ന്യൂദല്‍ഹി: അന്താരാഷ്ട്ര ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റും അനുബന്ധ സംഘടനകള്‍ക്കും അണ്‍ലോഫുള്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട് (യുഎപിഎ) പ്രകാരം ഭാരതത്തില്‍ നിരോധം ഏര്‍പ്പെടുത്തി. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങാണ് ഇതു സംബന്ധിച്ച് പ്രസ്താവന നടത്തിയത്.
ഇറാഖും സിറിയയും കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഐഎസിലേക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതായി ദേശീയ അന്വേഷണ ഏജന്‍സി അടുത്തിടെ കണ്ടെത്തിയിരുന്നു. സുരക്ഷയ്ക്കു ഭീഷണിയാകുമെന്നതിനാലാണ് നിരോധനം ഏര്‍പ്പെടുത്തുന്നതെന്നും രാജ്നാഥ് സിങ് അറിയിച്ചു.
ഐക്യരാഷ്ട്ര സംഘടന പുറത്തുവിട്ട പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഭീകരസംഘടകള്‍ക്ക് ഭാരതത്തില്‍ നിരോധനം ഏര്‍പ്പെടുത്തുമെന്ന് 2014 ഡിസംബര്‍ 16ന് രാജ്നാഥ് സിംങ് പ്രസ്താവന നടത്തിയിരുന്നു. ഇറാഖിന്റെയും സിറിയയുടേയും അയല്‍രാജ്യങ്ങളിലേക്ക് വ്യാപിക്കാനുള്ള തയ്യാറെടുപ്പിലാണ് ഐഎസ്. ഇതില്‍ പ്രവര്‍ത്തിയ്ക്കുന്നതിനായി ഭാരതം ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്നും യുവാക്കളെ റിക്രൂട്ട് ചെയ്യുന്നുണ്ടെന്ന് അന്താരാഷ്ട്ര സംഘങ്ങള്‍ നടത്തിയ അന്വേഷണത്തിലും കണ്ടെത്തിയിരുന്നു.
2007ല്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെ യുഎന്‍ പുറത്തിറക്കിയ ലിസ്റ്റില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയുടേയും പേര് ഉള്‍പ്പെട്ടിരുന്നു. ഐക്യരാഷ്ട്രസഭ സെക്യൂരിറ്റി കൗണ്‍സില്‍ ആക്ട് 1947 പ്രകാരമാണ് പട്ടിക പുറത്തുവിട്ടത്. അതേസമയം 2014 മേയില്‍ ഭാരതത്തില്‍ നിന്നുള്ള നാല് യുവാക്കള്‍ ഐഎസില്‍ ചേര്‍ന്നിട്ടുണ്ട്. ഇതില്‍ ആരിഫ് മജീദ് എന്നയാള്‍ കഴിഞ്ഞവര്ഷമവസാനം നാട്ടില്‍ തിരിച്ചെത്തി. ദേശീയ അന്വേഷണ ഏജന്‍സിയുടെ കസ്റ്റഡിയിലാണ് ഇയാളിപ്പോള്‍. കൂടാതെ ബംഗളൂരു സ്വദേശിയായ ഐടി ഉദ്യോഗസ്ഥന് തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഉപയോഗിച്ച് വിവിധരാജ്യങ്ങളില്‍ നിന്നുള്ള യുവാക്കളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്യുന്നതായും കണ്ടെത്തിയിരുന്നു.
ഭാരതത്തില്‍ നിന്നുള്ളയുവാക്കള് ഐഎസ് പോലുള്ള ഭീകര സംഘടനകളില്‍ ചേര്‍ന്ന്് യുദ്ധം ചെയ്യാന്‍ താത്പര്യപ്പെടുന്നത്് രാജ്യത്തിന് കനത്ത സുരക്ഷാ വെല്ലുവിളിയാണ് ഉയര്‍ത്തുന്നതെന്ന് മുന്‍ ഇന്റലിജെന്‍സ് ബ്യൂറോ ചീഫ് ആസിഫ് ഇബ്രാഹിം അടുത്തിടെ പ്രസ്താവിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: