മാധ്യമങ്ങള്‍ നല്ലവാര്‍ത്തകള്‍ മാത്രമേ നല്‍കാവൂ എന്നും ചീത്തവാര്‍ത്തകള്‍ സമൂഹത്തെ ക്രിമിനവല്ക്കരിക്കുമെന്നും ഒരു ചിന്താധാര ഉയരുന്ന സമയമാണിത്.
മുപ്പതുകൊല്ലത്തോളമായി മാധ്യമപ്രവര്‍ത്തനം നടത്തുന്ന ഒരു വ്യക്തി എന്നനിലയില്‍ എന്റെ അഭിപ്രായം നല്ലതും ചീത്തയുമായ എല്ലാ വാര്‍ത്തകളും സമൂഹമധ്യത്തില്‍ എത്തിയാല്‍ മാത്രമേ സമൂഹമനഃസാക്ഷി ഉണരുകയും ഈ പ്രവണതക്കെതിരെ പ്രതിരോധം ഉയരുകയുള്ളൂവെന്നുമാണ്. നിഷേധാത്മകമായ വാര്‍ത്തകള്‍ തമസ്കരിക്കപ്പെട്ടാല്‍ സമൂഹത്തിലെ തിന്മകള്ക്കും സദാചാരവിരുദ്ധതയ്ക്കും പ്രോത്സാഹനം ലഭിക്കുകയേയുള്ളൂ.
സമൂഹത്തിലെ തിന്മകള് തുടച്ചുമാറ്റുന്നതിനുള്ള ഒരു ഏകോപിത ഇച്ഛാശക്തി ഉണ്ടാകേണ്ടതാണ്. പക്ഷേ പലപ്പോഴും നമ്മള് കണ്ടുവരുന്നത് അച്ഛന് മകളെ ബലാത്സംഗം ചെയ്തുവെന്നുകേട്ടാല്, വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു എന്നുകേട്ടാല്‍, ക്രിസ്തുമത പുരോഹിതന് പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നുകേട്ടാല്‍ അത് അനുകരിക്കാനാണ്, അല്ലാതെ അതിനെതിരെ സംഘടിതമായി പ്രതികരിക്കാനല്ല പലരും ശ്രമിക്കാറുള്ളത്.
സാമൂഹിക കാലാവസ്ഥാ ഇതായിരിക്കെ സമൂഹത്തിലെ സദാചാരവിരുദ്ധതയും ബാല-ബാലികാ പീഡനപ്രവണതയും ജനശ്രദ്ധയില്‍ കൊണ്ടുവരുന്നതോടൊപ്പം അതിനെതിരെ സാമൂഹ്യപ്രവര്‍ത്തകരില്‍ അവബോധം സൃഷ്ടിക്കാനും മാധ്യമങ്ങള്‍ക്ക് മാത്രമേ കഴിയൂ.
മാധ്യമങ്ങളില്‍ക്കൂടി നമുക്ക് ലഭിക്കുന്നത് വാര്‍ത്തകളും യുദ്ധവാര്‍ത്തകളും ചരിത്രവും ഭൂമിശാസ്ത്രവും എല്ലാമാണ്. യുദ്ധം കൊഴുക്കുന്ന യമനില്‍നിന്നും ഇച്ഛാശക്തിയോടെ മോദി സര്‍ക്കാര്‍ കപ്പലും വിമാനവും അയച്ച് വളരെയധികം ഇന്ത്യക്കാരെയും മറ്റുരാജ്യക്കാരേയും മോചിപ്പിച്ചു. തിരിച്ചുവന്ന അവരെ സ്വീകരിക്കുന്ന കുടുംബാംഗങ്ങള്‍ കണ്ണീരണിഞ്ഞ കാഴ്ച കരളലിയിപ്പിക്കുന്നതായിരുന്നു.
ഇന്ന് അഴിമതി തകര്‍ത്താടുകയാണ്. അടുത്തിടെ ഒരു സ്ഥാപനത്തിലെ ജീവനക്കാരന് കൈക്കൂലി വാങ്ങി പോക്കറ്റിലിടുന്ന ദൃശ്യം ഒരു വാര്‍ത്താ ചാനല്‍ പകര്‍ത്തിയിരുന്നു. ഇന്ന് ഒളിക്യാമറ നല്ലതിനും ചീത്തയ്ക്കും ഉപയോഗിക്കപ്പെടുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. എല്ലാ കാര്യങ്ങള്‍ക്കും രണ്ടുവശമുണ്ടല്ലോ.
ഒരു കുട്ടിയ്ക്ക് അവയവം വേണമെന്നതോ മറ്റൊരാള്‍ക്ക് രക്തം ആവശ്യമുണ്ടെന്നതോ നമ്മള് അറിയുന്നത് മാധ്യമങ്ങളില്‍ കൂടിയാണ്. ഒരാളുടെ ദുരവസ്ഥയെപ്പറ്റി കേള്‍ക്കുന്നതും അത് പരിഹരിക്കാന്‍ ശ്രമിക്കുന്നതും ചീത്ത വാര്‍ത്തയാണോ? ചരമവാര്‍ത്തകള്‍ പത്രങ്ങളില്‍ കൊടുക്കുന്നത് അറിയേണ്ടവര്‍ അറിയട്ടെ എന്നുവച്ചാണ്. അത് അനാവശ്യമാണോ? ഒരു ആദിവാസികുട്ടിയ്ക്ക് സഹായം വേണമെന്നോ ഒരു ദുരന്തത്തില്‍ കുറേപേര്‍ക്ക് വീട് നഷ്ടപ്പെട്ടുവെന്നോ ഉള്ള വാര്‍ത്ത കേള്‍ക്കാന്‍ സുഖകരമല്ലായിരിക്കാം. പക്ഷേ സുമനസ്സുകള്‍ അത് കേട്ടോ, വായിച്ചോ സഹായത്തിനെത്തുമ്പോള്‍ കേള്‍ക്കുന്നവര്‍ക്കുകൂടി നെഞ്ചില്‍ ഒരു കുളിര് അനുഭവപ്പെടും.
ചീത്ത വാര്‍ത്തകള്‍ കൊണ്ടുവന്നാല്‍ പലപ്പോഴും അതിന് ഹേതുവായ കാരണം പരിഹരിക്കപ്പെടും. അരുവാക്കോട് എന്ന ഗ്രാമം വേശ്യാഗ്രാമമായത് അവര്‍ ചെയ്തിരുന്ന മണ്‍പാത്ര നിര്‍മാണമേഖല തകര്‍ന്നപ്പോഴാണ്. ഞാന്‍ റിപ്പോര്‍ട്ട് ചെയ്ത ആ വാര്‍ത്ത വായിച്ച ജയാ ജെയ്റ്റ്ലിയുടെ എന്‍ജിഒ അവരെ ടെറാക്കോട്ട നിര്‍മാണം പഠിപ്പിച്ചു. ആ ‘ചീത്ത വാര്‍ത്ത’ എഴുതിയിരുന്നില്ലെങ്കില്‍ അവര്‍ ഇന്നും വേശ്യാവൃത്തി തുടര്‍ന്നേനെ.
യഥാര്‍ത്ഥത്തില്‍ ഏതുവീക്ഷണകോണില് ക്കൂടി നമ്മള് ഒരു സംഭവത്തെയോ സ്ഥിതിവിശേഷത്തെയോ നോക്കിക്കാണുന്നു എന്നതാണ് പ്രധാനം. അരുവാക്കോട് വേശ്യാഗ്രാമമാണെന്ന് ഞാന്‍ എഴുതിയപ്പോള്‍ എന്റെ സുഹൃത്തായ ഒരു ഡോക്ടര്‍ പറഞ്ഞത് അത് ഗള്‍ഫില്‍നിന്ന് മടങ്ങുന്ന മലയാളികളുടെ ‘ലൈംഗിക തീര്‍ത്ഥാടന കേന്ദ്ര’മായി മാറുമെന്നായിരുന്നു!
വാര്‍ത്ത കൊടുക്കുമ്പോള്‍ അത് സെന്‍സേഷനലൈസ് ചെയ്യാതെ, നിസ്സാരവല്ക്കരിക്കാതെ കൊടുക്കാന്‍ മാധ്യമങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പക്ഷെ സെന്‍സേഷനലൈസ് ചെയ്യുമ്പോള്‍ പത്രത്തിന്റെ പ്രചാരവും ടിവിയുടെ പ്രേക്ഷകവൃന്ദവും വര്‍ധിക്കുന്നു.പത്രവും ടിവിയും നിലനില്‍ക്കുന്നത് പരസ്യങ്ങളിലൂടെയാണ്. പക്ഷേ പരസ്യങ്ങള്‍ ജനങ്ങളുടെ ഉപഭോഗത്വര വര്‍ധിപ്പിക്കുമെന്നും അനുകരണ ഭ്രമം ജനിപ്പിക്കുമെന്നുമുള്ളത് യാഥാര്‍ത്ഥ്യമായിരിക്കാം. അതിന് വാര്‍ത്തകള്‍ നല്കുന്ന മാധ്യമങ്ങളെയല്ല വിമര്‍ശിക്കേണ്ടത്.സമൂഹത്തിന്റെ വീക്ഷണത്തെയാണ്. ഇന്ന് ബാല-ബാലികാ പീഡനങ്ങള്‍ കൂടുന്നുവെന്ന വാര്‍ത്ത പ്രചരിക്കുമ്പോള്‍ സമൂഹം ജാഗ്രതയോടെ അത്തരം സംഭവങ്ങളില്‍ ഇടപെടണം.ഒരാപത്ത് വരുമ്പോള്‍ അത് അവരുടെ മാത്രം കാര്യമാണെന്ന് വിചാരിച്ച് നിസ്സംഗത പുലര്‍ത്തുന്ന മനുഷ്യര്‍ അയവിറക്കി നോക്കിനില്ക്കുന്നത് മൃഗങ്ങള്‍ക്ക് തുല്യമാണ്.
മാധ്യമങ്ങളാണ് സമൂഹത്തില്‍ നടക്കുന്ന പുരോഗമനവും വികസനസാധ്യതകളും നമുക്കുമുമ്പില്‍ കൊണ്ടുവരുന്നത്. വിവരവും വിനോദവും മാധ്യമങ്ങള്‍ നല്കുന്നു. ടിവിയുടെ മുമ്പിലിരുന്ന് ഐപിഎല്‍ കളികാണുന്നവര്‍ അതില്‍ മുഗ്ധരാണ്. അതേസമയം വൃദ്ധയെ പീഡിപ്പിച്ചുകൊന്ന് ആഭരണം തട്ടിയെടുത്തുവെന്ന സംഭവം സാധാരണസംഭവമായി കണക്കാക്കപ്പെടുന്നു. ഇന്ന് മാതാപിതാക്കളെ ഉപേക്ഷിക്കുന്ന പുതുതലമുറയാണ് രൂപപ്പെടുന്നത്. ക്ഷേത്രദര്‍ശനത്തിന് എന്നുപറഞ്ഞ് അമ്മയെ ഗുരുവായൂരില്‍ കൊണ്ടുപോയി ഉപേക്ഷിക്കുന്ന മക്കള്‍ കൂടിവരികയാണ്. ഇത് നിഷേധാത്മക വാര്‍ത്തയായിരിക്കാം. പക്ഷെ അതുകൊണ്ടാണല്ലോ ഇവിടെ വൃദ്ധസദനങ്ങള്‍ രൂപപ്പെട്ടത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഭാരതത്തെ കുംഭകോണങ്ങളുടെ നാട് എന്ന വിശേഷണത്തില്‍നിന്ന് മോചിപ്പിച്ച് വികസനത്തിന്റെ നാടാക്കി മാറ്റുവാന്‍ ശ്രമിക്കുന്നുവെന്ന വാര്‍ത്ത ഭാരതത്തിലേക്ക് സംരംഭകരെ എത്തിക്കാന്‍ സഹായിക്കുന്നു. ‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് പ്രചാരണം നല്‍കുന്നതും ആ പദ്ധതിക്ക് സഹായകരമാണ്.
ഇപ്പോള്‍ നഴ്സിംഗ് റിക്രൂട്ട്മെന്റില്‍ നടക്കുന്ന തട്ടിപ്പുകളും കോഴക്കഥകളും പുറത്തുവരുമ്പോള്‍ ലോകത്തിലെ നഴ്സുമാരുടെ ഉറവിടമായ കേരളം ഞെട്ടിത്തരിക്കുന്നു. ഇടത്തരം കുടുംബങ്ങള്‍ പെണ്‍കുട്ടികളെ നഴ്സിംഗിനയക്കുന്നതുതന്നെ ജോലിസാധ്യത കണക്കിലെടുത്താണ്. അതുപോലും തട്ടിപ്പിന്റെ രംഗമാക്കാന്‍ ശ്രമിക്കുന്ന നീചന്മാരുണ്ട് എന്ന വാര്‍ത്ത നല്ലതോ ചീത്തയോ?
വാര്‍ത്തകളില്‍ ലൈംഗികത ഇടംനേടുന്നുവെന്നത് ലജ്ജാകരവും ഖേദകരവുമാണ്. പ്രത്യേകിച്ച് നമ്മള് തെരഞ്ഞെടുത്ത ജനപ്രതിനിധികള്‍ ലൈംഗികദാഹികളാണെന്നറിയുമ്പോള്. അങ്കമാലി എംഎല്‍എയും മുന്‍മന്ത്രിയുമായ ജോസ് തെറ്റയില്‍, 2013 ല്‍ കേരളപ്പിറവി ദിനത്തിലെ ജലോത്സവത്തോടനുബന്ധിച്ച് നടി ശ്വേതാമേനോന് അനുഭവിക്കേണ്ടിവന്ന ശാരീരികപീഡന ദൃശ്യങ്ങളിലെ നായകന്, സ്ത്രീകള്‍ ദൗര്‍ബല്യമായ ശശി തരൂര്‍, ഇപ്പോള്‍ കേള്‍ക്കുന്ന രുക്സാന-ബിന്ധ്യാ തോമസ് ദ്വയങ്ങളുടെ രാഷ്ട്രീയ അന്തഃപുരവിശേഷങ്ങള്, സരിതയുടെ സ്മാര്‍ത്തവിചാരം- എല്ലാം കേരളത്തിന്റെ സാംസ്കാരികമുഖത്ത് കരിവാരിതേയ്ക്കുന്നു.
പക്ഷെ ഈ വാര്‍ത്തകളെ തമസ്ക്കരിക്കാനോ രാഷ്ട്രീയനേതാക്കളുടെ ലൈംഗികസാഹസങ്ങള് നിസ്സാരവല്‍ക്കരിക്കാനോ സാധ്യമാണോ? നാം തെരഞ്ഞെടുത്ത, നമ്മുടെ സാംസ്കാരികവേദികളില്‍ ക്ഷണിതാക്കളായെത്തുന്ന ഈ കാമവെറിയന്മാരുടെ ചരിത്രം ജനങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണ്.
എന്റെ അഭിപ്രായത്തില്‍ നിഷേധാത്മക വാര്‍ത്തകളെ തമസ്ക്കരിച്ച് നല്ല വാര്‍ത്തകള്‍ മാത്രം കൊടുക്കുകയല്ല പ്രതിവിധി.സമൂഹത്തിലെ ഈവിധ ദുരാചാരങ്ങളും ലൈംഗിക പീഡനവും വൃദ്ധരെ അവഗണിക്കുന്നതും, ചതിയും വഞ്ചനയുമെല്ലാം ഇല്ലാതാക്കാന്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി മാറുകയാണ് വേണ്ടത്. നമ്മുടെ ഇടയില്‍ നടക്കുന്ന സാംസ്കാരിക അപച്യുതിക്കെതിരെ ഉണര്‍ന്നെണീക്കേണ്ടത് ഇവിടുത്തെ സാംസ്കാരിക-യുവതയാണ്.
ക്വട്ടേഷന്‍ സംഘത്തിനെതിരെയും ബ്ലേഡ്മാഫിയക്കെതിരെയും ഭൂമാഫിയക്കെതിരെയും അഴിമതിക്കെതിരെയും ഇഛാശക്തിയോടെ പ്രതികരിച്ച് കേരളത്തെ വീണ്ടും സാംസ്കാരികകേരളമാക്കാനാണ് ശ്രമിക്കേണ്ടത്. മാധ്യമങ്ങള്‍ ഈ വികാരം ഉണര്‍ത്തുവാന്‍ നിഷേധാത്മക വാര്‍ത്തകളെ ഉപയോഗിക്കണം. സെന്സേഷണലൈസേഷനല്ല, മനുഷ്യന്റെ സെന്‍സിറ്റിവിറ്റിയെയാണ് ഉണര്‍ത്തേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: