ഡോ. മന്മോഹന് സിംഗിന്റെ നേതൃത്വത്തിലുള്ള യുപിഎ ഭരണത്തിന്റെ സ്വഭാവം എന്താണെന്ന് സിബിഐ കണ്ടെത്തിയിരിക്കുന്നു. അഴിമതിയും സ്വജനപക്ഷപാതവും നടത്തിയത് മന്ത്രിമാരും ഉദ്യോസ്ഥന്മാരും മാത്രമല്ല പ്രധാനമന്ത്രിതന്നെ അതില്‍ പങ്കാളിയായെന്നാണ് മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ വ്യക്തമായത്. തുടര്‍ന്നാണ് മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന്സിംഗിനെയും ഉദ്യോഗസ്ഥരെയും വ്യവസായിയേയും പ്രതിയാക്കി സിബിഐ കോടതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്.
അടുത്തമാസം എട്ടിന് പ്രതികളോട് ഹാജരാകാന്‍ കോടതി ഉത്തരവിട്ടിരിക്കുകയാണ്. അഴിമതിക്കെതിരായി ശക്തമായ നടപടി സ്വീകരിക്കുന്നതിന് തടസ്സം നില്‍ക്കില്ലെന്ന നരേന്ദ്രമോദി സര്‍ക്കാരിന്റെ നിലപാടാണ് സിബിഐയ്ക്ക് തുണയായത്. മന്മോഹന്സിംഗിന്റെത് കരിപുരണ്ട ഭരണകാലമെന്ന് ബോദ്ധ്യപ്പെടുകയാണ്. 1.86 ലക്ഷം കോടി രൂപയുടെ കല്‍ക്കരിപ്പാടം അഴിമതിക്കേസിലാണ് ഡോ. മന്മോഹന് സിംഗിനെ സിബിഐ പ്രത്യേക കോടതി പ്രതിയാക്കിയത്. ദേശീയ രാഷ്ട്രീയത്തിലും കോണ്‍ഗ്രസിലും കോടതി നടപടി വലിയ നടുക്കമുണ്ടാക്കിയത് സ്വാഭാവികം.
മന്മോഹന് സിംഗിനു പുറമേ മുന്‍ കല്‍ക്കരി സെക്രട്ടറി പി.സി. പരേഖ്, ഹിന്‍ഡാല്‍കോ ഉടമ കുമാരമംഗലം ബിര്‍ള, കമ്പനിയിലെ ഉദ്യോഗസ്ഥരായ ഡി. ഭട്ടാചാര്യ, സുഭേന്ദു അമിതാബ് എന്നിവരുള്‍പ്പെടെ ആറുപേരാണ് കേസിലെ പ്രതികള്‍. ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന, അഴിമതി നിരോധന വകുപ്പുകള്‍ എന്നിവ ഇവര്‍ക്കുമേല്‍ ചുമത്തിയിട്ടുണ്ട്.
സിഎജിയാണ് കല്‍ക്കരിപാടം പങ്കുവച്ചതിലൂടെ സംഭവിച്ച നഷ്ടം കണ്ടെത്തിയത്. തുടര്‍ന്നാണ് അന്വേഷണത്തിലേക്കും നടപടിയിലേക്കും നീങ്ങിയത്. പൊതുമേഖലയില്‍ വന്നുചേരേണ്ട രണ്ടുലക്ഷത്തോളം കോടിരൂപ മുതലാളിമാരുടെ പോക്കറ്റിലെത്തിക്കാന്‍ ഭരണകൂടം ബോധപൂര്‍വം ശ്രമിച്ചത് മോക്ഷം കിട്ടാനല്ല, പോക്കറ്റ് വീര്‍പ്പിക്കാന്‍ തന്നെയാണ്. പൊതുമേഖലാ സ്ഥാപനമായ നെയ്വേലി ലിഗ്നൈറ്റ് കോര്പ്പറേഷന് വന്‍തുക നഷ്ടം വരുത്തിയ നടപടിയാണ് മന്മോഹന്റെയും കൂട്ടരുടേയുമെന്ന് കോടതി നിരീക്ഷിച്ചിരിക്കുകയാണ്.
ഹിന്‍ഡാല്‍കോയ്ക്ക് ക്രമവിരുദ്ധമായി കല്‍ക്കരിപ്പാടം നല്‍കിയതോടെ എന്എല്സിക്കു ലഭിക്കേണ്ട ഖനി നഷ്ടമായി. എന്‍എല്‍സി ഒറീസയില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ച 2000 മെഗാവാട്ട് വൈദ്യുത പദ്ധതി കല്‍ക്കരിപ്പാടം നഷ്ടപ്പെട്ടതോടെ റദ്ദാക്കേണ്ടിവന്നു. നടപടിക്രമങ്ങള്‍ ലംഘിച്ചാണ് കല്‍ക്കരി മന്ത്രാലയത്തിന്റെ കൂടി ചുമതല വഹിച്ചിരുന്ന മന്മോഹന് ഹിന്‍ഡാല്‍ക്കോയ്ക്ക് കരാര്‍ നല്‍കിയത്.
കല്‍ക്കരി മന്ത്രാലയ ചുമതല നിര്‍വഹിച്ചത് നേരിട്ടായതിനാല്‍ ഫയലുകള്‍ വിശദമായി കണ്ടിട്ടില്ലെന്ന വാദമുയര്‍ത്താന്‍ മുന്‍പ്രധാനമന്ത്രിക്കു സാധിക്കില്ല. താലിബാരയിലെ മൂന്നാം കല്‍ക്കരിപ്പാടം പൊതുമേഖലാ കമ്പനികള്‍ക്കായി മാറ്റിവെച്ചിരുന്നതാണ്. എന്നാല്‍ അവ എന്എല്സിക്കും കോള്‍ ഇന്ത്യയ്ക്കും നല്‍കാതെ മഹാനദി കോള്‍ഫീല്‍ഡ് ലിമിറ്റഡിനും ഹിന്‍ഡാല്‍കോയ്ക്കും കൈമാറിയതിലും പ്രഥമദൃഷ്ട്യാ തന്നെ മന്മോഹന് സിങ്ങിനെ സംശയിച്ചതില്‍ തെറ്റില്ല. കുമാരമംഗലം ബിര്‍ളയ്ക്ക് കല്‍ക്കരിപ്പാടം നല്‍കാനായി അമിത താത്പര്യത്തോടെയുള്ള നടപടികള്‍ പിഎംഒയില്‍ നിന്നും ഉണ്ടായി. കല്‍ക്കരിവകുപ്പ് മന്ത്രിയെന്ന നിലയില്‍ മന്മോഹന് സിംഗ് നടപടികള്‍ സ്വീകരിച്ചെന്ന് രേഖകളില്‍ നിന്നും വ്യക്തമാകുന്നതായും സിബിഐ കോടതി വിലയിരുത്തി.
2005 ഒക്ടോബര്‍ ഒന്നിന് ഹിന്‍ഡാല്‍കോയ്ക്ക് കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചുകൊണ്ടുള്ള ഫയലില്‍ പ്രധാനമന്ത്രി പൂര്‍ണ്ണതൃപ്തി രേഖപ്പെടുത്തിയശേഷം ഒപ്പിട്ടെന്ന് മന്മോഹന് സിംഗ് അധികാരം കൈയാളിയ കാലത്ത് പിഎംഒ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വിശദമാക്കുന്നുണ്ട്. മന്മോഹന്റെ ഈ നടപടികള്‍ അഴിമതിക്കു കാരണമായെന്നാണ് കോടതി കണ്ടെത്തിയിരിക്കുകയാണ്.
ടുജി സ്പെക്ട്രം അഴിമതി, കല്‍ക്കരിപ്പാടം അഴിമതി, ആദര്‍ശ് കുംഭകോണം, കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി എന്നിവയാണ് മന്മോഹന് ഭരണത്തില്‍ രാജ്യത്തെ നടുക്കിയ അഴിമതികള്‍. ഇതില്‍ ടുജി സ്പെക്ട്രം-കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി എന്നിവയില്‍ യുപിഎ ഭരണസമയത്തുതന്നെ നടപടി സ്വീകരിക്കാന്‍ നിര്‍ബന്ധിതമായി. കല്‍ക്കരിപ്പാടം കേസില്‍ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍സിംഗിന്റെ പങ്കായിരുന്നു അന്വേഷണം വൈകിപ്പിച്ചത്. മന്മോഹന്സിംഗിന് പിന്തുണയുമായി കോണ്‍ഗ്രസ് അധ്യക്ഷയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തിയതിലൂടെ ഇതൊരു കൂട്ടായ്മ കവര്‍ച്ചയായിരുന്നുവെന്ന് വ്യക്തമായി. ഏതെല്ലാം മാര്‍ച്ച് ആരെല്ലാം നടത്തിയാലും ഉപ്പുതിന്നവന്‍ വെള്ളം കുടിക്കാതിരിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: