നവതി കഴിഞ്ഞ പ്രായത്തിലും ഉശിരോടെ ചുമതല നിര്വ്വഹിക്കുന്നയാളാണ് പ്രതിപക്ഷ നേതാവ്. അതുവച്ചുനോക്കുമ്പോള്‍ 66 വയസ്സുള്ള സ്പീക്കര്‍ യുവാവാണ്. യുവാവിന്റെ പ്രസരിപ്പോടെ നിയമസഭാനടപടികള്‍ നിയന്ത്രിച്ചുകൊണ്ടിരിക്കുകയായിരുന്നു ഏതാനും മാസം മുമ്പുവരെ ജി. കാര്ത്തികേയന്. തികച്ചും അവിചാരിതമായും അപ്രതീക്ഷിതവുമായാണ് അദ്ദേഹത്തിന് മാരകരോഗം പിടിപെട്ടത്.
കിട്ടാവുന്ന ചികിത്സയെല്ലാം നല്കാന് സംസ്ഥാനവും സമൂഹവും സന്നദ്ധമായിരുന്നു. വിദഗ്ധ ചികിത്സയ്ക്ക് അമേരിക്കയിലേക്ക് പോകുമ്പോള്‍ തികച്ചും രോഗവിമുക്തനായി കാര്ത്തികേയന് തിരിച്ചെത്തുമെന്നാണ് കരുതിയത്. അമേരിക്കയില്‍നിന്നും ചികിത്സകഴിഞ്ഞ് വന്നപ്പോള്‍ ഉന്മേഷവാനായിരുന്ന കാര്ത്തികേയന് ഏതാനും നാളത്തെ വിശ്രമത്തിനുശേഷം പഴയതുപോലെ പൊതുപരിപാടികളിലും ചടങ്ങുകളിലും സജീവമായി പുതിയ ജീവിതം തുടങ്ങുകയും ചെയ്തപ്പോഴാണ് കരളിനെ ബാധിച്ച രോഗം പൂര്‍ണമായും പറിച്ചെറിയാന്‍ സാധിച്ചില്ലെന്ന് വ്യക്തമായത്.
ചികിത്സ തുടരാന്‍ ബെംഗളൂരുവിലേക്ക് പോവുകയും ചെയ്തു. രോഗംകൂടിയും കുറഞ്ഞും ആഴ്ചകളോളം പ്രതീക്ഷയോടെ കാത്തിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി ജി. കാര്ത്തികേയന് വിടവാങ്ങിയ വാര്‍ത്ത പരന്നത്. ഇത് രാഷ്ട്രീയ രംഗത്തുമാത്രമല്ല സാമൂഹ്യ-സാംസ്കാരിക മേഖലയെയും ദുഃഖത്തിലാഴ്ത്തി. കാര്ത്തികേയന് രാഷ്ട്രീയക്കാരന് എന്ന നിലയില്‍ മാത്രമല്ല സാംസ്കാരിക മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു എന്നു പറയേണ്ടതില്ലല്ലൊ. എഴുത്തും വായനയും പ്രസംഗവുമെല്ലാമായി പ്രിയങ്കരനായ നല്ലൊരു ജനനായകനെയാണ് കാര്‍ത്തികേയന്റെ വിയോഗം മൂലം നഷ്ടപ്പെട്ടിരിക്കുന്നത്.
കേരളത്തിന്റെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ നേതാക്കള്‍ അമ്പലങ്ങളില്‍ പോകുന്നതും ദൈവവിശ്വാസിയാണന്ന് പറയുന്നതും ആത്മീയാചാര്യന്മാരെ ആദരിക്കുന്നതുമൊക്കെ പിന്തിരിപ്പന് ഏര്‍പ്പാടെന്ന ധാരണയുണ്ട്. പ്രത്യേകിച്ചും ഹിന്ദുവിഭാഗത്തില്‍പ്പെട്ടവര്‍. അങ്ങിനെയൊക്കെ പെരുമാറുന്നവരെ പുച്ഛത്തോടെ വീക്ഷിക്കുന്നതും സാര്‍വ്വത്രികമാണ്. ആരെന്തുപറഞ്ഞാലും തന്റെ വിശ്വാസത്തിലുറച്ച് മുന്നോട്ടുപോകുമെന്ന നിശ്ചയദാര്‍ഢ്യമുള്ളവര്‍ അപൂര്‍വ്വമാണ്. അത്തരക്കാരില്‍ ഗണനീയസ്ഥാനം കാര്‍ത്തികേയനുണ്ടായിരുന്നു.
ക്ഷേത്രദര്‍ശനം മാത്രമല്ല മാതാ അമൃതാനന്ദമയീദേവിയുടെ കാഴ്ചപ്പാടില്‍ അടിയുറച്ച് വിശ്വസിക്കുകയും ചെയ്ത വ്യക്തിയായിരുന്നു ജി. കാര്ത്തികേയന്. രാഷ്ട്രീയത്തിന്റെ ബാലപാഠം കെ.കരുണാകരനില്‍ നിന്ന് ഹൃദിസ്ഥമാക്കിയതാവാം കരുണാകരന്റെ ശൈലിയില്‍ ആത്മീയതയോട് ആദരവും കടുത്ത ഈശ്വരവിശ്വാസവും അദ്ദേഹത്തില്‍ ഊട്ടി ഉറപ്പിച്ചത്. ആത്മീയതയും ധാര്‍മ്മിക മൂല്യങ്ങളും ഭാരതത്തിന്റെ രാഷ്ട്രീയമണ്ഡലത്തില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ്. മഹാത്മഗാന്ധിയടക്കമുള്ള ആദ്യകാല കോണ്‍ഗ്രസ് നേതാക്കളെല്ലാം തന്നെ ഇത് മുറുകെ പിടിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ സ്വതന്ത്ര ഭാരതത്തിലെ കോണ്‍ഗ്രസ് നേതൃത്വം വഴിമാറി ചിന്തിക്കുകയും മൂല്യങ്ങളെ ഉപേക്ഷിക്കുകയും ധാര്‍മ്മികത എന്നത് നമുക്ക് ചേരുന്ന സംഗതിയല്ലെന്ന് ധരിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ പ്രവര്‍ത്തനങ്ങളിലും പെരുമാറ്റങ്ങളിലുമെല്ലാം അധാര്‍മ്മികതയ്ക്ക് ആധിപത്യമുണ്ടായി. അത്തരത്തില്‍പ്പെട്ട പുത്തന്‍ ചിന്താഗതിക്കാരുടെ സ്വാധീനത്തിന് പുറത്തായിരുന്നു കാര്‍ത്തികേയന്റെ സ്ഥാനം. നേരുംനെറിവും രാഷ്ട്രീയത്തിലും അനുപേക്ഷണീയമാണെന്ന് വിശ്വസിച്ചു.
അതുകൊണ്ടുതന്നെയാണ് കോണ്‍ഗ്രസ്സുകാരനായിരുന്നിട്ടും എല്ലാ കക്ഷിരാഷ്ട്രീയക്കാരുടെയും കക്ഷിരഹിതന്മാരുടെയും സമൂഹത്തിന്റെ ആകെയും ആദരവ് നേടിയെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചത്.
ആറുതവണ നിയമസഭാംഗമാവുകയും രണ്ടുതവണ മന്ത്രിക്കസേരയില്‍ ഇരിക്കുകയും ചെയ്തിട്ടുണ്ട്. ഏറ്റവും ഒടുവില്‍ സ്പീക്കറായിരിക്കുമ്പോഴും കാര്‍ത്തികേയന്റെ വ്യക്തിത്വത്തിനെതിരെ ആരും വിരല്‍ ചൂണ്ടിയിട്ടില്ല. സത്യസന്ധതയ്ക്കും ആത്മാര്‍ത്ഥതയ്ക്കും അര്‍പ്പണബോധത്തിനും ഇന്നും വിലയുണ്ടെന്നുതന്നെയാണ് കാര്‍ത്തികേയന്റെ ജീവിതം തെളിയിക്കുന്നത്. തുടര്‍ച്ചയായി അഞ്ചുതവണ തിരുവനന്തപുരം ജില്ലയില്‍ നിന്നൊരാള്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ചരിത്രമില്ല. എന്നാല്‍ ജി. കാര്ത്തികേയനത് സാധിച്ചു.
നേതാവും എംഎല്‍എയും മന്ത്രിയുമായാല്‍ ജനങ്ങളില്‍ നിന്നും അകലംപാലിക്കുന്ന വ്യക്തികള്‍ക്ക് നടുവിലാണ് അണികളോടും ജനങ്ങളോടും ഏറെ അടുപ്പംകാണിച്ചിരുന്ന കാര്ത്തികേയന് വെറിട്ടുനില്ക്കുന്നത്. ആശയപരമായി എത്രതന്നെ വിയോജിപ്പുണ്ടാകാമെങ്കിലും വ്യക്തി എന്ന നിലയില്‍ ജി. കാര്‍ത്തികേയന്റെ സമീപനത്തെ ആര്‍ക്കും അവഗണിക്കാന്‍ കഴിയില്ല. ജനങ്ങളോട് മമതയും കരുണയും കാട്ടിയ കാര്‍ത്തികേയനോട് വിധി കഠിനമായാണ് പെരുമാറിയതെന്ന് തോന്നിപ്പോകുന്ന നിമിഷമാണിത്.
കോണ്‍ഗ്രസ് ജനങ്ങളില്‍ നിന്നകലുകയും ഒറ്റപ്പെടുകയും ചെയ്തപ്പോഴാണ് കാര്ത്തികേയന് നയിച്ച യൂത്ത് കോണ്‍ഗ്രസ് മൃതസഞ്ജീവനിയായത്. ഏകകക്ഷിഭരണമാണ് കേരളത്തില്‍ വേണ്ടതെന്ന മുദ്രാവാക്യം യൂത്ത് കോണ്‍ഗ്രസ് മുന്നോട്ടുവച്ചപ്പോള്‍ അതൊരു സജീവചര്‍ച്ചയായി. ജീവച്ഛവമായി എഴുതിതള്ളിയ കോണ്‍ഗ്രസ്സിന് ജീവന്‍വച്ചു. ധാര്‍മ്മികതയുടെ അംശം ജീവിതത്തില്‍ സ്വാധീനം ചെലുത്തിയതുകൊണ്ടാണിതെന്ന കാര്യത്തില്‍ സംശയമില്ല. കാര്‍ത്തികേയന്റെ ജീവിതം പഠിക്കണം; കോണ്‍ഗ്രസ് മാത്രമല്ല, രാഷ്ട്രീയം കൈകാര്യം ചെയ്യുന്നവരെല്ലാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: