പണ്ടേക്കുപണ്ടേ കേട്ടുകൊണ്ടിരിക്കുന്ന കാര്യമാണ് ‘ദൈവം പ്രസാദിക്കുകയേയുള്ളു. പ്രലോഭിപ്പിക്കുന്ന വന്‍ സാത്താനാണ്’. അതുവച്ചുനോക്കുമ്പോള്‍ ശ്രീനിവാസന് ചിത്രത്തില്‍ കണ്ടതുപോലെ ‘ അയ്യോ ജോര്‍ജേ പോകല്ലേ, അയ്യോ ജോര്‍ജേ പോകല്ലേ’ എന്നു പറഞ്ഞു പ്രലോഭിപ്പിക്കുന്നവരാരായിരിക്കും? ‘അധികാരം ദുഷിപ്പിക്കും.
പരമാധികാരം പരമമായി ദുഷിപ്പിക്കുന്നു’ ലോകപ്രസിദ്ധമാണീ പ്രസ്താവന. വന്നുവന്ന് ദുഷിച്ച മനുഷ്യരാണ് അധികാരം തേടുന്നത്. കേരളത്തിലെ സ്ഥിതിഗതികള്‍ മുന്‍കൂട്ടി അറിഞ്ഞവരാരോ നടത്തിയ നിരീക്ഷണവും വിലയിരുത്തലുമാകുമോ ഇതൊക്കെ. എന്തൊക്കെ കാണുന്നു, കേള്‍ക്കുന്നു. ഏറ്റവും ഒടുവില്‍ രംഗത്തെത്തിയിരിക്കുന്നത് പി.സി.ജോര്‍ജ്ജാണ്.
തകര്‍പ്പന്‍ വേഷം തന്നെയാണല്ലോ ജോര്‍ജ്ജ് ആടിക്കൊണ്ടിരിക്കുന്നത്. ‘ അവളെ പേടിച്ചാരും ആ വഴിക്ക് നടപ്പീലാ’ എന്ന സ്ഥിതിയായിരുന്നു കുറേക്കാലമായിട്ട്. ജോര്‍ജ് തോക്കെടുക്കുന്നതാരെ ഉന്നം വച്ചാണെന്ന് ഊഹിക്കാന്‍ പോലും പറ്റില്ല. കൊള്ളുമ്പോഴേ ജനമറിയൂ. ജോര്‍ജിനെ പേടിച്ച് കിടക്കപ്പൊറുതിയില്ലാത്ത നേതാക്കളും സ്ഥാപനങ്ങളുമെത്രയോ എന്നുപറഞ്ഞാല്‍ മതിയല്ലോ.
പണ്ട് കെ.എം. മാണിയും പി.സി.ജോര്‍ജും രണ്ടു ചേരിയിലായിരുന്നു. ഒരിക്കല്‍ പോലും കെ.എം.മാണിയെ ജോര്‍ജ്ജ് പേര് പറഞ്ഞ് വിളിക്കില്ല. നിയമസഭയില്‍ മാണിയെ പരാമര്‍ശിക്കേണ്ടിവരുമ്പോള്‍ ‘ പാലാമെമ്പര്‍’ എന്നേ പറയൂ. ‘ജോര്‍ജ് എന്തും പറയും എന്തും പറയാം’ എന്ന് സമാധാനിച്ചിരിക്കുകയാണെപ്പോഴും മാണി. ഒരുചേരിയില്‍ ഇരുവരുമെത്തിയിട്ട് അധികനാളായില്ല. ലയനം കഴിഞ്ഞാലസ്തമനം എന്നാണ് കവിവാക്യം. എന്നാലിവിടെ മോരുംമുതിരയുംപോലെ ചേരുന്നതേയില്ല.
തുടക്കംമുതലേ ഉടക്കിലാണ്. ജോര്‍ജ്ജ് അങ്ങനെയാണ് എന്നും ഇടഞ്ഞ കൊമ്പന്? പരമാധികാരത്തിന്റെ മത്തുപിടിച്ചഹങ്കരിക്കുന്നവര്ക്കിടയില് ഇങ്ങിനെയൊക്കെയുള്ള ഇടഞ്ഞ കൊമ്പന്മാരുണ്ടാകുന്നത് ഒരാശ്വാസം തന്നെയാണ്.ചേരിമാറിയശേഷം ജോര്‍ജ് ആദ്യം ചൊറിഞ്ഞത് സ്വന്തം പാളയത്തുള്ളവരെ തന്നെയാണല്ലോ. പി.ജെ.ജോസഫുമായി ബന്ധപ്പെട്ടുള്ള ഒരു എസ്എംഎസ് വൈറലായി. പിന്നെ ഡോ.യാമിനി തങ്കച്ചിയും കെ.ബി.ഗണേഷ്കുമാറും തമ്മിലുടലെടുത്ത തര്‍ക്കത്തിലെ സൂത്രധാരനായി. തല്ലുവാങ്ങിയ ഗണേശിന് മന്ത്രിസ്ഥാനം മാത്രമല്ല യാമിനി തങ്കച്ചിയെയും കൈവെടിയേണ്ടിവന്നു.
കെ.എം.മാണിയെ മുഖ്യമന്ത്രിയാക്കാനാഗ്രഹിച്ച് ആദ്യം ജോര്‍ജ് രംഗത്തിറങ്ങിയപ്പോള്‍ അസ്വഭാവികതയൊന്നും ആര്‍ക്കും തോന്നിക്കാണില്ല. അതിലൊരാപ്പ് ഉണ്ടെന്ന് മാണിപോലും തിരിച്ചറിഞ്ഞത് ഏറെ വൈകി. ജോര്‍ജ് തുടക്കമിട്ട വിവാദം പലസത്യങ്ങളിലേക്കും വെളിച്ചം വീശിയെന്നത് നേര്. മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്ന രഹസ്യം ബാര്‍കോഴ വിവാദം വരുംവരെ ആരെങ്കിലും അറിഞ്ഞിരുന്നോ?’ കള്ളവുമില്ല ചതിയുമില്ല എള്ളോളമില്ല കോഴ’ എന്നല്ലെ മാണിയെക്കുറിച്ചറിഞ്ഞിരുന്നത്.
നിയമസഭാ പ്രവര്‍ത്തനത്തിന്റെ സുവര്‍ണ്ണജൂബിലിയില്‍ പാലഭിഷേകമായിരുന്നില്ലേ മാണിക്ക് നല്‍കേണ്ടത്. പകരം ലഭിച്ചതോ? കോഴ, കോഴകൊണ്ടഭിഷേകം. അത്യാഗ്രഹിക്ക് ഉള്ളതും പോകും എന്നു പറഞ്ഞതുപോലെ മുഖ്യമന്ത്രിയാകാനൊരുങ്ങിയ മാണിക്ക് മന്ത്രിപ്പണിപോലും തെറിക്കുന്ന സ്ഥിതിയിലുമായി. അതിലേക്ക് നയിച്ചതാകട്ടെ ജോര്‍ജ്ജിന്റെ നീക്കവും. ജോര്‍ജിനെ സഹായിക്കാന്‍ മാണിക്കാകുമോ? അയ്യോ ജോര്‍ജേ പോകല്ലേ എന്ന് മുഖ്യമന്ത്രി പറഞ്ഞാലും അതംഗീകരിക്കാന്‍ ജോര്‍ജ് ഒരുങ്ങിയാലും മാണിക്ക് തേങ്ങാതിരിക്കാനാകുമോ? അതാണിപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.
കുളിപ്പിച്ച് കുളിപ്പിച്ച് കുഞ്ഞിനെ ഇല്ലാതാക്കി എന്നു പറഞ്ഞതുപോലെയാകുമോ ബാര്‍കോഴക്കേസ്. പ്രതിപക്ഷത്തിന്റെ നടപ്പും ഭരണപക്ഷത്തിന്റെ നാട്യവും കാണുമ്പോള്‍ സംശയം സ്വാഭാവികം. ബാര്‍കോഴ പുറത്തുകൊണ്ടുവന്നത് ‘ മാധ്യമസിങ്ക’ങ്ങളൊന്നുമല്ല. പ്രതിപക്ഷത്തെ വില്ലാളിവീരന്മാരുമല്ല. പ്രമുഖനായ സമുദായ സംഘടനാ നേതാവും വ്യവസായപ്രമുഖനുമായ ഡോ. ബിജു രമേശ്. അദ്ദേഹത്തിനുമുണ്ടായിരുന്നു ഒരു ഡസനോളം ബാറുകള്‍. കച്ചവടം പൂട്ടുമെന്നായപ്പോള്‍ അതില്‍ നിന്നുണ്ടായ അരിശം തീര്‍ക്കാന്‍ ചുമ്മാ തൊടുത്തുവിട്ട ആരോപണമെന്നായിരുന്നല്ലോ ആദ്യത്തെ പ്രതികരണം.
കള്ളുവിറ്റ് കുടുംബം പോറ്റേണ്ട ഗതികേടിലെത്തിയ വ്യക്തിയല്ല ഡോ.ബിജുരമേശ് എന്നാര്‍ക്കാണറിയാത്തത്. കോഴ കണ്ടും കൊടുത്തും മടുത്ത ഒരു സമൂഹത്തിന്റെ വികാരമാണ് ബിജു രമേശില്ക്കൂടി പുറത്തുവന്നത്. അതുകൊണ്ടാണ് പൊതുസമൂഹം ബിജുരമേശിന്റെ വാക്കുകള്‍ വിശ്വസിച്ചത്, അദ്ദേഹത്തെ വിശ്വാസത്തിലെടുത്തത്. വെറുതെ ഒരാരോപണം വിളിച്ചുപറഞ്ഞ് ഉള്‍വലിയുകയല്ല ബിജു രമേശ് ചെയ്തത്.
പലരും പല കാരണങ്ങളാല്‍ പിന്നോട്ടുനടന്ന് ശീലിക്കുമ്പോള്‍ ആരോപണം ആവര്‍ത്തിച്ച് അദ്ദേഹം മുന്നോട്ടു നീങ്ങുന്നു. തെളിവുകള്‍ ഹാജരാക്കുന്നു. കോടതികളില്‍നിന്നും കോടതികളിലേക്ക് ആരോപണം ആവര്‍ത്തിക്കുന്നു. മുഖ്യമന്ത്രി വിചാരിച്ചാലും മാണിയെ മന്ത്രിസ്ഥാനത്ത് നിലനിര്‍ത്താന്‍ പറ്റാത്ത സാഹചര്യമൊരുങ്ങുന്നു.
സ്വാഭാവികമായും വിഷയം നിയമസഭയിലെത്തിക്കാന്‍ പ്രതിപക്ഷം നിര്‍ബന്ധിതമായി. വീണുകിട്ടിയ ആയുധം… അത് പക്ഷേ ഉപയോഗിച്ചതോ തെറ്റായ രീതിയിലും. വാളകം ഹൈസ്കൂളിലെ അദ്ധ്യാപകന് കമ്പിപ്പാരപ്രയോഗം സഹിക്കേണ്ടിവന്ന അവസ്ഥയിലായി ജനാധിപത്യത്തിന്റെ ശ്രീകോവില്‍.’കൊക്കിനു നേരെ കാഞ്ചിവലിച്ചത് കൊളക്കോഴിക്ക് കൊണ്ടു’ എന്നപോലെയായി.
മാണിയെയായിരുന്നു ഉന്നംവച്ചത്. പിന്നെ സ്ത്രീവിഷയവും പീഡനവുമായി. ‘ വൈദ്യന് വിധിച്ചതും രോഗി ഇച്ഛിച്ചതും’ എന്നമാതിരി മാണിക്കാണത് തുണയായത്. ബാര്‍കോഴയും കെ.എം.മാണിയെയും വിട്ട് സ്ത്രീയെ കയറിപ്പിടിച്ചതും പുരുഷനെ കടിച്ചുപറിച്ചതുമായി ചര്‍ച്ച പുരോഗമിച്ചു.
‘സ്ത്രീ എവിടെയുണ്ടോ അവിടെയെല്ലാം പീഡനവുമുണ്ട്’ എന്ന് കണ്ടെത്തിയത് ഇ.കെ.നായനാരാണ്. അമേരിക്കയില്‍ ചെന്നപ്പോഴാണ് അദ്ദേഹത്തിനത് ബോധ്യമായത്. ‘ഇവടെ നമ്മള് ചായകുടിക്കുന്നതുപോലെയാണ് അവിടെ പീഡനം’ എന്ന് നായനാര്‍ പറഞ്ഞത് മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ്. അന്നത് വിവാദമായെങ്കിലും ഇന്നത്തെ പോലെ കേസും കുണ്ടാമണ്ടിയുമൊന്നുമായില്ല. നായനാര്‍ക്ക് പറയാനുമറിയാം.
പറഞ്ഞുനില്ക്കാനുമറിയാമായിരുന്നു. എം.വി.ജയരാജനെപോലെ പ്രതിരോധത്തില്‍ നിന്ന് കാരാഗൃഹത്തിലാകുന്ന വഴിക്കൊന്നും നായനാര്‍ സഞ്ചരിച്ചിരുന്നില്ല. ജയരാജനെ പോലെ വിടുവായത്തം പറഞ്ഞ കെ.സി.അബുവും എം.എ.വാഹീദുമാണ് ഇനി തൂങ്ങാന്‍ പോകുന്നത്. അല്ലെങ്കിലും നിയമസഭയില്‍ വായില്‍ തോന്നുന്നത് കോതയ്ക്ക് പാട്ടുപോലെ പൊതുയോഗത്തില്‍ പറയാമോ? ബിജിമോള്‍ ഐരാവതംപോലെ മന്ത്രി ഷിബുബേബി ജോര്ണിന്റെ അടുത്തേക്ക് നീങ്ങി’ എന്നാണ് വാഹീദ് വച്ചുകാച്ചിയത്. എന്താണ് ഐരാവതം. അതിന്റെ നിറംപോലും അറിയില്ല വാഹീദിന്. ബിജിമോള്‍ തടിക്ക് തടിചേരും പക്ഷെ നിറമോ? ഇന്ദ്രന്റെ വാഹനമായ ഐരാവതം വെളുത്തതാണ്. എന്നുവച്ച് മാണിയെപോലുള്ള ‘വെള്ളാനയൊന്നുമല്ല’ എന്നെങ്കിലും മനസ്സിലാക്കേണ്ടെ.
നിയമസഭയില്‍ പേരിനൊരു വനിത മാത്രമുള്ള ട്രഷറി ബഞ്ചിലേക്ക് പ്രതിപക്ഷത്തുള്ള ‘പെണ്‍പടയെ’ ഇറക്കിവിട്ടത് തട്ടാതെ മുട്ടാതെ തടി കൈച്ചലാക്കി തിരിച്ചുവരാനല്ല. സ്വയം വെള്ളത്തിലേക്കെടുത്ത് ചാടിയശേഷം ‘ ഞാന്‍ നനഞ്ഞേ’ എന്ന് വാവിട്ട് കരയുന്നതിന് ഒരു ദുഷ്ടലാക്കുണ്ട്. കോഴയെക്കാള്‍ കുറ്റകരമാണ് ലൈംഗിക പീഡനം. ഒരു സ്ത്രീ. ‘ ഞാന്‍ പീഡിപ്പിക്കപ്പെട്ടു’ എന്ന് പറഞ്ഞാല്‍ പിന്നെ അപ്പീലില്ല. പിടിച്ചകത്താക്കാം. ആ അടവ് പ്രയോഗിച്ചതോടെ ബാര്‍കോഴ മുങ്ങി. പരോക്ഷമായി മാണിയെ രക്ഷിക്കാന്‍ ഇത്രയൊക്കെയല്ലേ പ്രതിപക്ഷത്തിന് സാധിക്കൂ.
‘നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട് കാര്യം’ എന്നതുപോലെ ഈ അടവുനയത്തിലെത്തിച്ചതിലൂടെ പ്രതിപക്ഷനേതാവിനെ നിശബ്ദനാക്കാനും കഴിഞ്ഞു. 24 ദിവസം ചേരേണ്ട സഭ ആറുദിവസംകൊണ്ട് മതിയാക്കി. സഭ ചേര്‍ന്നെങ്കില്‍ എല്ലാ ദിവസവും പ്രതിപക്ഷനേതാവിന് തിളങ്ങാനാകും. സഭ പിരിഞ്ഞാല്‍ പിന്നെ വി.എസിനെ ആര് കാണും? ആര് കേള്‍ക്കും. പാര്‍ട്ടി സമ്മേളനത്തിന്റെ പടിയിറങ്ങിയ വി.എസിന് എവിടെയെങ്കിലും പാര്‍ട്ടി വേദിയൊരുക്കുമോ? പിണറായിയുടെ ബുദ്ധിയിലുദിച്ച തന്ത്രം ഭക്തിപൂര്‍വ്വം ശിവന്‍കുട്ടി മുതല്പേര് കണ്ടാലറിയാവുന്ന പത്തറുപത് പേര് ഭംഗിയായി നിര്‍വ്വഹിച്ചു. എങ്ങിനെയുണ്ട് ബുദ്ധി?
ഇന്നിപ്പോള്‍ ചര്‍ച്ച ചീഫ് വിപ്പായി. ആരുടെ വിപ്പ് നടപ്പാക്കും? മാണിയുടേതോ ജോര്‍ജിന്റേതോ? രണ്ടായാലും കേരളത്തിനതുകൊണ്ടൊരു നേട്ടവും സംഭവിക്കാന്‍ പോകുന്നില്ല. ‘ സാധാരണകാമത്തെക്കാള്‍ ആപല്‍ക്കരമാണ് അധികാരകാമം. കാമത്തില്‍ നിന്ന് ക്രോധം. ക്രോധത്തില്‍ നിന്ന് അവിവേകം. അവിവേകത്തില്‍ നിന്ന് ബുദ്ധിനാശവും. ബുദ്ധി നശിക്കുമ്പോള്‍ മനുഷ്യത്വം നശിക്കുന്നു’. ഗീതയില്‍ പറയുന്നതിങ്ങനെയൊക്കെ. അധികാരികളായശേഷം ബുദ്ധിനശിച്ചവര് എത്രയോ നമ്മുടെ മുന്നിലുണ്ട്. അധികാരം ദുഷിപ്പിക്കുന്നു എന്നു പറയുന്നതില്‍ പതിരില്ലെന്ന് പറയേണ്ടിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: