ധനമന്ത്രി കെ.എം.മാണിയുടെ ജനവിരുദ്ധ ബജറ്റ് ഏപ്രില്‍ ഒന്നുമുതല്‍ പ്രാവര്‍ത്തികമായതോടെ സാധാരണക്കാര്‍ക്ക് ജീവിതം ദുസ്സഹമാവുകയാണ്. ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പെട്രോള്‍ ഡീസല്‍ വില കുറച്ചെങ്കിലും കേരളത്തില്‍ ബജറ്റ് അനുസരിച്ച് ഡീസലിനും പെട്രോളിനും ഒരു രൂപ അധികം നികുതി നല്‍കേണ്ടിവരും. ഈ വില വര്‍ധനവ് റെയില്‍വേയുടെ ചരക്കുകൂലി 10 ശതമാനം കൂട്ടും. അതോടെ ഉപഭോഗ സംസ്ഥാനമായ, എല്ലാ ഭക്ഷ്യവസ്തുക്കള്‍ക്കും തമിഴ്നാടിനേയും ആന്ധ്രയേയും ആശ്രയിക്കുന്ന കേരളത്തിലെ വിപണിയില്‍ എല്ലാ നിത്യോപയോഗ വസ്തുക്കള്‍ക്കും വിലകൂടുകയും അത് കുടുംബ ബജറ്റിന്റെ താളംതെറ്റിക്കുകയും ചെയ്യും.
പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിച്ചപ്പോള്‍ കെഎസ്ആര്‍ടിസി ബസ് ടിക്കറ്റിന് പത്ത് രൂപവരെ സര്‍ചാര്‍ജ് വര്‍ധിപ്പിച്ചു. സാധാരണക്കാരന്റെ യാത്രാവാഹനമായ ബസ്സിന്റെ ചാര്‍ജ്ജ് കൂട്ടുന്നത് താങ്ങാനാവാത്ത ഭാരമായിരിക്കും അടിച്ചേല്‍പ്പിക്കുക. കെഎസ്ആര്‍ടിസി യാത്രയ്ക്ക് സെസ് ചുമത്തുന്നതോടെ 15 രൂപയ്ക്കുമേലുള്ള ടിക്കറ്റിന് 10 രൂപവരെ അധികം നല്‍കേണ്ടിവരുന്നു. ജനങ്ങള്‍ തെരഞ്ഞെടുത്ത ജനങ്ങളുടെ മന്ത്രിസഭ ഇന്ന് ജനപീഡകരായി മാറുന്ന ദൃശ്യങ്ങളാണ് കേരളത്തില്‍ കാണുന്നത്. മന്ത്രിമാര്‍ കോഴവാങ്ങി തങ്ങളുടെ ബാങ്ക് ബാലന്‍സ് ഉയര്‍ത്തി ജനങ്ങളുടെ ഇടയില്‍ക്കൂടി അതിവേഗം ബഹുദൂരം യാത്രചെയ്ത് വാഗ്ദാനപ്പെരുമഴ പെയ്യിക്കുമ്പോള്‍ അവര്‍ മനസ്സിലാക്കാത്തത് വാഗ്ദാനങ്ങള്‍ വിശപ്പ് മാറ്റുകയില്ല എന്നാണ്.
സേവനങ്ങള്‍ക്ക് രണ്ടുശതമാനം അധികനികുതി, സാധാരണക്കാരന്റെ യാത്രാമാധ്യമമായ ഇരുചക്രവാഹനങ്ങള്‍ക്ക് കൂടുതല്‍ നികുതി-ഇതും ഇരുട്ടടി തന്നെയാണ്. മുദ്രപ്പത്രവിലയും ഇരട്ടിയിലധികം കൂടി. പുകയില ഉപയോഗം ആരോഗ്യത്തിന് ഹാനികരമാണെന്ന മുന്നറിയിപ്പ് പരിഗണിച്ചല്ല, സാധാരണക്കാരനെ ദ്രോഹിക്കാന്‍ കൂടിയാണ് ബീഡിയ്ക്ക് 14.5 ശതമാനം നികുതി ഏര്‍പ്പെടുത്തിയത്. നിത്യോപയോഗ സാധനങ്ങളായ പച്ചക്കറി, പഴം, പാല് മുതലായവയുടെ വിലകൂട്ടുന്നത് വീട്ടമ്മമാരുടെ ബജറ്റിന്റെ താളം തെറ്റിക്കലാണ്. വിലകൂടുന്ന സാധനങ്ങളില്‍ കുപ്പിവെള്ളംവരെ ഉള്‍പ്പെടും. ശുദ്ധജലം അപ്രാപ്യമായ കേരളത്തില്‍ ശുദ്ധവെള്ള ലഭ്യതയ്ക്കുപോലും അധികനികുതി നല്‍കേണ്ടിവരുന്നു. സേവനനികുതി രണ്ടുശതമാനം വര്‍ധിപ്പിച്ചതു കാരണം എല്ലാത്തരം സേവനങ്ങള്‍ക്കും കൂടുതല്‍ വില നല്‍കേണ്ടിവരും. കോഴ ആരോപണത്തില്‍ കുഴങ്ങുന്ന ധനമന്ത്രി കെ.എം.മാണി സാധാരണക്കാരന്റെ ജീവിതം കുഴച്ചിലിലാകുന്നത് മനസ്സിലാക്കാനുള്ള മനഃസ്ഥിതിയുള്ള ആളല്ലെന്ന് ഈ ബജറ്റ് വ്യക്തമാക്കുന്നു. വസ്തു ഇടപാടില്‍ അഡ്വാന്‍സ് തുകയുള്‍പ്പെടെ എല്ലാവിധ കരാറിനും മുദ്രപ്പത്രത്തിന്റെ വില 500 രൂപയാകും. പോക്കുവരവ് ഫീസ് 50 രൂപയാക്കി. റെയില്‍വേ ചരക്കുകൂലി വര്‍ധിക്കുമ്പോള്‍, അരിമുതല്‍ കടുകുവരെ അയല്‍സംസ്ഥാനങ്ങളില്‍നിന്ന് വാങ്ങി വില്‍പ്പന നടത്തുമ്പോള്‍ അധികവില നല്‍കേണ്ടത് വീട്ടമ്മമാരാണ്. പയറുവര്‍ഗങ്ങള്‍, ധാന്യങ്ങള്‍ മുതലായവയുടെ ചരക്കുകൂലിയും വര്‍ധിച്ചിട്ടുണ്ട്. മണ്ണെണ്ണ, പാചകവാതകം എന്നിവയുടെ റെയില്‍വേ കടത്തുകൂലിയും വര്‍ധിച്ചിട്ടുണ്ട്.
ഇപ്പോള്‍ ലോറി ഉടമകളും സമരത്തിലാണ്. സാധാരണ ലോറിസമരംതന്നെ സാധാരണക്കാരന്റെ നടുവൊടിയ്ക്കും. പച്ചക്കറി,പലവ്യഞ്ജനങ്ങള്‍, മുട്ട മുതലായവയുടെ ക്ഷാമം വിലക്കുതിപ്പിനിടയാക്കും. ഈസ്റ്റര്‍-വിഷു കാലമായതിനാല്‍ പച്ചക്കറി, പലവ്യഞ്ജനങ്ങള്‍ മുതലായവയുടെ വിലക്കയറ്റം ജനങ്ങളെ ദുരിതത്തിലാക്കും. അതിന് പുറമെയാണ് ദരിദ്രരുടെ നിര്‍മാര്‍ജനം (ദാരിദ്ര്യനിര്മാര്ജ്ജനമല്ല) ലക്ഷ്യമിടുന്ന ധനമന്ത്രിയുടെ ബജറ്റ്. കേരളത്തിലെ ബാറുകള്‍ പൂട്ടിയതോടെ മദ്യസംസ്ഥാനമായ കേരളത്തിലെ കുടിയന്മാര് വീട്ടുബജറ്റിലും കയ്യിട്ടുവാരുമെന്ന് തീര്‍ച്ച. അതോടെ വീട്ടമ്മമാരുടേയും സ്കൂളില്‍ പഠിക്കുന്ന കുട്ടികളുടേയും നില പരിതാപകരമാകും. ബസ്ചാര്‍ജ് വര്‍ധന സ്കൂള്‍ കുട്ടികളെയും ബാധിക്കാനിടയുണ്ട്. സിമന്റിനും സ്റ്റീലിനും വിലകൂടുന്നത് നിര്‍മാണമേഖലയെ പ്രതിസന്ധിയിലാക്കും. ബഹുനില കെട്ടിടങ്ങള്‍ നിര്‍മിക്കുന്നവര്‍ മുതല്‍ ചെറിയ വീടുകള്‍ വയ്ക്കാനാഗ്രഹിക്കുന്ന സാധാരണക്കാര്‍വരെ പ്രതിസന്ധിയിലാകും. പ്രതിപക്ഷ ബഹളത്തിനിടയില്‍ കെ.എം.മാണി അവതരിപ്പിച്ച ബജറ്റ് തന്റെ പ്രതികാരം ജനങ്ങളില്‍ തീര്‍ക്കുകയാണോ എന്ന സംശയമാണ് ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: