തിരുവനന്തപുരം: സിപിഎം സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാതെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് തിരുവനന്തപുരത്തേക്ക് മടങ്ങി. ഇന്ന് പുലര്‍ച്ചെ നാലോടെയാണ് വി.എസ് ആലപ്പുഴയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് മടങ്ങി പോയത്. പുറപ്പെടുന്നതിനു മുമ്പ് മകന് അരുണ്‍ കുമാറുമായി വി.എസ് സംസാരിച്ചു. പ്രതിപക്ഷ നേതാവ് സ്ഥാനം വി.എസ് രാജിവയ്ക്കും എന്നാണ് റിപ്പോര്‍ട്ട്.
സിപിഎമ്മിനെ വീണ്ടും കടുത്ത സമ്മര്‍ദത്തിലേക്കു തള്ളിവിട്ടു വി.എസ്. അച്യുതാനന്ദന് പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ നിന്ന് കഴിഞ്ഞ ദിവസം ഇറങ്ങിപ്പോയിരുന്നു. സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ശനിയാഴ്ച പൊതുചര്‍ച്ചയ്ക്കിടെ തനിക്കെതിരേ ഉയര്‍ന്ന രൂക്ഷമായ ആരോപണങ്ങളില്‍ മനസുമടുത്താണ് അദ്ദേഹം വേദി വിട്ടതെന്നായിരുന്നു റിപ്പോര്‍ട്ട്. തുടര്‍ന്ന് അനുനയ നീക്കങ്ങള്‍ നടത്തിയെങ്കിലും വി.എസ് വഴങ്ങാന്‍ തയ്യാറായിരുന്നില്ല.
അച്ചടക്ക ലംഘനമാണോയെന്ന് പരിശോധിക്കും: കോടിയേരി
ആലപ്പുഴ: സംസ്ഥാന സമ്മേളനത്തില്‍ നിന്ന് വി.എസ്. അച്യുതാനന്ദന് ഇറങ്ങിപ്പോയത് അച്ചടക്ക ലംഘനമാണോയെന്ന് പരിശോധിക്കുമെന്ന് പിബി അംഗം കോടിയേരി ബാലകൃഷ്ണന്. ഇത്തരം വിഷയങ്ങളെയെല്ലാം അതിജീവിക്കാന്‍ പാര്‍ട്ടിക്ക് കഴിയും. അച്ചടക്കമാണ് പ്രധാനം.മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ് സംഘടനാ തത്വങ്ങള്‍ ലംഘിക്കാന്‍ ആരെയും അനുവദിക്കില്ല, കോടിയേരി പറഞ്ഞു.
വിഎസ് സമ്മേളന ഹാളില്‍ നിന്ന് പോയത് ഏതെങ്കിലും വിഷയത്തില്‍ പ്രതിഷേധിച്ചാണോയെന്നറിയില്ല. വിഎസിന് എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കില്‍ അത് സംസ്ഥാന സമ്മേളനശേഷം ചര്‍ച്ച ചെയ്യും.
വിഎസുമായി എന്തും ചര്‍ച്ച ചെയ്യാന്‍ ഏതൊരു പാര്‍ട്ടി പ്രവര്‍ത്തകനും അവകാശമുണ്ട്. അതിനെ പാര്‍ട്ടി എതിര്‍ക്കില്ല. എല്ലാ പ്രവര്‍ത്തകരെയും പാര്‍ട്ടിയില്‍ നിലനിര്‍ത്തണമെന്നാണ് ആഗ്രഹം. പക്ഷേ, ഗോര്ബച്ചേവിയന് നടപടികള്‍ അംഗീകരിക്കില്ല, വാര്‍ത്താ സമ്മേളനത്തില്‍ കോടിയേരി വ്യക്തമാക്കി.
ജാതിമത ശക്തികളുടെ സ്വാധീനങ്ങള്‍ക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ കൂടുതലായി വശംവദരാകുന്ന സാഹചര്യം വര്‍ധിച്ചെന്ന് സമ്മേളനത്തില്‍ അഭിപ്രായമുയര്‍ന്നതായും കോടിയേരി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: