വ്യവസ്ഥാപിത നിയമക്രമം ക്രിമിനലുകള്‍ക്ക് വിലയ്ക്ക് വാങ്ങാനോ ദാസ്യപ്പണി ചെയ്യിപ്പിക്കാനോ ആകുംവിധം അധ:പ്പതിച്ച നാടാണിപ്പോള്‍ കേരളം. തൃശ്ശൂരിലെ മുഹമ്മദ് നിസാമിന്റെ വിളയാട്ടത്തിനുമുന്നില് വിറങ്ങലിച്ച നിയമവാഴ്ച രാജ്യത്തിനൊട്ടാകെ അപമാനമായിതീര്ന്നുകൊണ്ടിരിക്കയാണ്.
ധന ധാരാളിത്വത്തില്‍ ആര്‍ക്കെതിരെയും എന്തും ചെയ്യാമെന്നും ആരെയും വിലയ്ക്കുവാങ്ങാമെന്നുമൊക്കെയുള്ള നിലയിലേക്ക് കാര്യങ്ങളിവിടെ അധ:പതിച്ചിരിക്കയാണ്. താമസിക്കുന്ന ഫഌറ്റിന്റെ ഗേറ്റ് തുറക്കാന്‍ അല്‍പ്പം വൈകിയതിന്റെ പേരിലാണ് ചന്ദ്രബോസ് എന്ന സെക്യൂരിറ്റി ജീവനക്കാരനെ മുഹമ്മദ് നിസാം എന്ന കോടീശ്വരന് ആസൂത്രിതമായി ഇടിച്ചും അടിച്ചും ചവുട്ടിയും കൊന്നത്. ആഡംബര കാറിടിച്ചും അഞ്ച് ലക്ഷം വിലയുള്ള പാമ്പിന് തോലുകൊണ്ടുള്ള ഷൂസുകൊണ്ട് ചവിട്ടിയും മരത്തടികൊണ്ട് മുക്കാല്‍ മണിക്കൂര്‍ മര്‍ദ്ദിച്ചുമാണ് ഈ പാവത്തെ മൃതപ്രായനാക്കിയത്.
മനുഷ്യമനസ്സാക്ഷി ഒന്നടങ്കം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയ സംഭവമായിരുന്നു ചന്ദ്രബോസിനെതിരായ അക്രമണം. വധശ്രമത്തിന് കേസെടുത്ത് റിമാന്‍ഡിലായ ഈ ക്രൂരനെ സഹായിക്കാനും രക്ഷിക്കാനുമായി ഉന്നതരായ പോലീസുദ്യോഗസ്ഥന്മാരും ഭരണകൂട നേതാക്കന്മാരും ജനപ്രതിനിധികളുമൊക്കെ നെട്ടോട്ടമോടിയതിന്റെ കഥകളാണ് ഓരോ ദിവസവും ചുരുളഴിഞ്ഞുകൊണ്ടിരിക്കുന്നത്. മദ്യവും മയക്കുമരുന്നും ഉള്‍പ്പെടെ അധോലോക ബിസിനസ്സുകള്‍ തഴച്ചുവളരുന്ന നാടാണിപ്പോള്‍ നമ്മുടേത്. മലയാളികള്‍ തലയില്‍ മുണ്ടിട്ടു നടക്കേണ്ട ഗതികേടിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.നിസാമിന്റെ അയ്യായിരം കോടിയുടെ സ്രോതസുപോലും കണ്ടെത്താന്‍ ഇപ്പോഴാണ് നമ്മുടെ ഇന്റലിജന്‍സുകാര്‍ ഇറങ്ങിപുറപ്പെട്ടിട്ടുള്ളത്.
മൂല്യശോഷണത്തിന്റെ പിടിയിലമര്‍ന്ന കേരളീയ സമൂഹം കള്ളനേയും കൈക്കൂലിക്കാരനേയും അഴിമതിക്കാരനേയുമൊക്കെ അരിയിട്ടുവാഴ്ത്താന് മടിയില്ലാത്തവരായി തീര്‍ന്നിരിക്കയാണ്. സത്യത്തിനും ധര്‍മ്മത്തിനും നീതിക്കും ന്യായത്തിനും ലവലേശം വിലയില്ലാതാവുകയാണിവിടെ. എങ്ങനെയും പണമുണ്ടാക്കി മാന്യതയും അംഗീകാരവും നേടാന്‍ ആര്‍ക്കുമാവുമെന്ന അവസ്ഥയാണ് ദൃശ്യമായിക്കൊണ്ടിരിക്കുന്നത്. തൃശ്ശൂര്‍ സംഭവത്തെ ലാഘവത്തോടെ കാണുന്നത് അരാജകത്വത്തിലേക്കുള്ള വഴുതിവീഴലാണ്. അയ്യേ… രാജാവ് നഗ്നനാണ് എന്ന് ഉറക്കെ ഉറപ്പിച്ചു പറയാന്‍ ആരെങ്കിലുമൊക്കെ മലയാള നാട്ടില്‍ മുന്നോട്ടുവരേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്.
കേരളം രാജ്യത്ത് ക്രൈം നിരക്കില്‍ മുന്നിലുള്ള സംസ്ഥാനമാണ്. ഉപഭോക്തൃ പ്രദേശമെന്ന് അറിയപ്പെടുന്ന നമുക്കിടയില്‍ ധാര്‍മ്മികത ശരശയ്യയിലാണുള്ളത്. അപവാദങ്ങളും വിവാദങ്ങളും യഥേഷ്ടം അരങ്ങു തകര്‍ക്കുമ്പോള്‍ മലയാളി ആഹ്ലാദിക്കയാണ്. ബണ്ടിച്ചോറും സോളാര്‍ കേസിലെ നായികയുമൊക്കെ യുവതലമുറയ്ക്ക് ഇഷ്ട കഥാപാത്രങ്ങളായി മാറുന്ന ദുരവസ്ഥ വരാന്‍പോകുന്ന വന്‍ വിപത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. മുഹമ്മദ് നിസാമിന്റെ പണ ധാര്‍ഷ്ട്യത്തിനു മുന്നില്‍ വിനീത വിധേയരായി ക്യൂ നില്ക്കുന്ന നേതാക്കന്മാരും പോലീസിലെയും പ്രോസിക്യൂഷനിലെയുമൊക്കെയുള്ള പ്രമാണിമാരും നാടിന് അപമാനമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ആത്മാവിനെ പണയപ്പെടുത്തിക്കൊണ്ടുള്ള ഇത്തരക്കാരുടെ ദുഷ്ചെയ്തികള്‍ നാടിനെ അരാജകത്വത്തിലേക്കായിരിക്കും കൊണ്ടെത്തിക്കുക.
നിയമവാഴ്ചയില്‍ ക്രമസമാധാനം ഉറപ്പുവരുത്താന്‍ പ്രതിജ്ഞാബദ്ധതയുള്ള വിഭാഗമാണ് പോലീസ്. നിയമത്തിന്റെ മുമ്പില്‍ എല്ലാവരും സമന്മാരും തുല്യപരിഗണനയ്ക്ക് അര്‍ഹരുമാണെന്ന് ഭരണഘടന ഉദ്ഘോഷിക്കുന്നു. നിയമങ്ങളുടെ ശാസനങ്ങളും അതാണ്. എന്നാല്‍ സമന്മാരുടെ കൂട്ടത്തില്‍ ചിലര്‍ കൂടുതല്‍ സമന്മാരായിത്തീരുകയാണിവിടെ. ഇത് അനുവദിച്ചുകൊടുത്തുകൂടാ. കഴിഞ്ഞ ആറ് കൊല്ലത്തിനുള്ളില്‍ ഹീനമായ കുറ്റങ്ങള്‍ ഉള്‍പ്പെടെ പതിനാറ് കേസുകളില്‍ പ്രതിയായ നിസാമെന്ന കോടീശ്വരന് താനുള്‍പ്പെട്ട ഒരു കേസില്‍പോലും ഒരു പോറല്‍പോലുമേല്‍ക്കാതെ രക്ഷപ്പെട്ടിരിക്കയാണ്.
ഈ അവസ്ഥ എന്തുകൊണ്ടുണ്ടായെന്ന് സാക്ഷരകേരളം ആഴത്തില്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. അടിപിടി മുതല്‍ കൊലപാതകം വരെയുള്ള കേസുകളില്‍ ഉള്‍പ്പെട്ട യുവാവായ ഈ ധനവാന് നടത്തിയ കുറ്റങ്ങള്‍ ഇന്ത്യന്‍ പീനല്‍ കോഡിലെ മിക്ക വകുപ്പുകളിലും പെടുന്നുണ്ട്. നിരവധി വധശ്രമകേസുകള്‍, കൊലപാതകം, ബലാത്സംഗം, ഫെയ്സ് ബുക്ക് വഴി സ്ത്രീകളെ അപമാനിക്കല്‍, വനിതാ പോലീസ് ഓഫീസറെ കാറിലിട്ട് പൂട്ടി ദ്രോഹിക്കല്‍ തുടങ്ങി എത്രയെത്ര കേസുകളിലാണ് ഇയാള്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
ഇത്തരം കേസുകള്‍ ഒതുക്കി തീര്‍ക്കാനും തെളിവ് നശിപ്പിക്കാനും കേസുകള്‍ കൊടതിയിലെത്തും മുമ്പ് എഴുതിതള്ളിപ്പിക്കാനും ഉന്നതരായ രാഷ്ട്രീയ നേതാക്കന്മാരും ഉയര്‍ന്ന പോലീസ് ഓഫീസര്‍മാരും ജനപ്രതിനിധികളും അരയും തലയും മുറുക്കി തലങ്ങും വിലങ്ങും ഓടി നടക്കയായിരുന്നു. പല കേസുകളിലും ഈ കുറ്റവാളിക്ക് മോചനം ലഭിച്ചിട്ടുണ്ട്. ഇതിന് അരങ്ങും സഹായവും നല്‍കിയവരെ ഓര്‍ത്ത് മലയാളിക്ക് തലതാഴ്ത്താനെ കഴിയൂ.
കേരള ഹൈക്കോടതിയില്‍ മുഹമ്മദ് നിസാമിനെതിരായുള്ള പ്രമാദമായ മൂന്ന് ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്കാനുള്ള ഹരജികള്‍ വന്നപ്പോള്‍ പ്രോസിക്യൂഷന് സംവിധാനം അതിനെ എതിര്‍ക്കാതെ പ്രതിക്ക് ഉത്തരവ് കിട്ടാന്‍ സഹായിക്കുകയായിരുന്നു. പാവങ്ങളുടെ ന്യായമായ അപേക്ഷകളേപ്പോലും കോടതിയില്‍ എതിര്‍ക്കുന്നവരാണ് ഇക്കൂട്ടര്‍. പണത്തിനുമീതെ പരുന്തും പറക്കില്ലെന്ന ചാര്വാകതത്വം ഇവിടെ അക്ഷരംപ്രതി സത്യമായിരിക്കുന്നു.
5000 കോടി ഉറുപ്പികയുടെ ആസ്തിയുള്ള നിസാമിന്റെ സ്വത്ത് സമ്പാദന സ്രോതസ് ചന്ദ്രബോസിന്റെ കൊലപാതകത്തെ തുടര്‍ന്ന് മാത്രമാണ് അന്വേഷിക്കാനായി ഉദ്യോസ്ഥന്മാര് തയ്യാറായിട്ടുള്ളത്. ഭരണകൂടവുമായി ബന്ധപ്പെട്ട ഉന്നതന്മാര് ജയിലില്‍ കഴിയുന്ന നിസാമിനെ അശ്വസിപ്പിക്കാനായി അവിടം സന്ദര്‍ശിച്ചതായും അറിയുന്നു. ചന്ദ്രബോസ് വധകേസില്‍ സാക്ഷികളേയും സാഹചര്യതെളിവുകളെയും അതിജീവിക്കാന്‍ സമ്പന്നനായ പ്രതിക്ക് അനായാസം കഴിയുമെന്നകാര്യം ഉറപ്പാണ്. പ്രതിയുടെ ജാമ്യാപേക്ഷ തള്ളിയ സെഷന്‍സ് കോടതിയുടെ കണ്ടെത്തലും അതുതന്നെയാണ്.
ഇത്തരമൊരു കേസില്‍ പ്രതിക്ക് ഖണ്ഡിക്കാനവാത്ത മുഖ്യതെളിവായി വരേണ്ടിയിരുന്നത് ‘മരണമൊഴി’യാണ്. മരണമൊഴി രേഖപ്പെടുത്താത്ത കുറ്റത്തിന് ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥനെതിരേ ലോകായുക്ത തന്നെ കേസെടുത്തിരിക്കയാണ്. ഇന്ത്യന്‍ തെളിവ് നിയമം 32-ാം വകുപ്പനുസരിച്ച് റിക്കാര്‍ഡു ചെയ്യപ്പെട്ട മരണമൊഴി വിശ്വസനീയമെങ്കില്‍ ആ തെളിവ് മാത്രം ആശ്രയിച്ച് പ്രതിയെ കൊലക്കുറ്റത്തിന് ശിക്ഷിക്കാവുന്നതാണ്. മറ്റ് തെളിവുകളുടെ ആവശ്യം ഇല്ല. മരിക്കാന്‍ പോകുന്ന മനുഷ്യന് കളവുപറയില്ല എന്ന സങ്കല്‍പ്പമാണ് ഈ വകുപ്പിനാധാരം. മരിക്കുന്നതിന് രണ്ടുദിവസം മുമ്പ് വരെ ചന്ദ്രബോസ് സ്വബോധത്തോടെ സംസാരിക്കാവുന്ന അവസ്ഥയിലായിരുന്നുവെന്ന് ചികിത്സിച്ച ഡോക്ടര്‍ പരസ്യമായി പറഞ്ഞിട്ടുള്ളതാണ്.
എന്നാലിപ്പോല്‍ ആശുപത്രി അധികൃതരും പോലീസും ചേര്‍ന്ന് ചന്ദ്രബോസ് മൊഴി നല്കാന് പറ്റിയ ആരോഗ്യസ്ഥിതിയിലായിരുന്നില്ലായെന്ന് വരുത്തിതീര്‍ക്കാന്‍ ആസൂത്രിതമായി ശ്രമിക്കുന്നു. മരണമൊഴിയെടുക്കാന്‍ പറ്റിയ അവസ്ഥയിലായിരുന്നോ അല്ലയോ എന്ന കാര്യം തിട്ടപ്പെടുത്തുന്നതിന് എന്തുകൊണ്ട് ന്യായാധിപന് മുഖേന ശ്രമിച്ചില്ല എന്ന ചോദ്യത്തിന് ഇവര്‍ക്ക് ഉത്തരമില്ല. ചുരുക്കത്തില്‍, ലഭ്യമാകുമായിരുന്ന മുഖ്യതെളിവ് കുറ്റാന്വേഷണ സംവിധാനം തന്നെ അട്ടിമറിച്ചിരിക്കയാണ്. സംഭവസ്ഥലത്ത് പ്രതിയുടെ ആവശ്യപ്രകാരം ഭാര്യകൊണ്ടുവന്ന തോക്കുപോലും കളിത്തോക്കാണെന്ന് പോലീസ് വരുത്തി തീര്‍ത്തുകഴിഞ്ഞു. നമ്മുടെ പോലീസ് സംവിധാനം എത്രമാത്രം നെറികേടിന്റെയും നീതികേടിന്റെയും പര്യായങ്ങളായിമാറുന്നുവെന്ന ദു:ഖസത്യം ആശങ്ക ജനിപ്പിക്കുന്നു.
പതിനാറ് കേസുകളില്‍ പ്രതിയായിട്ടും വനിതാ പോലീസ് ഓഫീസറെ വരെ നഗരമധ്യത്തില്‍ നടുറോഡില്‍ ബന്ദിയാക്കി ഉപദ്രവിച്ച കുറ്റത്തിലെ പ്രതിയായിട്ടും നിസാമിനെതിരെ ഒരു ‘റൗഡി ഹിസ്റ്ററി ഷീറ്റ്’ പോലും തുടങ്ങാത്ത പോലീസിന്റെ വഴിവിട്ട പോക്ക് ആപത്കരമാണ്. നിയമവാഴ്ചയുടെ കടയ്ക്കല്‍ കത്തിവെയ്ക്കുന്ന അന്തകന്മാരുടെ പട്ടികയില്‍ നിയമപാലകന്മാര് എത്തിപ്പെടുന്ന അപകടസ്ഥിതിയാണിവിടുള്ളത്.
മുന്‍കാലങ്ങളിലൊക്കെ പോലീസിന്റെ നിഷ്ക്രിയത്വത്തിനും നെറികേടിനുമെതിരെ കോടതികള്‍ പരാമര്‍ശവും കര്‍ശന നടപടികളും സ്വീകരിക്കുക പതിവായിരുന്നു. എന്നാലിപ്പോള്‍ അതും ഇല്ലാതാക്കപ്പെട്ട അവസ്ഥയാണനുഭവപ്പെടുന്നത്. അഭിഭാഷകനേക്കാള്‍ പ്രാധാന്യം പോലീസിനെന്ന ദു:സ്ഥിതി ഈ ലേഖകന്‍ കോടതികളില്‍ അനുഭവപ്പെട്ടിട്ടുണ്ട്. വേലി തന്നെ വിളവ് തിന്നുന്ന അപകടസ്ഥിതിയാണ് മുഹമ്മദ് നിസാമിലൂടെ വരച്ചുകാട്ടപ്പെടുന്നത്. നീതിയെ ക്രൂരമായി ക്രൂശിക്കാന്‍ ഭരണകൂട-പോലീസ് സംവിധാനങ്ങളെ അനുവദിച്ചുകൂടാ. ഈയൊരു സന്നിഗ്ദഘട്ടത്തില്‍ നീതിക്കുവേണ്ടി പൊതുസമൂഹം പൊരുതുകുകയാണുവേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: