റെയില്‍വേയുടെ ചരിത്രത്തില്‍ പുതിയ ദിശാബോധം നല്കുന്ന ബജറ്റാണിത്. വടക്കുകിഴക്കന്‍ മേഖലകളെയും അവികസിത പ്രദേശങ്ങളെയും മുഖ്യമായി പരിഗണിക്കുന്ന ബജറ്റ് രാജ്യത്തെ വികസന പ്രക്രിയക്ക് ആക്കം കൂട്ടാനുതകുന്നതാണ്. രാജ്യസുരക്ഷയും വികസനവും സാധ്യമാക്കുന്ന പ്രായോഗികവും ഭാവനാസമ്പൂര്ണ്ണവുമായ ബജറ്റാണിത്.
ചൈനീസ് അതിര്‍ത്തിയോട് തൊട്ടടുത്ത് കിടക്കുന്ന സംസ്ഥാനങ്ങളില്‍ റെയില്‍വേ വികസനം സാധ്യമാക്കുന്നതിന് ബജറ്റ് ഊന്നല്‍ നല്‍കുന്നുണ്ട്. ഭാരത അതിര്‍ത്തിയോട് ചേര്‍ന്ന് 60 മീറ്റര്‍ വീതിയില്‍ ചൈന റോഡ് വെട്ടിയ സാഹചര്യത്തില്‍ ഇത് സുപ്രധാനമാണ്്. കാശ്മീരിനും നല്ല പരിഗണനയുണ്ട്.
പ്രതിവര്‍ഷം യാത്രായിനത്തില്‍ 25000 കോടി നഷ്ടമാണ് ഇന്ന് റെയില്‍വേ ഉണ്ടാക്കുന്നത്. ഇത് പരിഹരിക്കാനുള്ള പ്രായോഗിക പദ്ധതികളാണ് ബജറ്റിലുള്ളത്. 2010 ല്‍ ഒരു കി.മീറ്റര്‍ യാത്രക്ക് ആറു പൈസയായിരുന്നു നഷ്ടമെങ്കില്‍ ഇന്നത് 23 പൈസയായി. ഈ സ്ഥിതി പരിഹരിക്കുക എന്നതിനാണ് ബജറ്റ് പ്രധാന ഊന്നല്‍ നല്‍കുന്നത്.
കേരളത്തില്‍ 34 ചതുരശ്ര കിലോമീറ്ററിന് ഒരു കി. മീറ്റര്‍ റെയില്പാളമുണ്ട്. എന്നാല്‍ കേരളത്തെക്കാള്‍ നാലിരട്ടി വിസ്തീര്‍ണ്ണമുള്ള ഛത്തീസ്ഗഡിന് 134 ചതുരശ്ര കിലോമീറ്ററിന് ഒരു കിലോമീറ്റര്‍ മാത്രമാണ് റെയില്പാളമുള്ളത്. ഇത്തരം സംസ്ഥാനങ്ങളിലെ അവികസിതാവസ്ത മുതലെടുത്തുകൊണ്ടാണ് മാവോ വാദികളടക്കം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്. റെയില്‍വേ എന്നാല്‍ വികസനത്തിന്റെ വാതില്‍ തുറക്കുന്നുവെന്നതാണ്. അവികസിത പ്രദേശങ്ങളിലേക്ക് റെയില്‍വേ വികസിപ്പിക്കാന്‍ ബജറ്റില്‍ നല്കിയ ഊന്നല്‍ എന്തുകൊണ്ടും സ്വാഗതാര്‍ഹമാണ്. കേരളത്തിന് വേണ്ടത്ര പരിഗണന കിട്ടിയില്ല എന്ന് മുറവിളി കൂട്ടുന്നവര്‍ ഇത് പരിഗണിക്കണം. രാജ്യത്തിന്റെ അവികസിത സംസ്ഥാനങ്ങളെ പരിഗണിക്കാത്ത ചരിത്രത്തിന് ഈ ബജറ്റോടെ വലിയൊരു തിരുത്താണ് ഉണ്ടായിരിക്കുന്നത്.
റെയില്‍വേ സുരക്ഷയ്ക്ക് സുപ്രധാന ഊന്നലാണ് ബജറ്റിലുള്ളത്. 6581 കോടി രൂപയാണ് മേല്‍പ്പാലങ്ങള്‍ക്കും അടിപ്പാതകള്‍ക്കും ആയി നീക്കിവെച്ചിരിക്കുന്നത്. കഴിഞ്ഞ വര്ഷങ്ങളിലേക്കാള് 2600 ശതമാനം വര്ദ്ധനയാണിതെന്നത് പ്രത്യേകം ശ്രദ്ധയര്‍ഹിക്കുന്നു. സുരക്ഷ, വികസനം, സാമ്പത്തിക സ്വാശ്രയത്വം, വൈദ്യുതീകരണം തുടങ്ങി റെയില്‍വേ ഇന്ന് ആവശ്യപ്പെടുന്ന മേഖലകളെയാണ് മന്ത്രി അഭിമുഖീകരിച്ചിരിക്കുന്നത്. ഇത്തരം സുപ്രധാന കാര്യങ്ങളെ കാണാതെ 1998 ല്‍ ആരംഭിച്ച ശബരിപ്പാതക്ക് വേണ്ടത്ര വിഹിതം നീക്കിവെച്ചില്ല എന്ന് പറയുന്നത് ശരിയല്ല. മുന്‍ഗണനകള്‍ക്കാണ് ബജറ്റ് ഏറ്റവും കൂടുതല്‍ ഊന്നല്‍ നല്‍കിയത്. കൈയടി വാങ്ങാനുള്ള വെറും പ്രഖ്യാപനങ്ങള്‍ക്കല്ല അദ്ദേഹം പറഞ്ഞു.
(സതേണ്‍ റെയില്‍വേ ഡിവിഷണല്‍ ഓപ്പറേഷന്‍സ് മാനേജര്‍ (റിട്ട.)ആണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: