ഹൈദരാബാദ്: ബിസിസിഐ മുന്‍ പ്രസിഡന്റ് എന്‍ ശ്രീനിവാസന്റെയും വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന് മോഹന്‍ റെഡ്ഡിയുടെയും 232 കോടി രൂപയുടെ സ്വത്ത് വകകള്എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി .
ശ്രീനിവാസന്റെ ഉടമസ്ഥതയിലുള്ള ഇന്ത്യ സിമന്റ്സിനും ജഗന് മോഹന്‍ റെഡ്ഡിയുടെ ഉടമസ്ഥതയിലുള്ള ജനനി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെയും പേരിലുള്ള ഭൂമിയാണ് കണ്ടുകെട്ടിയത്.
ജഗന് മോഹന്റെ പിതാവ് വൈ.എസ്. രാജശേഖര റെഡ്ഡി ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായിരുന്ന കാലത്തു സര്‍ക്കാരില്‍നിന്നു ലഭിച്ച അനര്‍ഹമായ ആനുകൂല്യങ്ങള്‍ക്കു പ്രത്യുപകാരമായി ഇന്ത്യ സിമന്റ്സ് ഉടമയെന്ന നിലയില്‍ എന്‍. ശ്രീനിവാസന് കോഴപ്പണമായി ജഗന്റെ കമ്പനികളില്‍ നിക്ഷേപങ്ങള്‍ നടത്തിയതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരുന്നു.
ആന്ധ്രയിലും കര്‍ണാടകയിലുമുള്ള സ്ഥലങ്ങള്‍, ഓഹരികള്‍, സ്ഥിരനിക്ഷേപങ്ങള്‍ എന്നിവ കണ്ടുകെട്ടിയവയില്‍പ്പെടുന്നു. അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ജഗന് മോഹന്‍ റെഡ്ഡിക്കെതിരെ സിബിഐ കേസ് ഫയല്‍ ചെയ്ത് അന്വേഷണം തുടരുകയാണ്. സിബിഐയുടെ പക്കലുള്ള ഫയലുകള്കൂടി പരിശോധിച്ചശേഷമാണു സ്വത്തു കണ്ടുകെട്ടിയിരിക്കുന്നത്.
ഇരുവരും തുല്യവിലയ്ക്കുള്ള വസ്തുക്കള്‍ പരസ്പരം കൈമാറി കള്ളപ്പണം വെളുപ്പിച്ചിരുന്നതായി സിബിഐ കണ്ടെത്തിരുന്നു. ഇവരുടേതുകൂടാതെ മറ്റു ചില വ്യവസായികളുടെ ആസ്തിയും കണ്ടുകെട്ടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: