ഭരണഘടന വിശിഷ്ട ഗ്രന്ഥമായും ദേശീയപതാകയെ മതമായും പ്രഖ്യാപിച്ചിട്ടുള്ള കോണ്‍ഗ്രസ് നേതാവാണ് രാഹുല്‍ ഗാന്ധി. അദ്ദേഹത്തിന്റെ ചലനമാണ് കോണ്‍ഗ്രസിന്റെ മാര്‍ഗം.
വചനങ്ങളാകട്ടെ ശിരസാവഹിക്കേണ്ടതും. ഇപ്പോള്‍ രാഹുല്‍ അവധിയെടുത്ത് ധ്യാനനിമഗ്നരായിക്കുകയാണത്രെ. എവിടെയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. എസ്പിജി സംരക്ഷണയിലുള്ള അദ്ദേഹം എവിടെയാണെന്ന് കേന്ദ്ര സര്‍ക്കാരിനുപോലും വിവരമില്ലത്രെ. അതിവിശിഷ്ടനായ രാഷ്ട്രീയനേതാവിന്റെ സ്വകാര്യതയെ മാനിക്കണമല്ലോ!
രാഹുല്‍ ഗാന്ധിയുടെ ”പ്രൊഫൈല്‍” തയ്യാറാക്കാനായി ദല്‍ഹി പോലീസിലെ രണ്ടുപേര്‍ ദല്‍ഹിയിലെ തുഗ്ലക് ലെയ്നിലെ വസതിയില്‍ ചെന്നത് കോണ്‍ഗ്രസ് നേതൃത്വത്തെ ക്ഷുഭിതരാക്കിയിരിക്കുന്നു. 1957 ല്‍ ആരംഭിച്ച പ്രക്രിയ 2004 ല്‍ യുപിഎ സര്‍ക്കാര്‍ പുനക്രമീകരിച്ചതുമായ വ്യവസ്ഥപ്രകാരം ദല്‍ഹിയിലെ 526 അതിവിശിഷ്ട വ്യക്തികളുടെ പൂര്‍ണമായ പ്രൊഫൈല്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് മന്ത്രിമാരായ വെങ്കയ്യ നായിഡുവും അരുണ്‍ ജെയ്റ്റ്ലിയും പാര്‍ലമെന്റില്‍ അറിയിച്ചിരുന്നു.
എന്നാല്‍ നിയമത്തിനും സുരക്ഷാ ചട്ടങ്ങള്‍ക്കും അതീതനാണത്രെ രാഹുല്‍ഗാന്ധി. ഭൂമുഖത്തുള്ള എല്ലാവര്ക്കും സുപരിചിതനായ രാഹുലിന്റെ പിതാവിന്റെ പേരും മറ്റ് വിവരങ്ങളും തേടിയെത്തിയത് അധിക്ഷേപിക്കാനാണത്രെ. ശരീരത്തിലെ തിരിച്ചറിയല്‍ അടയാളങ്ങള്‍ അറിയുന്നത് ചാരപ്പണിക്കാണത്രെ.
മുന്‍ പ്രധാനമന്ത്രി വാജ്പേയ്, രാഷ്ട്രപതി പ്രണാബ് മുഖര്‍ജി, അദ്വാനി, പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങിയവരെക്കാള്‍ കെങ്കേമനാണല്ലോ 45 ലെത്തിനില്‍ക്കുന്ന യുവനേതാവ്. സോണിയാ ഗാന്ധി 1998 ല്‍ വിവരങ്ങള്‍ ഫയല്‍ ചെയ്തു. പിന്നീട് നാല് പ്രാവശ്യം വിവരങ്ങള്‍ പുതുക്കി നല്‍കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ അഞ്ച് ദശവര്‍ഷമായി നടന്നുവരുന്ന പ്രക്രിയ ഇപ്പോള്‍ കോണ്‍ഗ്രസിനെ ചൊടിപ്പിക്കാന്‍ കാരണം അജ്ഞാതവാസത്തില്‍ കഴിയുന്ന രാഹുല്‍ തിരിച്ചെത്തിയിട്ടില്ലെന്നതാകാം. ബിജെപി രാഹുലിനെ അന്വേഷിച്ചു, കോണ്‍ഗ്രസ് ഒന്നും ചെയ്യുന്നില്ല.
‘ഗുജറാത്ത് മോഡല്‍’ നടപ്പിലാക്കാനാണത്രെ ഈ വിവരശേഖരണം. പോലീസ് വേഷത്തില്‍ രാഹുലിന്റെ വസതിയിലെത്തിയ ഉദ്യോഗസ്ഥര്‍ ചാരപ്പണിക്കാണത്രെ ചെന്നത്.
ഒരു ദേശീയ ചാനലില്‍ ഈ വിഷയത്തെക്കുറിച്ചു നടന്ന ചര്‍ച്ചയില്‍ വാജ്പേയിയും സോണിയയും നല്കിയ ആവശ്യമായ വിവരങ്ങള്‍ നല്കിയ പ്രൊഫോര്മ കാണിക്കുകയുണ്ടായി. കോണ്‍ഗ്രസിനുവേണ്ടി സംസാരിക്കാനെത്തിയ അമി ആദ്മിയെന്ന വനിത ഈ രേഖ ആധികാരികമാണെന്നു കരുതുന്നില്ലെന്നും ”ടൈംസ് നൗ” ചീഫ് എഡിറ്റര്‍ അര്‍ണാബ് ഗോസാമിയുടെ കളിയാണെന്നുവരെ പറയുകയുണ്ടായി.
സോണിയയുടെ പ്രൊഫൈലിന്റെ പകര്‍പ്പ് ചാനലിലൂടെ കാണിച്ചത് സദാചാരവിരുദ്ധമെന്നുവരെ പറയുകയുണ്ടായി പ്രസ്തുത വക്താവ്. ചര്‍ച്ചയില്‍ പങ്കെടുത്തിരുന്ന ബിജെപിയുടെ പ്രതിനിധിയെ മൂഢന് എന്നുവിളിക്കാന്‍ പോലും തയ്യാറായി.
സമനില തെറ്റിയ അവരുടെ കണ്ണുതള്ളിക്കൊണ്ടുള്ള ശരീരഭാഷ അസഹിഷ്ണുത വെളിവാക്കുന്നതരത്തിലായിരുന്നു താനും.
അധികാരം നഷ്ടപ്പെട്ടെങ്കിലും കോണ്‍ഗ്രസിന്റെ ഹുങ്ക് അവസാനിപ്പിച്ചിട്ടില്ലെന്ന് തോന്നുന്നു. കോണ്‍ഗ്രസിന്റെ പ്രഥമ കുടുംബാംഗങ്ങളെ ഒന്നും പറയാന്‍ പാടില്ലത്രെ. വസ്തുതകള്‍ പോലും പരാമര്‍ശിക്കാന്‍ തടസ്സം സൃഷ്ടിക്കുന്നു.
തെരഞ്ഞെടുപ്പില്‍ ചരിത്രവിജയം നേടുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ധ്യാനത്തിലായിരുന്നു എന്ന് ഈയിടെ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ജീവചരിത്രത്തില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്ന വാര്‍ത്ത കണ്ടിരുന്നു. അതുപോലെ ഇപ്പോള്‍ ലോകത്തെവിടെയോ രാഹുല്‍ ധ്യാനത്തിലാണെന്നാണ് പറയപ്പെടുന്നത്. പൂര്‍വാധികം ശക്തിയാര്‍ജിച്ച് പാകവും പക്വവുമായ മനസ്സോടെ പാര്‍ട്ടി അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ സാധ്യതയുണ്ടെന്നുള്ള വാര്‍ത്തകള്‍ വരുന്നുണ്ട്.
ഏപ്രില്‍ മാസത്തില്‍ ബെംഗളൂരുവില്‍ നിശ്ചയിച്ചിരുന്ന എഐസിസി സമ്മേളനത്തിന്റെ കാര്യം അനിശ്ചിതത്തിലാണ്. വിപുലമായ സന്നാഹം ആവശ്യമായതിനാല്‍ പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനത്തിലായിരിക്കും സംഘടിപ്പിക്കുക. ഇനി അത് ദല്‍ഹിയിലാകും നടക്കുക എന്നാണറിവ്.
അര്‍ത്ഥമില്ലാ കാര്യങ്ങളെക്കുറിച്ചാണെന്നു തോന്നുന്നു കോണ്‍ഗ്രസിന് താല്‍പ്പര്യം. അതാണല്ലോ ഈ വിഷയം പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഉന്നയിക്കാന്‍ മുതിര്‍ന്നത്. അത് ഉണ്ടയില്ലാ വെടിയായി മാറി എന്നുമാത്രം.
ഇതുപോലുള്ള സംഭവങ്ങള്‍ കാണുമ്പോഴും കേള്‍ക്കുമ്പോഴും ഓര്‍ക്കുക പ്രൈവറ്റ് ബസിലെ കണ്ടക്ടര്‍ താന്‍ ജോലി ഉപേക്ഷിക്കാന്‍ പറഞ്ഞ ഒരു കാര്യമാണ്. ഖദര്‍ ധാരിയായ ഒരു നേതാവ് ദിവസവും ബസില്‍ കയറും. എവിടേയ്ക്കാണ് ടിക്കറ്റ് വേണ്ടത് എന്ന ചോദ്യം അയാളെ ക്ഷുഭിതനാക്കും. ടിക്കറ്റ് എഴുതി ഷര്‍ട്ടിന്റെ കൈമടക്കില്‍ തിരുകിവയ്ക്കണം. ടിക്കറ്റ് തുക കൊടുത്താലായി. ആ നേതാവിന്റെ മനസ്സിലിരുപ്പാണ് ഇന്നു കണ്ടുവരുന്നത്. അധികാരത്തിലിരുന്നതിന്റെ ഹുങ്ക് വിട്ടുമാറിയിട്ടില്ലാത്ത കോണ്‍ഗ്രസുകാര്‍ ആ മാനസികാവസ്ഥയില്‍ തന്നെയാണ് ഇപ്പോഴും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: