രാജ്യത്താരംഭിക്കുന്ന 17 മെഗാ ഭക്ഷ്യസംസ്ക്കരണ പാര്‍ക്കുകളില്‍ രണ്ടെണ്ണം കേരളത്തിന് നല്‍കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം പ്രശംസനീയമെന്ന് പറയേണ്ടതുണ്ട്. കിന്‍ഫ്രയും കെഎസ്ഐഡിസിയും സമര്‍പ്പിച്ച പദ്ധതികള്‍ അംഗീകരിക്കുന്നതാണ് കേന്ദ്രതീരുമാനം.
രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിലും കേന്ദ്രബജറ്റിലും പറഞ്ഞ കാര്യങ്ങള്‍ ഓരോന്നായി അതിവേഗം നടപ്പാക്കാനാണ് കേന്ദ്രം ശ്രദ്ധിക്കുന്നത്. അധികാരമേറ്റ് മൂന്നുമാസം തികയുംമുന്‍പുതന്നെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞ കാര്യങ്ങളില്‍ പ്രധാനപ്പെട്ടവ ഒരു മാസം തികയും മുമ്പുതന്നെ തുടക്കമിട്ട സര്‍ക്കാരാണ് നരേന്ദ്രമോദിയുടേത്.
ഒരു മാസം മുമ്പ് അവതരിപ്പിച്ച സമ്പൂര്‍ണ്ണ ബജറ്റില്‍ കാര്‍ഷിക മേഖലയെ പുഷ്ടിപ്പെടുത്താന്‍ ഒട്ടേറെ കാര്യങ്ങള്‍ മുന്നോട്ടുവച്ചിരുന്നു. അതില്‍ ഉള്‍പ്പെട്ടതാണ് ഭക്ഷ്യസംസ്കരണ പദ്ധതികള്‍.
കെഎസ്ഐഡിസിക്ക് ആലപ്പുഴയില്‍ ചേര്‍ത്തല പള്ളിപ്പുറത്താണ് പാര്‍ക്ക് തുടങ്ങാന്‍ അനുമതി ലഭിച്ചത്. 125 കോടി രൂപ മുതല്‍മുടക്കുന്ന പദ്ധതി 65 ഏക്കര്‍ ഭൂമിയിലാണ് നടപ്പാക്കുന്നത്.
3000 പേര്‍ക്ക് നേരിട്ടും 12000 പേര്‍ക്ക് പരോക്ഷമായും ജോലി ലഭിക്കും. മെഗാപാര്ക്കില് അടിസ്ഥാന സൗകര്യങ്ങളായ റോഡുകള്‍, ശുദ്ധജലവിതരണം, വൈദ്യുതി എന്നിവയോടൊപ്പം മലിനജല ശുദ്ധീകരണ സംവിധാനവും തണുത്ത വെള്ളം വിതരണം ചെയ്യുന്ന സംവിധാനവും ഒരുക്കും. ശീതീകരിച്ചതും അല്ലാത്തതുമായ സംഭരണശാലകള്‍, പാര്‍ക്കിംഗ് സെന്റര്‍, തൊഴിലാളികള്‍ക്കുള്ള സൗകര്യങ്ങള്‍ പ്രാരംഭ സംസ്കരണശാലകള്‍ എന്നിവയും ഉണ്ടാകും.
50 കോടി രൂപവീതം ഇരുപദ്ധതികള്‍ക്കും കേന്ദ്രവിഹിതമായി ലഭിക്കും. 30 മാസത്തിനകം പദ്ധതി പൂര്‍ത്തിയാക്കണം. കേന്ദ്രത്തിന്റെ മേല്‍നോട്ടം പദ്ധതികള്ക്കുണ്ടാവും. പദ്ധതികള്‍ക്ക് തടസമുണ്ടായാല്‍ സംസ്ഥാന സര്‍ക്കാരുമായി കേന്ദ്രം ബന്ധപ്പെടും. ഭക്ഷ്യസംസ്കരണ പാര്‍ക്കുകളുടെ നിര്‍മ്മാണം സ്ഥലം സന്ദര്‍ശിച്ച് കേന്ദ്രമന്ത്രി വിലയിരുത്തും. സമയ ബന്ധിതമായി പൂര്‍ത്തിയാക്കാത്ത പദ്ധതികള്‍ക്ക് പിഴ ഈടാക്കും. 17 പാര്‍ക്കുകള്‍ക്കാണ് 850 കോടിയാണ് കേന്ദ്രസര്‍ക്കാര്‍ മുടക്കുന്നത്.
പാലക്കാട് എലപ്പുള്ളി, പുതുശ്ശേരി വില്ലേജുകളില്‍പ്പെടുന്ന കിന്‍ഫ്രയുടെ 73 ഏക്കറില്‍ 121.92 കോടി രൂപ ചെലവിലാണ് പാര്‍ക്ക് സ്ഥാപിക്കുക. വിവിധ കളക്ഷന്‍ സെന്ററുകളില്‍നിന്ന് പ്രാഥമിക സംസ്കരണ കേന്ദ്രങ്ങളിലെത്തിക്കുകയും അവിടെ നിന്ന് മെഗാപാര്ക്കിലെത്തിച്ച് സംസ്കരിക്കുകയും ചെയ്യും. പദ്ധതി യാഥാര്‍ത്ഥ്യമാകുമ്പോള്‍ കര്‍ഷകരുടെ ഉത്പ്പന്നങ്ങള്‍ക്ക് അര്‍ഹമായ വിലലഭിക്കുകയും ഉത്പന്നങ്ങള്‍ പാഴാവുന്നത് ഒഴിവാകുകയും ചെയ്യും.
കൃഷി ആദായകരമല്ലാത്ത അവസ്ഥ വര്‍ഷങ്ങളായി നിലനില്‍ക്കുകയാണ്. കടമെടുത്തും മറ്റും കൃഷി ആരംഭിച്ച് കര്‍ഷകര്‍ വിലതകര്‍ച്ചയും മറ്റും മൂലം ഏറെ കഷ്ടപ്പാടിലായിരുന്നു. കര്‍ഷക ആത്മഹത്യകള്‍ തുടര്‍ക്കഥയായി മാറുകയും ചെയ്തിരുന്നു. എന്നിട്ടും കര്‍ഷകരെ ഗൗനിക്കാനോ പരിഗണിക്കാനോ യുപിഎ സര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ ശ്രദ്ധിച്ചിരുന്നില്ല. ഇതിനൊരു മാറ്റം വരുത്താനും കര്‍ഷകര്‍ക്ക് എന്ത് സഹായം വേണമെങ്കിലും നല്‍കാനും പുതിയ കേന്ദ്രസര്‍ക്കാര്‍ സന്നദ്ധമായിരിക്കുകയാണ്.
4550 പേര്‍ക്ക് പ്രത്യക്ഷമായും 12880പേര്‍ക്ക് പരോക്ഷമായും പാര്‍ക്കിലൂടെ തൊഴില്‍ ലഭ്യമാകും. കേന്ദ്രീകൃത യൂണിറ്റിനുകീഴില്‍ പ്രാഥമിക ഭക്ഷ്യ സംസ്കരണകേന്ദ്രങ്ങള്‍ വിഭാവനം ചെയ്യുന്നുണ്ട്. ഉല്‍പ്പന്നങ്ങള്‍ ആദ്യം പാലക്കാട്, വയനാട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, എറണാകുളം ജില്ലകളില്‍ സ്ഥാപിക്കുന്ന 15 ഉല്‍പ്പന്നശേഖരണ കേന്ദ്രങ്ങളിലെത്തിക്കും. ഇവ പിന്നീട് വയനാട്, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, എറണാകുളം ജില്ലകളില്‍ സ്ഥാപിക്കുന്ന പ്രാഥമിക സംസ്ക്കരണ കേന്ദ്രങ്ങളിലും അവിടെനിന്ന് പാലക്കാടുള്ള പാര്ക്കിലെത്തിക്കുകയുമാണ് ചെയ്യുക.
തേങ്ങ, ഇഞ്ചി, കുരുമുളക്, ഏലക്ക, മഞ്ഞള്‍, പുളി, ചക്ക, മരിച്ചീനി, പപ്പായ, പഴം, പൈനാപ്പിള്‍, മാങ്ങ, പാക്ക്, കശുവണ്ടി, നെല്ല് തുടങ്ങിയ കാര്‍ഷിക ഉത്പന്നങ്ങളുടെ സംസ്കരണമാണ് ഇവിടെ നടക്കുക. ഉല്‍പ്പന്നങ്ങളുടെ വൈവിധ്യവല്‍ക്കരണവും കൂടിയാകുമ്പോള്‍ കേരളത്തിലെ കാര്‍ഷിക മേഖലയ്ക്ക് പുതുജീവന്‍ നല്കാന് ഇത് വഴിയൊരുക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
നരേന്ദ്രമോദി സര്‍ക്കാരിനെതിരെ ചാവേറുകളെപ്പോലെ ചാടിവീഴുന്നവരാണ് കേരളത്തിലെ എംപിമാരെല്ലാം. ബിജെപി ചിഹ്നത്തില്‍ മത്സരിച്ച ഒരാളെപോലും പാര്‍ലമെന്റില്‍ എത്തിക്കാന്‍ അനുവദിക്കില്ലെന്ന ദുര്‍വാശിയുമായി രംഗത്തിറങ്ങിയവരാണ് കേരളത്തിലെ പ്രബലരായ ഇരുമുന്നണികളും. എന്നിട്ടും ഒരു പക്ഷപാതവും വിവേചനവും അവഗണനയും കേരളീയരോടില്ലെന്നതിന്റെ തെളിവാണ് കേന്ദ്രത്തിന്റെ തീരുമാനം. ഏറ്റവും ഒടുവിലത്തെ യുപിഎ സര്‍ക്കാരില്‍ കേരളത്തിന്റെതായി രണ്ട് കാബിനറ്റ് മന്ത്രിമാരും ആറ് സഹമന്ത്രിമാരുമുണ്ടായി.
അഞ്ചുകൊല്ലം സുഖജീവിതം നയിച്ചതല്ലാതെ കേരളത്തിനുവേണ്ടി ഒരു കപ്പലണ്ടി കമ്പനിപോലും അനുവദിക്കണമെന്നോ ചോദിച്ചുവാങ്ങണമെന്നോ അവര്‍ക്ക് തോന്നിയില്ല. അന്ന് കേന്ദ്ര അവഗണനയുടെ പേരില്‍ ശക്തമായ പ്രതികരണമുണ്ടാക്കാന്പോലും കഴിഞ്ഞില്ല. തൊട്ടതിനും പിടിച്ചതിനും നരേന്ദ്രമോദി സര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ മുതിര്ന്നിറങ്ങുന്നവര് കേരളത്തിന് ഗുണകരമായ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്.
ഒരു സമ്മര്‍ദ്ദവുമില്ലാതെയാണ് ഓരോന്നും കേരളത്തിന് അനുവദിക്കുന്നത്. എയിംസ് കേരളത്തിന് കഴിഞ്ഞവര്‍ഷം വാഗ്ദാനം ചെയ്തതാണ്. പക്ഷെ സംസ്ഥാനം പറ്റിയ ഒരു സ്ഥലം ചൂണ്ടിക്കാട്ടണം. അതിന് സംസ്ഥാന സര്‍ക്കാരിനായില്ല. നാലു സ്ഥാനം കണ്ടെത്തി. അതാകട്ടെ വടംവലിയില്‍ കുരുങ്ങി. കേന്ദ്രത്തിന് ഇഷ്ടംപോലെ ചെയ്തോളാനാണ് പറഞ്ഞത്. നിരുത്തരവാദപരമായ ഈ നിലപാടിന് കൂട്ടുനില്ക്കാനാവാത്തതുകൊണ്ട് എയിംസ് തുടങ്ങാന്‍ കേന്ദ്രത്തിനായില്ല. ഏതായാലും ഏറെ പ്രയോജനം ലഭിക്കുന്ന ഭക്ഷ്യസംസ്കരണ സംരംഭ തര്‍ക്കം കൂടാതെ നിശ്ചയിക്കാന്‍ കഴിഞ്ഞത് നന്നായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: