മതസ്വാതന്ത്ര്യം ഉറപ്പാക്കുമെന്നും രാജ്യത്ത് മതസ്പര്‍ധ അനുവദിക്കില്ല എന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന സമയോചിതമായി. ഇത് രാജ്യത്തെ ചില ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ അദ്ദേഹം നയിക്കുന്ന സര്‍ക്കാരിനെ കരിവാരിതേക്കാനുള്ള ഒരു വിഭാഗത്തിന്റെ ശ്രമങ്ങള്‍ക്കേറ്റ തിരിച്ചടിയുമാണ്. മോദി ഈ പ്രസ്താവന ഒരു മതവിഭാഗത്തിന്റെ ആഘോഷചടങ്ങിന്റെ വേദിയില്‍ പറഞ്ഞത് കൂടുതല്‍ ശ്രദ്ധേയമായി. തികച്ചും ആത്മാര്‍ത്ഥത ധ്വനിക്കുന്നവയാണ് ആ വാക്കുകളെന്ന് അദ്ദേഹത്തിന്റെ ശരീരഭാഷയും സ്ഥിരീകരിക്കുന്നു.
ദല്‍ഹിയില്‍ നടന്നത് പള്ളികള്‍ക്കെതിരെയുള്ള ആക്രമണമല്ലെന്നും മറിച്ച് മോഷണശ്രമങ്ങളാണെന്നും പോലീസ്തന്നെ നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നുമുണ്ട്.
മതവിശ്വാസം ഒരാളുടെ അവകാശമാണെന്നും മതവിദ്വേഷം വളര്‍ത്താന്‍ അനുവദിക്കുകയില്ലെന്നും പറഞ്ഞത് അദ്ദേഹത്തെയും കേന്ദ്രസര്ക്കാരിനെയുംപറ്റി തെറ്റിദ്ധാരണകള്‍ പരത്തുന്നവര്‍ക്കുള്ള തിരിച്ചടികൂടിയാണ്.
‘ഘര്‍ വാപസി’യുടെ പേരില്‍ സംഘപ്രസ്ഥാനങ്ങളെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ശ്രമിക്കുന്നവര്‍ക്ക് മോദി പറഞ്ഞത് തിരിച്ചടിയായി. ഭാരതം ബുദ്ധന്റെയും ഗാന്ധിയുടെയും നാടാണെന്നും എല്ലാ മതവിശ്വാസങ്ങള്‍ക്കും തുല്യ ബഹുമാനം കൊടുക്കുന്ന രാഷ്ട്രവുമാണെന്നും അദ്ദേഹം വിശദീകരിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ഭാരതത്തിന്റെ ആതിഥ്യം സ്വീകരിച്ചശേഷം വിടപറയുമ്പോള്‍ ഭാരതത്തില്‍ മതസ്വാതന്ത്ര്യം ഉറപ്പുവരുത്തണമെന്ന് നടത്തിയ പ്രഖ്യാപനം ദുരുദ്ദേശ്യപര്യവും മോദിയെ പരോക്ഷമായി വിമര്ശിക്കുന്നതുമായിരുന്നുവെന്ന് വ്യാഖ്യാനങ്ങള്‍ വന്നിരുന്നു. അമേരിക്കന്‍ പത്രങ്ങള്‍ അതിന് വലിയ പ്രചാരണം നടത്തിയതും സദുദ്ദേശ്യപരമായിരുന്നില്ല.
മതമൗലികവാദം വെച്ചുപൊറുപ്പിക്കില്ലെന്നും പൗരാണിക ഭാരതത്തിന്റെ മതസഹിഷ്ണുത ആദര്‍ശമായി തുടരുമെന്നുമുള്ള മോദിയുടെ സ്ഥിരീകരണത്തെ സംശയദൃഷ്ടിയോടെ ഇപ്പോഴും ചില മതന്യൂനപക്ഷങ്ങള്‍ വീക്ഷിക്കുന്നു. സഹസ്രാബ്ദങ്ങളായി സര്‍വ്വമതസാഹോദര്യം പുലര്‍ന്നിരുന്ന ഭാരതത്തില്‍ മതസൗഹാര്‍ദ്ദത്തിന് ക്ഷതമേറ്റത് ഭാരത വിഭജനത്തിലേക്ക് നയിച്ച സാഹചര്യത്തിലും പാക്കിസ്ഥാന് നിലവില്‍വന്ന ശേഷവുമാണ്. ഒരു പരിഷ്കൃതരാജ്യത്തിനും ജനതക്കും തീരെ അസ്വീകാര്യമാണ് മതാടിസ്ഥാനത്തിലുള്ള പ്രീണനങ്ങളും പീഡനങ്ങളും എന്നതിന് രണ്ടുപക്ഷമില്ല.
എല്ലാവര്ക്കും വികസനം എന്നാണ് എന്‍ഡിഎ സര്‍ക്കാരിന്റെ നയമെന്നും എല്ലാ വീടുകളിലും വൈദ്യുതിയും ശൗചാലയവും ഭക്ഷണവും ഒക്കെയാണ് എന്‍ഡിഎയുടെ ലക്ഷ്യമെന്നും പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചിട്ടുള്ളതാണ്. സബ് കേ സാഥ്, സബ്കാ വികാസ് (എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടെയും വികസനം) ആണ് മോദിയുടെയും സര്‍ക്കാരിന്റെയും മുദ്രാവാക്യംതന്നെ. മോദി പ്രഖ്യാപിച്ച ‘സ്വഛ് ഭാരത്’ തന്നെ ഇതിനൊരുദാഹരണമാണ്.
ദല്‍ഹിയില്‍ ക്രൈസ്തവ ദേവാലയങ്ങളില്‍ ഉണ്ടായത് ഒറ്റപ്പെട്ട സംഭവമാണെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന് പറയുമ്പോഴും ഒരുവിഭാഗം അതിന് സംഘപ്രസ്ഥാനങ്ങളെ പ്രതിക്കൂട്ടിലാക്കാന്‍ ശ്രമിക്കുന്നത് മതവിദ്വേഷത്താല്തന്നെയാണ്. സ്വാമി വിവേകാനന്ദന് പറഞ്ഞതുപോലെ, സാര്‍വ്വലൗകിക സഹിഷ്ണുതയില്‍ വിശ്വസിക്കുന്ന മതവിശ്വാസ സ്വാതന്ത്ര്യം ഭരണഘടനയുടെ ഭാഗമാണ്. എവിടെയെങ്കിലും ഒറ്റപ്പെട്ട സംഭവങ്ങളുണ്ടാകുമ്പോള്‍ അവ പെരുപ്പിച്ച് മതസ്പര്‍ധ വളര്ത്താതിരിക്കുവാന് എല്ലാ മതവിഭാഗങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്.
ഒരു മതത്തിനെതിരായും അക്രമം അനുവദിക്കില്ലെന്നും അത്തരം പ്രവര്‍ത്തനങ്ങളെ അപലപിക്കണമെന്നും പറഞ്ഞ നരേന്ദ്ര മോദി മതവിശ്വാസത്തിന്റെ പേരില്‍ പകയും വിദ്വേഷവും പരക്കുന്നതിനെപ്പറ്റി ആശങ്കാകുലനാണ്. ഭാരതത്തിന്റെ പൗരാണിക സങ്കല്‍പ്പം ലോകത്തിനുതന്നെ മാര്‍ഗ്ഗദീപമാണ്. അങ്ങനെയുള്ള ഭാരതത്തില്‍ മതസ്പര്ധയല്ല, ‘സബ് കേ സാഥ്, സബ് കാ വികാസ്’ എന്ന ആശയമാണ് പ്രോത്സാഹിപ്പിക്കുന്നതെന്നും വ്യക്തമാക്കി.
ഹൈന്ദവ ഭാരതത്തിലാണ് മറ്റ് മതങ്ങള്‍ വേരൂന്നിയതും വളര്‍ന്നതും. സാര്‍വ്വലൗകിക സഹിഷ്ണുത മാത്രമല്ല, എല്ലാ മതങ്ങളുടെയും ലക്ഷ്യം ഒന്നുതന്നെയാണ് എന്നാണ് ഭാരതീയര്‍ വിശ്വസിക്കുന്നത്. എല്ലാ വിശ്വാസങ്ങളോടുമുള്ള ആദരവ് ഭാരതത്തിന്റെ മുഖമുദ്രയാണ്. മതസഹിഷ്ണുത തകര്‍ക്കാന്‍ ചില മതതീവ്രവാദികള്‍ ശ്രമിക്കുമ്പോള്‍ അതിനെതിരെ പ്രതിരോധം തീര്‍ക്കാന്‍ ഹിന്ദുമതം പ്രതിജ്ഞാബദ്ധമാണ്. മറ്റു മതങ്ങളോട് ഹിന്ദുമതം കാണിക്കുന്ന സഹിഷ്ണുത അവര്‍ ഹിന്ദുത്വത്തോട് കാണിക്കണമെന്ന് പ്രതീക്ഷിക്കുന്നതില്‍ എന്തു തെറ്റാണ്, എന്ത് തീവ്രനിലപാടാണുള്ളത്?
പ്രതികരിക്കാൻ ഇവിടെ എഴുതുക: