കേരളം അഴിമതിയുടെ സ്വന്തം നാടായി മാറുമ്പോള്‍ അഴിമതിയെ തടയേണ്ട, അഴിമതിക്കാരെ ശിക്ഷാവിധേയരാക്കേണ്ട കേരള പോലീസ് അഴിമതിക്ക് കൂട്ടുനില്‍ക്കുന്ന അവസ്ഥയാണ് നാം കാണുന്നത്. കേരള പോലീസിന്റെ തലപ്പത്തുള്ളവര്ക്കുനേരെയാണ് ഇപ്പോള്‍ അഴിമതിയുടെ കുന്തമുന നീളുന്നത്. ഭരണാധികാരികള്‍ അഴിമതിനിമഗ്നരാകുമ്പോള് സാധാരണ ജനങ്ങള്‍ക്ക് സുരക്ഷ എവിടെ? സമാധാനമെവിടെ?
കേരളത്തെ നടുക്കിയ കോടീശ്വര കുറ്റവാളി നിസാമിന്റെ കയ്യില്‍നിന്നും കോടികള്‍ കൈപ്പറ്റാത്ത പോലീസുകാരോ രാഷ്ട്രീയക്കാരോ ഉണ്ടോ? 12 ക്രിമിനല്‍ കേസുകള്‍ ഉണ്ടായിട്ടും അയാള്‍ക്കെതിരെ നടപടി എടുക്കാതെ, അയാളുടെ ക്രൂരതയ്ക്കിരയായി ചന്ദ്രഹാസന്‍ എന്ന പാവം മനുഷ്യന് കൊല്ലപ്പെട്ടപ്പോള്‍ മാത്രം അയാളെ കസ്റ്റഡിയിലെടുക്കാന്‍ പോലീസ് നിര്‍ബന്ധിതമായി. പക്ഷേ ജയിലിലും നിസാമിന് സുഖവാസം ഒരുക്കാനാണല്ലോ പോലീസിന്റെ ശ്രമം. ചന്ദ്രബോസ് കൊലക്കേസ് അട്ടിമറിക്കാന്‍ ഡിജിപി ഇടപെട്ടു എന്നു രേഖകള്‍ കാണിച്ച് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ് രംഗത്തുവരുമ്പോള്‍ ഡിജിപിയെ ന്യായീകരിക്കാനാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ശ്രമിച്ചത്. ഇപ്പോള്‍ ചന്ദ്രബോസ് വധക്കേസില്‍ ഡിജിപി ഇടപെട്ടതിന്റെ തെളിവുകള്‍ ആഭ്യന്തര മന്ത്രിയ്ക്കും മുഖ്യമന്ത്രിയ്ക്കും പി.സി.ജോര്‍ജ് കൈമാറിയിരിക്കുകയാണ്.
ഡിജിപി തന്നെ നിസാമിനെ രക്ഷിക്കണമെന്ന് എസ്പി ജേക്കബ് ജോബിനോട് ആവശ്യപ്പെട്ടതായും ഇതിന് വഴങ്ങാത്തതിനാല്‍ ജേക്കബ് ജോബിനെതിരെ നടപടി എടുക്കാനുമാണ് സംസ്ഥാനത്തെ ക്രിമിനല്‍ വിമുക്തമാക്കാന്‍ ചുമതലപ്പെട്ട ഡിജിപി ബാലസുബ്രഹ്മണ്യം തയ്യാറായതത്രെ. നിസാമിനെതിരെ കാപ്പ ചുമത്താന്‍ സമ്മര്‍ദ്ദമുണ്ടായിട്ടും ഡിജിപി ഇടപെട്ട് അത് തടഞ്ഞുവത്രെ. നിസാം ചന്ദ്രബോസിനെ കാറുകയറ്റി മൃതപ്രായനാക്കിയപ്പോള്‍ നിസാമിന്റെ ഭാര്യ കാറിലുണ്ടായിരുന്നതിനാല്‍ അവര്‍ക്കെതിരെ കേസെടുക്കുന്നതിനെയും ഡിജിപി വിലക്കിയെന്നാണ് പറയുന്നത്. പല പോലീസ് ഓഫീസര്‍മാരും സംഘടിതമായി ചേര്‍ന്ന് കേസൊതുക്കുവാനുള്ള ശ്രമമാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്.
താന്‍ തൃശൂരില്‍ ഒരു സ്വകാര്യപാര്ട്ടിയുടെ അതിഥിയായി അയാളുടെ ഗസ്റ്റ് ഹൗസില്‍ തങ്ങിയ ആരോപണവും ഇപ്പോള്‍ ഡിജിപി നിരാകരിക്കുന്നു. ഇങ്ങനെ അഴിമതി വീരന്മാര് പോലീസ് സേനയുടെ തലപ്പത്തിരിക്കുമ്പോള്‍ പോലീസുകാര്‍ അഴിമതിയില്‍ മുങ്ങിക്കുളിക്കുന്നു എന്നതില്‍ അതിശയമില്ല. ഇക്കാര്യം സര്‍ക്കാര്‍ ചീഫ് വിപ്പ് തന്നെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ ധരിപ്പിച്ചിട്ടും ഡിജിപിയെ ന്യായീകരിച്ചാണ് ആഭ്യന്തരമന്ത്രി രംഗത്തെത്തിയിരിക്കുന്നത്. ഇത് തെളിയിക്കുന്നത് ഡിജിപിയുടെ നിഷ്ക്കളങ്കതയല്ല, മറിച്ച് നിസാമിന്റെ സ്വാധീനശക്തിയാണ്.
നിസാമിനെതിരെ കാപ്പാ നിയമം ചുമത്തരുതെന്ന് പോലീസ് സര്‍വകലാശാല സ്പെഷ്യല്‍ ഓഫീസറായ എം.എന്‍.കൃഷ്ണമൂര്‍ത്തി ജേക്കബ് ജോബിനോട് പറയുന്നതിന്റെ ശബ്ദരേഖയും പി.സി.ജോര്‍ജ് മുഖ്യമന്ത്രിയ്ക്ക് കൈമാറിയിട്ടുണ്ട്. രണ്ട് എംഎല്‍എമാര്‍ ആറുകോടി രൂപ നിസാമില്‍നിന്ന് വാങ്ങിയതായുള്ള ശബ്ദരേഖയും പി.സി.ജോര്‍ജ് കൈമാറിയ സിഡിയിലുണ്ട്. അതേസമയം, പി.സി. ജോര്‍ജ് ഉള്‍പ്പെടെയുള്ളവര്‍ ഒത്തുകളിക്കുകയാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. നിസാമിനെ സഹായിച്ച ജേക്കബ് ജോബിനെ രക്ഷിക്കുയാണത്രെ ജോര്‍ജ്ജിന്റെ ലക്ഷ്യം.
പോലീസ് നിസാമിനെ സഹായിക്കാന്‍ വേണ്ടി ചന്ദ്രബോസിന്റെ മരണമൊഴി രേഖപ്പെടുത്തിയില്ല. മരിക്കുമ്പോള്‍ അയാള്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ അപ്രത്യക്ഷമാക്കിരിക്കുന്നു. ഇത്രയെല്ലാം തിരിമറികള്‍ നിസാമിന് വേണ്ടി നടത്തിയ പോലീസിനെ ഉന്നതരെ തനിക്ക് വിശ്വാസമാണെന്നാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പ്രഖ്യാപനം ഞെട്ടിക്കുന്നതാണ്. തടങ്കലില്‍ കിടക്കുന്ന നിസാമിനെതിരെ കാപ്പ ചുമത്താനാവില്ലെന്നും അദ്ദേഹം വാദിക്കുന്നു.
പാര്‍ട്ടി ഭേദമെന്യേ യുഡിഎഫും എല്‍ഡിഎഫും നിസാമിനെ രക്ഷിക്കാന്‍ രംഗത്തുവന്നത് നിസാമിന്റെ കോടികള്‍ അവരില്‍ ചിലരുടെ കീശയിലും ചെന്നെത്തിയിട്ടുണ്ട് എന്നതിന് തെളിവല്ലേ? ഇന്ന് പോലീസുകാര്‍ അടിപിടി കേസുകള്‍ ഒതുക്കിത്തീര്‍ക്കാന്‍ പോലും കോഴവാങ്ങുന്നു. കവിതാ പിള്ള ഉള്‍പ്പെട്ട മയക്കുമരുന്ന് കേസിലും പോലീസ് സ്വാധീനത്തിന് വഴങ്ങുന്നു എന്ന് തെളിയുന്നു. പോലീസ് തലപ്പത്ത് അഴിമതി വീരന്മാരും അദ്ദേഹത്തെ പിന്താങ്ങുന്ന ആഭ്യന്തരമന്ത്രിയും ഉള്ളപ്പോള്‍ കോടിപതികളായ കുറ്റവാളികള്‍ മാത്രമല്ല, കൈയില്‍ പണമുള്ള ആര്‍ക്കും എന്തും ചെയ്യാം എന്ന നിലയിലേക്ക് കേരള സാമൂഹ്യാവസ്ഥ അധഃപതിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: