യാത്രാക്ഷീണം, ഉറക്കച്ചടവ്, രണ്ടുമാസത്തോളമുള്ള ഒളിച്ചോട്ടം മതിയാക്കി മടങ്ങിയെത്തിയ ഏത് യുവാവിനും ഇത് സ്വാഭാവികം. പിന്നെയാണോ രാഹുലിന്റെ കാര്യം. കോണ്‍ഗ്രസ്സുകാര്‍ക്ക് പരിപാടി നിശ്ചയിക്കാം. പക്ഷേ രാഹുലിന് പറ്റേണ്ടെ. നാളെ നടക്കുന്ന കര്‍ഷക (?) റാലിക്ക് മുന്നോടിയായി കര്‍ഷകരെ കാണുന്ന ചടങ്ങ് ഇന്നലെയായിരുന്നു പാര്‍ട്ടി നിശ്ചയിച്ചത്. പക്ഷേ അത് ഇന്നത്തേക്ക് മാറ്റി. ‘ദൂരേന്ന് വരുന്ന കര്‍ഷകരല്ലെ, അവര്‍ക്കൊരു ദിവസം വിശ്രമിക്കേണ്ടേ. അതിനാണ് രാഹുലുമായുള്ള കൂടിക്കാഴ്ച മാറ്റിയത്’ എന്നാണ് വക്താവ് രണ്‍ദീപ് സുര്‍ജേവാല വിശദീകരിച്ചത്. കര്‍ഷകരെ അഭിമുഖീകരിക്കാന്‍ രാഹുലിന് ജാള്യത എന്ന് വക്താവിന് പറയാന്‍ പറ്റില്ലല്ലോ.
നാളെ നടക്കുന്നത് കര്‍ഷക റാലിയാണോ? അതോ തിരിച്ചെത്തിയ മോന് സ്വീകരണമോ? ഏതായാലും ദല്‍ഹിയിലെ റാലി ഒരൊന്നൊന്നര റാലിയാകുമെന്നാണ് ഏ.കെ. ആന്റണി അവകാശപ്പെടുന്നത്. ‘നഷ്ടപ്പെട്ട പ്രതിഛായ തിരിച്ചുപിടിക്കും’!ആന്റണിക്ക് ഉറപ്പാണ്. പീതാംബരക്കുറുപ്പടക്കുമുള്ളവര് കൂടെയുള്ളപ്പോള്‍ ആന്റണിയുടെ ഉറപ്പില്‍ എന്തിന് സംശയിക്കണം!
ഫെബ്രുവരി 15നാണ് രാഹുല്‍ ഇന്ത്യ വിട്ടത്.എന്നുവച്ചാല്‍ ഫെബ്രുവരി 14ന്. അന്ന് ഒരു വിശേഷമുണ്ടല്ലോ, എന്താത് ? ലോക പ്രണയ ദിനം’ പ്രണയദിനം ആഘോഷിച്ചാല്‍ ഉറപ്പായാലും നവംബറില്‍ ശിശുദിനവും ആഘോഷിക്കേണ്ടിവരുമെന്ന് ആരോ ഒരു കമന്റ് പാസാക്കുന്നത് കേട്ടു. പിള്ളേരെ നേരത്തിനും കാലത്തിനും കെട്ടിച്ചുവിട്ടില്ലെങ്കില്‍ പ്രണയദിനത്തിലെ കോപ്രായങ്ങള്‍ കാണേണ്ടിവരും.ചുംബനസമരത്തിന്റെ അയ്യര്‍ കളിയും അരങ്ങേറും. ഒടുവില്‍ ശുഭദിനത്തില്‍ താരാട്ടും മൂളേണ്ടിവരും.
പ്രണയമുണ്ടായാലും ഇല്ലേലും ചിലര്‍ക്ക് പ്രണയപ്പനി പിടികൂടും. അങ്ങിനെയൊന്നു പിടിപെട്ടാല്‍ പിന്നെ പിടിച്ചാല്‍ കിട്ടില്ല. കെട്ടിയ പെണ്ണില്ലാഞ്ഞാല്‍ കിട്ടിയ പെണ്ണുമായി ഊരു ചുറ്റുകതന്നെ.
പണ്ടൊരു ചെക്കന് മൊറോക്കോക്കാരി പെണ്ണുമായി പോലീസ് കാവലില്‍ കുമരകത്തെ സൂട്ടിലും ബോട്ടിലുമൊക്കെ അന്തിയുറങ്ങിയത് നാട്ടിലൊക്കെ പാട്ടായിരുന്നു. ഇന്നത്തെപ്പോലെ ഒളി ക്യാമറകളൊന്നും അന്നത്ര പ്രചുരപ്രചാരമായിട്ടില്ലാത്തത് കുട്ടിപ്പാര്ട്ടിക്കാരുടെ ഭാഗ്യം. അല്ലെങ്കില്‍ എണ്‍പത്തഞ്ച് കഴിഞ്ഞ തിവാരിയുടെ രാജ്ഭവന് കേളികളെപ്പോലെ നെറ്റിലും മറ്റും കുമരകത്തെ കേളി വൈറലായേനെ. അതൊക്കെ എന്തിനാണിപ്പം ഇവിടെ പറയുന്നതെന്ന ചോദ്യത്തിന് പ്രസക്തിയുണ്ട്. എങ്കിലും ഉത്തരം മൗനത്തിലൊതുക്കുന്നു.
പതിനാലുദിവസത്തെ അവധി ചോദിച്ച് അമ്മയ്ക്ക് കത്തുനല്‍കിയാണ് മോന് രാഹുല്‍ നാടുവിട്ടത്. രണ്ടുതവണ കൂടി അവധി നീട്ടി. അങ്ങനെയാണ് നീണ്ട് നീണ്ട് 57 ദിവസമായത്. ഏറ്റെടുത്ത ജോലി പൂര്‍ത്തിയാക്കുക എന്നത് ഏത് ചെറുപ്പക്കാരന്റെയും ഉത്തരവാദിത്തമാണ്. കോണ്‍ഗ്രസിനെ തീര്‍ത്ത് തരാമെന്ന ദൗത്യമാണ് മോന് ഏറ്റെടുത്തിട്ടുള്ളത്. രണ്ടു മൂന്നു തെരഞ്ഞെടുപ്പുകളില്‍കൂടി ഏതാണ്ട് തെളിഞ്ഞുതെളിഞ്ഞ് വന്നു. ഏറെ തെരഞ്ഞെടുപ്പ് കാത്തിരിക്കാന്‍ പറ്റുമോ? അതെളുപ്പമാക്കാനായിരുന്നു ഖദറിട്ട് നടക്കുന്നവര്‍ക്കെല്ലാം ഉളുപ്പുവരുത്തുന്ന ഉള്‍വലിവിന് രാഹുലിനെ പ്രേരിപ്പിച്ചത്.
തിരിച്ചെത്തിയ ആശ്വാസത്തില്‍ വ്യാഴാഴ്ച ദല്‍ഹി 12 തുഗ്ലക്ക് ലെയിന്‍ വസതിക്ക് മുന്നില്‍ ദീപാവലിയായിരുന്നു. ചൈനപ്പടക്കം മാത്രമല്ല തിരുവനന്തപുരം പൂഴിക്കുന്നില്‍ നിന്നുവരെ വെടിക്കെട്ടിനാളെ ഇറക്കി. അത് കണ്ട് അണിയണിയായി നിരന്നുനിന്ന ടിവി ക്യാമറകള്‍ ഞെട്ടി. യാത്രയുടെ ബാക്കിപത്രമായി മൊബൈലില്‍ ഇടതടവില്ലാതെ വന്നുകൊണ്ടിരിക്കുന്ന എസ്എംഎസ് തുറന്നുനോക്കുന്ന തിരക്കിലായതിനാല്‍ മോനൊന്നും കേട്ടതേ ഇല്ല. സന്ദേശങ്ങളെല്ലാം ആവേശം തുടിക്കുന്നതാകയാല് മുഖമൊന്നുയര്‍ത്തി പരിസരം വീക്ഷണത്തിന് പോലും സാവകാശമുണ്ടായില്ല. അതിനാല്‍ കാറിനുള്ളില്‍ തലകുനിച്ചിരിക്കുന്ന മോന്റെ വിദൂരചിത്രം പകര്‍ത്തി ക്യാമറകള്‍ക്ക് കണ്ണുചിമ്മേണ്ടി വന്നു. ആ ദൃശ്യങ്ങള്‍കണ്ട് സംതൃപ്തിയടയാനേ പ്രേക്ഷകര്‍ക്കും അഭ്യുദയ കാംഷികള്‍ക്കും സാധിച്ചുള്ളൂ.
വസതിയിലെ വളപ്പില്‍ അന്യര്‍ക്ക് പ്രവേശനമില്ല. രാഷ്ട്രീയ നേതാക്കള്‍ക്ക്, ജനപ്രതിനിധികള്‍ക്ക് ആരും അന്യരല്ല എന്ന പഴഞ്ചന്‍ ന്യായം ഇവിടെ പമ്പകടന്നിരിക്കുന്നു. ആരോടും മിണ്ടിയില്ല. ആരും അങ്ങോട്ടും പറഞ്ഞില്ല. അമ്മയും പെങ്ങളും മാത്രം അകത്ത്. അളിയന് പോലും വന്നില്ല. ‘ഏനിതൊന്നും അറിഞ്ഞതേയില്ല’ എന്ന ഭാവത്തിലിരിക്കാനേ അളിയനു പറ്റൂ. റിയല്‍ എസ്റ്റേറ്റ് തട്ടിപ്പിന്റെ പ്രതിക്കൂട്ടിലെ അവസ്ഥയില്‍ തല പുകയുകയാണല്ലോ അളിയന്.
അനന്തിരവന്മാരേയും കണ്ടില്ല. പെങ്ങളൊന്നു കണ്ടു. ആങ്ങളതന്നെയെന്ന് ഉറപ്പുവരുത്തി സ്ഥലം വിട്ടു. അമ്മ അല്പംകൂടി അടുത്തിരുന്നു. പിന്നെ രണ്ടുപേരും കൂടി പുറത്തേയ്ക്ക്. അമ്മയുടെ വീട്ടിലേക്ക് ശേഷം എല്ലാം ചിന്തനീയം.
ആരാണ് തെറ്റ് ? അമ്മയാണോ, മോനാണോ ? അമ്മയുമായി പിണങ്ങിപ്പോയതാണെന്നാണ് പിന്നാമ്പുറ സംസാരം. അതല്ല ധ്യാനത്തിനാണെന്ന് മറ്റൊരു ശ്രുതി. ഇന്ത്യക്കകത്ത് തന്നെയോ അതോ പുറത്തോ ? സംശയം തീര്‍ക്കാന്‍ ബാങ്കോക്കില്‍ നിന്നുള്ള തായ് എയര്‍വേസ് സാക്ഷിയായി.
തായ്ലന്റ്, വിയറ്റ്നാം, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെല്ലാം പോയന്ന് പറയുന്നു. ബര്‍മ്മയില്‍ വിപസന ധ്യാനത്തിലാണെന്ന വാര്‍ത്ത പരന്നതിന് ന്യായീകരണമൊന്നും വന്നിട്ടില്ല. ധ്യാനമാണ് ലക്ഷ്യമെങ്കില്‍ കേരളമാകാമായിരുന്നു.
മന്ത്രിമാരും മന്ത്രിപുത്രന്മാരുമെല്ലാം ധ്യാനംകൂടുന്ന കേന്ദ്രങ്ങള്‍ കോണ്‍ഗ്രസ് ഭരിക്കുന്ന കേരളത്തിലുമുണ്ടല്ലോ.സുഖവാസത്തിനാണെങ്കില് സിംഗപ്പൂരുമുണ്ട്, മലേഷ്യയുണ്ട്. അതിനടുത്ത് മക്കാവ് പേരുകേട്ട സ്ഥലമല്ലേ. നിശാക്ലബ്ബുകളും ചൂതാട്ടവും അതുമായി ബന്ധപ്പെട്ട ഉഴിച്ചിലും പിഴിച്ചിലുമെല്ലാം ഭംഗിയായി നടക്കുന്ന കേന്ദ്രം. പണ്ട് നമ്മുടെ പ്രതിപക്ഷനേതാവ് മുഖ്യമന്ത്രിയായിരിക്കെ മകന് അരുണ്‍കുമാര്‍ അവിടെയൊക്കെ ചുറ്റിക്കറങ്ങാറുണ്ടെന്ന ചൂടന്‍ വാര്‍ത്ത പരന്നതും അന്നത്തെ പ്രതിപക്ഷമതെടുത്ത് ആഘോഷിച്ചതുമെല്ലാം ഇന്നലെ കഴിഞ്ഞപോലെയുണ്ട്.
തുടരെത്തുടരെയുള്ള തെരഞ്ഞെടുപ്പ് തോല്‍വിയാണ് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റിന് നാടുവിടാന്‍ പ്രേരകമായതെത്രേ. തെരഞ്ഞെടുപ്പ് പേടിപ്പനി. പാര്‍ലമെന്റിലോ സ്ഥിതി ദയനീയം. ബജറ്റ് സമ്മേളനത്തെ നേരിടാനുള്ള ഭീതിയല്ലാതെ മറ്റെന്താണ് രാഹുലിന്റെ ഒളിച്ചോട്ടത്തിന് കാരണം.
കൗരവരെ തുരത്താന്‍ അര്ജുനനുമായിപ്പോയ ഒരു ചങ്ങാതിയുടെ കഥയുണ്ട് പുരാണത്തില്‍, ഉത്തരന്. പാണ്ഡവര്‍ അജ്ഞാതവാസക്കാലത്ത് താമസിച്ച വിരാടരാജ്യത്തെ രാജകുമാരന്. കൗരവര്‍ ഗോഗ്രഹണം നടത്തിയെന്ന വാര്‍ത്ത ഗോപകുമാരന്മാര് വഴി അറിഞ്ഞ ഉത്തരന് വല്ലാതെ ക്ഷുഭിതനായി. പഴയ നടന് ജയന്റെ ശൈലിയില്‍ ‘നല്ലൊരു തേരാളിയെ കിട്ടിയിരുന്നെങ്കില്‍…..ദുര്യോധനാദികളെ തുരത്താമായിരുന്നു’…
കൊട്ടാരത്തില്‍ വേഷംമാറി ബൃഹന്നള എന്ന പേരില്‍ കഴിയുന്ന അര്ജ്ജനന് അതുകേട്ടു. തേരാളിയാകാന്‍ ബൃഹന്നള തയ്യാര്‍. ഇരുവരും പുറപ്പെട്ടു. ചെന്നപ്പോള്‍ കണ്ട കാഴ്ച ഉത്തരനെ പിടിച്ചൊന്നുലച്ചു. വില്ലാളി വീരന്മാര്, ആന, കുതിര, കുന്തം. കണ്ടാല്‍ തന്നെ തകര്‍ന്നുപോകുന്ന യുദ്ധപ്പട. തേരും വേണ്ട തേരാളിയും വേണ്ട, ഗോക്കളും വേണ്ട എന്ന മട്ടില്‍ ചാടിയിറങ്ങി ഒരോട്ടം. ഏറെ പണിപ്പെട്ടാണ് അര്ജ്ജുനന് പിടികൂടാനായത്.
ഗോദയില്‍ അഭിനവ ഉത്തരന് ആരെയെല്ലാം കാണുന്നു. ബിജെപി ഒറ്റക്ക് 282 സീറ്റ് നേടിക്കൊടുത്ത നരേന്ദ്രമോദി. പകുതിയിലധികം സംസ്ഥാനത്ത് ഭരണം ഉറപ്പിച്ച ബിജെപി. അതിവേഗം കുതിച്ചുയരുന്ന ഭാരതം. വാക്കും പ്രവൃത്തിയും പൊരുത്തപ്പെടുത്തുന്ന പ്രധാനമന്ത്രിയും മന്ത്രിമാരും. ഇതിനെ നേരിടാന്‍ ആത്മവിശ്വാസം വേണം. അതില്ലാത്തവര്‍ക്ക് ഓടിമറയുകയും മറയത്ത് വാസമുറപ്പിക്കുകയുമല്ലാതെ മറ്റെന്തുവഴി. ഇങ്ങനെയൊരു നേതാവിന് കീഴില്‍ ആത്മാഭിമാനമുള്ളവരാരെങ്കിലും നിലയുറപ്പിക്കുമോ, നല്ലവരായ കോണ്‍ഗ്രസുക്കാര്‍ക്ക് ചിന്തിക്കാന്‍ ലഭിച്ച അവസരമാണിത്. അതെന്തിന് പാഴാക്കണം?
പ്രതികരിക്കാൻ ഇവിടെ എഴുതുക: