കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ പുറത്തുവിട്ട അതിദയനീയമായൊരു വാര്‍ത്തയാണ് വയനാട്ടില്‍ ആദിവാസി ഊരിനുള്ളില്പ്പടരുന്ന കുരങ്ങുപനി. പുല്‍പ്പള്ളി ചീയമ്പം ഭാഗങ്ങളില്‍ ഈ പകര്‍ച്ചവ്യാധി പടര്‍ന്നുപിടിക്കുകയാണ്. ഏഴുപേര്‍ ഇതിനകം മരിച്ചു. വനംവകുപ്പിലെ വാച്ചറായ ബാബുവിന് കുരങ്ങുപനി പിടിപെട്ടതോടെ ജോലിക്കുപോകാന്‍ സാധിക്കുന്നില്ല എന്നുമാത്രമല്ല, ശമ്പളവും ഇല്ലാതായിരിക്കുന്നു. ഈയിടെ ഒരു ആശാവര്‍ക്കര്‍ കുരങ്ങുപനി ബാധിച്ച് മരിച്ചിട്ടും ആരോഗ്യരംഗത്തുള്ളവര്ക്കോ ഭരണരംഗത്തുള്ളവര്ക്കോ ഉണരാന്‍ സാധിച്ചിട്ടില്ല.
ഒരു വര്‍ഷമായി കേരളത്തില്‍ കുരങ്ങുപനി സ്ഥിരീകരിച്ചിട്ട്. ഇതേവരെയും പ്രതിരോധനടപടികള്‍ സ്വീകരിച്ചില്ല എന്നുമാത്രമല്ല കൊട്ടിഘോഷിച്ചുനടത്തിയ വാഗ്ദാനങ്ങളെല്ലാം ജലരേഖകള്‍ മാത്രമായി. കുറച്ചുദിവസം മുന്‍പ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിവിധവകുപ്പുകളിലെ വേണ്ടപ്പെട്ടവരെ വിളിച്ചുചേര്‍ത്ത് ഒരു ഏകോപന സമിതി രൂപീകരിച്ചെങ്കിലും ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനം ഇതേവരെ ആരംഭിച്ചിട്ടില്ല. മുഖ്യമന്ത്രിയും ആദിവാസിക്ഷേമമന്ത്രിയുമൊന്നും പിന്നീട് യാതൊന്നും പറയുന്നുമില്ല.
ഇക്കഥ വയനാട്ടില്‍ മാത്രമല്ലെന്ന് നാം കണ്ടു. പാലക്കാട് ജില്ലയില്‍ പട്ടിണിമരണം നടന്നപ്പോള്‍ ഓടിയെത്തിയവര്‍ കോടികളുടെ വാഗ്ദാനം നല്കി തിരിച്ചുപോയി; ‘അട്ടപ്പാടി പാക്കേജ്’ വെറും പൊയ്വെടിയായി. മലപ്പുറം, നിലമ്പൂര്‍ കരുളായി വനമേഖലയില്‍ കുടിവെള്ളമില്ലാതെ ആദിവാസികള്‍ വലയുന്നു. വയനാട്ടില്‍ തന്നെ ഇരുളം, പുല്‍പ്പള്ളി, മുള്ളംകൊല്ലി ഭാഗങ്ങളില്‍ കടുവശല്യവും മാന്‍ചെള്ള് ശല്യവും രൂക്ഷമാണ്.
കുരങ്ങുപനി സ്ഥിരീകരിക്കാനാവട്ടെ വയനാട്ടിലോ കോഴിക്കോടോ സംവിധാനങ്ങളില്ല; ഇതിന് മണിപ്പാലിനെ ആശ്രയിക്കേണ്ടിവരുന്നു.
ഈ ശോചനീയാവസ്ഥയോട് കൂട്ടിവായിക്കേണ്ടതാണ് വയനാട്ടിലെ ആദിവാസി ഊരുകളില്‍ തലമുറകള്‍ തന്നെ അന്യംനിന്നുപോകുന്ന വന്ധ്യത. ഇത് പ്രകൃത്യാ വന്നുപെട്ടതല്ല താനും. ജനസംഖ്യാനിയന്ത്രണത്തിന്റെ ഭാഗമായി സര്ക്കാര്നോമിനികള് ഇവരില്‍ തുടര്‍ച്ചയായി നല്കുന്ന ഗുളികകളും മറ്റും കഴിച്ച് ഒരു പതിറ്റാണ്ടിലേറെയായി ചില ഊരുകളില്‍ കുട്ടികളില്ലാത്തവരായി ചില ആദിവാസികള്‍ മാറുന്നു.
ആദിവാസികളോടുള്ള, വനവാസികളോടുള്ള ഭരണരംഗത്തുള്ളവരുടെ അവഗണന മറ്റൊരു തരത്തില്‍ നാം ചിന്തിക്കേണ്ടതുണ്ട്. വയനാട് പോലുള്ള സ്ഥലങ്ങളാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആദിവാസികളുള്ളത്. ഇവിടെ നിന്നല്ല കേരളത്തില്‍നിന്നുതന്നെ മുഴുവന്‍ ആദിവാസികളും തുടച്ചുനീക്കപ്പെടും എന്നുള്ളതാണ്.
രോഗവും ദാരിദ്യവും വിദ്യാഭ്യാസരാഹിത്യവും തുടങ്ങി ഒരുതരത്തിലും കഴിഞ്ഞ അമ്പത്തേഴ് വര്‍ഷമായിട്ടും ആദിവാസികളെ തളര്‍ത്തുകയല്ലാതെ നമുക്കാര്‍ക്കും ഒന്നും ചെയ്യാന്‍ സാധിച്ചില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ആദിവാസികള്‍ക്ക് പഠിക്കാനോ, താമസിച്ച് പഠിക്കാനോ വേണ്ടത്ര സൗകര്യങ്ങളോ, ശ്രദ്ധയോ കിട്ടുന്നില്ല എന്നതാണ് വലിയ ഒരു പ്രശ്നം. തിരുനെല്ലിയിലും മറ്റുമുള്ള ഹോസ്റ്റലുകളുടേയും മറ്റും കഥ ഇതുദാഹരിക്കും.
ഇത് വിരല്‍ചൂണ്ടുന്ന വ്യക്തമായൊരു കാര്യം ഹിന്ദുക്കളോടുള്ള അവഗണന എന്നതാണ്. ഇന്ന് ആദിവാസികള്ക്കുവന്ന ഗതി ‘മതന്യൂനപക്ഷ’ങ്ങളെന്ന് പറയപ്പെടുന്നവര്‍ക്കാണ് ഭവിച്ചതെങ്കില്‍ എന്താകുമായിരുന്നു കഥ? വെടിവെയ്പ്പില്‍ മരിക്കുന്ന ഭീകരര്‍ക്കുപോലും പത്തുലക്ഷം നല്കുന്ന സര്‍ക്കാര്‍ വയനാട്ടിലെ മരണപ്പെട്ട ആദിവാസികളുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷമാണ് പ്രഖ്യാപിച്ചത്. അതാവട്ടെ ഇതുവരെ കിട്ടിയിട്ടുമില്ല.
ആദിവാസികളെ സ്വര്‍ഗ്ഗത്തിലെത്തിക്കാന്‍ വരുന്നവരാവട്ടെ മതം മാറ്റുന്നു എന്നതല്ലാതെ മദ്യത്തില്‍നിന്നോ മയക്കുമരുന്നില്‍ നിന്നോ ആദിവാസികളെ മോചിപ്പിക്കാന്‍ ഒരു ശ്രമംപോലും നടത്തുന്നുമില്ല. ഇതിനെതിരെ പ്രതികരിക്കാന്‍ ഇനിയെങ്കിലും ആദിവാസിപ്രേമം പറയുന്നവരും മനുഷ്യഹൃദയമുള്ളവരും തയ്യാറാവണം. അല്ലാത്തപക്ഷം വലിയ പ്രത്യാഘാതങ്ങള്‍ ഉത്തരവാദപ്പെട്ടവര്‍ നേരിടേണ്ടി വരുമെന്നുമാത്രമല്ല, പാവങ്ങളുടെ ശാപം തീര്‍ച്ചയായയും ഇടിവാളായി പതിക്കുമെന്നുമോര്ക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: