അതീവ രഹസ്യ സ്വഭാവമുള്ള സര്‍ക്കാര്‍ രേഖകള്‍ ചോര്‍ത്തുന്നതും അഴിമതിയും അവിഹിത ഇടപാടുകളുമെല്ലാം പരസ്പര പൂരകങ്ങളാണ്. കാലങ്ങളായി ഇത് തുടരുകയും ചെയ്യുന്നു. എന്നാല്‍ ഇവയൊക്കെ പിടിക്കപ്പെടുന്നത് മുമ്പൊക്കെ അപൂര്‍വ്വ സംഭവമാണ്.
പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊണ്ടിരുന്ന ഒരു സംഘത്തെ പതിറ്റാണ്ടുകള്‍ക്കുമുമ്പ് പിടിക്കപ്പെട്ടിട്ടുണ്ട്. ദല്‍ഹി കേന്ദ്രീകരിച്ച് നടത്തിയ രേഖ ചോര്‍ത്തല്‍ സംഭവത്തില്‍ കൂമര്‍ നാരായണന് എന്നൊരു വമ്പന്‍ പിടിക്കപ്പെട്ടിരുന്നു. അതിനുശേഷം ഇപ്പോള്‍ പെട്രോളിയം മന്ത്രാലയത്തിലെ രഹസ്യരേഖകള്‍ പതിറ്റാണ്ടായി ചോര്‍ത്തിക്കൊണ്ടിരുന്ന സംഘമാണ് കുടുങ്ങിയത്.
ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഡിസംബറില്‍ നല്കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ നിരീക്ഷണത്തെ തുടര്‍ന്നുണ്ടായ നടപടി അഴിമതിക്കെതിരായ കേന്ദ്രസര്‍ക്കാരിന്റെ ഇച്ഛാശക്തിയുടെ ശ്രദ്ധേയമായ നീക്കമായി കണക്കാക്കാവുന്നതാണ്. രേഖകള്‍ ചോരുന്നതിനെപ്പറ്റി വാര്‍ത്ത ശേഖരിക്കുന്നതിനാണ് താന്‍ ശ്രമിച്ചതെന്ന് ശന്തനു പറയുന്നുണ്ടെങ്കിലും അത് വിശ്വസനീയമെന്ന് തോന്നുന്നില്ല. അതേസമയം ശന്തനു സൈകിയയ്ക്ക് പ്രതികളുമായും പെട്രോളിയം കമ്പനികളുമായും അടുത്തബന്ധമുണ്ടെന്നും രേഖകള്‍ കവര്‍ന്നത് അയാളുടെ സഹായത്തോടെയാണെന്നും പോലീസിന് വ്യക്തമായിട്ടുണ്ട്.
പെട്രോളിയം, പ്രതിരോധം തുടങ്ങിയ മന്ത്രാലയത്തില്‍ നിന്നും അതീവരഹസ്യ രേഖകള്‍ മോഷ്ടിച്ചവര്‍ക്കെതിരെ കടുത്ത നടപടിക്കാണ് കേന്ദ്രസര്‍ക്കാര്‍ തയ്യാറാവുന്നത്. സര്‍ക്കാര്‍ ജാഗ്രതയോടെ പ്രവര്‍ത്തിച്ചതിനാലാണ് രേഖകള്‍ ചോര്‍ത്തിയവരെ പിടികൂടാനായതെന്നും വ്യക്തമാണ്. നരേന്ദ്രമോദി സര്‍ക്കാര്‍ എണ്ണ കമ്പനി നടത്തുന്ന കോര്‍പ്പറേറ്റുകളുടെ താല്പര്യത്തിന് പ്രവര്ത്തിക്കുന്നുവെന്നാരോപിക്കുന്നവരുടെ മുഖത്തേറ്റ ശക്തമായ പ്രഹരമാണിത്. കേസില്‍ സ്വകാര്യ എണ്ണകമ്പനികളുടെ അഞ്ച് ഉന്നത ഉദ്യോഗസ്ഥരെ പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിലെ ഉദ്യോഗസ്ഥരാണിവര്‍. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം 12 ആയി. 25 ഓളം പേരെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തി. പെട്രോളിയം മന്ത്രാലയത്തിനു പുറമെ പ്രതിരോധ, ആഭ്യന്തര, കല്‍ക്കരി, ഊര്‍ജ്ജ മന്ത്രാലയങ്ങളില്‍നിന്നും രേഖകള്‍ ചോര്‍ന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതിനു പിന്നില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോയെന്നും പോലീസ് അന്വേഷിച്ചുവരികയാണ്.
പെട്രോളിയം മന്ത്രാലയത്തിലെ രണ്ട് ജോയിന്റ് സെക്രട്ടറിമാര്‍ പോലീസിന്റെയും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെയും നിരീക്ഷണത്തിലാണെന്നും വെളിവായിട്ടുണ്ട്. മന്ത്രാലയ രേഖകള്‍ ചോര്‍ത്തിയവരെ മാസങ്ങള്‍ കാത്തിരുന്നാണ് സുരക്ഷാഏജന്‍സികള്‍ പിടികൂടിയത്. ശാസ്ത്രിഭവനിലെ പെട്രോളിയം മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥന്റെ മുറിയിലെ ഫോട്ടോസ്റ്റാറ്റ് യന്ത്രത്തില്‍ രഹസ്യരേഖകളുടെ പകര്‍പ്പ് കണ്ടെത്തിയതോടെയാണ് ഐബി അന്വേഷണമാരംഭിച്ചത്. രേഖകള്‍ മോഷ്ടിക്കാന്‍ പ്രതികള്‍ മന്ത്രാലയത്തിനുള്ളിലേക്ക് കയറിയ വിവരം ദല്‍ഹി പോലീസിനെ അറിയിച്ചതും അവരെയെല്ലാം വലയിലാക്കിയതും ഐബിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ തന്നെയാണ്.
രേഖകള്‍ ചോരുന്നതിന് തടയിടാന്‍ എല്ലാ മന്ത്രാലയങ്ങളിലേക്കും ഐബി ഉദ്യോഗസ്ഥരെ അയച്ച് മാര്‍ഗ്ഗനിര്‍ദ്ദേശവും നല്‍കിയിരുന്നു. സര്‍ക്കാര്‍ രേഖകളുടെ ചോര്‍ച്ച തടയണമെന്ന് കഴിഞ്ഞ ഒക്ടോബര്‍ 13ന് കാബിനറ്റ് സെക്രട്ടറി അജിത് സേത് എല്ലാ മന്ത്രാലയങ്ങളോടും ഉത്തരവിട്ടതുപോലും ചോരുകയുണ്ടായി. തുടര്‍ന്നാണ് മന്ത്രാലയങ്ങളിലെല്ലാം സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനും പഞ്ചിംഗ് മെഷീന് ക്രമീകരിക്കാനും തീരുമാനിച്ചത്. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ വിവിധ മന്ത്രാലയങ്ങളുടെ ഓഫീസുകളുടെ പൂട്ടുകള്‍ മാറ്റി സ്ഥാപിച്ചിട്ടുണ്ട്.
കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളില്‍ സിസിടിവി കാമറകള്‍ സ്ഥാപിക്കുന്ന ജോലിയും വേഗത്തിലാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് ഭരണത്തിന് കീഴില്‍ ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്ന ഉദ്യോഗസ്ഥരുടെ അറിവോടെയും സമ്മതത്തോടെയുമാണ് ഇത്തരം അഴിമതികള്‍ നടമാടിക്കൊണ്ടിരുന്നത്. കഴിവും കാര്യപ്രാപ്തിയും അഴിമതിക്കാരെ പൂട്ടാനുള്ള ആത്മാര്‍ത്ഥതയുമില്ലാത്ത മന്ത്രിമാര്‍’കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി’ എന്ന മനോഭാവത്തിലായിരുന്നു. അഴിമതിയുടെ പങ്ക് അവര്‍ക്കും ലഭിച്ചിരിക്കാമെന്ന് അനുമാനിക്കുന്നതിലും തെറ്റില്ല. ഇപ്പോഴത്തെ സര്‍ക്കാര്‍ ഒരു കാര്യത്തില്‍ ഉറച്ച നിലപാടും കാല്‍വയ്പും സ്വീകരിച്ചിരിക്കുന്നു.
പൊതുഖജനാവില്‍നിന്ന് ഒരു പൈസപോലും അന്യാധീനപ്പെടുത്താനോ കട്ടുമുടിക്കാനോ അനുവദിക്കില്ല എന്നതാണത്. അതിന്റെ വ്യക്തമായ സൂചനയാണ് രേഖ ചോര്ത്തിക്കൊടുത്തവരെ പൂട്ടാന്‍ കഴിഞ്ഞുവെന്നത്. ഇത്തരം രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ ദല്‍ഹിയില്‍ മാത്രം നടക്കുന്ന സംഭവങ്ങളല്ല. കേരളത്തില്‍ മുല്ലപ്പെരിയാര്‍ സംബന്ധിച്ച രഹസ്യങ്ങളെല്ലാം ചോര്‍ന്നുപോകുന്നുവെന്ന് ഇന്റലിജന്റ്സ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇപ്പോള്‍ ദല്‍ഹിയില്‍ കണ്ടതുപോലെ ചില മാധ്യമ പ്രവര്‍ത്തകരും അതിന് ഒത്താശ ചെയ്തെന്നും ചൂണ്ടിക്കാട്ടിയതാണ്. ആരോപിക്കപ്പെട്ടവരുടെ ഭീഷണി മൂലം സര്‍ക്കാര്‍ തുടര്‍ അന്വേഷണങ്ങളൊന്നും നടത്തിയില്ല. പകരം റിപ്പോര്‍ട്ട് നല്കിയ ഉദ്യോഗസ്ഥനെതിരെ കള്ള പ്രചരണം നടത്തുന്ന കാഴ്ചയും കണ്ടു. ഏതായാലും എന്‍ഡിഎ സര്‍ക്കാര്‍ അഴിമതിക്കെതിരായ നല്ല സന്ദേശമാണ് ജനങ്ങള്‍ക്ക് നല്‍കിയിട്ടുള്ളത്. അതിനെ അഭിനന്ദിക്കുക തന്നെ വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: