര്‍വികരെയെല്ലാം ഉദ്ധരിച്ചു. ആ ഗംഗാനദി തന്നെ ഇന്നും ഭാരതത്തിന്റെ ഉന്നമനത്തിനും പുരോഗതിക്കും ആധാരമായി പ്രവഹിച്ചുകൊണ്ടിരിക്കുന്നു. ശിവഗുരു തന്റെ തപസ്സിനാല്‍ ഉല്‍പ്പാദിപ്പിച്ച ഈ ഗംഗാ പ്രവാഹവും ഭാരതത്തിന്റെ ധര്‍മം ഉദ്ധരിച്ച് നമ്മുടെ സംസ്കാരം, പാരമ്പര്യം, ദേശീയത എന്നിവ പുഷ്ടിപ്പെടുത്തി.
മുപ്പത്തിരണ്ടാം വയസ്സില്‍ ശരീരം വെടിഞ്ഞ ശ്രീശങ്കരന് എട്ടാം വയസ്സില്‍ നാല് വേദങ്ങളും പന്ത്രണ്ടാം വയസ്സില്‍ തന്റെ രചനകളെല്ലാം പൂര്‍ത്തിയാക്കുകയും ചെയ്തു. ഉപമാതീതനായ ശ്രീശങ്കരനെ സ്വാമി വിവേകാനന്ദന് സ്മരിക്കുന്നു. ”ഒരിക്കല്‍കൂടി ആ ദൈവികമായ ശക്തി ഭൂമിയിലേക്ക് പ്രവഹിച്ചു. ഇത്തവണ ദക്ഷിണ ഭാരതത്തിലാണ് അത് പ്രകാശിച്ചത്. ജഗദ്ഗുരു ശ്രീശങ്കരന്റെ ഉദയമായിരുന്നു അത്. കേവലം ബാലനായിരുന്നപ്പോള്‍ പോലും ശ്രീശങ്കരന് ഒരത്ഭുതമായിരുന്നു. ആ മഹാപുരുഷന്റെ കൃതികളാകട്ടെ, ആധുനികലോകത്തിന് ഒരത്ഭുതമായി തന്നെ നിലകൊള്ളുന്നു.”
ശ്രീശങ്കരന് യുഗാചാര്യനാണ്. വ്യാസഭഗവാനെ ദ്വാപരയുഗത്തിന്റെ തന്നെ ഏക ആചാര്യനായി കണ്ട ഭാരതം ശ്രീശങ്കരനെ കലിയുഗത്തിന്റെ പരമോന്നതനായ ആചാര്യനായി അവരോധിച്ചു. ഹിമംപോലെ പരിശുദ്ധമായ അറിവാണ് ജഗദ്ഗുരുവിന്റെ കൃതികള്‍ നമുക്ക് പകര്‍ന്നുതരുന്നത്. ‘അറിയപ്പെടാത്ത’ പലതും മനസ്സിലാക്കാനുമുണ്ട്.
ദാര്‍ശനിക തലത്തില്‍ ശ്രീശങ്കരന്റെ ശബ്ദമാണ് ഭാരതത്തിന്റെ ശബ്ദം. ഭാരതീയ പാരമ്പര്യത്തിലോ സംസ്കാരത്തിലോ വിശ്വാസമില്ലാത്ത പാശ്ചാത്യര്‍ ശ്രീശങ്കരനെ അംഗീകരിക്കുന്നു. ആന്ദ്രെമാല്റെയെ പോലുള്ള പാശ്ചാത്യ ചിന്തകര്‍ അത് വെളിവാക്കിയിട്ടുണ്ട്. അരിസ്റ്റോട്ടിലിനെക്കാള്‍ മുന്തിയസ്ഥാനമാണ് ശ്രീശങ്കരന് നല്‍കിയിട്ടുള്ളത്. ”ഇപ്പോഴെന്നല്ല ഒരിക്കലും നമ്മുടെ മതം ഭാരതത്തില്‍ വേരുപിടിക്കില്ല. മനുഷ്യരാശിയുടെ ആദിമവിജ്ഞാനത്തെ മാറ്റിനിര്‍ത്താന്‍ ഗലീലിയിലെ സംഭവങ്ങള്‍ക്ക് സാധിക്കില്ല. നേരെ മറിച്ച് ഭാരതീയ വിജ്ഞാനം യൂറോപ്പിലേക്കൊഴുകും. നമ്മുടെ അറിവിലും ചിന്തയിലും സമൂലമായ പരിവര്‍ത്തനം സൃഷ്ടിക്കുകയും ചെയ്യും.” മാക്സ്മുള്ളര്‍.
അദ്വൈതാചാര്യന്റെ മഹത്വം കേരളം മനസ്സിലാക്കിയിട്ടില്ല. കാലടിയുടെ പ്രാധാന്യവും പ്രശസ്തിയും ഇകഴ്ത്തിക്കാണിക്കാന്‍ ചിലര്‍ ഉദ്യമങ്ങള്‍ നടത്തിപ്പോരുന്നു. കാലടിയെ ജൈന കേന്ദ്രമായി ചിത്രീകരിക്കാനും ബുദ്ധമതത്തിന്റെ സ്വാധീനമുണ്ടായിരുന്നു എന്നു സ്ഥാപിച്ചെടുക്കാനും ശ്രമം നടത്തുന്നു. ബുദ്ധധര്‍മത്തിന്റെ മുന്നേറ്റം മിക്കവാറും നിലച്ചുപോയിരുന്ന കാലത്തായിരുന്നു ശ്രീശങ്കരന് ജീവിച്ചിരുന്നത്. ബുദ്ധമതത്തിന്റെ പേരില്‍ നിന്ദ്യാചാരങ്ങളില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് ബുദ്ധധര്മത്തിന് അപചയം ഉണ്ടാകുകയും ചെയ്തു. ശ്രീശങ്കരന്റെ അദ്വൈതസിദ്ധാന്തം ധീരവും സമര്‍ത്ഥവുമായ വിധത്തില്‍ അതിനെ നേരിടുകയും സനാതന ധര്‍മത്തെ പുനഃപ്രതിഷ്ഠിക്കുകയും ചെയ്തു.
ശ്രീശങ്കരന് എല്ലാവര്ക്കും സ്വീകാര്യനാണ്. തത്വചിന്തകര്‍ക്കും യോഗികള്‍ക്കും സന്ന്യാസിമാര്‍ക്കും സാധാരണക്കാര്‍ക്കും എല്ലാം. മഹാഗണപതി മുതല്‍ ആഞ്ജനേയന് വരെയുള്ള ദേവതകളെ സ്തുതിച്ചുകൊണ്ടുള്ള സ്തോത്രങ്ങള്‍ അവര്‍ ചൊല്ലുന്നു. അദ്വൈതത്തിന്റെ പൊരുള്‍ സാവധാനം മനസ്സിലാക്കിവരികയും ചെയ്യുന്നു.
അദ്വൈതാചാര്യന്റെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി കഴിഞ്ഞ പത്തുവര്‍ഷമായി ആദിശങ്കര ജന്മദേശവികസനസമിതി എന്ന പ്രസ്ഥാനം പ്രവര്‍ത്തിച്ചുവരുന്നു. ധര്‍മത്തെക്കുറിച്ചുള്ള ജാഗ്രത നിലനിര്‍ത്താനായി പരിപാടികള്‍ നടത്തിവരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: