കണക്കപ്പിള്ളയാണ് സുരേഷ് പ്രഭു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ കണക്കുകൂട്ടലുകള്‍ തെറ്റില്ല. എന്‍ഡിഎ സര്‍ക്കാര്‍ തീരുമാനിച്ച ലക്ഷ്യത്തിലേക്ക് തന്നെ റെയില്‍വേ മന്ത്രിയുടെ വണ്ടി കുതിക്കും. എന്താണ് ലക്ഷ്യം? ‘എല്ലാവര്‍ക്കുമൊപ്പം, എല്ലാവര്ക്കും വികസനം’! അതിന് ജാതിമതപരിഗണനയില്ല. വര്‍ഗ വര്‍ണ വിവേചനമില്ല. കഥയറിയാതെ ആട്ടം കാണുന്നവനാണ് റെയില്‍വേ ബജറ്റിനെ ‘ ഹൈടെക് വില്പന’ യെന്നും മൊത്തം നിരാശയെന്നും പറഞ്ഞ് വിമര്‍ശിക്കുന്നത്. മുന്നില്‍ മുടിയില്ലാത്ത ഖാര്ക്കെ മുതല്‍ പിന്നില്‍ മുടിയുള്ള പന്ന്യന്‍ വരെ നിരാശ വിളമ്പാന്‍ മുന്നിട്ടിറങ്ങിയിരിക്കുന്നു.
ഒരു സംശയവുമില്ലാതെ മന്ത്രി പ്രഭു വ്യക്തമാക്കിയതാണ് ‘ ഇന്ത്യന്‍ റെയില്‍വേയെ സ്വകാര്യവല്‍ക്കരിക്കില്ല’ എന്നത്. മുഴുവന്‍ ഭാരതീയരുടെയും സ്വത്താണ് റെയില്‍വെ. നിലവിലുള്ള 1.14 ലക്ഷം കിലോമീറ്റര്‍ പാതയും പൊതുസ്വത്താണ്. പുതുതായി ലക്ഷ്യമിടുന്ന 24000 കിലോമീറ്ററും മറ്റാര്‍ക്കും അവകാശപ്പെട്ടതല്ല. ലോകത്തില്‍ തന്നെ തിരക്കേറിയതാണ് നമ്മുടെ റെയില്‍വേ. പ്രതിവര്‍ഷം യാത്രക്കാര്‍ 5000 കോടിയാണ്. 100 കോടി ടണ്‍ ചരക്ക് നീക്കം പാളത്തില്‍ കൂടിയാണ്. അത് 150 കോടിയാക്കാനാണ് ലക്ഷ്യം. 16ലക്ഷം തൊഴിലാളികളുള്ള റെയില്‍വേ ആരുടെയെങ്കിലും സ്വകാര്യസ്വത്താക്കാന്‍ ആരുവിചാരിച്ചാലും നടക്കില്ല. എന്നിട്ടുമെന്തേ മോദിസര്‍ക്കാര്‍ സ്വകാര്യകുത്തകകളുടെ തൊഴുത്തിലേക്ക് റെയില്‍വേയെ കൊണ്ടുപോയി കെട്ടാന്‍ നോക്കുന്നുവെന്ന് ആരോപിക്കുന്നത്? ഒരു സംശയവും വേണ്ട. മറ്റൊന്നും പറയാനില്ല. ‘കുറ്റമുള്ള അച്ചി തൊട്ടതെല്ലാം തെറ്റ്’ എന്ന ന്യായമേ ഇതിനുള്ളൂ.
റെയില്‍വേ മന്ത്രി ലോക്സഭയില്‍ നടത്തിയ പ്രസംഗത്തില്‍ ഏത് സംഗതിയാണ് കുത്തകകളെ സന്തോഷിപ്പിക്കുന്നത്? വനിതാ കമ്പാര്‍ട്ടുമെന്റുകളില്‍ നിരീക്ഷണ ക്യാമറ സ്ഥാപിക്കുമെന്ന് പറഞ്ഞതാണോ? അതില്‍ വേണമെങ്കില്‍ കുത്തകകളെ കണ്ടെത്താം. ക്യാമറ നിര്‍മ്മിച്ച കമ്പനികളെ തിരക്കിയാല്‍ ‘കുത്തക’യുടെ പശ ലഭിച്ചേക്കും. എന്നാല്‍ മുതിര്‍ന്ന പൗരന്മാര്ക്കും ഗര്‍ഭിണികള്‍ക്കും താഴത്തെ ബര്‍ത്ത് അനുവദിക്കുമെന്ന് പറഞ്ഞതില്‍ ഏത് കുത്തക മുതലാളിയാണ് ആശ്വാസംകൊള്ളേണ്ടത്? 120 ദിവസം മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തുമെന്ന് പറഞ്ഞതും ജനറല്‍ കമ്പാര്ട്ടുമെന്റിലടക്കം മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ സംവിധാനമുണ്ടാക്കുന്നതും കുത്തകകളെയാണോ സഹായിക്കുക? തിരക്കുള്ള വണ്ടികളില്‍ കൂടുതല്‍ ബോഗികള്‍ ഏര്‍പ്പെടുത്തുന്നത് വിമാനത്തില്‍ സഞ്ചരിക്കുന്ന കോര്‍പ്പറേറ്റുകളെ സഹായിക്കാനാണോ? പ്രഭുവിന്റെ നാക്ക് ഉറുമിപോലെ സഭയില്‍ വലിഞ്ഞുവീശിയപ്പോള് പ്രതിപക്ഷം വിസ്മയിക്കുകയായിരുന്നു. ചങ്ങല വലിച്ചതുപോലെ സഡന്‍ ബ്രേക്ക് വീണപ്പോഴേ അവര്‍ ഒന്നനങ്ങിയുള്ളൂ.
ഇംഗ്ലണ്ടില്‍ റെയില്‍വേ പ്രവര്‍ത്തനം തുടങ്ങി 28-ാം വര്‍ഷമാണ് നമുക്ക് റെയില്‍വേ യാത്രാവണ്ടി കിട്ടിയത്. 1883 ഏപ്രില്‍ 16ന് ആദ്യ യാത്രാവണ്ടി ഓടുന്നതിന് മുമ്പ് 1951 ല്‍ റൂര്‍ക്കലയിലേക്ക് നിര്‍മ്മാണ സാധനങ്ങളെത്തിക്കാന്‍ റെയില്‍വേ വണ്ടി ഓടി. മണിക്കൂറില്‍ ആറുകിലോമീറ്ററായിരുന്നു വേഗത. എല്ലാം സ്വകാര്യ കമ്പനികളാണ് നിര്‍മ്മിച്ചത്. വടക്ക് മാത്രമല്ല തെക്കും ആദ്യനിര്മ്മാണമെല്ലാം സ്വകാര്യ കമ്പനികള്‍. മദ്രാസ് സെന്‍ട്രല്‍ സ്റ്റേഷന് 1873 ലാണ് നിര്‍മ്മിച്ചത്. റോയല്പേട്ടാ സ്റ്റേഷനില്‍ സ്വര്‍ണ കൈക്കോട്ടുകൊണ്ട് മണ്ണ് കോരിയിട്ട് ആര്‍ക്കോട്ട് നവാബാണ് പ്രവര്‍ത്തനോദ്ഘാടനം നടത്തിയത്. അതുകൊണ്ട് സ്വകാര്യ വിരോധം അസ്ഥിക്ക് പിടിച്ച് അലറി വിളിക്കാനൊന്നുമില്ല. ശക്തമായ ഭരണകൂടത്തിന് കീഴില്‍ ഒരു സ്വകാര്യ മേഖലയ്ക്കും അധീശത്വമുണ്ടാക്കാനാവില്ല.
നമ്മുടെ വണ്ടികളുടെ കൃത്യനിഷ്ഠയില്ലായ്മയും ശുചിത്വമില്ലാത്തതുമാണ് റെയില്‍വേ നേരിടുന്ന വിലയ പ്രശ്നം. അത് പരിഹരിക്കാന്‍ ഫലപ്രദമായ നടപടി സ്വീകരിക്കാനാണ് സുരേഷ് പ്രഭു പദ്ധതി നിര്‍ദ്ദേശിച്ചത്. അതിലെവിടെയാണ് കുത്തകകളുടെ സ്വാധീനം. പരിസ്ഥിതി സൗഹൃദ ശുചിമുറികള്ക്കാണ് ഊന്നല്‍ നല്‍കിയത്. അതും കുത്തകകളെയും സ്വകാര്യമുതലാളിമാരെയും സഹായിക്കാനാണെന്ന് പറയുന്നവരെ ഇഹലോകവാസികളെന്ന് പറയാന്‍ പറ്റുമോ?
സുരക്ഷയാണ് എക്കാലവും പ്രശ്നമാകുന്നത്. അതിന് മുന്തിയ പരിഗണനയാണ് നല്‍കുന്നത്. റെയില്‍വേയെ സാമ്പത്തികമായി സ്വയംപര്യാപ്തമാക്കുന്ന പദ്ധതികള്‍ക്ക് രൂപം നല്കുമ്പോള് പങ്കാളികളാകാന്‍ സ്വകാര്യ സംരംഭകരുടെ സേവനവും ഉപയോഗപ്പെടുത്തും.
സ്വകാര്യസംരംഭകരെ ആട്ടി അകറ്റുന്ന നയവും പരിപാടിയുമുള്ള പാര്‍ട്ടിയല്ല ബിജെപി. എല്ലാവരോടും തുല്യത പാലിക്കുന്ന പാര്‍ട്ടിക്ക് സ്വകാര്യസംരംഭകരോട് അയിത്തം കല്പിക്കാനാവില്ല. സ്വകാര്യ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്ന സമീപനം ചൈനയില്‍ പോലും വ്യാപകമാണ്. ഇവിടെ സ്വകാര്യ സംരംഭകരെ കമ്മ്യൂണിസ്റ്റുകാര്‍ എതിര്‍ക്കുന്നത് പ്രതിപക്ഷത്തിരിക്കുമ്പോഴാണ്.
കോണ്‍ഗ്രസ്സുകാരും കമ്മ്യൂണിസ്റ്റുകാരും അധികാരത്തിലിരിക്കുമ്പോള്‍ സ്വകാര്യ മുതല്‍മുടക്കിനായി താണുകേണപേക്ഷിച്ച എത്രയോ സംഭവങ്ങള്‍ നിരത്താന്‍ കഴിയും. നിക്ഷേപകരെ തേടി ഇ.കെ.നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഏഴാംകടലും കടന്ന് അമേരിക്കയില്‍വരെ ചെന്നത് വിസ്മരിക്കാന്‍ സാധിക്കുമോ? പിണറായി വിജയന് അകമ്പടി സേവിക്കുകയും ചെയ്തതാണ്. എഡിബി വായ്പക്കെതിരെ പ്രതിപക്ഷത്തിരുന്നപ്പോള്‍ പ്രക്ഷോഭങ്ങളുടെ വെള്ളപ്പൊക്കം സൃഷ്ടിച്ച കമ്മ്യൂണിസ്റ്റുകാര്‍ അധികാത്തിലെത്തിയപ്പോള്‍ പണ്ട് മൊല്ലാക്ക പറഞ്ഞതുപോലെയായിരുന്നു.’ ചത്ത കോയീന്റെ ഇറച്ചി തിന്നൂടാ- എന്നാ ഒലക്ക വീണ് ചത്ത കോയീന്റെ ഇറച്ചിയാവാം’. എഡിബി വായ്പ കൊണ്ടാണ് സിപിഎം ഭരിച്ച നഗരസഭകളും ഡോ.തോമസ് ഐസക്കിന്റെ ഖജനാവും നിറച്ചത്.
കോണ്‍ഗ്രസ് ഭരണം എക്കാലവും കുത്തകകളുടെ മുന്നില്‍ ഓച്ചാനിച്ചതാണ് ചരിത്രം. കോര്‍പ്പറേറ്റുകള്‍ നല്കുന്ന നക്കാപ്പിച്ച കിട്ടിയാല്‍ അവര്‍ സംതൃപ്തരായി. പൊതുഖജനാവിലേക്കൊഴുകിയെത്തേണ്ട കോടാനുകോടികള്‍ കോണ്‍ഗ്രസ്സുകാരുടെ പോക്കറ്റിലാണെത്തുന്നത്. അത് ചൂണ്ടിക്കാട്ടിയാല്‍ അവര്‍ക്ക് വല്ലാത്ത വേവലാതിയാണ്. അതാണ് ഇന്നലെ പാര്‍ലമെന്റില്‍ കണ്ടത്.
നരേന്ദ്രമോദി അധികാരത്തിലേറിയിട്ട് ഒന്പതുമാസമേ ആയിട്ടുള്ളൂ. അഞ്ചുവര്‍ഷത്തെ ഭരണത്തിനാണ് ജനങ്ങളുടെ അംഗീകാരം. 5 വര്‍ഷത്തെ ഭരണത്തെ ഒന്‍പത് മാസംകൊണ്ട് വിലയിരുത്തുന്ന വിചിത്ര സ്വഭാവത്തെ പരിഹസിക്കുകയും കോണ്‍ഗ്രസ്സിന്റെ അഴിമതി ചൂണ്ടിക്കാട്ടുകയും ചെയ്തപ്പോള്‍ എന്തൊരു ബഹളമായിരുന്നു! അഴിമതി ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി മാപ്പുപറയണമത്രേ! അതാണ് അമ്മയുടെ ആവശ്യം. പക്ഷെ അത് അവര്‍ പറഞ്ഞില്ല.
പാര്‍ലമെന്റിലെ പാര്‍ട്ടി നേതാവിനെയാണതിന് ചുമതലപ്പെടുത്തിയത്.മകനും കിരീടാവകാശിയുമായ മോന് എവിടെയാണെന്ന് നാട്ടുകാര്‍ക്കും വോട്ടര്‍മാര്‍ക്കും അറിയില്ല. ചിലപ്പോള്‍ അമ്മയ്ക്കറിയുമായിരിക്കാം. പക്ഷെ അവരത് വെളിപ്പെടുത്താന്‍ തുനിയുന്നില്ല. പണ്ട് പേരുദോഷം വരുത്തിയ സ്ഥലങ്ങളിലെല്ലാം കറങ്ങുകയാണോ! ആര്‍ക്കറിയാം.
നരേന്ദ്രമോദി സല്‍ഭരണം നടത്തുമ്പോള്‍ ‘ അതു കാണാനെനിക്കുവയ്യേ’ എന്ന ഭാവത്തോടെയാവും മകന്റെ മാറിനില്ക്കല്. ഏതായാലും ‘ നല്ല നാളുകള്‍’ വരുന്നു എന്നതിന്റെ തെളിവാണ് ബജറ്റിന്റെ മുന്നോടിയായി അവതരിപ്പിക്കപ്പെട്ട സാമ്പത്തിക സര്‍വ്വെ വ്യക്തമാക്കുന്നത്.
നടപ്പ് സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ നിരക്ക് 7.4 ശതമാനമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ 8 മുതല്‍ 10 വരെ വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നതെന്നും സര്‍വ്വേ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പണപ്പെരുപ്പ നിരക്കിലും കാര്യമായ കുറവുണ്ടായി. നിരക്ക് 3.4 ശതമാനമാണിപ്പോള്‍. കഴിഞ്ഞ വര്‍ഷം അത് ആറുശതമാനമായിരുന്നു.
ആഗോള വിപണിയില്‍ എണ്ണവില സര്‍ക്കാരിനെ സഹായിച്ചുവെന്നത് നേര്. സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളും വളര്‍ച്ചാനിരക്ക് വര്‍ധിക്കാന്‍ സഹായിച്ചു. നിലവിലെ സാമ്പത്തിക വളര്‍ച്ച വച്ച് വളര്‍ച്ചാ നിരക്ക് രണ്ടക്കത്തിലേക്ക് എത്തിക്കുക എന്നത് സാധ്യമായ കാര്യംതന്നെയാണ്. നിര്‍മ്മാണ മേഖലയ്ക്കും സേവന മേഖലയ്ക്കും സാമ്പത്തിക വളര്‍ച്ചയില്‍ മുഖ്യപങ്കുവഹിക്കാനുണ്ട്. മുന്‍ വര്‍ഷങ്ങളിലെ തളര്‍ച്ചയ്ക്കൊടുവില്‍ വ്യവസായ വളര്‍ച്ചയില്‍ ഉയര്‍ച്ച നേടാനായി. സാമ്പത്തിക സുസ്ഥിരതയ്ക്കും വരുമാനം വര്‍ദ്ധിപ്പിക്കുന്നതിലും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നാണ് ഇത് തെളിയിക്കുന്നത്.
പ്രമുഖ അന്താരാഷ്ട്ര കമ്പനികള്‍ ഇന്ത്യയില്‍ നിക്ഷേപമിറക്കാന്‍ തയ്യാറെടുക്കുന്ന പശ്ചാത്തലത്തില്‍ അതിന് അനുകൂലമായ വിധത്തിലാണ് സാമ്പത്തിക റിപ്പോര്‍ട്ട്. അടുത്ത സാമ്പത്തിക വര്‍ഷം വളര്‍ച്ച 8.5 ശതമാനത്തില്‍ എത്തണമെങ്കില്‍ കടുത്ത സാമ്പത്തിക അച്ചടക്കം ആവശ്യമാണ്. സേവനമേഖലയിലെ വളര്‍ച്ച 9.8 നിന്ന് 10.6 ശതമാനത്തിലെത്തി. റയില്‍വേയിലടക്കം പൊതുനിക്ഷേപം വര്‍ദ്ധിപ്പിക്കണമെന്നും ഇത് ഉത്പാദന മേഖലയിലെ വളര്‍ച്ചയ്ക്ക് പ്രചോദനമാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
നടപ്പ് സാമ്പത്തികവര്‍ഷത്തെ ധനക്കമ്മി 4.1 ശതമാനമായി നിയന്ത്രിക്കും. അടുത്ത വര്‍ഷം ഒരു ശതമാനമായി കുറയ്ക്കും. ധനക്കമ്മി കുറയ്ക്കുന്നതിനായി ചെലവുചുരുക്കല്‍ നടപടികള്‍ക്ക് സര്‍ക്കാര്‍ പ്രാധാന്യം നല്‍കണമെന്ന നിര്‍ദ്ദേശം പാലിക്കപ്പെടേണ്ടതുണ്ട്. ഈ സാമ്പത്തിക വര്‍ഷം ഭക്ഷ്യധാന്യ ഉല്പാദനം 257.07 മില്യണ്‍ ടണ്‍ ആകും. കഴിഞ്ഞ അഞ്ചുവര്‍ഷത്തേക്കാള്‍8.5 മില്യണ്‍ ടണ്‍ കൂടുതലാണിത്.
2014 ഏപ്രില്‍ മുതല്‍ 2015 ജനുവരി വരെ ഭക്ഷ്യ സബ്സിഡി ബില്‍ 20 ശതമാനം വര്‍ധിച്ച് 1.07 ലക്ഷം കോടി രൂപയായി. ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനായി കാര്‍ഷിക മേഖലയില്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് മുന്‍ഗണന നല്‍കും. നിര്‍മ്മാണ മേഖലയോടൊപ്പം സേവന മേഖലയും രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്ക് അത്യന്താപേക്ഷിതമാണ്.
സേവനമേഖലയില്‍ വിവര സാങ്കേതിക സേവനത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തണമെന്നാണ് സര്‍വ്വേ റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നത്. സാമ്പത്തിക സ്ഥിരത ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. നികുതി വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് മുന്‍ഗണന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: