ന്യൂദല്‍ഹി: കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ പത്തുവര്‍ഷമാണ് ഭാരതം ഭരിച്ചത്. ആ പത്തു വര്‍ഷവും അഴിമതികളുടെ നാളുകളായിരുന്നു. സഖ്യകക്ഷികള്‍, പ്രത്യേകിച്ച് ഡിഎംകെ ആണ് സര്‍ക്കാരിനെ കൂടുതല്‍ പഴി കേള്‍പ്പിച്ചത്.ടു ജി സ്പെക്ട്രം, കല്‍ക്കരിപ്പാടം എന്നിവയുടെ ലേലങ്ങളില്‍ നടന്ന ഭയനാകമായ അഴിമതികളായിരുന്നു പത്തുവര്‍ഷത്തെ ഡോ.മന്മോഹന് സിംഗ് ഭരണത്തില്‍ നടന്ന ഏറ്റവും വലിയ ക്രമക്കേടുകള്‍.
സ്പെക്ട്രം കേസില്‍ ഡിഎംകെ നേതാവും അന്നത്തെ കേന്ദ്രമന്ത്രിയുമായ രാജ, എം.കരുണാനിധിയുടെ മകള്‍ കനിമൊഴി,ഭാര്യ ദയാലു അമ്മാള്‍ തുടങ്ങിയവരെല്ലാം പ്രതികളായിരുന്നു. ഈ ഇടപാടില്‍ അഴിമതിയുണ്ടെന്ന് പലരും ചൂണ്ടിക്കാട്ടിയിട്ടും അനവധി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും അന്നത്തെ പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗ് അനങ്ങിയില്ല. ഒരക്ഷരം മിണ്ടിയില്ല. മുന്നണി ഭരണത്തില്‍ സഖ്യകക്ഷികളുടെ ഇടപെടലുകളും വിലപേശലുകളും എല്ലാം ശക്തമാണ്. ഡിഎംകെയെപ്പോലുള്ള പാര്‍ട്ടികള്‍ കൈയിട്ടുവാരുന്നതില്‍ മിടുക്കരാണെന്ന് നേരത്തെ മുതല്ക്കേ ആരോപണം ഉള്ളതാണ്.എന്നിട്ടും പ്രധാനമന്ത്രി മൗനംപാലിച്ചതില്‍ ദുരൂഹതയുണ്ടായിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയയുടെ നിര്‍ദ്ദേശപ്രകാരമാണ് മൗനംപാലിച്ചതെന്ന് ആരോപണം ഉയര്‍ന്നു.
ഈ അഴിമതിയുടെ പേരില്‍ വലിയ വിവാദം ഉയര്‍ന്നെങ്കിലും അത് പ്രധാനമന്ത്രിയെ ഒരുതരത്തിലും നേരിട്ട് ബാധിച്ചിരുന്നില്ല. മാത്രമല്ല,അദ്ദേഹം നിഷ്ക്രിയനാണെങ്കിലും അഴിമതിക്കാരനല്ലെന്ന വിശ്വാസമാണ് പൊതുവേയുണ്ടായിരുന്നത്.
കല്‍ക്കരിപ്പാടം അഴിമതിയായിരുന്നു വലുത്. രാജ്യത്തെ 204 കല്‍ക്കരിപ്പാടങ്ങള്‍ ലേലംചെയ്തു നല്‍കിയതില്‍ ക്രമക്കേട് ഉണ്ടെന്നായിരുന്നു ആരോപണം. കുറഞ്ഞ തുകയ്ക്ക് വേണ്ടപ്പെട്ടവര്‍ക്ക്, സുതാര്യമല്ലാത്ത നടപടികളിലൂടെയാണ് അവ ലേലംചെയ്തത്. ഈ ലേലത്തില്‍ കുറഞ്ഞത് 1.85 ലക്ഷം കോടിയെങ്കിലും രാജ്യത്തിന് നഷ്ടം സംഭവിച്ചിട്ടുണ്ടെന്നായിരുന്നു സിഎജി റിപ്പോര്‍ട്ട്. ഈസമയത്ത് കല്‍ക്കരി വകുപ്പിന്റെ ചുമതല പ്രധാനമന്ത്രിക്കായിരുന്നു. ലക്ഷക്കണക്കിന് കോടികളുടെ തട്ടിപ്പാണ് കല്‍ക്കരിപ്പാട ലേലത്തില്‍ നടന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിനു നേരെയാണ് വിരലുയര്ന്നതെങ്കിലും മന്മോഹന് സിംഗിനെതിരെ നേരിട്ട് ആരോപണം ഉന്നയിക്കാന്‍ എല്ലാവരും മടിച്ചു.
കേസില്‍ സിബിഐ അന്വേഷണം നടന്നെങ്കിലും മന്‍മോഹന്‍സിംഗില്‍ നിന്ന് തെളിവെടുത്തില്ല. ഇത് ഒടുവില്‍ കോടതി ചോദ്യം ചെയ്തു. മന്മോഹന് സിംഗില്‍ നിന്ന് തെളിവെടുക്കണമെന്ന് കോടതി സിബിഐയോട് നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇതുപ്രകാരം സിബിഐ മന്മോഹനില് നിന്ന് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.ഹിന്‍ഡാല്‍ക്കോയ്ക്ക് കല്‍ക്കരിപ്പാടം അനുവദിച്ചതില്‍ ക്രമക്കേട് ഉണ്ടെന്നാണ് കേസ്.
എന്നാല്‍ ഇപ്പോള്‍ മന്മോഹനെ പ്രതിചേര്‍ക്കാന്‍ കോടതി തന്നെ ആവശ്യപ്പെട്ടിരിക്കുകയാണ്. അതായത് മുന്‍പ്രധാനമന്ത്രിയെ പ്രതിചേര്‍ത്ത് വിചാരണ ചെയ്യണം. ഈ കോടതി നിര്‍ദ്ദേശത്തോടെ മന്‍മോഹന്‍സിംഗിന്റെ കുപ്പായത്തിലും അഴിമതിയുടെ കറപുരണ്ടുകഴിഞ്ഞു.
മന്മോഹന് സിംഗും കോണ്‍ഗ്രസ് അധ്യക്ഷ സോണിയയും തമ്മില്‍ വളരെ അടുത്ത ബന്ധമാണ് ഉള്ളത്.അതിനാലാണ് രണ്ടാം തവണയും അദ്ദേഹത്തിന്റെ പേര് പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചത്.പ്രധാനമന്ത്രിപ്രവര്ത്തിക്കുന്നത് സോണിയയുടെ ആജ്ഞ അനുസരിച്ചാണെന്ന് ഇതിനകംതന്നെ വെളിവായിട്ടുള്ളതുമാണ്.പാര്‍ട്ടിയിലും സര്‍ക്കാരിലും സോണിയ തന്നെയാണ് അധികാരകേന്ദ്രമെന്ന് ഇരുവരുമായി അടുത്തബന്ധമുള്ള പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് സഞ്ജയ് ബാരുവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍കേന്ദ്ര മന്ത്രിയുമായ നടവ്ര്‍ സിംഗും വെളിപ്പെടുത്തിയിരുന്നു. അതായത് അഴിമതിക്കേസില്‍ മന്മോഹന് സിംഗിനുനേരെ വിരലുയര്ന്നുവെന്നാല് സോണിയ്ക്കുനേരെ തന്നെയെന്നാണ് അര്‍ഥമാക്കേണ്ടത്.
മന്മോഹന് സിംഗിനെ വിചാരണ ചെയ്യുന്നതോടെ മാത്രമേ സോണിയ്ക്ക് ഈ അഴിമതിയിലുള്ള പങ്ക് പുറത്തുവരൂ.ആരുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു ലേലത്തിലെ കള്ളക്കളി, ആരാണ് ഇതിന്റെ ഗുണഭോക്താവ് തുടങ്ങിയവ വൈകാതെ പുറത്തുവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: