ഭാരതത്തിന്റെ അമൂല്യ സമ്പത്തായ ഭഗവദ്ഗീതയെക്കുറിച്ചുള്ള പെരുമ്പടവം ശ്രീധരന്റെ അഭിപ്രായപ്രകടനം ശ്രദ്ധിച്ചു. പ്രസ്തുത ഗ്രന്ഥം യുദ്ധാസക്തി സൃഷ്ടിക്കുന്നു, ഫാസിസ്റ്റ് മനോഭാവം വളര്‍ത്താനുതകുന്നതാണ്, അധഃസ്ഥിത ജനവിഭാഗത്തോട് അനീതി ചെയ്യുന്നതുമാണ്. അതിനാലത് ദേശീയ ഗ്രന്ഥമാക്കാനുള്ള നീക്കം തടയണമെന്നാണദ്ദേഹം മൊഴിഞ്ഞിട്ടുള്ളത്. സാഹിത്യ അക്കാദമി അധ്യക്ഷന്‍ അനുയോജ്യം തന്നെയാണീ നിലപാട്.
നമ്മുടെ രാഷ്ട്രപിതാവായി കല്പ്പിക്കപ്പെട്ടിട്ടുള്ള ഗാന്ധിജി യുദ്ധാസക്തിയോഗമായ ഗീതയില്‍ അനാസക്തിയോഗം കണ്ടെത്തിയത് പെരുമ്പടവത്തെപ്പോലെ അദ്ദേഹം ആഴത്തില്‍ അതു വായിച്ചിട്ടില്ലാത്തതിനാലാകാം. വിനോബാജിക്ക് പിണഞ്ഞതും ഇതേ അബദ്ധമാകും! ഉപനിഷദ് സാരാംശമാണല്ലോ ഗീതയിലുള്ളത്. ഉപനിഷദ് പശ്ചാത്തലത്തില്‍ പരിശോധിച്ചാല്‍ കുരുക്ഷേത്രത്തിനും രഥത്തിനും കുതിരകള്‍ക്കും കടിഞ്ഞാണിനും രഥിക്കും സാരഥിക്കുമെല്ലാം അര്‍ത്ഥതലങ്ങള്‍ വേറെയാണ്.
അല്ലെങ്കിലും യുദ്ധത്തിനുള്ള കാഹളം മുഴക്കിയശേഷം പതിനെട്ടദ്ധ്യായങ്ങളില്‍ എഴുനൂറ് ശ്ലോകങ്ങളിലൂടെ ശ്രീകൃഷ്ണന് പാര്‍ത്ഥനെ ‘മസ്തിഷ്ക്ക പ്രക്ഷാളനം’ നടത്തിയ സമയമത്രയും കൗരവപക്ഷം കൊമേഴ്സ്യല്‍ ബ്രേക്ക് എടുത്ത് നിസ്സംഗം നോക്കിനില്‍ക്കുകയായിരുന്നോ രണഭൂമിയില്‍? മാര്‍ക്സിസ്റ്റു സഹയാത്രികനായ ഒരു കാഷായവസ്ത്രധാരി അടുത്തകാലത്ത് പ്രസ്താവിച്ചത് മഹാഭാരതയുദ്ധം ചരി്രതസംഭവമല്ല,
മനുഷ്യമനസിലെ സംഘര്‍ഷങ്ങളുടെ കാവ്യാവിഷ്കാരം മാത്രമാണെന്നാണ്. ഗീത നല്കുന്ന മഹത്തായൊരു സന്ദേശം, അറിവുള്ളവര്‍ മറ്റുള്ളവരില്‍ ആശയക്കുഴപ്പം സൃഷ്ടിക്കരുതെന്നാണല്ലൊ. അതുകൊണ്ട് മതേതര മഹാമതികള്‍ ഭാരതയുദ്ധവും ഗീതോപദേശവും ചരിത്രയാഥാര്ത്ഥ്യമാണോ എന്നാദ്യം നിശ്ചയിക്കുക പിന്നീടാകാം. വലിയ വിമര്‍ശനങ്ങള്‍.
പരീക്ഷാ പേടിയകറ്റാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സലിംഗ് കൊടുക്കുന്ന കാലമാണിത്. അതുപോലെ ജീവിതസമരത്തില്‍ പ്രതിസന്ധികളെ വിജയകരമായി തരണംചെയ്ത് മുന്നേറാന്‍ ഗീത വെളിച്ചം നല്കുന്നു. യുദ്ധം നീതിക്കുവേണ്ടിയുള്ള കര്‍ത്തവ്യമാണെങ്കില്‍ ധര്‍മ്മം ശങ്ക കൂടാതെ അതനുഷ്ഠിക്കണമെന്ന് അതുപദേശിക്കുന്നുമുണ്ട്. അതായത് പ്രശ്നങ്ങളില്‍നിന്നും ഒളിച്ചോടാന്‍ ഗീത പ്രേരിപ്പിക്കുന്നില്ല.
യോഗാഭ്യാസം പോലെ ഭഗവദ്ഗീതയും ഇന്ന് പല വിദേശ സര്‍വകലാശാലകളുടെയും പാഠ്യപദ്ധതിയില്‍ ഇടംപിടിച്ചത് നല്ലൊരു മാനേജ്മെന്റ് സയന്‍സ് അതിലടങ്ങിയിട്ടുള്ളതുകൊണ്ടാണ്. പക്ഷെ ഈ ‘മതേതര രാജ്യത്ത്’ വിശേഷിച്ചും ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഒരു വന്വിദ്വാനും മഹാനുമാകുന്നത് ആര്‍ഷസംസ്കാരത്തെയും അതിന്റെ സൃഷ്ടികളെയും അധിക്ഷേപിക്കുന്നതിന്റെ അളവനുസരിച്ചാണല്ലൊ. ഐഹികജീവിതനിഷേധിയായ ആത്മാരാമത്വമാണ് ഹിന്ദുത്വമെന്നു പരിഹസിക്കുന്നവരില്‍ ചിലര്‍തന്നെയാണ് ഗീത യുദ്ധോല്‍സുകത വളര്‍ത്തുന്നതെന്നും അവസരവാദപരമായി പരാതിപ്പെടുന്നതും.
അയ്യായിരം വര്‍ഷങ്ങള്‍ കഴിഞ്ഞു ഭഗവദ്ഗീത ഉപദേശിക്കപ്പെട്ടിട്ട്. ഇക്കാലയളവില്‍ ഹൈന്ദവര്‍ ഫാസിസ്റ്റുകളായതിനോ മതയുദ്ധം നടത്തിയതിനോ അന്യരുടെ സാ്രമാജ്യങ്ങള് വെട്ടിപ്പിടിച്ചതിനോ ജനലക്ഷങ്ങളെ കൂട്ടക്കൊല ചെയ്തതിനോ വിശ്വാസയോഗ്യമായ തെളിവുനല്കാന് പെരുമ്പടവത്തിനാകുമോ? പ്രാണഭയം കൂടാതെ ഏത് കുബുദ്ധിക്കും ഹിന്ദുത്വത്തെയും അതിന്റെ ബിംബങ്ങളെയും കല്ലെറിയാന്‍ കഴിയുന്നത് ഗീതാദ്ധ്യയനം ചെയ്യുന്നവരില്‍ അളവറ്റ ക്ഷമയും വീണ്ടുവിചാരവും കുടികൊള്ളുന്നതുകൊണ്ടാണ്. ഈയിടെ മുംബൈയില്‍ നടന്ന ഭഗവദ്ഗീതാ മത്സരപരീക്ഷയില്‍ ഒന്നാംസമ്മാനാര്ഹയായത് ഒരു മുസ്ലിം ബാലികയാണ്. വിശ്വമാനവികതയാണ് ഗീതയുടെ സന്ദേശമെന്ന് ഈ പെണ്‍കുട്ടി പ്രസ്താവിച്ചത് അക്കാദമി അധ്യക്ഷന്‍ അസ്വസ്ഥതയുണ്ടാക്കിയേക്കാം.
അഹിംസയും സമാധാനവും മുഖമുദ്രയായി കണക്കാക്കപ്പെടുന്ന മതങ്ങളുടെ സ്ഥിതിയുമിവിടെ പരിശോധിക്കുക. പോള്‍ കാറസ് എന്ന പ്രസിദ്ധ ചിന്തകന്‍ രചിച്ചതും നിരവധി ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടതുമായ പുസ്തകമാണ് ‘ഗോസ്പല്‍ ഓഫ് ബുദ്ധ.’ അതില്‍ ഗുരുവായ ബുദ്ധന് എന്ന അധ്യായത്തില്‍ സിംഹം എന്നു പേരായ സൈനികമേധാവിയും തഥാഗതനും തമ്മിലുള്ള ഒരു സംഭാഷണമുണ്ട്. സിംഹം ചോദിക്കുന്നു: ”ഞാന്‍ നിയമം നടപ്പിലാക്കാനും യുദ്ധങ്ങള്‍ നയിക്കാനും നിയുക്തനാണ്.
പക്ഷെ കുറ്റവാളിയെ ശിക്ഷിക്കുന്നതും നരഹത്യക്കിടയാക്കുന്ന യുദ്ധങ്ങള്‍ ചെയ്യുന്നതും തെറ്റാണോ? അതുപോലെ സ്വന്തം ഭാര്യയെയും കുട്ടികളെയും സമ്പത്തിനെയും സംരക്ഷിക്കാനായി ഒരുവന് പോരാടുന്നതും നിഷിദ്ധമാണോ? അതോ ദുഷ്ടന്മാര് എന്തും ചെയ്തുകൊള്ളട്ടെ എന്നു തീരുമാനിച്ച് എല്ലാം സഹിച്ചിരിക്കുകയാണ് വേണ്ടതെന്നാണോ അങ്ങയുടെ പ്രബോധനം? അതായത് ശരിയായ കാര്യത്തിനുവേണ്ടിപ്പോലും യുദ്ധമരുതെന്നാണോ അവിടുന്ന് ഉപദേശിക്കുക?” ഇതിന് ബുദ്ധനിങ്ങനെ മറുപടി നല്കുന്നു.
”ശിക്ഷിക്കപ്പെടേണ്ടവന് ശിക്ഷിക്കപ്പെടണം, അനുകൂലിക്കേണ്ടവനെ അനുകൂലിക്കുകയും വേണം. തെറ്റുചെയ്തവന് ശിക്ഷിക്കപ്പെടുമ്പോള്‍ ശിക്ഷിക്കുന്നവന് കുറ്റമില്ല. ഒരു ന്യായാധിപന് വിധിപറയുമ്പോള്‍ അദ്ദേഹത്തിന്റെ മനസ്സില്‍ കുറ്റവാളിയോടു വെറുപ്പുണ്ടാകരുത്, അതുപോലെ വധശിക്ഷക്കു വിധിക്കപ്പെട്ടവന് അത് തന്റെ കര്‍മ്മഫലമാണെന്നും ധരിക്കണം. സ്വന്തം സഹോദരന് വധിക്കപ്പെടുന്ന യുദ്ധം അപലപനീയംതന്നെ.
എന്നാല്‍ മറ്റു വഴികളെല്ലാം അടയുമ്പോള്‍ ന്യായത്തിനുവേണ്ടിയുള്ള യുദ്ധം തെറ്റല്ല. ആത്മസമര്‍പ്പണം തഥാഗതന് ഉപദേശിക്കുന്നു, പക്ഷെ ദുഷ്ടശക്തികള്‍ക്ക് ഒന്നും അടിയറവെക്കുകയുമരുതെന്നും പറയുന്നു. നന്മക്കുവേണ്ടി പോരാടുന്നവന് നല്ല പ്രതിഫലം കിട്ടും, അവന്റെ പരാജയംപോലും ഒരു വിജയമാണ്. മാത്രമല്ല, അങ്കത്തിനിറങ്ങുമ്പോള്‍ വധിക്കപ്പെടാനും തയ്യാറാകണം, കാരണം ഒരു യോദ്ധാവിന്റെ വിധിയാണത്, അതിലവന് പരിതപിക്കരുത്. ആയതിനാല്‍ സൈനികമേധാവിയായ അങ്ങ് ശക്തിയുക്തം അടരാടുക, തഥാഗതന് താങ്കളെ അനുഗ്രഹിക്കും.”
ഇേത കാര്യങ്ങള്‍ ശ്രീകൃഷ്ണന് അര്ജുനനോടുരിയാടിയാല് അത് യുദ്ധവെറി വളര്‍ത്തലായി! ജന്തുഹിംസക്കെതിരായിരുന്നു ശ്രീബുദ്ധനെന്നാണ് പാഠം. പക്ഷെ അദ്ദേഹം മാംസം ഭക്ഷിച്ചിട്ടില്ലേ? ബുദ്ധമതം സ്വീകരിച്ച മഹാനായ അശോകന് യുദ്ധമുപേക്ഷിച്ചതും സൈനികരെ മതപ്രചാരകരാക്കിയതും വലിയൊരു പ്രഹേളികയാണ്. കാരണം അദ്ദേഹത്തിന്റെ കാലശേഷം ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഭാരതം വിദേശാക്രമണത്തിന് വിധേയമാകുന്നുണ്ട്. അതുപോലെ കഴിഞ്ഞ രണ്ടായിരം വര്‍ഷങ്ങള്‍ക്കുള്ളില്‍ ഭൂമിയില്‍ ഏറ്റവും കൂടുതല്‍ നരഹത്യ നടത്തിയതും ക്രൂരതകള്‍ ചെയ്തതും ‘അഹിംസാവാദിയായ’ ക്രിസ്തുവിന്റെ അനുയായികളാണ്. ആയിരം വര്‍ഷം യൂറോപ്പിനെ ഇരുട്ടില്‍ തളച്ചിട്ട പള്ളിമതത്തിന്റെ കൈകളിലാണ് ഹിറ്റ്ലര്‍ നടത്തിയ ജൂത കൂട്ടക്കൊലയുടെ രക്തക്കറ മുഴുവനുള്ളത്.
കത്തോലിക്കാ സഭ ജനത്തെ പരിഷ്കരിക്കുകയല്ല, പൊറുതിമുട്ടിയ ജനം പ്രതികരിച്ച് സഭയെ പരിഷ്കൃതമാക്കുകയാണുണ്ടായതെന്ന് പാശ്ചാത്യചരിത്രകാരന്മാര് സാക്ഷ്യപ്പെടുത്തുന്നു. ആര്‍എസ്എസില്‍ ഫാസിസം ആരോപിക്കുന്ന തിരുവസ്ത്രധാരികളും ഗീതയില്‍ ഫാസിസം രുചിക്കുന്ന അക്കാദമിസ്റ്റുകളും ഹെലന് എല്ലര്ബെ എഴുതിയ ”ക്രിസ്ത്യന്‍ ചരിത്രത്തിന്റെ ഇരുണ്ട വശം’, ‘ക്രിസ്തു അഹിംസാവാദിയായിരുന്നില്ല’ എന്ന് സ്ഥാപിക്കുന്ന ഡോ. മെല്വിന് ഹാരിസിന്റെ ‘പശുക്കളും പന്നികളും യുദ്ധങ്ങളും യക്ഷികളും- സംസ്കാരത്തിലെ സമസ്യകള്‍’, ഏഴു പതിറ്റാണ്ടിനുള്ളില്‍ ഭൂമിയില്‍ എട്ടുകോടിയിലധികം പേരെ കശാപ്പുചെയ്ത് ശാസ്ത്രീയ സോഷ്യലിസമെന്നു തെളിയിക്കുന്ന ‘കമ്യൂണിസത്തിന്റെ കറുത്ത പുസ്തകം’ എന്നീ കൃതികള്‍ വായിക്കണമെന്നിവിടെ അപേക്ഷിക്കുന്നു. മന്ത് ഏതെല്ലാം കാലുകളിലാണെന്നു കണ്ടെത്താന്‍ അവ സഹായിക്കും.
അതുപോലെ ഇസ്ലാം സമാധാനത്തിന്റെ മതമാണെന്നാണല്ലോ അവകാശവാദം. പക്ഷെ ഭൂതകാലം അവഗണിച്ചാല്‍പോലും ഇന്ന് സമാധാനത്തിന്റെ മതത്തിന്റെ പേരില്‍ നടക്കുന്നതെന്ത്? അമുസ്ലിമുങ്ങളുമായി മാത്രമല്ല ഇതര മുസ്ലിംവിഭാഗങ്ങളുമായും ഇസ്ലാമിന്റെ അനുയായികള്‍ സന്ധിയില്ലാസമരം ചെയ്യുന്നു. നൂറുകണക്കിനു ഭീകരസംഘടനകളാണ് ‘ദീനിന്റെ സംരക്ഷണ’ത്തെച്ചൊല്ലി അങ്കംവെട്ടുന്നതും മനുഷ്യരെ നിര്‍ദ്ദയം കൊന്നൊടുക്കുന്നതും. തങ്ങളുടേത് ജിഹാദാണെന്ന് എല്ലാവരും അവകാശപ്പെടുന്നു.
ഗീത അധഃസ്ഥിതജനവിരുദ്ധമാണെന്നാണല്ലോ പെരുമ്പടവത്തിന്റെ മറ്റൊരാരോപണം. യുദ്ധം വര്ണ്ണസങ്കരത്തിനിടയാക്കില്ലേ എന്ന അര്‍ജുനന്റെ സംശയമാണ് ആരോപണത്തിനടിസ്ഥാനമെങ്കില് ശ്രീകൃഷ്ണന് പ്രസ്തുത സംശയത്തിന് മറുപടി നല്കുന്നേയില്ല. അതിനര്‍ത്ഥം അതു മറുപടിയര്ഹിക്കുന്നില്ലെന്നാണ്. ”ചാതുര്‍വര്‍ണ്യം മയാസൃഷ്ടം” എന്നു തുടങ്ങുന്ന ശ്ലോകമാണ് പ്രശ്നമെങ്കില്‍ പ്രസിദ്ധ സോഷ്യോളജിസ്റ്റായ ജി.എസ്. ഗുരെ പറയുന്നത് വര്‍ണ്ണം ജന്മാധിഷ്ഠിതമായി നിശ്ചയിക്കാന്‍ ചില ധര്മ്മശാസ്ത്രകാരന്മാര് ശ്രമമാരംഭിച്ച ചരിത്രഘട്ടത്തിലാണ് ”ചാതുര്‍വര്‍ണ്യം മയാ സൃഷ്ടം ഗുണകര്‍മ്മ വിഭാഗശ…” എന്ന് ശ്രീകൃഷ്ണന് പ്രതിഷേധാത്മകമായി പ്രഖ്യാപിച്ചതെന്നാണ്.
ഇപ്പോള്‍ വാദി പ്രതിയായി മാറുന്നു! ചതുര്യുഗങ്ങള്, ചതുര്‍വേദങ്ങള്‍, ചതുരാശ്രമങ്ങള്‍, ചതുര്വിധ പുരുഷാര്‍ത്ഥങ്ങള്‍ പോലൊരു സമാജഭാവന മാത്രമാണ് ചാതുര്വര്ണ്ണ്യങ്ങളും. ഉച്ചനീചത്വപരമായ ഒരു വ്യാഖ്യാനവും ആരംഭത്തില്‍ ഇതിനില്ലായിരുന്നു. ഭൂമിയിലെ മിക്ക സമൂഹങ്ങളിലും ഇങ്ങനെയുള്ള ഭാവനകളുണ്ടായിരുന്നുതാനും. ഭഗവദ്ഗീതയുടെ കര്‍ത്താവായ വ്യാസന് വാല്മീകിയെപ്പോലെ ജന്മനാ അധഃസ്ഥിതന്. അര്‍ജുനനും സൂക്ഷ്പരിശോധനയില്‍ ജാത്യാ ക്ഷത്രിയനായി ഗണിക്കപ്പെടാവുന്നതല്ല. പക്ഷെ ഭഗവദ്ഗീതയില്‍ സവര്‍ണത്വം കല്പിക്കുന്നവര്ക്ക് ഈവിധ യാഥാര്‍ത്ഥ്യങ്ങള്‍ ചതുര്ഥിയാകുമെന്നുറപ്പ്. വര്‍ണവിവേചനവും അടിമസമ്പ്രദായവും ഹിന്ദുത്വം പരദേശങ്ങളിലേക്ക് കയറ്റിയയച്ചതാണെന്ന് ഇക്കൂട്ടര്‍ ആരോപിക്കാതിരിക്കുന്നതുതന്നെ ഭാഗ്യം!
പ്രതികരിക്കാൻ ഇവിടെ എഴുതുക: