മാനവരാശിക്ക് മഹിതസന്ദേശമായി ഭാരതത്തിന്റെ ആത്മപ്രകാശത്തെ അവതരിപ്പിച്ച് അംഗീകാരം നേടിയ സ്വാമി വിവേകാനന്ദന് നാടിന്റെ വാനോളമുയര്‍ന്ന മാനബിന്ദുവാണ്. ഈ വിശ്വവിജയിയുടെ ദിവ്യവചസുകള്‍ ലോക സാഹിത്യത്തിനും സംസ്കാരത്തിനും ലഭിച്ച അമൂല്യ നിധിയായി ‘ഭാരതത്തിനകത്തും പുറത്തും ജനങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്.
നമ്മുടെ നാടിന്റെ ഉറവ വറ്റാത്ത കര്‍മ്മ തേജസ്സായി സ്വാമിജി എക്കാലവും നിലനില്ക്കും. കാലദേശങ്ങളെ അതിജീവിച്ച് ലോകം അംഗീകരിക്കുകവഴി ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ‘ഭാരതീയ സാഹിത്യ കൃതികളുടെ കൂട്ടത്തില്‍ വിവേകാനന്ദ സാഹിത്യ ഗ്രന്ഥങ്ങളും ഗാന്ധിയന്‍ സാഹിത്യങ്ങളും ഉള്‍പ്പെടുന്നുണ്ട്. ഭാരതത്തിലെ ആബാലവൃദ്ധം ജനങ്ങളും മനീഷിയായ വിവേകാനന്ദന്റെ ജൈത്രയാത്രയില്‍ ഇന്നും ആത്മഹര്‍ഷം കൊള്ളുന്നവരാണ്.
അടുത്തകാലത്തായി സ്വാമിജിയെ ഇടതുപക്ഷ പ്രസ്ഥാനങ്ങളും അവരോട് ബന്ധപ്പെട്ട ബുദ്ധിജീവികളുമൊക്കെ രാഷ്ട്രീയലക്ഷ്യത്തോടെ നേട്ടത്തിനായി അദ്ദേഹത്തിന്റെ നാമധേയം ദുരുപയോഗം ചെയ്തുവരികയാണ്. ഈയടുത്തകാലത്ത് മദ്ധ്യകേരളത്തിലെ ചില കോളേജുകളിലുംമറ്റും “’അറിയപ്പെടാത്ത വിവേകാനന്ദന്’’ എന്നൊരു ഗ്രന്ഥത്തെ അടിസ്ഥാനപ്പെടുത്തി ചര്‍ച്ചകള്‍ നടത്തുകയും തെറ്റായ ചില സന്ദേശങ്ങള്‍ ആസൂത്രിതമായി പ്രചരിപ്പിക്കപ്പെടുത്തുകയും ചെയ്യുന്നു.
ഷിക്കാഗോയിലെ പ്രസംഗത്തോടുകൂടി സ്വാമിജി ലോകം കീഴടക്കിയതു കണ്ട് അദ്ദേഹത്തിനെതിരെ കുതന്ത്രങ്ങളുമായി പട നയിച്ച അമേരിക്കന്‍ മതശക്തിയുടെ പടയണി തന്നെയാണ് ആലുവയിലെ ഒരു കോളേജിലുംമറ്റും നടന്ന ചര്ച്ചയ്ക്കുപിന്നിലെന്നറിയുന്നു. സ്വാമിജി മുന്നോട്ടുവെച്ച ആത്മീയചിന്തയും, തത്വശാസ്ത്രങ്ങളുമൊക്കെ വിമര്ശനവിധേയമാക്കുന്നതിനുള്ള പൗരന്റെ അവകാശത്തെ ഈ ലേഖകന്‍ നിരാകരിക്കുന്നില്ല. എന്നാല്‍ സ്വാമിജിയുടെ ജീവിതത്തോട് ബന്ധപ്പെട്ട ചില ഒറ്റപ്പെട്ട സംഭവങ്ങളെ തെറ്റായി വ്യാഖ്യാനിച്ച് യുവാക്കളുടെ ഇടയില്‍ അവതരിപ്പിക്കുന്നത് ദുരുദ്ദേശപരമാണ്.
ബംഗാളിലെ ശങ്കര്‍ എന്നറിയപ്പെടുന്ന എഴുത്തുകാരനെക്കുറിച്ച് ഈ ലേഖകന്‍ വിശദമായി ഒന്നും അറിയില്ല. അദ്ദേഹത്തിന്റെ “അറിയപ്പെടാത്ത വിവേകാനന്ദന്’ എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷ വായിക്കാന്‍ എനിക്കവസരം ലഭിച്ചു. സ്വാമി വിവേകാനന്ദന്റെ കുടുംബം മാംസാഹാരം കഴിക്കുന്ന വിഭാഗത്തില്‍പ്പെട്ടവരാണ്. സ്വാഭാവികമായും ചെറുപ്പത്തില്‍ സ്വാമിജിയുടെ ഭക്ഷണക്രമത്തില്‍ അതുള്‍പ്പെട്ടിരുന്നു എന്നത് പുതുമയുമുള്ള ഒരു വിഷയമല്ല.
അമ്മയുള്‍പ്പെടെയുള്ള കുടുംബാംഗങ്ങളുമായുള്ള ബന്ധം സന്യാസം സ്വീകരിച്ച സ്വാമിജി ഉപേക്ഷിച്ചില്ല എന്നതും ഒരു പോരായ്മയായി ആരും കരുതേണ്ടതില്ല. സ്വാമിജി മാര്‍ക്സിയന്‍ കാഴ്ചപ്പാടിനോട് എന്തെങ്കിലും ആഭിമുഖ്യം പുലര്‍ത്തിയതായും ആര്‍ക്കും പറയാനാവില്ല. എന്നിട്ടും എന്തേ ഇത്തരം വിഷയങ്ങളുയര്‍ത്തിക്കാട്ടി അനാവശ്യമായ വിവാദങ്ങള്‍ക്ക് ചിലര്‍ വഴിമരുന്നിടുന്നു. ഇതിനുപിന്നിലെ അപകടം മനസിലാക്കാന്‍ ദേശസ്നേഹികള്‍ക്ക് കഴിയുന്നുണ്ടെന്നത് ആശ്വാസകരമാണ്.
നമ്മുടെ സന്യാസി സങ്കല്‍പ്പത്തില്‍ മോക്ഷകാംക്ഷികള്‍ക്ക് വ്യത്യസ്തമായ മാര്‍ഗങ്ങളിലൂടെ സഞ്ചരിച്ച് ലക്ഷ്യം കൈവരിക്കാന്‍ ശ്രമിക്കാവുന്നതാണ്. പൊതുവെ സംസാരത്തിന്റെ ബന്ധനത്തില്‍നിന്നും വിട്ടകന്ന് സന്യാസ ജീവിതം വരിച്ച ഒട്ടേറെ സന്യാസി ശ്രേഷ്ഠന്മാര് നമ്മുടെ മുമ്പിലുണ്ട്. സ്വന്തം സംസ്കാരകര്‍മ്മങ്ങള്‍ “ആത്മശ്രാദ്ധം’ എന്ന നിലയില്‍ ചെയ്ത് തന്റെ ഭൗതികജീവിതം ഉന്മൂലനം ചെയ്യുന്ന സന്യാസ രീതി വ്യാപകമായിട്ടുള്ള നാടാണ് നമ്മുടേത്. എന്നാല്‍ സ്വാമി വിവേകാനന്ദന് ഇതില്‍നിന്നും വിഭിന്നമായ ഒരു മാര്‍ഗത്തിലൂടെയാണ് സഞ്ചരിച്ചത്.
“സന്യാസത്തിന്റെ സാരം മരണത്തെ സ്നേഹിക്കുക എന്നതാണ്. പക്ഷേ സ്വയം നശിപ്പിക്കലല്ല എന്നതായിരുന്നു” അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. മരണം അനിവാര്യമാണെന്ന് മനസിലാക്കി മനസും ശരീരവും അന്യര്‍ക്ക് ഗുണം ചെയ്യാനര്പ്പിക്കുക എന്നതാണ് തന്റെ സന്യാസമെന്ന് അദ്ദേഹം പ്രചരിപ്പിക്കുകയും സ്വയം തെളിയിക്കുകയും ചെയ്തിട്ടുണ്ട്. 24-ാം വയസില്‍ സന്യാസിയായി പ്രഖ്യാപിക്കുകയും രാഷ്ട്രത്തിനും സ്വാതന്ത്ര്യത്തിനുംവേണ്ടി പരിത്യാഗിയായി സ്വയം സമര്‍പ്പിക്കുകയും അതേസമയം മനുഷ്യബന്ധങ്ങള്‍ വെട്ടിമാറ്റാതെ സ്വകുടുംബത്തോടും സമാജത്തിലെ ദരിദ്രരോടും ദു:ഖിതരോടും അദ്ദേഹം അടുപ്പം പുലര്‍ത്തുകയും ചെയ്തിരുന്നു.
ചര്‍ച്ച ചെയ്യപ്പെടുന്ന പുസ്തകത്തില്‍ മനുഷ്യ സന്യാസിയായ വിവേകാനന്ദന് വാഴ്ത്തപ്പെട്ടവനായി തന്നെയാണ് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. പുസ്തകത്തിന്റെ അവസാന വരിയില്‍ “മനുഷ്യനായ ഈ സന്യാസി മാനവഹൃദയ ക്ഷേത്രങ്ങളില്‍ കല്‍പ്പാന്തകാലത്തോളം പൂവിട്ട് പൂജിക്കപ്പെടും” എന്നുതന്നെയാണ് വാഴ്ത്തി പറഞ്ഞിട്ടുള്ളത്.
സമാധിയാകുന്ന ദിവസംവരെയും സ്വന്തം അമ്മയേയും കുടുംബാംഗങ്ങളേയും അദ്ദേഹം അകറ്റി നിര്‍ത്താതെ സ്നേഹം പകര്ന്നുനല്കി സംരക്ഷിക്കാന്‍ ശ്രമിച്ചുവെന്നത് സത്യമാണ്. സ്വന്തം അമ്മയെ ആരാധിക്കാത്തവന് ഒരിക്കലും ഉയരാന്‍ പറ്റില്ല എന്ന് സ്വാമിജി പരസ്യമായി പറഞ്ഞിട്ടുള്ളതാണ്. “അമ്മ കുടുംബത്തിന്റെ കേന്ദ്രവും ഉന്നതമായ ആദര്‍ശവും നമുക്ക് ദൈവത്തിന്റെ പ്രതീകവുമാണ്” എന്നദ്ദേഹം ഉദ്ഘോഷിച്ചിരുന്നു. സ്വന്തം അമ്മ ഭുവനേശ്വരിദേവിയും ഭാരതാംബയും സമാധി ദിവസംവരെയും അദ്ദേഹത്തിന്റെ പൂജാവിഗ്രഹങ്ങളായിരുന്നു.
അമ്മയുടെ ദൃഢനിശ്ചയവും ധര്മ്മാധിഷ്ഠിത കാഴ്ചപ്പാടും ആത്മീയ പ്രതിബദ്ധതയുമാണ് തന്നെ നന്മയുടെ പാതയിലേക്ക് നയിച്ചതെന്ന് സ്വാമിജി ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്. അമ്മയില്‍നിന്ന് കിട്ടിയ മനക്കരുത്താണ് തന്റെ ഒരു വലിയ ശക്തിയെന്നും അദ്ദേഹം തുറന്നെഴുതിയിട്ടുണ്ട്.
ഹൈക്കോടതിയിലെ അറ്റോര്‍ണിയായ അച്ഛന്റെ വരുമാനം സൃഷ്ടിച്ച സമ്പന്നതയുടെ കൊടുമുടിയില്നിന്നും അച്ഛന്റെ മരണത്തെ തുടര്‍ന്ന് പരമദാരിദ്ര്യത്തിലേക്ക് വലിച്ചെറിയപ്പെട്ട് പട്ടിണിപോലും കിടക്കേണ്ടിവന്ന കുടുംബജീവിതമായിരുന്നു നരേന്ദ്രന്റെത്.
അര്‍ഹതപ്പെട്ട സ്വത്ത് തട്ടിപ്പറിച്ചവര്ക്കെതിരേ അമ്മ നടത്തിയ വ്യവഹാരത്തില്‍ അവസാനംവരെയും സ്വാമിജി പങ്കാളിയാവുകയും സമാധിയാകുന്നതിന് ഏതാനും നാള് മുമ്പ് അമ്മയ്ക്കും കുടുംബാംഗങ്ങള്‍ക്കും ആ സ്വത്തുക്കള്‍ തിരിച്ചെടുത്തുകൊടുക്കാനും സ്വാമിജി തന്റെ പങ്ക് നിര്‍വ്വഹിച്ചിട്ടുണ്ട്. ഇതൊക്കെ മനുഷ്യജീവിതത്തിന്റെ അടിസ്ഥാന പ്രതിബദ്ധതകളില്പ്പെട്ടതായതുകൊണ്ട് അതിന്റെപേരില്‍ സ്വാമിജിയെ ആരും കാര്യമായി വിമര്‍ശിച്ചതായി കണ്ടിട്ടില്ല. എന്നാലിപ്പോള്‍ ഇത് സ്വാമിജിക്ക് യോജിച്ചതല്ല എന്ന് പറയാതെ പറയുന്നവരുടെ മനസിലിരുപ്പ് ദുരുദ്ദേശ്യാധിഷ്ഠിതമാണ്. ഇടതുപക്ഷക്കാരും ചില ഒറ്റപ്പെട്ട സ്വാമിമാരുമാണ് ഇതിനുപിന്നിലുള്ളത്.
യഥാര്‍ത്ഥ മനുഷ്യനെന്നാല്‍ സ്നേഹവും ദയയുമാണ് എന്ന് സ്വാമിജി കരുതിയിരുന്നു. സ്നേഹപാത്രമായ ഒരാളുടെ വിയോഗത്തില്‍ മനംനൊന്ത് കരയുന്ന വിവേകാനന്ദസ്വാമിയെ നോക്കി പ്രേമാനന്ദയെന്ന സഹജീവി ചോദിച്ചതിപ്രകാരമായിരുന്നു. “ഒരു സന്യാസി മാനുഷികമായ സങ്കടങ്ങള്ക്കതീതനാകേണ്ടവനല്ലേ?” ഇതു കേട്ട് സ്വാമിജി മറുചോദ്യം ഉന്നയിച്ചു.
“താങ്കളെന്താണര്ത്ഥമാക്കുന്നത്? സന്യാസിയായതുകൊണ്ട് ഞാന്‍ വികാരശൂന്യന് ആകണമെന്നാണോ? ഒരു യഥാര്‍ത്ഥ സന്യാസിയുടെ ഹൃദയം ഒരു സാധാരണക്കാരന്റെതിനേക്കാള്‍ ലോലവും വാത്സല്യപൂര്ണ്ണവുമാണ്. എന്റെ ഹൃദയം കല്ലാകണമെന്ന് പ്രതീക്ഷിക്കുന്ന ഒരു തരത്തിലുള്ള സന്യാസവും എന്റെതല്ല” എന്നായിരുന്നു.
ദൈവത്തിന്റെയും മനുഷ്യന്റെയും സേവനത്തിനായി അമ്മയെന്നെ അയച്ചുവെന്നതായിരുന്നു” അദ്ദേഹത്തിന്റെ അഭിപ്രായം. അമ്മയ്ക്കും സഹോദരങ്ങള്‍ക്കും നിലനില്‍പ്പിനായി സ്വാമിജി മഠത്തിലെ ധനം ഒരിക്കലും ഉപയോഗിച്ചിരുന്നില്ല. തന്നോട് ആത്മബന്ധം ഉള്ളവര്‍ നല്കുന്ന സഹായവും ചില യാത്രകളില്‍ തനിക്ക് കിട്ടുന്ന പണവും മാത്രമേ കുടുംബത്തിനെ സഹായിക്കാനായി സ്വാമിജി സംഘടിപ്പിച്ചിരുന്നുള്ളൂ.
“ഒരാളെ മനസിലാക്കാന്‍ അയാളുടെ അമ്മയെ മനസിലാക്കണം” എന്ന ചൊല്ല് സ്വാമിജി ആവര്‍ത്തിച്ച് പറയാറുണ്ടായിരുന്നു. 39-ാമത്തെ വയസില്‍ സമാധിയായ വിവേകാനന്ദനനും 32-ാമത്തെ വയസില്‍ സമാധിയായ ശ്രീശങ്കരനും അമ്മമാരോടുള്ള അടുപ്പവും സ്നേഹവും സന്യാസജീവിതത്തിലും അഭംഗുരം തുടര്‍ന്നു എന്നതാണ് സത്യസന്ധമായ വസ്തുത. ഇതിനെ സന്യാസ ജീവിതത്തിന്റെ വഴിമാറിയുള്ള ഗമനമായി ചിത്രീകരിക്കുന്നത് നികൃഷ്ടമായ കാഴ്ചപ്പാടാണ്.
അറിയപ്പെടാത്ത വിവേകാനന്ദ സ്വാമിജിയെ ചക്രവര്‍ത്തിയും യതിയും പാചകവിദഗ്ധനും, ഫലിതപ്രിയനും ഹില്‍സ മത്സ്യത്തെ ഇഷ്ടപ്പെടുന്നവനും ഗംഗാജലം കൂടെ കൊണ്ടു നടക്കുന്നവനും ഒക്കെയായി ചിത്രീകരിച്ചിട്ടുണ്ട്. കുടുംബ ബന്ധവും അതില്‍പ്പെട്ട മാംസാഹാര രീതി അനുവര്‍ത്തിച്ച കാലഘട്ടവും ‘ഭക്ഷണം നല്കല് ആശ്രമത്തിന്റെ മുഖ്യ പരിപാടിയാക്കിയതുമൊക്കെ ഗവേഷണ തല്‍പ്പരതയോടെ ആരാഞ്ഞറിഞ്ഞ് പുസ്തകത്തില്‍ ചേര്‍ത്തിട്ടുണ്ട്. ഇതൊക്കെ ശരിയും തെറ്റും ഇടകലര്‍ന്ന വസ്തുതകളാണ്. അത് ഗ്രന്ഥകര്‍ത്താവിന്റെ ‘ഭാവനയും കാല്‍പ്പനികതയുമൊക്കെ ഉള്‍ക്കൊണ്ട് എഴുതപ്പെടുന്നതാണ്.
വ്യക്തിനിഷ്ഠജീവിതം പ്രസക്തമേയല്ല എന്നതാണ് യുക്തിഭദ്രമാക്കപ്പെടേണ്ടത്. വിശ്വവിജയിയായ വിവേകാനന്ദന്റെ ‘ഭാരതീയതയോടുള്ള കടുത്ത പ്രതിപത്തിയും നാടിന്റെ സംസ്കാരവും പൈതൃകവും സംരക്ഷിക്കാനുള്ള ദൃഢനിശ്ചയവും അതിനായി സ്വയം സമര്‍പ്പിച്ച ജീവിതവും മഹത്തരം തന്നെയാണ്. ഭാരതത്തെ അറിയണമെങ്കില്‍ സ്വാമി വിവേകാനന്ദനെ അറിയണമെന്ന് രവീന്ദ്രനാഥ ടാഗോര്‍ പറഞ്ഞത് സ്വാമിജിയുടെ പ്രാധാന്യത്തെ ഉയര്‍ത്തിക്കാട്ടുന്നു.
ആദ്യ ഗവര്‍ണ്ണര്‍ ജനറല്‍ സി. രാജഗോപാലാചാരി “സ്വാമി ഭാരതത്തെയും ഹിന്ദു മതത്തെയും രക്ഷിച്ചു”. അദ്ദേഹം ഉണ്ടായിരുന്നില്ലെങ്കില്‍ നമുക്ക് സ്വാതന്ത്ര്യം ലഭിക്കുമായിരുന്നില്ലായെന്ന് അടിവരയിട്ട് പറഞ്ഞിട്ടുണ്ട്’. ഓരോ രാഷ്ട്രത്തിനും തനതായ സംസ്കാരവും തനിമയും സ്വഭാവവുമുണ്ടെന്നും ആ നിലയ്ക്ക് ‘ഭാരതം ചിരപുരാതനവും നിത്യ നൂതനവുമാണെന്ന് സ്വാമിജി സമര്‍ത്ഥിക്കുകയായിരുന്നു. സാധാരണ ജനങ്ങളുടെ ദാരിദ്ര്യത്തില്‍ ആശങ്കപ്പെട്ട സ്വാമിജി അവരുടെ തിരസ്കാരത്തിന് എപ്പോഴും എതിരായിരുന്നു. സ്വാമിജിയുടെ ജീവിതദൗത്യം ‘ഭാരതത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പും അതുവഴിയുള്ള ലോകത്തിന്റെ ഉദ്ധാരണവുമായിരുന്നു. ഭാരതത്തെ നിദ്രയില്‍നിന്ന് ഉണര്‍ത്താനും വിസ്മൃതിയില്‍ നിന്ന് ഉയര്‍ത്താനുമാണ് അദ്ദേഹം ശ്രമിച്ചത്.
ശ്രീരാമകൃഷ്ണനും സ്വാമി വിവേകാനന്ദനും തമ്മിലുള്ള വ്യത്യസ്തതകളെന്തൊക്കെയാണെന്ന് സിസ്റ്റര്‍ നിവേദിതയോട് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞ മറുപടി നാം സ്മൃതിപഥത്തില്‍ സൂക്ഷിക്കണം. “ കഴിഞ്ഞ 1500 വര്‍ഷങ്ങളായി ഭാരതം ചിന്തിച്ച എല്ലാറ്റിന്റെയും പ്രതീകമാണ് ശ്രീരാമകൃഷണന്. സ്വാമി വിവേകാനന്ദന് വരുന്ന 1500 കൊല്ലം ഇന്ത്യ ചിന്തിക്കാന്‍ പോകുന്ന എല്ലാറ്റിന്റെയും പ്രതീകവും” എന്നാണ്.
സടകുടഞ്ഞെഴുന്നേല്‍ക്കുന്ന ഭാരതം മാനവരാശിക്ക് വഴികാട്ടിയാകുന്ന നല്ല നാളുകളെയാണ് സ്വാമിജി സ്വപ്നം കണ്ടത്. സ്വാമി വിവേകാനന്ദന്റെ സ്വപ്നം സാക്ഷാത്കരിക്കാനുള്ള ഈ ശ്രമത്തില്‍ രാജ്യം അടിവെച്ച് മുന്നോട്ടുപോകുമ്പോള്‍ ശകുനം മുടക്കികളായി ചിലര്‍ രംഗത്തുവരുന്നതിന്റെ സൂചനയാണ് സ്വാമിജിയുടെ വ്യക്തി ജീവിതത്തെ തെറ്റായി വ്യാഖ്യാനിച്ച് അവതരിപ്പിക്കാനുള്ള ശ്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: