ശുഭയാത്ര റെയില്‍വെയുടെ മുദ്രാവാക്യമാണ്. എന്നാല്‍ റെയില്‍യാത്ര പലപ്പോഴും അശുഭമാകാറാണ് പതിവ്. അതിന് ഒരു മാറ്റം ആഗ്രഹിക്കാത്തവരാരുമില്ല. അതിനൊരുമാറ്റം വരുത്താനുള്ള ദൃഢനിശ്ചയമാണ് റെയില്‍ മന്ത്രി സുരേഷ് പ്രഭുവില്‍നിന്നും ഉണ്ടായിട്ടുള്ളത്. ഉപഭോക്താക്കളുടെ സൗകര്യങ്ങളും സുഖവും സംതൃപ്തിയുമാണ് ബജറ്റില്‍ ലക്ഷ്യമിട്ടിട്ടുള്ളത്. അതിനായി വൃത്തിയുള്ള വണ്ടികളും ശൗചാലയങ്ങളും ഭക്ഷണവുമെല്ലാം വാഗ്ദാനം ചെയ്തിരിക്കുകയാണ്.
റെയില്‍ ബജറ്റിനെതിരെ വലിയൊരു വിമര്‍ശനം വന്നിരിക്കുന്നത് പുതിയ വണ്ടികളൊന്നും പ്രഖ്യാപിച്ചിട്ടില്ല എന്നതാണ്. പ്രഖ്യാപനങ്ങള്‍ ഒരുപാട് കേട്ടതാണ് റെയില്‍വെ യാത്രക്കാര്‍. 369 പ്രഖ്യാപനങ്ങള്‍ വര്‍ഷങ്ങളായി അന്തരീക്ഷത്തില്‍ ഗതികിട്ടാ പ്രേതങ്ങളായി അലഞ്ഞുതിരിയുകയാണ്. അത് പ്രാവര്‍ത്തികമാക്കാന്‍ ആത്മാര്‍ത്ഥമായ ഒരു ശ്രമവും ഇന്നലെ ഭരിച്ചവര്‍ ചെയ്തിട്ടില്ല. അക്കൂട്ടത്തില്‍ സുരേഷ് പ്രഭുവിന്റെ പേരിലും ഒന്നിരിക്കട്ടെ എന്നദ്ദേഹം ചിന്തിച്ചിട്ടില്ല. ഉള്ള പദ്ധതികള്‍ പൂര്‍ത്തിയാക്കുക അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക, ലോകോത്തര നിലവാരത്തില്‍ സുരക്ഷയും സംതൃപ്തിയും ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം. സ്ത്രീസുരക്ഷയ്ക്ക് കാവല്‍ ഏര്‍പ്പെടുന്നതോടൊപ്പം നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുമെന്നും ഉറപ്പുനല്‍കിയിട്ടുണ്ട്.
സ്ത്രീകള്‍, മുതിര്‍ന്ന പൗരന്മാര് എന്നിവര്‍ക്ക് താഴത്തെ ബര്‍ത്തുകള്‍ അനുവദിക്കുക എന്ന തീരുമാനം യാത്ര ചെയ്യാത്തവര്‍ക്ക് നിസ്സാരമായിട്ടു തോന്നാം. എന്നാല്‍ മുതിര്‍ന്നവര്‍ക്കും സ്ത്രീകള്‍ക്കും ഏറെ പ്രയോജനകരമാണത്.
റെയില്‍വേ ഇതാ സ്വകാര്യവല്ക്കരിക്കാന് പോകുന്നു എന്ന മുറവിളിയാണ് ചിലര്‍ നടത്തിക്കൊണ്ടിരുന്നത്. എന്നാല്‍ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ഒരു സംശയത്തിനും ഇടയില്ലാത്തവിധം മന്ത്രി പ്രഭു പ്രഖ്യാപിച്ചിരിക്കുന്നത് സ്വകാര്യവല്‍ക്കരണം എന്നൊരു ആലോചനയേ ഇല്ലെന്നാണ്. ഭാരതത്തിലെ മുഴുവന്‍ പൗരന്മാരുടെയും സ്വത്താണ് റെയില്‍വേ എന്നദ്ദേഹം അസന്ദിഗ്ദമായി വ്യക്തമാക്കിയിട്ടും ചില ചാനല്‍ വിശാരദന്മാര് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ആഞ്ഞു ശ്രമിക്കുന്നതായും കാണാനായി. ഗാന്ധിജി ഭാരതത്തിലേക്ക് മടങ്ങിയെത്തിയതിന്റെ ശതാബ്ദി ആഘോഷവേള ഭാരത റെയില്‍വേയുടെ സുവര്‍ണകാലമായി മാറ്റുമെന്ന പ്രതിജ്ഞയാണ് മന്ത്രി സുരേഷ് പ്രഭു പാര്‍ലമെന്റില്‍ ചെയ്തിട്ടുള്ളത്.
രണ്ടുദശകമായി സ്തംഭനാവസ്ഥയിലായ റെയില്‍വെ വികസനത്തിന്റെ പുനര്‍ജന്മമാണ് മന്ത്രി ഉദ്ദേശിക്കുന്നത്. അതിനുള്ള പദ്ധതികള്‍ മന്ത്രി അക്കമിട്ട് നിരത്തിയിട്ടുമുണ്ട്. യാത്രാനിരക്കില്‍ ഒരു പൈസപോലും ഒരു ക്ലാസിനും ഏര്‍പ്പെടുത്തുന്നില്ല. റിസര്‍വേഷനില്ലാത്ത കോച്ചുകളുടെ എണ്ണം കൂട്ടാനും തീരുമാനിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്ക് പുറമെ വികലാംഗര്‍ക്കും പ്രത്യേക പരിഗണനയാണ് ബജറ്റില്‍ നല്‍കിയിട്ടുള്ളത്. ചരക്കുനിരക്കില് നേരിയ വര്‍ദ്ധനവിന് സാധ്യതയുണ്ടെന്ന സൂചന ബജറ്റിലുണ്ട്. അത് പരമാവധി ഒരു ടണ്ണിന് 134 രൂപമാത്രമാണ്. അതിന്റെപേരില്‍ വിമര്‍ശനത്തിന്റെ കൊടുങ്കാറ്റഴിച്ചുവിടാനാണ് ശ്രമം.
യാത്രക്കാര്‍ക്ക് ഇന്ന് ഏറെ പരാതി വണ്ടികള്‍ വൈകിയോടുന്നതാണ്. കൃത്യനിഷ്ഠ ഉറപ്പാക്കാനാണ് ചില നിര്‍ദ്ദേശങ്ങള്‍ മന്ത്രി മുന്നോട്ടുവച്ചത്. വണ്ടികള്‍ പുറപ്പെടുന്ന സമയവും എത്തിച്ചേരുന്ന സമയവും മുന്‍കൂട്ടി അറിയിക്കാന്‍ എസ്എംഎസ് അലേര്‍ട്ട് സംവിധാനം കൊണ്ടുവരുന്നു. കൂടാതെ എത്തേണ്ട സ്ഥലങ്ങളില്‍ ട്രെയിന്‍ എത്തിച്ചേരുന്ന സമയം 15 മുതല്‍ 30 മിനിട്ടുകള്‍ക്കുള്ളില്‍ അറിയിക്കാനും എസ്എംഎസ് അലേര്‍ട്ട് സംവിധാനമൊരുക്കും. പ്രാദേശിക ഭക്ഷ്യ വിഭവങ്ങള്‍ ഉള്‍പ്പെടെ യാത്രാക്കാര്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടാകുംവിധത്തില് ഇ- കാറ്ററിംഗ് സംവിധാനം ഈ ജനുവരി മുതല്‍ 108 ട്രെയിനുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കി.
ടിക്കറ്റ് ബുക്കുചെയ്യുമ്പോള്‍ തന്നെ ഐആര്‍ടിസി വെബ്സൈറ്റിലൂടെ ഭക്ഷണവും ഓര്‍ഡര്‍ ചെയ്യാം. ഈ പദ്ധതിവഴി റെയില്‍വെ മികച്ച ഭക്ഷ്യശൃംഖലയെയാണ് രാജ്യത്തിനകത്ത് സംയോജിപ്പിക്കുന്നത്. യാത്രക്കാരുടെ പ്രതികരണമറിഞ്ഞശേഷം ഈ സംവിധാനം കൂടുതല്‍ ട്രെയിനുകളിലേക്ക് വ്യാപിക്കും. ഗുണമേന്മയുള്ള ഭക്ഷ്യവിതരണത്തിന് ഉയര്‍ന്ന വിശ്വാസയോഗ്യതയുള്ള ഏജന്‍സികളുടെ അടുക്കളകള്‍ പ്രത്യേക ഡിവിഷനുകളില്‍ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞിട്ടുണ്ട്.
ട്രെയിന്‍യാത്രയുടെ പ്രാധാന്യം കണക്കിലെടുത്ത് ദൈനംദിന പാസഞ്ചറുകളുടെ യാത്രാശേഷി 21 ദശലക്ഷത്തില്‍നിന്നും 30 ദശലക്ഷമാക്കി ഉയര്‍ത്തുമെന്ന് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു അറിയിച്ചിട്ടുണ്ട്. റെയില്‍വേ ട്രാക്കുകളുടെ നീളം 1,14,000 കിലോമീറ്റര്‍ നിന്നും 1,38,000 കിലോമീറ്ററാക്കി 20 ശതനമാം വര്‍ദ്ധിപ്പിക്കും. വാര്ഷികചരക്കുനീക്ക ശേഷി ഒരു ബില്യണില്‍ നിന്നും ഒന്നര ബില്യണ്‍ ടണ്‍ ആക്കി ഉയര്‍ത്തുമെന്നും ബജറ്റിലുണ്ട്. അക്ഷരാര്‍ത്ഥത്തില്‍ ശുഭയാത്ര ഒരുക്കുമെന്നുറപ്പാക്കാവുന്ന പ്രായോഗിക ബജറ്റാണ് അവതരിപ്പിച്ചിട്ടുള്ളതെന്നാശ്വാസിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: