നുണപ്രചാരണത്തിലൂടെ കേന്ദ്രസര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനും ജനങ്ങളെ വഴിതെറ്റിക്കാനും ശ്രമിക്കുന്ന കോണ്‍ഗ്രസിനും സ്വാഭാവിക സഖ്യകക്ഷികകള്‍ക്കും അര്‍ഹിക്കുന്ന മറുപടിയാണ് മന് കീ ബാത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി നല്‍കിയിരിക്കുന്നത്. പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും തെറ്റായ ദിശയില്‍ നയിക്കുകയാണെന്നും ചൂണ്ടിക്കാണിച്ച മോദി, ഭൂമിയേറ്റെടുക്കല്‍ നിയമത്തില്‍ തന്റെ സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതികള്‍ കര്‍ഷകവിരുദ്ധമല്ലെന്നും ഭേദഗതികള്‍ക്കൊണ്ടുവന്നില്ലായിരുന്നെങ്കില്‍ കര്‍ഷകരുടെ ഭൂമിയെല്ലാം നഷ്ടമാകുമായിരുന്നു, അവര്‍ക്ക് മതിയായ നഷ്ടപരിഹാരം ലഭിക്കില്ലായിരുന്നുവെന്നും വ്യക്തമാക്കിയിരിക്കുന്നു.
പ്രതിപക്ഷം കള്ളങ്ങള്‍ മാത്രമാണ് പ്രചരിപ്പിക്കുന്നതെന്നും രാജ്യത്തെ കര്‍ഷകസമൂഹത്തിന് തന്നെ വിശ്വസിക്കാമെന്നും അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുകയാണ്. കര്‍ഷകര്‍ തന്നില്‍ അര്‍പ്പിച്ച വിശ്വാസം കളഞ്ഞുകുളിക്കില്ലെന്നുകൂടി വ്യക്തമാക്കിയ മോദി കോണ്‍ഗ്രസിന്റെയും മറ്റും കര്‍ഷകപ്രേമത്തിന്റെ മുഖംമൂടി വലിച്ചുകീറിയിരിക്കുകയാണ്. ഭൂമിയേറ്റെടുക്കല്‍ നിയമത്തില്‍ കൊണ്ടുവന്ന ഭേദഗതികള്‍ കര്‍ഷകവിരുദ്ധമാണെന്ന് മുറവിളി കൂട്ടുന്ന കോണ്‍ഗ്രസ് ഏത് ഭേദഗതിയാണ് കര്‍ഷകവിരുദ്ധമെന്ന് വ്യക്തമാക്കാതെ ഒളിച്ചുകളിക്കുകയാണ്.
പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പിലൂടെ ചരിത്രപരമായ ഭൂരിപക്ഷം നേടി ബിജെപിയും നരേന്ദ്രമോദിയും അധികാരത്തില്‍ വന്നതോടെ പ്രതിപക്ഷ നേതൃപദവിപോലും ലഭിക്കാന്‍ അംഗബലമില്ലാതെപോയ കോണ്‍ഗ്രസ് കേന്ദ്രസര്‍ക്കാരിനെതിരെ നുണപ്രചാരണം നടത്തുകയായിരുന്നു. അറുപത് വര്‍ഷത്തെ ഭരണംകൊണ്ട് കോണ്‍ഗ്രസിന് ചെയ്യാന്‍ കഴിയാതിരുന്ന കാര്യങ്ങള്‍ കേവലം ആറുമാസംകൊണ്ട് ജനങ്ങള്‍ക്കുവേണ്ടി ചെയ്യാന്‍ കഴിഞ്ഞ മോദിസര്‍ക്കാരിനെ നേരിടാന്‍ നുണക്കഥകളല്ലാതെ മറ്റൊന്നും കോണ്‍ഗ്രസിന്റെ പക്കല്‍ ഇല്ലെന്നതാണ് സത്യം.
സത്യവുമായി പുലബന്ധംപോലുമില്ലാത്ത കഥകള്‍ മെനഞ്ഞ് സര്‍ക്കാരിനെ നേരിടാന്‍ അവര്‍ തീരുമാനിക്കുകയായിരുന്നു. നരേന്ദ്രമോദി സര്‍ക്കാര്‍ കുത്തകകള്‍ക്ക് കൂട്ടുനില്‍ക്കുകയാണെന്നും മതന്യൂനപക്ഷങ്ങളെ ആട്ടിപ്പായിക്കാന്‍ ശ്രമിക്കുകയാണെന്നും യാതൊരു സങ്കോചവുമില്ലാതെ പ്രചരിപ്പിക്കുകയാണ്. 2004 മുതല്‍ പത്ത് വര്‍ഷക്കാലം നിലനിന്ന യുപിഎ ഭരണകാലത്ത് യാതൊരു പരാതിയും ഉന്നയിക്കാതെ അഴിമതികള്‍ക്കും അധികാരദുര്‍വിനിയോഗത്തിനും ഹിന്ദുവിരുദ്ധനടപടികള്‍ക്കും കൂട്ടുനിന്നവരാണ് ഇപ്പോള്‍ മോദി സര്‍ക്കാരിനെതിരെ ചന്ദ്രഹാസമിളക്കുന്നത്.
എന്തുവന്നാലും നരേന്ദ്രമോദി സര്‍ക്കാരിനെ ഭരിക്കാന്‍ അനുവദിക്കില്ലെന്ന് ചില മതശക്തികള്‍ പ്രതിജ്ഞയെടുത്തിരിക്കുകയാണ്. രാജ്യത്ത് ചിലയിടങ്ങളില്‍ ചില ആരാധനാലയങ്ങള്‍ക്കു നേര്‍ക്കുനടന്ന ഒറ്റപ്പെട്ടതും നിസ്സാരവുമായ ആക്രമണങ്ങളെ പെരുപ്പിച്ചുകാണിച്ച് മുറവിളികൂട്ടുകയാണ് ഇക്കൂട്ടര്‍. ഇതിന് ചില വൈദേശിക മത-സാമ്രാജ്യത്വ ശക്തികളുടെ പിന്തുണയും ലഭിക്കുന്നു.
മുലായംസിംഗിന്റെ പാര്‍ട്ടി ഭരിക്കുന്ന ഉത്തര്‍പ്രദേശിലോ കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയിലോ മമതാബാനര്‍ജി ഭരിക്കുന്ന പശ്ചിമബംഗാളിലോ ഇത്തരം എന്തെങ്കിലും അനിഷ്ടസംഭവമുണ്ടായാല്‍ അതിനുത്തരവാദി കേന്ദ്രസര്‍ക്കാരാണെന്ന വിചിത്രവാദമാണ് മോദി വിരുദ്ധര്‍ ഉന്നയിക്കുന്നത്. 120 കോടിയിലേറെ ജനങ്ങള്‍ വസിക്കുന്ന നാടാണ് ഭാരതം. നല്ലവരും കൊള്ളരുതാത്തവരുമായവര്‍ ഇവരിലുണ്ട്. നിയമവാഴ്ച ഉറപ്പുവരുത്താന്‍ കഴിയുന്ന ഒരു സംവിധാനവും ഇവിടെയുണ്ട്. എന്തെങ്കിലും തരത്തിലുള്ള കുറ്റകൃത്യങ്ങളുണ്ടായാല്‍ അതിനെതിരെ പോലീസിലൊ കോടതികളിലൊ പരാതി കൊടുക്കുകയാണ് വേണ്ടത്. അല്ലാതെ മോദി സര്‍ക്കാരിന്റെ മേക്കിട്ടുകയറി രാഷ്ട്രീയമൊന്നുമില്ലാത്ത സാമൂഹ്യ വിരുദ്ധരെ രക്ഷപ്പെടാന്‍ അനുവദിക്കുകയല്ല വേണ്ടത്.
2013 ല്‍ കോണ്‍ഗ്രസ് നേതൃത്വം നല്കിയ യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്നതാണ് ഭൂമിയേറ്റെടുക്കല്‍ നിയമം. ഈ നിയമം തീര്‍ത്തും അപ്രായോഗികമായിരുന്നു. അത് കര്‍ഷകവിരുദ്ധവുമായിരുന്നു. കര്‍ഷകര്‍ക്ക് മതിയായ നഷ്ടപരിഹാരം ഉറപ്പുവരുത്തുന്ന വ്യവസ്ഥകള്‍ അതിലില്ലായിരുന്നു. ഇക്കാരണത്താലാണ് മോദി സര്‍ക്കാര്‍ സുപ്രധാനമായ 13 ഭേദഗതികള്‍ ഓര്‍ഡിനന്‍സിലൂടെ കൊണ്ടുവന്നത്. ഇവ കര്‍ഷവിരുദ്ധമായാണോയെന്ന് ആര്‍ക്കും പരിശോധിക്കാവുന്നതേയുളളൂ.
ബില്ലിനെക്കുറിച്ച് ഏതുതരത്തിലുള്ള ചര്‍ച്ചയ്ക്കും തയ്യാറാണെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി സോണിയ ഗാന്ധിയെ വെല്ലുവിളിച്ചിട്ടും മറുപടി ഉണ്ടായില്ല. ലോക്സഭ പാസ്സാക്കിയ ഈ നിയമം രാജ്യസഭയില്‍ പാസ്സാക്കാന്‍ അനുവദിക്കില്ലെന്നാണ് പ്രതിപക്ഷം പറയുന്നത്. ഭൂമിയേറ്റെടുക്കല്‍ നിയമം കര്‍ഷകവിരുദ്ധമെന്ന് പ്രഖ്യാപിച്ച് രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്തിയ പ്രതിപക്ഷ എംപിമാര്‍ നിയമത്തിന് അനുമതി നല്‍കരുതെന്ന് രാഷ്ട്രപതിയോട് ആവശ്യപ്പെടുകയും ചെയ്തിരിക്കുന്നു. കോണ്‍ഗ്രസ് അധ്യക്ഷയാണ് മാര്‍ച്ചിന് നേതൃത്വം നല്‍കിയത്. മാര്‍ച്ച് കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കുമെന്നാണ് ചിലരൊക്കെ ആഗ്രഹം പ്രകടിപ്പിക്കുന്നത്. ഒരു കിലോമീറ്ററോളം നടന്നത് സോണിയയുടെ ആരോഗ്യത്തിന് ഗുണം ചെയ്തേക്കാമെങ്കിലും പ്രധാനമന്ത്രിയുടെ മന്‍കീ ബാത്തിലൂടെ ജനങ്ങള്‍ സത്യം അറിഞ്ഞതോടെ കോണ്‍ഗ്രസ് കൂടുതല്‍ ഒറ്റപ്പെടുമെന്ന് ഉറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: