അടി, പിടി, കടി, ലഡു…. എല്ലാംകൂടിച്ചേര്ന്നാല് പീഡനമായെന്നാണ് മര്‍ക്സിസ്റ്റ് വിരുദ്ധമനോനിലയുള്ള പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്റെ പുതിയ സിദ്ധാന്തം. മാര്‍ച്ച് 13ന് കേരളാനിയമസഭയില് സ്പീക്കറായി അവരോധിതനായ നല്ലതമ്പി ശക്തന് എന്ന എന്‍. ശക്തന്റെ കയ്യിലെ മാരകായുധമായ മണ്ണാങ്കട്ട ഏറ്റ് പരിക്കേറ്റ എല്‍ഡിഎഫ് എംഎല്‍എമാരുടെ മനോനില വീണ്ടെടുക്കാനാണ് വിഎസ് തനിക്കേറ്റവും ഇഷ്ടമുള്ള പീഡനകഥയുമായി രംഗത്തിറങ്ങുന്നത്.
അതിനി നീട്ടിയും കുറുക്കിയും പാര്‍ട്ടി സഖാക്കന്മാര് കവലകളില്‍ പാടി നടക്കും. പ്രത്യയശാസ്ത്രപരമായിത്തന്നെ കടുത്ത ആസക്തി പുലര്‍ത്തുന്ന സിപിഎം നേതാക്കള്‍ ഇനി പുതിയ സമരമുഖത്താണെന്ന് സാരം.
ഇത്രയും മികച്ച ഒരു വരവേല്പ് ശക്തനുമുമ്പ് ഒരു സ്പീക്കര്‍ക്കും നിയമസഭ നല്‍കിയിട്ടില്ല. കാട്ടാക്കട എംഎല്‍എ നല്ലതമ്പി ശക്തന്റെ പ്രകടനം 13ന് നിയമസഭയില്‍ കാണുന്നതുവരെ കുട്ടിക്കാലം പിന്നിട്ട ഏതൊരു മലയാളിക്കും ശക്തരില്‍ ശക്തന് ആരെന്ന ചോദ്യത്തിന് ‘ഡിങ്കന്’ എന്ന ഒരുത്തരമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇപ്പോള്‍ കാലം മാറിയിരിക്കുന്നു. ബാറും പാറയും സ്വര്ണക്കടയും മുതല്‍ വഴിയോരക്കച്ചവടക്കാര്വരെ ആരുടെ കൈയില്‍നിന്നും കോഴ വാങ്ങിയിട്ടും മതിവരാതെ നിത്യസഹായമാതാവിന്റെ മുന്നില്‍ കൈനീട്ടി നില്ക്കുന്ന പാലാക്കാരന് കരിങ്ങോഴയ്ക്കന്‍ മാണി മുതല്‍ പ്രതിപക്ഷ ആരോപണത്തിന്റെ നടുക്കടലില്‍ മുങ്ങിത്താഴാന്‍ തുടങ്ങിയ സകലമാന യുഡിഎഫ് എംഎല്എമാര്ക്കുമായാണ് പുതിയ ഡിങ്കന്റെ അവതാരം.
ഒരു വിളിക്കപ്പുറമുണ്ട് ശക്തന്. മണ്ണാങ്കട്ടയുമായി സഭയെ നിയന്ത്രിക്കാന്‍ നിയുക്തനായവന്‍.
കാലം കുറെയായി ഡെപ്യൂട്ടി സ്പീക്കറായിരുന്ന ശക്തന് പുതിയ ചുമതലയേറ്റെടുത്തതിനുശേഷം സഭയിലേക്കുള്ള വരവ് ഇത്രമേല്‍ രാജകീയമാക്കിയതിന് ചെങ്കല്‍ച്ചൂള ശിവന്കുട്ടിയണ്ണനോടും ജമീലാക്കനോടും നന്ദി പറയണം. കോഴവാങ്ങിയ മന്ത്രിയെത്തടയാന് രാത്രി വെളുക്കുവോളം സഭയില്‍ ഉറക്കമിളച്ചിരുന്ന് ഓട്ടന്തുള്ളലും നാടകവും നടത്തിയ പ്രതിപക്ഷം അണ്ണന്റെയും അക്കന്റയും നേതൃത്വത്തില്‍ പിറ്റേന്ന് നടത്തിയ കൂതറ പ്രകടനങ്ങളാണ് ശക്തനെ ഡിങ്കനാക്കിയത്.
മാണിയെത്തടയാന് പോത്തിറച്ചി ഉത്സവങ്ങളില്‍നിന്ന് ആവേശം പൂണ്ടെത്തിയ മാര്‍ക്സിസ്റ്റ് സഖാഫികള്‍ സ്പീക്കറുടെ ഡയസില്‍ ചാടിക്കയറിയതിന്റെ പൊരുളാണ് ആര്‍ക്കും മനസ്സിലാകാതെ പോയത്. തലേദിവസത്തെ നാടകവും തുള്ളലും സഭയക്കുപുറത്ത് ഉഴവൂര്‍ വിജയന്റെ കോമിക്കോള പരിപാടിയും കണ്ടവരെല്ലാം ഉറപ്പിച്ചിരുന്നതാണ് ഇത് ഇങ്ങനെയേ വരൂ എന്ന്. അഴിമതിക്കെതിരെ കോമാളിനാടകം നടത്തുന്ന ആദ്യത്തെ സമരമുറയാണ് കോടിയേരി ബാലകൃഷ്ണന്റെ സിപിഎം പയറ്റിയത്.
രാപ്പകല്‍ സമരം മുതല്‍ വീട്ടമ്മയുടെ ആട്ടില്‍ ഒലിച്ചുപോയ ക്ലിഫ്ഹൗസ് ഉപരോധവും വിഎസിനെ വിരട്ടിയോടിച്ച ആലപ്പുഴ സമ്മേളനവും വരെ ചീട്ടുകീറിയ പാര്‍ട്ടിപരിപാടികളില്‍ അവസാനത്തേതാണ് മാണിയുടെ ബജറ്റ് തടയല്‍. ശിവന്‍കുട്ടിയണ്ണനും കണ്ണൂരാന്മാരും അറഞ്ഞ് അര്മാദിച്ച സ്പീക്കര്വധത്തിനിടെ കണ്ട ഏറ്റവും കൗതുകമുള്ള ദൃശ്യം എംഎല്‍എ ആയതിന് ശേഷം ആദ്യമായി എഴുന്നേറ്റുനില്ക്കാന് അവസരം കിട്ടിയ കുഞ്ഞഹമ്മദ് സഖാവിന്റെ പ്രകടനമായിരുന്നു. നിയമസഭയിലെ മൈക്ക് പണ്ടേ അലര്‍ജിയായ സഖാവ് സ്പീക്കറുടെ മൈക്ക് പറിച്ചെറിഞ്ഞു. ആറ്റുനോറ്റ് കിട്ടിയ കസേരയില്‍ ഒന്ന് ഇരിക്കാന്‍ പോലും ശക്തന് കഴിഞ്ഞില്ല.
ആ കസേരയാണ് ജയരാജന് ഉന്തി താഴത്തേക്ക് എറിഞ്ഞുകളഞ്ഞത്. പിന്നെ ജയരാജനെതിരെ മണ്ണാങ്കട്ട പ്രയോഗിക്കാതിരിക്കാനാകുമോ? മൈക്ക് പോയതോടെ പണ്ടേ പരിചിതമായ ആംഗ്യാഭിനയമായിരുന്നു കൈമുതല്‍. മുദ്രാഭിനയത്തില്‍ ബജറ്റ് അവതരിപ്പിക്കാന്‍ അനുമതികൊടുത്തു ശ്കതന്‍ സ്പീക്കര്‍. ലോകചരിത്രത്തിലാദ്യമായാണ് ഇങ്ങനെയൊരു മുദ്ര വാര്‍ത്തയാകുന്നത്. മാണിയുടെ എല്ലാ ഇടപാടുകളിലും ഈ കൈമുദ്ര വലിയ പങ്ക് വഹിച്ചിട്ടുള്ളതുകൊണ്ട് ശക്തന്റെ ആംഗ്യഭാഷ വള്ളിപുള്ളി വിടാതെ പുള്ളിക്കാരന് മനസ്സിലായത്രെ. അതുകൊണ്ട് നേരം കളയാതെ ആറ് മിനുട്ടുകൊണ്ട് മാണി ബജറ്റ് വായിച്ച് മേശപ്പുറത്തുവെച്ചു. മഞ്ഞ ലഡുവും തിന്നു. കൂട്ടക്കാര്ക്കൊപ്പം കൂക്ക് വിളിച്ചു.
ബജറ്റ് അവതരിപ്പിക്കാന്‍ മാണി ടാര്സനെപ്പോലെ ഊഞ്ഞാലാടി സഭയിലെത്തേണ്ടിവരുമെന്നായിരുന്നു എല്‍ഡിഎഫിലെ ആസ്ഥാന വിദൂഷകന് ഉഴവൂര്‍ വിജയന്റെ കമന്റ്. എന്നാല്‍ മാണിയെ ഒഴിച്ച് മറ്റെല്ലാവരെയും തടയുക എന്ന ഒളിച്ചുകളി നാടകത്തിന്റെ അരങ്ങായിരുന്നു സഭയില്‍ എല്‍ഡിഎഫ് പയറ്റിയത്. മാണി ബജറ്റ് വായിച്ച് തകര്‍ക്കുമ്പോള്‍ ജമീലാക്കനും സംഘവും ഉമ്മന്‍ചാണ്ടിയുടെ മുന്നില്‍ കെട്ടിമറിയുകയും കടിച്ചുപറിക്കുകയുമായിരുന്നു. മുണ്ടും മടക്കികുത്തി ശിവന്കുട്ടിയണ്ണന് മേശമേല്‍ കയറിയതും തലകറങ്ങി വീണതും മേശപ്പുറത്ത് കിടന്നതും അനന്തര ദൃശ്യങ്ങള്‍. മാര്‍ക്സിസ്റ്റ് വാമൊഴി വഴക്കത്തിന് പിണറായി കള്‍ച്ചര്‍ ചേര്‍ത്തെടുത്ത പുളിച്ച മലയാളത്തില്‍ അണ്ണനും അക്കനുമൊക്കെ നടത്തിയ പ്രയോഗങ്ങള്‍ കേട്ട് സഭ കോരിത്തരിച്ചു.
സഭ പിരിഞ്ഞപ്പോള്‍ ബജറ്റ് അവതരിപ്പിച്ചിട്ടില്ലെന്നായി പ്രതിപക്ഷം. വീണ്ടും ഡിങ്കന്റെ അവതാരം. താന്കാട്ടിയ മുദ്രയുടെ അര്‍ത്ഥം അറിയണമെങ്കില്‍ സെന്‍സും സെന്‍സിബിലിറ്റിയും സെന്‍സിറ്റിവിറ്റിയും വേണമെന്ന് ഉമ്മന്‍ചാണ്ടിയുടെ സ്വന്തം ‘സ്പീക്കര്‍’’ ആണയിട്ടു. പോരാഞ്ഞ് നടന്നതെല്ലാം ഗവര്ണര്ക്കെഴുതുമെന്ന് ഭീഷണിപ്പെടുത്തി. വകുപ്പ് 356 പ്രയോഗിക്കേണ്ട നാണംകെട്ട ഇടപാടാണ് നടന്നതെന്ന് ഗവര്‍ണര്‍ വിളിച്ചുപറഞ്ഞു. ഇപ്പോള്‍ ശക്തന് രണ്ട് കൈകൊണ്ടും റിപ്പോര്‍ട്ടെഴുതുകയാണ്.
സഭയ്ക്കകത്തുനടന്ന കൂതറ സംഭവങ്ങള്‍ വീഡിയോയിലാക്കി ഒരുമിച്ചിരുന്ന് കാണാമെന്ന് അന്നുമുതല്‍ ഉമ്മന്‍ചാണ്ടി എല്ലാവരെയും വിളിക്കുന്നു. ഇമ്മാതിരി കാര്യങ്ങള്‍ ഒരുമിച്ചിരുന്ന് കാണുന്നതിലാണത്രെ അദ്ദേഹത്തിന് ഹരം. എന്നാല്‍ ജമീലാക്കനും സംഘവും അതിന് തയ്യാറല്ല. മറിയാമ്മയോടൊപ്പമിരുന്ന് കാണാന്‍കൊള്ളാവുന്ന ഒരു സീനെങ്കിലും അതിലുണ്ടോയെന്ന് ചാണ്ടിച്ചനോട് അക്കന്റെ ചോദ്യം. അതിന് പകരം വീഡിയോയിലെ ദൃശ്യങ്ങള്‍ എംഎല്‍എ ഒന്നിന് ഒരെണ്ണം വീതം 140 ‘തുണ്ട്’ ആക്കി , തൊണ്ണൂറ് കഴിഞ്ഞ വിഎസിനെ നടുക്കിരുത്തി അക്കന് പത്രക്കാര്‍ക്ക് കാട്ടിക്കൊടുത്തു.’ശിവദാസന്റെ വലതുകൈയും വലതുകാലും എവിടെയാണ് ഇരിക്കുന്നതെന്ന് ശ്രദ്ധിച്ചുനോക്കണം’ എന്ന് അവര്‍ പത്രപ്രവര്‍ത്തകരെ ഉത്സുകരാക്കി.
ഇനി ശ്കതന്‍ എന്ത് വിശദമാക്കിയാലും സഭയില്‍ നടന്നത് പീഡനമാണെന്ന് വിഎസും കൂടെയുള്ള അറുപത്തഞ്ചെണ്ണവും വിളിച്ചുകൂവുകയാണ്. നമ്മളെന്തൊക്കെയാണ് വിചാരിച്ചത് ഈ സമരത്തെപ്പറ്റി? മാര്‍ച്ച് 13 കഴിയുമ്പോള്‍ അഴിമതിക്കാരനായ മാണി രാജി വെക്കും. മാണിയെ സഭയില്‍ കാണാന്‍ കിട്ടില്ല. അഴിമതിക്കെതിരെ പ്രക്ഷോഭം ശക്തമാകും എന്നൊക്കെയല്ലേ. എന്നിട്ടിപ്പോഴെന്തായി. നീലലോഹതദാസന്‍ നാടാരുടെ ഭാര്യ ജമീലാ പ്രകാശത്തെ കെ. ശിവദാസന്‍ നായര്‍ വളഞ്ഞിട്ട് വട്ടം പിടിച്ചെന്നും സഹികെട്ട അക്കന് നായരെ കടിച്ചെന്നുമാണ് വര്‍ത്തമാനം. കടിയുടെയും പിടിയുടെയും ക്ലോസപ് ദൃശ്യങ്ങളുമായി ചര്‍ച്ചകള്‍ കൊഴുക്കുകയാണ്. ഉമ്മന്‍ചാണ്ടിയുടെ തൊമ്മിയാകാന് നിന്നുകൊടുക്കാതെ കൈമുദ്രയിലൂടെയെങ്കിലും ശക്തന് ശക്തി കാട്ടിയിരുന്നെങ്കില്‍ എന്നത് മാത്രമാണ് കൂടുതല്‍ നാണംകെടാതിരിക്കാന്‍ മലയാളിക്കുമുന്നിലുള്ള പോംവഴി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: