ദൊഡ്ഡകൊപ്പലു കരിയപ്പ രവിയെന്ന മുപ്പത്താറുകാരന് ഐഎഎസ് ഓഫീസര്‍ മാര്‍ച്ച് 16ന് ബെംഗളൂരുവിലെ കൊരാമംഗള സെന്റ് ജോര്‍ജ് വുഡ്സ് അപ്പാര്‍ട്ട്മെന്റിലെ വസതിയില്‍ ഭാര്യയുടെ സാരിയില്‍ തൂങ്ങിമരിച്ചു! സംഭവം ആത്മഹത്യയെന്ന് കേട്ടപാതി കേള്‍ക്കാത്ത പാതി കര്‍ണാടക പോലീസ് വിധിയെഴുതി.
രവി ആത്മഹത്യ ചെയ്യില്ലെന്ന് അദ്ദേഹം പിറന്നുവീണ തുംകൂറിലെ കുനിഗല്‍ മുതല്‍ മരണമടഞ്ഞ ബെംഗളുരുവിലെ കൊരാമംഗള വരെയുള്ള ഗ്രാമങ്ങള്‍ ഒന്നടങ്കം പ്രഖ്യാപിച്ചു. രവിയുടെ മരണവിവരമറിഞ്ഞ് അവര്‍ നിലവിളിച്ചു. കടകമ്പോളങ്ങള്‍ അടച്ച് ദുഃഖാചരണം നടത്തി. അവരവരുടെ വീടുകളില്‍ കരിങ്കൊടി ഉയര്‍ത്തി. തങ്ങള്‍ക്കായി പോരാടിയ ധീരനായ ഐഎഎസ് ഓഫീസരുടെ ചേതനയറ്റ ശരീരം മണ്ണോടു ചേരുമ്പോള്‍ ദൊഡ്ഡകൊപ്പലുവിലെ ആ കൃഷിയിടത്തില്‍ കടലുപോലെ ജനം ഇരമ്പിയാര്‍ത്തു.
ഡി.കെ. രവി ഒരു പഞ്ചായത്ത് മെമ്പറോ എംഎല്‍എയോ മന്ത്രിയോ ആയിരുന്നില്ല. അത്തരം ജനപ്രതിനിധികളുടെ ചെല്ലം ചുമട്ടുകാരാവാന് വിധിക്കപ്പെടാറുള്ള അഭ്യസ്തവിദ്യരുടെ കൂട്ടത്തിലൊരുവന്. നീണ്ട കാലയളവ് ജനങ്ങളെ സേവിക്കാനുള്ള അവസരവും രവിക്കുണ്ടായിരുന്നില്ല. ആറ് വര്‍ഷം മുമ്പ് മാത്രം ഐഎഎസ് നേടി പുറത്തിറങ്ങിയ ഒരാള്‍. ഐഎഎസ് ലഭിക്കുന്നതിനു മുമ്പ് കുറച്ചുനാള്‍ സംസ്ഥാന എക്സൈസ് വകുപ്പില്‍ ഉദ്യോഗം നോക്കി.
ഐഎഎസ് പരിശീലനം കഴിഞ്ഞ് 2011 ആഗസ്റ്റ് മുതല്‍ 2012 ഡിസംബര്‍ വരെ ഗുല്‍ബര്‍ഗയില്‍ അസിസ്റ്റന്റ് കമ്മീഷണര്‍. അതായിരുന്നു ആദ്യ നിയമനം. അതിനെത്തുടര്‍ന്നാണ് കോളാറില്‍ ഡെപ്യൂട്ടി കമ്മീഷണറായി നിയമിതനാകുന്നത്. 2014 ഒക്ടോബര്‍വരെ കോളാറില്‍ രവി നടത്തിയ ധീരമായ പോരാട്ടങ്ങളാണ് അദ്ദേഹത്തെ ഗ്രാമീണരുടെ സ്നേഹഭാജനമാക്കിയത്. അതേ കാലയളവില്‍ത്തന്നെയാണ് നാടിന്റെ തന്നെ കാലന്മാര് രവിയെ വിടാതെ പിന്തുടരാന് തുടങ്ങിയതും. മാര്‍ച്ച് 16ന് കൊരാമംഗളയില്‍ ആ ജീവന് അവസാനിച്ചതിന് പിന്നില്‍ കോളാറിന്റെ മണ്ണെടുത്ത് തിന്നുകൊഴുത്തവരുടെ കരങ്ങളുണ്ടെന്ന് കര്‍ണാടകയിലെ ഗ്രാമങ്ങള്‍ ഒന്നടങ്കം വിളിച്ചുപറയുന്നത് അതുകൊണ്ടാണ്.
മണ്ണറിഞ്ഞാണ് രവി വളര്‍ന്നത്. മണ്ണിനുവേണ്ടിയാണ് രവി ജീവിച്ചതും പോരാടിയതും. പിറന്ന മണ്ണിനെ രവിക്ക് കുട്ടിക്കാലത്തേ അത്രയ്ക്ക് പ്രിയമായിരുന്നു. മണ്ണിനെ മാത്രമല്ല, മണ്ണില്‍ പണിയെടുക്കുന്നവരെയും. നവഭാരതശില്പികളില് ഒരാളുടെ പേര് ചോദിച്ച അദ്ധ്യാപകനോട് കുനിഗലിലെ പാടത്ത് പണിയെടുക്കുന്ന തന്റെ അച്ഛന് കരിയപ്പയുടെ പേര് പറഞ്ഞു പള്ളിക്കൂടക്കാലത്തൊരിക്കല് രവി. അമ്മയും മണ്ണുമാണ് നാടിന്റെ സംസ്കാരത്തിന്റെ അടയാളങ്ങളെന്ന അറിവ് രവി തന്റെ ഗ്രാമത്തിലെ കുഞ്ഞുങ്ങള്‍ക്ക് ആഴ്ചയിലെ ഒഴിവുദിവസങ്ങളില്‍ നടത്തുമായിരുന്ന പ്രതിവാര പഠനക്ലാസുകളിലൂടെ പകര്ന്നുനല്കി.
രവിക്ക് ഉറച്ച ലക്ഷ്യമുണ്ടായിരുന്നു. മഹത്തായ, വികസിതമായ രാജ്യം. രവിക്ക് അതിന്റെ വഴിയും അറിയുമായിരുന്നു. കൃഷി. പശു, മണ്ണ്….. കര്‍ഷകഗ്രാമങ്ങളിലൂടെ രാജ്യപുരോഗതി എന്നത് പഠനകാലത്ത് തന്നെ ആദര്‍ശമാക്കിയ രവി പഠിത്തമൊഴിഞ്ഞുള്ള വേളകളില്‍ അച്ഛന് കരിയപ്പയ്ക്കൊപ്പം പാടത്തിറങ്ങാനും അമ്മ ഗൗരമ്മയ്ക്കൊപ്പം പശുപാലനത്തിനും മടിച്ചില്ല. സഹോദരങ്ങള്‍ രമേശും ഭാരതിയും ഏട്ടനൊപ്പം വിനോദവും കൃഷിയും കോര്‍ത്തിണക്കി അയല്പക്കങ്ങള്ക്ക് പുതിയപാഠം പകര്‍ന്നു. ഉപരിപഠനത്തിന് അവസരം ലഭിച്ചപ്പോള്‍ രവി തെരഞ്ഞടുത്തതും കൃഷിയുടെ ശാസ്ത്രമായിരുന്നു.
പഠിക്കുന്നത് പ്രാവര്‍ത്തികമാക്കാനും മണ്ണിനെ കാത്തുസൂക്ഷിക്കാനും പ്രതിജ്ഞയെടുത്ത അതേ രവി ബെംഗളുരുവില്‍ അത്തരം ഒരു ആത്മഹത്യക്ക് കീഴടങ്ങുമെന്ന് വിശ്വസിക്കാന്‍ അദ്ദേഹത്തെ അറിയുന്ന ആരും തയ്യാറല്ല. കോളാറിലെ ഒദ്യോഗിക കാലഘട്ടത്തിലാണ് തന്നെ താനാക്കി വളര്‍ത്തുകയും നിലനിര്‍ത്തുകയും ചെയ്ത മണ്ണിനും കൃഷിക്കുംവേണ്ടി പഠിച്ചതെല്ലാം പ്രാവര്‍ത്തികമാക്കാന്‍ രവി തുനിഞ്ഞിറങ്ങിയത്. വായപയെടുത്ത് മുടിഞ്ഞവര്ക്കായി ഗ്രാമങ്ങള്‍ തോറും ഡി.കെ. രവി അദാലത്ത് നടത്തി. അദാലത്ത് നടക്കുന്ന ഗ്രാമങ്ങളില്‍ അന്തിയുറങ്ങി.
ദരിദ്രരുടെ ഭവനങ്ങള്‍ സന്ദര്‍ശിച്ചു. അവര്‍ക്കൊപ്പം ഭക്ഷണം കഴിച്ചു, താനും അവരിലൊരാളാണെന്ന് അവരെ ബോധ്യപ്പെടുത്തി. അതിനുമപ്പുറം ഗ്രാമത്തിന്റെ ഭൂമി ഗ്രാമീണരുടേതാണെന്നും സര്‍ക്കാര്‍ ഭൂമി കയ്യറാന്‍ ഒരു കവര്ച്ചസംഘത്തെയും അനുവദിക്കരുതെന്നും അദ്ദേഹം അവരെ ഓര്‍മ്മിപ്പിച്ചു. ഓരോ ഗ്രാമീണനും രവിക്കൊപ്പം ഗ്രാമങ്ങളുടെ കാവലാളായി.
മന്ത്രിമാര്‍ക്കും ഉന്നതന്മാര്ക്കും ബന്ധമുള്ള റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ അഴിഞ്ഞാട്ടത്തിനെതിരെ ജനകീയമായും ഔദ്യോഗികമായുമുള്ള പോരാട്ടത്തില്‍ രവി സേനാനായകനായി. അത്തരം പോരാട്ടങ്ങളിലൊന്നിലാണ് കര്‍ണാടക ആഭ്യന്തരമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ.ജെ. ജോര്‍ജിന് ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന കേളചന്ദ്ര ഗ്രൂപ്പ് ഡി.കെ. രവിയുടെ നിരീക്ഷണത്തിലാകുന്നത്. ജോര്‍ജിന്റെ കുടുംബാംഗങ്ങളുടെ ഉടമസ്ഥതയിലുള്ള കേളചന്ദ്ര ഗ്രൂപ്പിന് റിയല്‍എസ്റ്റേറ്റ് കമ്പനിയായ എംബസിഗ്രൂപ്പുമായുള്ള കൂട്ടുകച്ചവടമാണ് ഇതിന് കാരണം.
കോളാറിലെയടക്കം നിയമവിരുദ്ധമായ കയ്യേറ്റങ്ങള്‍ക്കും നിലംനികത്തലിനും മണല്ക്കൊള്ളയ്ക്കുമെതിരെ രവി എടുത്ത കടുത്ത നിലപാടുകളുടെ തുടര്‍ച്ചയായിരുന്നു അദ്ദേഹത്തിനെതിരായ ഭീഷണികള്‍.
രവി മരിച്ച ദിവസംമുതല്‍ കര്‍ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകള്‍ അതൊരു ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ത്ത് കേസൊതുക്കുന്നതിനുവേണ്ടിയുള്ളതായിരുന്നു.
കോണ്‍ഗ്രസിന്റെ റിയല്‍ എസ്റ്റേറ്റ് ലീഡര്‍ഷിപ്പിന് പാര്‍ട്ടി കേന്ദ്രനേതൃത്വത്തിലടക്കമുള്ള പങ്കാളിത്തത്തിന്റെ ഒടുവിലത്തെ ഉദാഹരണമാവുകയാണ് ദൊഡ്ഡകൊപ്പലു കരിയപ്പ രവിയെന്ന യുവ ഐഎഎസ് ഓഫീസറുടെ ദാരുണാന്ത്യം. രാജ്യത്തിന്റെ കരയും കടലും കായലും വിറ്റ് കാശാക്കാന്‍ തുനിഞ്ഞിറങ്ങിയ മണ്ണുമാഫിയകള്‍ക്ക് മരുമക്കള്പട്ടംകൊടുത്ത് പോറ്റിവളര്‍ത്തുന്ന രാഷ്ട്രീയനേതൃത്വങ്ങളുടെ ഭീഷണമായ ഇടപെടലുകളിലൂടെയാണ് മണ്ണിനെ സ്നേഹിക്കാനും പരിപാലിക്കാനും ഇറങ്ങിത്തിരിച്ച ഒരു ഉദ്യോഗസ്ഥന്റെ മരണം സംഭവിക്കുന്നത്.
ഡി.കെ. രവിയെപ്പോലുള്ള ഉദ്യോഗസ്ഥര്‍ ജനാധിപത്യത്തിന്റെ തണലില്‍ അരിയിട്ടുവാഴ്ച നടത്തുന്നവര്‍ക്ക് അലോസരമാണ്. കുനിഗലിലെ മണ്ണില്‍ രവി അന്ത്യവിശ്രമം കൊള്ളുമ്പോള്‍ അതേ ജനനായകര്ക്കുമുന്നില് മകന്റെ മരണകാരണം തേടി വൃദ്ധരായ കരിയപ്പയും ഗൗരമ്മയും പട്ടിണി സമരത്തിലാണ്. അവര്‍ക്കൊപ്പം കര്‍ണാടക രാജ്യവൊക്കലിഗരെ സംഘത്തിന്റെ നേതൃത്വത്തില്‍ ആയിരങ്ങളും സമരമുഖത്താണ്.
കവര്‍ച്ചക്കാരില്‍നിന്ന് മണ്ണിനെ രക്ഷിക്കാന്‍ പടയെടുത്തിറങ്ങിയ പോരാളി എന്ന് അവര്‍ രവിയെ വാഴ്ത്തുന്നു. അശ്രുപൂജയര്‍പ്പിച്ച് കുനിഗലില്‍ ഉയര്‍ന്ന ബോര്‍ഡില്‍ രവി ആരാണെന്ന് അവര്‍ പറഞ്ഞുതരുന്നുണ്ട്, ‘ഒരിക്കലും അസ്തമിക്കാത്ത ദൊഡ്ഡകൊപ്പലുവിന്റ സൂര്യന്.’ നാളത്തെ തലമുറ രവിയുടെ പാഠം പഠിക്കട്ടെ….
പ്രതികരിക്കാൻ ഇവിടെ എഴുതുക: