ശുദ്ധജല ലഭ്യതയുടെ അടിസ്ഥാനത്തില്‍, വിവിധ നദീതട സംസ്കാരങ്ങള്‍ ഉടലെടുത്തതുപോലെ, ഇന്ന് ഭൂതലത്തില്‍ 24 ഓളം ബയോസ്പിയര്സ് അഥവാ ‘ജൈവ നിബിഡകേന്ദ്രങ്ങള്’ ഉണ്ടെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. ഇവയില്‍ പകുതിയോളം ഭാരതത്തില്‍ തന്നെ കാണാം. ആയുര്‍വേദ-സിദ്ധ വൈദ്യത്തില്‍ പ്രധാനമായും ഉപയോഗിക്കുന്ന 4000 ഓളം ഔഷധചെടികളുടെ ഉറവിടം ഈ കേന്ദ്രങ്ങളിലാണ്.
നമ്മുടെ നാടിന്റെ ഏറ്റവും വലിയ ബയോസ്പിയര്‍, തെക്ക് പടിഞ്ഞാറന്‍ തീരപ്രദേശത്തെ പശ്ചിമഘട്ടംതന്നെ, ‘സൈലന്റ് വാലി’ അതിന്റെ കേന്ദ്രബിന്ദുവും. ദൈവദത്ത ഭൂമിയായ കേരളം മുഴുവനും ഈ ബയോസ്പിയറില്‍ നീണ്ടുകിടക്കുന്നു. പ്രകൃതി അറിഞ്ഞുതന്ന രണ്ട് കാലവര്‍ഷങ്ങള്‍ (ഇടവപ്പാതി, തുലാവര്‍ഷം) 7 മാസത്തോളം പ്രതിവര്‍ഷം ഇവിടെ ജലം വര്‍ഷിക്കാന്‍ തുടങ്ങിയിട്ട് എത്രയോ സംവത്സരങ്ങളായി. സൂര്യോദയ-അസ്തമനം പോലെ മുടങ്ങാതെ അവയിന്നും തുടര്‍ന്നുവരുന്നു.വര്‍ഷത്തില്‍ 2 പ്രാവശ്യം പെയ്യുന്ന മഴ, ജൈവവൈവിധ്യങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ ഈ കാലാവസ്ഥ ഒരു അത്ഭുതപ്രതിഭാസമെന്നോണം യാഥാര്‍ത്ഥ്യമായി നിലകൊള്ളുന്നു.
കഴിഞ്ഞ കാല്‍നൂറ്റാണ്ടിലെ മഴയുടെ കണക്ക് പരിശോധിച്ചാല്‍ 2002 ല്‍ മാത്രമാണ് 3 ശതമാനം കുറവ് അനുഭവപ്പെട്ടത്. എന്തിനേറെ, വരള്‍ച്ച സ്ഥിരമായി ഓരോ വര്‍ഷവും അനുഭവിക്കാറുള്ള ആന്ധ്രയിലും തമിഴ്നാട്ടിലും വടക്കുകിഴക്ക് കര്‍ണാടകയിലും കഴിഞ്ഞ 10 വര്‍ഷത്തില്‍ ഉയര്‍ന്ന തോതില്‍ മഴ ലഭിച്ചതിനെ തുടര്‍ന്ന്, തെക്കന്‍ ഭാരതത്തില്‍ കാലവര്‍ഷക്കുറവ് ഉണ്ടായില്ല എന്നു മാത്രമല്ല കാലവര്‍ഷക്കെടുതികള്‍ കൂടുതല്‍ നേരിട്ടതായാണ് അറിവ്. 2002 ലും 2005 ലും മാത്രമാണ് കാലവര്‍ഷം 4- 5 ദിവസം വൈകി എത്തിയത്. പക്ഷെ, മഴയുടെ അളവില്‍ കുറവുണ്ടായില്ല എന്ന് മാത്രമല്ല, കൂടുതല്‍ മഴ പെയ്തു എന്നതാണ് കഴിഞ്ഞ ദശാബ്ദത്തില്‍ വ്യക്തമായ കണക്ക് സൂചിപ്പിക്കുന്നത്.
ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്നത് കേരളത്തിലാണ്. ജലവൈദ്യുത പദ്ധതി നടപ്പാക്കുന്ന കാര്യത്തില്‍ കാര്യക്ഷമത കുറവായതിനാല്‍, മഴ പെയ്തത് മൂന്നാം പക്കം അറബിക്കടലില്‍ എത്തിക്കുന്നു. ലഭിച്ച വെള്ളം വേണ്ടവിധത്തില്‍ സംഭരിച്ച് കൃഷിയ്ക്കും കുടിവെള്ളത്തിനും (വൈദ്യുതി ഉല്‍പ്പാദനത്തിനുശേഷം) എത്തിച്ചുകൊടുക്കാനുള്ള ശാസ്ത്രീയ പരിജ്ഞാനമോ, പരിചയമോ നമ്മുടെ സംസ്ഥാനത്ത് ഇല്ലാതെ പോയി. തദ്വാര വെള്ളം ഉപയോഗിക്കാന്‍ തയ്യാറാവാത്ത മനസ്ഥിതിയാല് ജലംവിറ്റു. പിന്നെ ഡാമും നദിയും വാടകയ്ക്കു കൊടുത്തു. ഇന്നിപ്പോള്‍ ഭൂമി കുലുക്കത്തിന്റെ ഭീഷണിയില്‍ വാലിനു തീപിടിച്ചപോലെ ചീറിപ്പാഞ്ഞു നടക്കുന്നു. ഡാം ഇല്ല, വെള്ളമില്ല, വൈദ്യുതിയും ഇല്ല!
കുടിവെള്ളക്ഷാമം ഉണ്ടാവുന്നത് നെല്‍വയലുകളില്‍ കൃഷി ഇറക്കാത്തതുകൊണ്ടും നിലംനികത്തിയതുകൊണ്ടും ഇഷ്ടികകളങ്ങള് കൃഷി സ്ഥലത്തെ കുഴിച്ച് നശിപ്പിച്ചതിനാലും നദികളിലെ മണല്‍വാരല്‍ അനിയന്ത്രണിതമായി തുടരുന്നതിനാലും തന്മൂലം സമീപത്തെ കിണറുകളള് വറ്റി വരണ്ടതിനാലുമാണ്. ചുരുക്കത്തില്‍ പറഞ്ഞാല്‍ പ്രകൃതിയെ അമിതമായി ചൂഷണം ചെയ്ത് വേഗത്തില്‍ പണക്കാരനാകാന്‍ വിവിധ ‘മാഫിയ’കളുടെ വിളയാട്ടം മാത്രമാണിതിന്റെ കാരണം.
കൃഷിയെ ഉപേക്ഷിച്ച് വ്യവസായങ്ങള്‍ തുടങ്ങിയപ്പോള്‍ രാസമാലിന്യങ്ങള്‍ ഒഴുക്കാനായി നദികള്‍ ഉപയോഗിച്ചുതുടങ്ങിയിട്ടുണ്ട്. ഭൂഗര്‍ഭജലം ഉപയോഗിക്കുമ്പോള്‍ അവയുടെ സ്രോതസ്സുകളെ പരിപോഷിപ്പിക്കാനും പുനര്‍ജീവിപ്പിക്കാനും മഴവെള്ളം മണ്ണിനടിയിലേക്ക് തന്നെ ഒഴുക്കാന്‍ യാതൊരു പദ്ധതിയും നാം നടപ്പാക്കാന്‍ സന്നദ്ധത കാണിക്കുന്നില്ല. ആയതിനാല്‍ സ്വതവേ മഴലഭ്യത കുറവുള്ള പാലക്കാട് ജില്ലയില്‍ താപനില കൂടുന്നതുതന്നെ, മണ്ണിലെ ജലനിരപ്പ് വളരെ താഴ്ന്നുകൊണ്ടിരിക്കുന്നതിന്റെ ലക്ഷണമാണ്.
ഈ അവസരത്തിലാണ് ‘വൃക്ഷരാജന്’ എന്ന് സംസ്കൃതത്തില്‍ അറിയപ്പെടുന്ന ‘കണിക്കൊന്ന’ കാലവര്‍ഷവുമായി കൈകോര്‍ത്ത് മുന്നോട്ട് പോകുന്നു എന്നുള്ളത് ശ്രദ്ധേയമാകുന്നത്. സ്വര്ണ്ണനിറപുഷ്പങ്ങള് വിഷുവിന് വളരെ മുമ്പെതന്നെ ആകാശത്തെ അലങ്കരിക്കുന്ന ഈ വൃക്ഷം പേരിനുചേര്ന്ന രാജകീയ പ്രൗഢി വര്‍ഷത്തിലൊരിക്കല്‍ എങ്കിലും പ്രദര്‍ശിപ്പിക്കാറുണ്ട്.
സാധാരണ മഴ പെയ്തതിനുശേഷം എല്ലാ സസ്യങ്ങളും കിളിര്‍ത്ത് പുതിയ തണ്ടും ഇലയും വേരും ഉണ്ടായശേഷം സമൃദ്ധിയായി വളര്‍ന്ന് പൂക്കുകയും കായ്ക്കുകയും ചെയ്യുന്നു. പക്ഷേ, കണിക്കൊന്ന ഇതിനു വിപരീതമായി വേനലിനു തൊട്ടുമുമ്പ്, പൂവിടുകയും കാലവര്‍ഷം വരുമ്പോഴേക്കും പൂത്ത് കായയുണ്ടായി വിത്തുകള്‍ വിതരണം ചെയ്യാന്‍ പാകമായി നില്ക്കുന്നു.
വരാന്‍പോകുന്ന മഴയും മഴയുടെ ജലാംശം അന്തരീക്ഷത്തില്‍ ഏകദേശം 85-95 ദിവസങ്ങള്‍ക്ക് മുമ്പെ തന്നെ ‘മണത്തറിയാന്‍’ കണിക്കൊന്നക്ക് മാത്രമേ സാധിക്കുന്നതായി കാണുന്നുള്ളൂ. അത്തരത്തിലൊരു ‘ബയോസെന്‍സര്‍’ അഥവാ തത്തുല്യമായ ‘ജൈവ വിവേചനഘ്രാണശക്തി’കണിക്കൊന്നക്ക് സ്വന്തമായി ഉണ്ടെന്ന് ഇന്നത്തെ ശാസ്ത്രജ്ഞന്മാര് സമ്മതിക്കുന്നു. പഴമക്കാരാകട്ടെ കണിക്കൊന്നക്ക് പ്രത്യേകത ഉണ്ടെന്ന് പണ്ടേ പറഞ്ഞിട്ടുള്ളതുമാണ്. ഈ സങ്കീര്ണ്ണവിദ്യയുടെ വിശദാംശം ഇനിയും അറിയാന്‍ മനുഷ്യന് സാധിച്ചിട്ടില്ലെങ്കിലും കാലാവസ്ഥയെ നിരീക്ഷിച്ച് മഴയുടെ വിവരം കാലെക്കൂട്ടി അറിയാനുള്ള ഒരു സംവിധാനം വൃക്ഷരാജന് ഉണ്ടെന്നുള്ള കാര്യത്തില്‍ രണ്ടഭിപ്രായമില്ല. അത് ഇന്നും ഒരു അത്ഭുതപ്രതിഭാസമായി നിലനില്ക്കുന്നു. അതുകൊണ്ട് കണിക്കൊന്നയെ നിരീക്ഷിക്കുന്നതാണ് യുക്തി.
”കാടുണ്ടെങ്കിലേ മഴയുള്ളൂ” എന്ന പഴമൊഴി ശരിവയ്ക്കുന്നതാണ്, ഭൂതലത്തിലെമ്പാടും മഴ പെയ്യുന്നത്. അങ്ങനെ എങ്കില്‍, പൂമ്പൊടിയും കാര്‍മേഘങ്ങളും കടല്‍കാറ്റും മഴയും തമ്മിലെന്താണ് ബന്ധം? ഒറ്റകോശങ്ങളായ പൂമ്പൊടികള്‍, വേനല്‍ചൂടില്‍ ഉണങ്ങി വരണ്ട്, അന്തരീക്ഷത്തിലെ ഉയരങ്ങളിലേയ്ക്ക് എത്തുമ്പോള്‍, നേരത്തെ നീരാവിയായി ഉയര്‍ന്ന് കാര്‍മേഘങ്ങളായി തീര്‍ന്ന ജലാംശങ്ങളെ വലിച്ചെടുക്കുകയും ജലകണങ്ങളായി മാറി ഭാരം വര്‍ദ്ധിക്കുന്നതോടെ മഴയായി പതിക്കുകയും ചെയ്യുന്നു. ഈ തത്വത്തിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ് മേഘപാളികളില്‍ സില്‍വര്‍ ക്ലോറൈഡ് ലായനി തളിയ്ക്കുമ്പോള്‍, ക്രിത്രിമമഴ ഉണ്ടാക്കുന്നത്.
മറ്റു പൂമ്പൊടികളേക്കാള്, കണികൊന്നയുടെതിന് എന്താണ് പ്രത്യേകത എന്നത് ഗവേഷകരെ കുഴപ്പിക്കുന്ന ചോദ്യചിഹ്നമായി നില്ക്കുന്നു. എന്നിരുന്നാലും, കണികൊന്നയുടെ ‘ബയോ സെന്‍സര്‍’ ലഭിച്ച സൂചനകള്‍ യാഥാര്‍ത്ഥ്യമാക്കുംവിധം, അതിന്റെ പൂമ്പൊടിയും ഈ പ്രക്രിയയുടെ ഭാഗമാകാന്‍, മഴയെ ത്വരിതപ്പെടുത്തുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കണിക്കൊന്ന നേരത്തെ പൂക്കുമ്പോഴൊക്കെ, കാലവര്‍ഷം നേരത്തെ എത്തുന്നു; കനത്തും വ്യാപകമായും പൂക്കുമ്പോള്‍, കാലവര്‍ഷം അധിക അളവില്‍ ലഭ്യമാകുന്നു.
പൂക്കള്‍ വിടരുന്നതിലെ ഏറ്റകുറച്ചിലിനനുസരിച്ച്, കാലവര്‍ഷത്തിലും വ്യതിയാനം പ്രകടമാകുന്നു. കണിക്കൊന്ന (പൂമ്പൊടി) വേനല്‍ചൂട്, കടല്‍ക്കാറ്റ്, കാര്‍മേഘം (നീരാവി) എന്നിവ ഒന്നിച്ചുകൊണ്ടുള്ള ഒരു പ്രതിഭാസമല്ലെ ഇടവപ്പാതിയും തുലാവര്‍ഷവും. കണിക്കൊന്നയെ ആസ്പദമാക്കിയ ഈ നിഗമനം 2005 മുതല്‍ തുടര്‍ച്ചയായി 10 വര്‍ഷം കൃത്യമായി അനുമാനിച്ചെടുക്കാന്‍ സാധിച്ചിട്ടുണ്ട് എന്ന വസ്തുത, ഈ വിഷയത്തില്‍ കൂടുതല്‍ ഗവേഷണത്തിന് മാര്‍ഗം തെളിയുന്നുണ്ട്.
കണിക്കൊന്നയുടെ വീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ ഒരു പ്രവചനം അസാധ്യമാണ്. എങ്കിലും ശാസ്ത്രഗവേഷണത്തിന്റെ ചട്ടക്കൂടില്‍ നിന്നുകൊണ്ട്, ഒരു ഏകദേശ അനുമാനത്തിന്റെ വക്കില്‍ നില്ക്കുന്നതില് തെറ്റില്ല. വര്‍ഷത്തിലൊരിക്കല്‍ സാധാരണയായി പൂക്കുന്ന കണിക്കൊന്ന, കഴിഞ്ഞ നാല് അഞ്ച് വര്‍ഷങ്ങളായി രണ്ടോ ചിലപ്പോള്‍ മൂന്നോ പ്രാവശ്യം പൂത്തതായി രേഖപ്പെടുത്തിയിട്ടുണ്ട്.
2012 ന്റെ അവസാനം മുതല്‍ 2013 ഏപ്രില്‍ വരെ 3 – 4 പ്രാവശ്യം പൂത്ത ചരിത്രം 2014 ലും 2015 ലും കാണാനിടയായി. അതിന്‍പ്രകാരം 2015 ല്‍ വര്‍ഷക്കാലം വളരെ നേരത്തെ വന്നെത്താനാണ് സാധ്യത. മുന്‍ വര്‍ഷത്തെ പോലെ ഏപ്രില്‍, മേയ് മാസത്തില്‍ നല്ല മഴ ലഭിക്കാനും സാധ്യത ഏറെയാണ്.
2015 ലെ കാലവര്‍ഷം അതിശക്തമായി വരാനുള്ള സൂചനയാണ് കാണുന്നത്. മഴയുടെ അളവിലും തോതിലും ദൈര്‍ഘ്യത്തിലും മുന്‍ വര്‍ഷത്തെക്കാള്‍ കൂടാനാണ് സൂചനയില്‍ കാണിക്കുന്നത്. പഞ്ചഭൂതങ്ങളില്‍ പ്രധാനിയായ ജലം, വായു, ഭൂമി എന്ന മറ്റു രണ്ട് ഘടകങ്ങളെയും സംരക്ഷിക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്.
ഭൂമിയുടെ തലത്തില്‍ വൃക്ഷസസ്യലതാദികളെ വളര്‍ത്തി ഭൂമിയെയും തന്മൂലം വായുവിനെ എപ്പോഴും ശുദ്ധി ആക്കുവാന് സസ്യങ്ങളെ പോഷിപ്പിക്കുന്നതു വഴി ജലം ആ ദൗത്യത്തെ നിര്‍വഹിച്ച് സദാ മുന്നോട്ട് പോകുന്നു. പ്രകൃതി അതിന്റെ നിയമം പാലിക്കുന്നു. നമ്മള് നമ്മുടെയൊ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: