പ്രധാനമന്ത്രി നരേന്ദ്രമോദി കൊണ്ടുവന്ന ഭൂമി ഏറ്റെടുക്കല്‍ ബില്ലിനെതിരെ കര്‍ഷകര്‍ക്കുവേണ്ടി യുദ്ധം ചെയ്യുമെന്ന രാഹുല്‍ ഗാന്ധിയുടെ പല്ലവി അഭിസാരികയുടെ ചാരിത്ര്യപ്രസംഗത്തിന് തുല്യമാണ്. കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് ജനങ്ങള്‍ക്കുവേണ്ടിയും പാവപ്പെട്ടവര്‍ക്കും വേണ്ടിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവണ്ണം വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ മുഴുവന്‍ പാവപ്പെട്ടവര്‍ക്കും വീട്, എല്ലാവര്ക്കും വിദ്യാഭ്യാസം, എല്ലാവര്ക്കും സൗജന്യ ആരോഗ്യപരിരക്ഷ എന്നിവയാണ് മോദി സര്‍ക്കാരിന്റെ ലക്ഷ്യം.
പക്ഷെ രാഹുല്‍ ഗാന്ധി പറയുന്നത് ”മേക്ക് ഇന്‍ ഇന്ത്യ” എന്ന സ്തുത്യര്‍ഹമായ പദ്ധതിപോലും കോര്‍പ്പറേറ്റ് പ്രീണനമാണെന്നാണ്. മോദിയുടെ കാനഡ സന്ദര്‍ശനത്തിനുശേഷം ”മേക്ക് ഇന്‍ ഇന്ത്യ” പ്രോഗ്രാമില്‍ കാനഡയും പങ്കുചേരുമെന്ന് പ്രഖ്യാപിച്ചിരിക്കെയാണ് രാഹുലിന്റെ വിടുവായത്തം. നരേന്ദ്രമോദിയുടെ ”മന് കി ബാത്ത്” എന്ന റേഡിയോ പരിപാടിയിലൂടെയും അദ്ദേഹം തന്റെ ഭൂമിയേറ്റെടുക്കല്‍ നയം ജനങ്ങള്‍ക്ക് വിശദീകരിച്ചുകൊടുക്കുകയുണ്ടായി.
പുതിയ ബില്‍ യുപിഎ സര്‍ക്കാര്‍ പാസാക്കിയ 2013 ആക്ടില്‍ ഭേദഗതി വരുത്തുന്നതാണ്. മോദി സര്‍ക്കാര്‍ നല്കുന്ന നഷ്ടപരിഹാരം 70-80 ശതമാനമാണ്. അര്‍ഹതയുള്ളവര്‍ക്ക് കൂടുതല്‍ നഷ്ടപരിഹാരം നല്‍കാനും വ്യവസ്ഥയുണ്ട്. യുപിഎ സര്‍ക്കാര്‍ വാഗ്ദാനം ചെയ്തതിനെക്കാള്‍ അധികം ആനുകൂല്യങ്ങളാണ് മോദി സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നത്. കര്‍ഷകരുടെ അവകാശ സംരക്ഷണം, സുതാര്യത, എസ്സി എസ്ടി വിഭാഗങ്ങള്‍ക്ക് പ്രത്യേക വകുപ്പുകള്‍ എന്നിവയെല്ലാം ഉള്‍ക്കൊള്ളിച്ചാണ് പുതിയ ഭേദഗതി.
യുപിഎ ഭരണത്തില്‍നിന്ന് വ്യത്യസ്തമായി രാജ്യത്തുനിന്ന് അഴിമതിയെയും വിലക്കയറ്റത്തെയും മാറ്റിനിര്‍ത്താന്‍ ഇപ്പോഴത്തെ കേന്ദ്രസര്‍ക്കാരിനായിട്ടുണ്ട്. കര്‍ഷക സബ്സിഡിയില്‍ 50 ശതമാനം വര്‍ധന വരുത്തി. വന്‍കിട കമ്പനികളെ പ്രീണിപ്പിക്കുകയാണ് നരേന്ദ്രമോദി ചെയ്യുന്നത് എന്നാണ് രാഹുല്‍ ഗാന്ധിയുടെ ആരോപണം. കേന്ദ്രത്തിന്റെ കര്ഷകവിരുദ്ധനയത്തിനെതിരെ രാഹുല്‍ നടത്തുന്ന പോരാട്ടം വിജയം കൈവരിക്കുമെന്ന് സോണിയാ ഗാന്ധിയുടെ വിധേയനായ എ.കെ.ആന്റണി മോഹിക്കുന്നു.
കര്‍ഷകരെ ബലിയാടാക്കാനാണ് നരേന്ദ്രമോദി ശ്രമിക്കുന്നതെന്ന് പറയുന്ന രാഹുല്‍ ഗാന്ധി പത്തുവര്‍ഷക്കാലത്തെ യുപിഎ ഭരണം മറക്കുകയാണ്. ഈ ഭരണത്തിന്‍കീഴില്‍ തന്റെ സഹോദരി ഭര്‍ത്താവായ റോബര്‍ട്ട് വാദ്ര ഹരിയാനയിലും മറ്റും അനധികൃതമായി ഏക്കറുകണക്കിന് ഭൂമി വാങ്ങിക്കൂട്ടിയ വ്യക്തിയും കര്‍ഷകരുടെ ഭൂമി നികത്തി, തോടുകള്‍ നികത്തി, പമ്പയെ ശുഷ്കമാക്കി ആറന്മുള വിമാനത്താവളം കൊണ്ടുവരാന്‍ ശ്രമിക്കുന്ന കെജിഎസ് ഗ്രൂപ്പിന്റെ പങ്കാളിയുമാണെന്ന വസ്തുത രാഹുലിന് അറിയില്ലെന്നുണ്ടോ? ആറന്മുള പൈതൃകനഗരമാണ്.
ശബരിമല തീര്‍ത്ഥാടനത്തിന് അയ്യപ്പഭക്തര്‍ എത്തുന്ന സ്ഥലമാണ്. ആറന്മുളയിലൂടെ ഒഴുകുന്ന പമ്പയാണ് കര്‍ഷകരുടെ ജലദാതാവ്. ആറന്മുള വിമാനത്താവളം വരുന്നതിനെതിരെ സുഗതകുമാരിയും കുമ്മനം രാജശേഖരനും നയിക്കുന്ന സമരം ശക്തമാകുമ്പോഴും വിമാനത്താവളം കൊണ്ടുവരും എന്ന വാശിയിലാണ് വാദ്രയും കൂട്ടരും.
കേരളത്തില്‍ ഇപ്പോള്‍ തന്നെ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നീ മൂന്ന് വിമാനത്താവളങ്ങളുണ്ട്. ഇവ തമ്മില്‍ 100 കിലോമീറ്റര്‍ ദൂരം പോലുമില്ല. ഇനി നാലാമതൊരു വിമാനത്താവളത്തിന് പ്രസക്തിയില്ലെന്നറിഞ്ഞിട്ടും വാദ്രയും സംഘവും ആറന്മുളയില് വിമാനത്താവളം കൊണ്ടുവരുമെന്ന് ശഠിക്കുന്നത് ആര്‍ക്കുവേണ്ടിയാണ്.
രാഹുല്‍ തന്റെ കര്‍ഷകറാലിയില്‍ ബിജെപിക്കെതിരെ ഘോരഘോരം പ്രസംഗിച്ചുവെങ്കിലും റോബര്‍ട്ട് വാദ്രയുടെ ഭൂമി ഇടപെടലിനെപ്പറ്റി ഒരു വിശദീകരണവും നല്കാന് തയ്യാറായില്ല. കോണ്‍ഗ്രസിന് നഷ്ടപ്പെട്ട ജനസമ്മതിയാണ് സോണിയ-രാഹുല്‍ ദ്വയം കര്‍ഷക റാലി സംഘടിപ്പിച്ച് വീണ്ടെടുക്കാന്‍ ശ്രമിക്കുന്നത്. ദിവാസ്വപ്നം കാണാന്‍ ആര്‍ക്കും അവകാശമുണ്ടല്ലോ.
രാജ്യത്തെ ഭൂരിഭാഗം ജനങ്ങളുടെയും പിന്തുണയോടെയാണ് അന്നുവരെ ഭരിച്ച യുപിഎ സര്‍ക്കാരിന്റെ അഴിമതിഭരണവും ഖനിവില്പ്പനയുമെല്ലാം അവസാനിപ്പിച്ച് ബിജെപി അധികാരത്തിലേറിയത്. അത് സാധാരണ ജനങ്ങള്‍ക്കും കര്‍ഷകര്‍ക്കും മോദിയിലുള്ള വിശ്വാസം മൂലമാണ്.
കോണ്‍ഗ്രസിന്റെ അഴുകിയ ഭരണത്തിനുപകരം ജനക്ഷേമകരമായ ഒരു ഭരണം കൈവരുമെന്ന പ്രതീക്ഷയിലാണ്. കോണ്‍ഗ്രസിന്റെ ഔദാര്യത്തിലല്ല നരേന്ദ്രമോദിയെ ജനങ്ങള്‍ അധികാരത്തിലേറ്റിയിരിക്കുന്നത്. മോദിയെ പ്രധാനമന്ത്രിയാക്കിയ ജനങ്ങള്‍ കോണ്‍ഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനത്തിനുള്ള പിന്തുണപോലും നല്‍കിയിട്ടില്ലെന്ന കാര്യം രാഹുലും സോണിയയുമൊക്കെ ഓര്‍ക്കുന്നത് നന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: