സിപിഎമ്മിന്റെ പുതിയ ജനറല്‍ സെക്രട്ടറി സ്ഥാനം സീതാറാം യെച്ചൂരി പിടിച്ചെടുത്തതോടെ ആ പാര്‍ട്ടി അനുഭവിക്കാന്‍ പോകുന്ന ശൈഥല്യത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. ‘പൊതുവെ ദുര്‍ബല പിന്നെ ഗര്‍ഭിണിയും’ എന്ന രീതിയിലാണ് സംഘടനാ പ്രശ്നം സിപിഎമ്മിനെ കൊണ്ടെത്തിച്ചിട്ടുള്ളത്. കഴിഞ്ഞ ലോക്സഭയില്‍ കനത്ത തിരിച്ചടിയാണ് സിപിഎം നേരിട്ടത്.
പാര്‍ലമെന്റ് അംഗങ്ങളുടെ എണ്ണം രണ്ടക്കം തികയ്ക്കാനായില്ല. വോട്ടാണെങ്കില്‍ ഭീകരമായി ഇടിഞ്ഞു. ആദ്യ ലോക്സഭയില്‍ രണ്ടാം കക്ഷിയായിരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പലതായി ചെറുതായി. മൂന്നര പതിറ്റാണ്ടുകാലം ഭരണം നടത്തിയ ബംഗാളില്‍ പാര്‍ട്ടി വട്ടപൂജ്യമായി.
നിയമസഭയിലും ലോക്സഭയിലും ദയനീയ തോല്‍വി. കേരളത്തിലെ ഒരു ജില്ലയുടെ വലുപ്പം പോലുമില്ലാത്ത ത്രിപുരയില്‍ മാത്രമാണ് ഇപ്പോള്‍ സിപിഎം ഭരണത്തിലുള്ളത്. കോണ്‍ഗ്രസ് ഭരണം അവസാനിക്കുമ്പോള്‍ കേന്ദ്രഭരണം പ്രതീക്ഷിക്കുകയും അത് പരസ്യമായി പറഞ്ഞഭിമാനിക്കുകയും ചെയ്ത പാര്‍ട്ടിക്കാണ് ഇന്ന് പാര്‍ലമെന്ററി രംഗത്ത് ദയനീയ അവസ്ഥ.
ഇരുപത്തിയെന്നാം പാര്‍ട്ടി കോണ്‍ഗ്രസ് ഉയിര്‍പ്പിന്റെ മുഹൂര്‍ത്തമാകുമെന്ന് പ്രഖ്യാപിച്ച പാര്‍ട്ടി ഇതാ ‘ഉപ്പുവച്ച കലം’ പോലെയാകാന്‍ പോകുന്നു എന്ന വ്യക്തമായ സൂചനയാണ് നല്‍കിയിരിക്കുന്നത്. ഏകശിലാവിഗ്രഹം എന്നഭിമാനിച്ച പാര്‍ട്ടി പാറയില്‍ വീണ പിഞ്ഞാണം പോലെയാകാന്‍ ഇനിയധികം കാത്തിരിക്കേണ്ടിവരില്ല. അത്രയും പകയും വിദ്വേഷവും നേതാക്കള്‍ തമ്മിലും സംസ്ഥാന ഘടകങ്ങള്‍ തമ്മിലും പ്രകടമായിരിക്കുകയാണ്.
വിശാഖപട്ടണത്തില്‍ നിന്ന് ഉയര്‍ന്നിരിക്കുന്ന മുദ്രാവാക്യം മുങ്ങാന്‍ പോകുന്ന കക്ഷിയുടെ തേങ്ങലാണെന്ന് പറയേണ്ടിയിരിക്കുന്നു. വി.എസ്. അച്യുതാനന്ദനെ സംഘടനാപരമായി ഉന്മൂലനം ചെയ്യാന്‍ നിശ്ചയിച്ചുറപ്പിച്ചുപോയ കേരളഘടകം ഇളിഭ്യരായി. വിഎസിനെ പ്രത്യേക ക്ഷണിതാവായി നിലനിര്‍ത്താന്‍ തീരുമാനിച്ചിരിക്കുന്നു. വിഎസ് ആദ്യമേ വിജയം ആശംസിച്ച യെച്ചൂരി ജനറല്‍ സെക്രട്ടറിയുമായി.
പുതിയ ജനറല്‍ സെക്രട്ടറിയെ നിര്‍ദ്ദേശിക്കാന്‍ സിപിഎം പിബിയോഗം ശനിയാഴ്ച മണിക്കൂറുകളോളം തര്‍ക്കിച്ചു. ഒടുവില്‍ എസ്. രാമചന്ദ്രന്‍പിള്ളയുടെ പേര് തന്റെ പിന്‍ഗാമിയായി പ്രകാശ് കാരാട്ട് നിര്‍ദ്ദേശിച്ചു. കേന്ദ്രകമ്മിറ്റിയുടെ തീര്‍പ്പിന് വിധേയമായിരുന്നു ഇത്. ഞായറാഴ്ച ജനറല്‍ സെക്രട്ടറിയെ തീരുമാനിക്കാനുള്ള കേന്ദ്രകമ്മിറ്റിയില്‍ പിബിയുടെ നിര്‍ദ്ദേശം അംഗീകരിക്കപ്പെട്ടില്ല.
രാജ്യത്ത് സമ്പത്തുകൊണ്ടും സ്വാധീനംകൊണ്ടും മേല്‍ക്കൈയുള്ള കേരളഘടകം രാമചന്ദ്രപിള്ളയ്ക്കുവേണ്ടി കഠിനമായി പ്രയത്നിച്ചു. കേരളഘടകത്തിന്റെ നിര്‍ദ്ദേശത്തെ അനുകൂലിക്കാന്‍ തമിഴ്നാട്ടിലെ ഏതാനും അംഗങ്ങള്‍ മാത്രം. മറ്റുള്ളവരെല്ലാം പ്രത്യേകിച്ച്, ബംഗാള്‍ഘടകം എസ്. രാമചന്ദ്രപിള്ള പറ്റില്ലെന്ന ഉറച്ചനിലപാടെടുത്തു.
പ്രകാശ് കാരാട്ടിന്റെ നിര്‍ദ്ദേശത്തെ ചൊല്ലി തര്‍ക്കം മുറുകിനില്‍ക്കെ ‘എങ്കില്‍പ്പിന്നെ വോട്ടെടുപ്പിലേക്ക് പോകാമെന്ന’ യെച്ചൂരിയുടെ ഭീഷണി കാരാട്ടിനെയും അദ്ദേഹത്തെ അനുകൂലിക്കുന്നവരേയും വെട്ടിലാക്കി. തുടര്‍ന്ന് ഏറെ കൂടിയാലോചനയ്ക്കുശേഷമാണ് എസ്. രാമചന്ദ്രന്‍പിള്ളയെ പിന്‍വലിച്ച് യെച്ചൂരിയെ പിന്തുണച്ച് തര്‍ക്കം തീര്‍ത്തത്. സിപിഎമ്മിന്റെ അഞ്ചാമത്തെ ജനറല്‍ സെക്രട്ടറിയും രണ്ടാമത്തെ ആന്ധ്രാക്കാരനുമാണ് സീതാറാം യെച്ചൂരി. കമ്മ്യൂണിസ്റ്റുകാര്‍ അഭിമാനത്തോടെ പ്രസ്താവിക്കാറുള്ള സമരത്തിന്റെ തീച്ചൂളയിലൂടെ കടന്നുവന്ന നേതാവൊന്നുമല്ല അദ്ദേഹം.
പാര്‍ട്ടിതന്നെ കോണ്‍ഗ്രസിന്റെ ബി ടീമായി മാറാന്‍ പോകുന്ന സാഹചര്യത്തില്‍ അതിനുപറ്റിയ ജനറല്‍ സെക്രട്ടറിയെ കിട്ടിയെന്ന് നേതൃത്വത്തിന് അഭിമാനിക്കാം. എന്നാല്‍ കോണ്‍ഗ്രസാണ് രാജ്യത്തിന് ഭാരവും ശാപവുമെന്ന് വിശ്വസിക്കുന്ന ലക്ഷക്കണക്കായ അണികള്‍ക്ക് ഒട്ടും താങ്ങാനോ സഹിക്കാനോ പറ്റുന്നതല്ല സിപിഎമ്മിന്റെ പുതിയ നിലപാട്.
ബിജെപിയെ മുഖ്യശത്രുവായി പ്രഖ്യാപിക്കുന്നതാണ് വിശാഖപട്ടണത്ത് അംഗീകരിച്ച രാഷ്ട്രീയ പ്രമേയം. കോണ്‍ഗ്രസിനെ പരാമര്‍ശിക്കാന്‍ പോലും നേതാക്കള്‍ കൂട്ടാക്കിയില്ല. കോണ്‍ഗ്രസ് തൂത്തെറിയപ്പെടുന്ന അവസ്ഥയിലാണ്. കേരളത്തില്‍ കൂട്ടുഭരണവും പിന്നെ കര്‍ണാടകയിലെ സര്‍ക്കാരുമാണ് അവര്‍ക്ക് എടുത്തു പറയാവുന്ന സ്ഥാനം. ലോക്സഭയില്‍ ഔദ്യോഗിക പ്രതിപക്ഷമാകാനുള്ള അംഗസംഖ്യപോലും ലഭിച്ചില്ല.
‘ആരാ നിങ്ങടെ നേതാവ് എന്താ നിങ്ങടെ പരിപാടി’ എന്ന് ചോദിച്ചാല്‍ വ്യക്തമായ മറുപടിപോലും നല്കാന് കഴിയാത്ത സാഹചര്യത്തിലാണ് കോണ്‍ഗ്രസ്. എപ്പോഴൊക്കെ കോണ്‍ഗ്രസ് പ്രതിസന്ധിയിലകപ്പെട്ടിട്ടുണ്ടോ അന്നൊക്കെ സഹായത്തിനെത്തിയ പാരമ്പര്യമാണ് സിപിഎമ്മിന്. അതുതന്നെയാണ് സംഭവിക്കാന്‍ പോകുന്നത്. കോണ്‍ഗ്രസിനെ തീരെ പരിഗണിക്കില്ലെന്ന നിലപാടൊന്നുമില്ലെന്ന് ജനറല്‍ സെക്രട്ടറിയാകുംമുമ്പ് പ്രതികരിച്ച നേതാവാണ് യെച്ചൂരി.
കോണ്‍ഗ്രസിനെതിരെ ഏത് ചെകുത്താനുമായും കൂട്ടുകൂടാമെന്ന് ഒരുകാലത്ത് പറഞ്ഞ സിപിഎം മുദ്രാവാക്യം മാറ്റി ഇപ്പോള്‍ ബിജെപിക്കെതിരെ എന്നാക്കിയിരിക്കുന്നു. ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തിന്റെ തണലില്‍ രാഷ്ട്രീയം പഠിച്ച സീതാറാം യെച്ചൂരി സിപിഎമ്മിനെ ഒരിക്കല്‍ക്കൂടി കോണ്‍ഗ്രസ്സിന്റെ തൊഴുത്തില്‍ എത്രയും വേഗം എത്തിച്ചാല്‍ ഒട്ടും അത്ഭുതപ്പെടാനില്ല. അതുതന്നെയാണ് സിപിഎമ്മിലെ ആശയക്കുഴപ്പം. ആരെയും അമ്പരപ്പിക്കുന്ന പൊട്ടിത്തെറിയാണ് സിപിഎമ്മില്‍ സംഭവിക്കാന്‍ പോകുന്നത്. മറ്റൊരു ഗോര്‍ബച്ചേവായി സീതാറാം യെച്ചൂരിയെ വിശേഷിപ്പിക്കുന്ന കാലം വിദൂരത്തല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: