ന്യൂദല്‍ഹി: ലോക്സഭാ പ്രചാരണത്തിന്റെ മുഴുവന്‍ ചെലവും ബിജെപി തന്നെയാണ് വഹിച്ചതെന്നും ഹെലികോപ്ടറിന്റെ അടക്കമുള്ള തുക പാര്‍ട്ടിയാണ് മുടക്കിയതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലയറിന്റെ മാധ്യമ ഉപദേശകനായ ലാന്‍സ് പ്രൈസിന്റെ മോദിയെപ്പറ്റിയുള്ള പുതിയ പുസ്തകത്തിലാണ് ഈ വിവരങ്ങള്‍. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളെ കേന്ദ്രീകരിച്ചാണ് ബുക്ക്. ”ദ മോദി എഫക്ട്: ഭാരതത്തെ മാറ്റിമറിച്ച നരേന്ദ്രമോദിയുടെ പ്രചാരണങ്ങളുടെ ഉള്ളറകള്‍” എന്ന പേരിലുള്ള പുസ്തകം ഹാച്ചറ്റാണ് ഭാരതത്തില്‍ പുറത്തിറക്കിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, സഹപ്രവര്‍ത്തകരായ പീയുഷ് ഗോയല്‍, പ്രകാശ് ജാവദേക്കര്‍, സ്മൃതി ഇറാനി, മോദിയുടെ ഉപദേശക സംഘം എന്നിവരുടെ അഭിമുഖങ്ങളെ ആസ്പദമാക്കിയുള്ളതാണ് പുസ്തകം.
ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ദിവസം ടെലിവിഷന്‍ പോലും കാണാതെ ഏകനായി ഇരിക്കുകയായിരുന്നെന്ന് മോദി പറയുന്നു. ആത്മീയമായ കാര്യങ്ങളിലും ധ്യാനത്തിലും മുഴുകിയിരുന്ന തന്നെ 12 മണിയോടെ പാര്‍ട്ടി അദ്ധ്യക്ഷനായിരുന്ന രാജ്നാഥ്സിങ്ങാണ് വിളിച്ച് ആദ്യവിവരങ്ങള്‍ നല്‍കിയത്. പാര്‍ട്ടി അക്ഷരാര്‍ത്ഥത്തില്‍ തൂത്തുവാരിയെന്ന് രാജ്നാഥ്സിങ് ഫോണിലൂടെ അറിയിച്ചു, മോദി പറയുന്നു. നരേന്ദ്രമോദിയെപ്പറ്റിയുടെ സ്വകാര്യവും രാഷ്ട്രീയവുമായ നിരവധി പുതിയ വിവരങ്ങള്‍ പുസ്തകത്തിലുണ്ട്.
കോര്‍പ്പറേറ്റ് കമ്പനികളുടെ സ്വകാര്യ എയര്‍ക്രാഫ്റ്റുകള്‍ രാജ്യമെങ്ങും പ്രചാരണത്തിനായി സഞ്ചരിക്കാന്‍ ഉപയോഗിച്ചെന്നതു സംബന്ധിച്ച് നിരവധി ലേഖനങ്ങള്‍ വന്നിട്ടുണ്ടെന്ന് പറയുന്ന മോദി ആവശ്യമെങ്കില്‍ സൈക്കിളില്‍ പ്രചാരണം നടത്താനും തയ്യാറാണെന്ന് ലേഖകനോട് വ്യക്തമാക്കുന്നു. ലോക്സഭാ പ്രചാരണവേളയില്‍ അരവിന്ദ് കേജ്രിവാളിനെ മനപ്പൂര്‍വ്വം അവഗണിക്കുകയായിരുന്നെന്നും കേജ്രിവാൡനായി സമയം കളയാനില്ലായിരുന്നെന്നും മോദി പറയുന്നുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് രാജ്യത്തെ നിരവധി സ്വതന്ത്ര സംവിധാനങ്ങള്‍ തന്നെയും ബിജെപിയെയും പിന്തുണച്ചു. രാജ്യത്തിന്റെ മാറ്റത്തിനായി യോഗ ഗുരു രാംദേവ്, ഗായിക ലതാ മങ്കേഷ്ക്കര്‍, ആര്‍ട്ട് ഓഫ് ലിവിംഗ് പ്രവര്‍ത്തകര്‍ എന്നിവരെല്ലാം യോജിച്ചു പ്രവര്‍ത്തിച്ചു. 2012ലെ ഗുജറാത്ത് തെരഞ്ഞെടുപ്പിലെ മൂന്നാം വിജയം നേടിതയോടെ പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നവരില്‍ ഒരാള്‍ താനാണെന്ന് ബോധ്യമുണ്ടായിരുന്നെന്നും മോദി പുസ്തകത്തില്‍ പറയുന്നു. എന്നാല്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തിനായി പാര്‍ട്ടിക്കുള്ളില്‍ ലോബിയിംഗ് നടത്താന്‍ ഒരിക്കലും തയ്യാറായിട്ടില്ല. താനല്ലെങ്കില്‍ മറ്റൊരാളെ പാര്‍ട്ടി നിര്‍ദ്ദേശിക്കും എന്നു മാത്രമേ ചിന്തിച്ചിട്ടുള്ളൂ, മോദി പറയുന്നു.
അടിയന്തരാവസ്ഥക്കാലത്ത് സോഷ്യലിസ്റ്റ് നേതാക്കളുമായും മുസ്ലീം സംഘടനകളുമായുമെല്ലാം യോജിച്ച് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് മികച്ച അനുഭവമാണെന്ന് നരേന്ദ്രമോദി പറയുന്നു. അടിയന്തരാവസ്ഥക്കാലഘട്ടമാണ് തന്നെ രൂപപ്പെടുത്തിയത്. ഭരണഘടനയെപ്പറ്റിയും അവകാശങ്ങളെപ്പറ്റിയും എല്ലാം ബോധ്യപ്പെടുത്തിത്തന്ന കാലമാണതെന്നും മോദി പുസ്തകത്തില്‍ വിവരിക്കുന്നു. നാലുതവണയായി പ്രധാനമന്ത്രിയെ സമീപിച്ചാണ് പുസ്തകത്തിനാവശ്യമായ വിവരങ്ങള്‍ ലേഖകന്‍ ലാന്‍സ് പ്രൈസ് ശേഖരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: