കേരളത്തിലെ കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റുകാരും വലിയ വായില്‍ വര്‍ത്തമാനം പറയുന്നവരാണ്. കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫിനെതിരെ കമ്മ്യൂണിസ്റ്റുകാര്‍ നയിക്കുന്ന എല്‍ഡിഎഫ് ചൊരിയാത്ത ആരോപണങ്ങളില്ല. കേരളത്തിന്റെ അധോഗതിക്ക് കമ്മ്യൂണിസ്റ്റുകാരാണ് ഉത്തരവാദികളെന്ന് യുഡിഎഫ,് പ്രത്യേകിച്ച് കോണ്ഗ്രസ്സുകാര് കിട്ടാവുന്ന വേദികളിലെല്ലാം അലമുറയിടും. പക്ഷെ അത് പശ്ചിമഘട്ടംവരെ മാത്രം. അതുകഴിഞ്ഞാല്‍ ഇരുകൂട്ടരും കയ്യോട് കൈ മെയ്യോട് മെയ് എന്ന മട്ടിലാണ്.
ഏറ്റവും ഒടുവില്‍ കണ്ട ദൃശ്യങ്ങള്‍, അതിനുദാഹരണമാണ്. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ സുപ്രധാനമായ നിയമനിര്‍മ്മാണം നടത്തേണ്ടതുണ്ടായിരുന്നു. ഓര്‍ഡിനന്‍സിന് പകരമായുള്ള ബില്‍ ലോക്സഭയ്ക്ക് പാസ്സാക്കുന്നതിന് ബുദ്ധിമുട്ടില്ല. ദേശീയ ജനാധിപത്യ സഖ്യത്തിന് വ്യക്തമായ ഭൂരിപക്ഷമുണ്ട്. എന്നാല്‍ രാജ്യസഭയില്‍ അങ്ങനെയല്ല. പ്രതിപക്ഷത്തിന്റെ സഹകരണമുണ്ടെങ്കിലേ സ്വാഭാവിക നിലയ്ക്ക് നിയമമാക്കാന്‍ കഴിയൂ. ലോക്സഭ പാസ്സാക്കിയിട്ടും കല്‍ക്കരി, ഖനി ബില്ലുകള്‍ രാജ്യസഭയില്‍ പാസ്സാക്കാന്‍ അനുവദിക്കില്ലെന്ന നിലപാടായിരുന്നു പ്രതിപക്ഷത്തിന്. ദിവസങ്ങളോളം പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെടുത്തിയ കോണ്‍ഗ്രസ്-ഇടതുപക്ഷ അംഗങ്ങളെ തള്ളി ഒടുവില്‍ മറ്റുപ്രതിപക്ഷ പാര്‍ട്ടികള്‍ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ചതോടെ ഖനി, കല്‍ക്കരി ബില്ലുകള്‍ രാജ്യസഭയില്‍ പാസായി. ധാതുഖനി (പ്രത്യേക നിയമഭേദഗതി) ബില്‍ 69 നെതിരെ 117 വോട്ടുകള്‍ക്കും കല്‍ക്കരി ബില്‍ 69 നെതിരെ 107 വോട്ടുകള്‍ക്കുമാണ് രാജ്യസഭ പാസാക്കിയത്. പാര്‍ലമെന്റിലെ ചെറുകക്ഷികള്‍ പിന്തുണച്ചതാണ് നിര്‍ണ്ണായകമായത്. ചെറിയ ഭേദഗതി വന്നതിനാല്‍ രാജ്യസഭ പാസാക്കിയ ധാതുഖനി ബില്‍ വീണ്ടും ലോക്സഭയില്‍ അവതരിപ്പിച്ച് അംഗീകാരം നേടിയെടുക്കുകയായിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ്വാദി പാര്‍ട്ടി, ബിഎസ്പി, ബിജെഡി, എന്‍സിപി, എഐഎഡിഎംകെ, ഡിഎംകെ, ജെഎംഎം എന്നിവര്‍ ബില്ലിന് അനുകൂലമായി വോട്ട് ചെയ്തു. ജെഡിയു അംഗങ്ങള്‍ വോട്ടെടുപ്പ് ബഹിഷ്ക്കരിച്ചു.
ബില്ലുകള്‍ പരിശോധിക്കാന്‍ സമയം ലഭിച്ചില്ലെന്നും വീണ്ടും സെലക്ട് കമ്മറ്റിക്ക് വിടണമെന്നുമായിരുന്നു സിപിഎമ്മിന്റെ ആവശ്യം. ഖനികളുടെ ഉടമസ്ഥാവകാശമുള്ള സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്യാനായില്ലെന്നു സിപിഎമ്മിലെ പി. രാജീവ് വാദിച്ചു. കേന്ദ്രസര്‍ക്കാരിനോടുള്ള എതിര്‍പ്പു പ്രകടിപ്പിക്കുകയെന്നതിനപ്പുറം മറ്റൊരു നിലപാടും കോണ്‍ഗ്രസിനുണ്ടായിരുന്നില്ല. കോണ്‍ഗ്രസ്സും ഇടതുപക്ഷവും കൈകോര്‍ത്ത് എന്‍ഡിഎ സര്‍ക്കാരിനെ മുട്ടുകുത്തിക്കാനാണ് ഒരുങ്ങിയത്. ഇതോടെ മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കുള്ളില്‍ ബില്ലിനെ അനാവശ്യമായി എതിര്‍ക്കേണ്ടെന്ന നിലപാട് ഉരുത്തിരിഞ്ഞു. ബില്ലുകള്‍ പാസാക്കിയശേഷം പാര്‍ലമെന്റിന്റെ ഇരുസഭകളും പിരിയുകയും ചെയ്തു. ഒരു ഉത്തരവാദപ്പെട്ട പാര്‍ട്ടിയെന്ന് ബോധ്യപ്പെടുത്താന്‍ പോലും കഴിയാതെ പരിഹാസ്യമായ നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. ബില്ലുകള്‍ ഏപ്രില്‍ അഞ്ചിന് മുമ്പ് പാസ്സാക്കിയിരിക്കണം. ഇല്ലെങ്കില്‍ ഓര്‍ഡിനന്‍സ് പാഴായിപ്പോകും. പിന്നീട് വീണ്ടും ഓര്‍ഡിനന്‍സ് ഇറക്കേണ്ടിവന്നേനെ. ചെറുകക്ഷികളുടെ ഗുണപരമായ നിലപാടുമൂലം അത് ഒഴിവായിക്കിട്ടിയത് രാജ്യത്തിന് ഒട്ടൊന്നുമല്ല നേട്ടമുണ്ടാക്കിയത്. ബജറ്റ് സമ്മേളനത്തിന്റെ ഒന്നാംഘട്ടം ഇന്‍ഷുറന്‍സ് ഭേദഗതി ബില്‍ പാസ്സാക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഭൂമി ഏറ്റെടുക്കല്‍ ബില്‍ സെലക്ട് കമ്മറ്റിക്ക് വിടുകയും ചെയ്തു. സമ്മേളനത്തിന്റെ രണ്ടാം ഘട്ടം ഏപ്രില്‍ 20 നാണ് ആരംഭിക്കുന്നത്.
ഒന്നാംഘട്ടത്തില്‍ കോണ്‍ഗ്രസ്സിന്റെയും ഇടതുപാര്‍ട്ടികളുടെ മറയില്ലാത്ത അവിഹിത കൂട്ടുകെട്ടാണ് തുറന്നുകാട്ടപ്പെട്ടത്. അത് വ്യക്തമായതോടെയാണ് ചെറുപാര്‍ട്ടികള്‍ നിലപാട് മാറ്റിയത്. ഉടുതുണിമാത്രം അവശേഷിപ്പിച്ച് രാഷ്ട്രീയത്തില്‍ നാണക്കേടിന്റെ പരമകാഷ്ഠയില്‍ കഴിയുകയാണ് കോണ്‍ഗ്രസ്. ഇനി ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പില്ലെന്ന് ഇടതുപാര്‍ട്ടികളും തിരിച്ചറിഞ്ഞിരിക്കുന്നു. തുല്യദുഃഖിതരുടെ കൂട്ടായ്മച്ചേഷ്ടകളാണ് പാര്‍ലമെന്റില്‍ കണ്ടത്. പാര്‍ലമെന്റിനകത്ത് ഇരുമെയ്യും ഒരു മനസ്സുമായി കഴിയുന്നവരാണ് കേരളത്തില്‍ പല്ലും നഖവുമെല്ലാം ആയുധമാക്കി പോരടിക്കുന്നത്. ഒരു ദശാബ്ദം മുമ്പ് കണ്ടതിന്റെ തനിയാവര്‍ത്തനമാണ് ഇപ്പോഴത്തേത്. 2004 ലോക്സഭ തെരഞ്ഞെടുപ്പില്‍ പരസ്പരം മത്സരിച്ചവര്‍ ദല്‍ഹിയില്‍ ‘ഭായി ഭായി’ ബന്ധത്തിലായിരുന്നല്ലോ. ഇടതുപിന്തുണയോടെ കോണ്‍ഗ്രസ് കേന്ദ്രമന്ത്രിസഭയുണ്ടാക്കി. സിപിഎമ്മിന്റെ സോമനാഥ് ചാറ്റര്‍ജിയെ സ്പീക്കറാക്കി കോണ്‍ഗ്രസ്സിന് പൊതു ഖജനാവ് കൊള്ളയടിക്കാന്‍ അവസരമൊരുക്കിക്കൊടുത്തു. ജനങ്ങള്‍ തള്ളിയ കോണ്‍ഗ്രസ്സിന് ശക്തി നല്കി അഞ്ചുകൊല്ലം കൂടി ഭരിക്കാന്‍ ഒത്താശ ചെയ്തു. ഭരിക്കലല്ല, ഭരിച്ച് മുടിക്കലായിരുന്നല്ലോ കണ്ടത്. അഴിമതിയുടെ കുത്തൊഴുക്കാണ് യുപിഎ ഭരണത്തില്‍. കക്കാത്തവരും കള്ളനു ചൂട്ടു പിടിക്കാത്തവരും യുപിഎ മന്ത്രിസഭയിലുണ്ടായരുന്നില്ല. തുടര്‍ന്ന് ജനം പിഴുതെറിഞ്ഞ കോണ്‍ഗ്രസ്സിന് ബലം വച്ചുകൊടുക്കാനുള്ള നടപടികളാണ് വീണ്ടും കമ്മ്യൂണിസ്റ്റുകാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരാകട്ടെ കോണ്‍ഗ്രസ് കുടിയിരുത്തിയ അഴിമതിയെന്ന ദുര്‍ഭൂതത്തെ നാടുകടത്താനുള്ള അക്ഷീണ പരിശ്രമത്തിലും. കല്‍ക്കരിപ്പാടം കള്ളക്കളികളിലൂടെ നേടിയെടുത്തതെല്ലാം തിരിച്ചെടുത്തുകൊണ്ടിരിക്കുന്നു. അഴിമതിക്കെതിരെ കേരളത്തില്‍ വല്ലാതെ വിയര്‍പ്പൊഴുക്കുന്ന ഇടതുപക്ഷം ദല്‍ഹിയില്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ച കോണ്‍ഗ്രസ്സിനൊപ്പവും. ഈ ഇരട്ടത്താപ്പാണ് രാജ്യത്തിന്റെയും കേരളത്തിന്റെയും ശാപം. പ്രാദേശികപാര്‍ട്ടികളായ ചെറുകക്ഷികളുടെ വകതിരിവുപോലും ദേശീയകക്ഷികള്ക്കില്ലാതെ പോകുന്നത് കഷ്ടം തന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: