കഴിഞ്ഞ ദിവസം മലയാള വാര്‍ത്താ ചാനലുകളില്‍ അവതാരക സുഹൃത്തുക്കള്‍, തൃശൂരിലെ കാവല്‍ ജീവനക്കാരനായ ചന്ദ്രബോസിന്റെ മരണം റിപ്പോര്‍ട്ടു ചെയ്തതുകണ്ടപ്പോള്‍ അത്ഭുതവും ഭയവുമാണ് തോന്നിയത്. അവതാരകര്‍ ഉപയോഗിച്ച പദപ്രയോഗങ്ങള്‍, വികാരങ്ങള്‍ എന്നിവ സമാനമായിരുന്നു. ചന്ദ്രബോസിന്റെ കൊലാപതകം അത്യപൂര്‍വമാണ്.
നിലവിലുള്ള നിയമവ്യവസ്ഥ സംരക്ഷിക്കപ്പെടേണ്ടത് തന്നെയാണ്. അതിനെ ചോദ്യം ചെയ്യാന്‍ ഇവിടെ ശ്രമിക്കുന്നുമില്ല. ഒരു കുറ്റം അതെത്ര ക്രൂരമായാലും അന്വേഷിക്കേണ്ടത് പോലീസും തീര്‍പ്പാക്കേണ്ടത് കോടതിയുമാണ്. ഈ രണ്ട് സംവിധാനങ്ങളും സ്വതന്ത്രമായി പ്രവര്‍ത്തിക്കുകയും വേണം. ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ട് തടസ്സപ്പെടുത്തുവാനോ ബാഹ്യനിര്ദ്ദേശങ്ങള് നല്കുവാനോ ശ്രമിക്കുന്നത് ആര്‍ക്കും ഭൂഷണമല്ല. അന്വേഷണ ഏജന്‍സി അവരുടെ കര്‍മം ചെയ്യുമോയെന്ന ആശങ്ക പ്രകടിപ്പിക്കുന്നതുപോലും ഇടപെടലുകളായി ചിത്രീകരിക്കപ്പെട്ടേക്കാം.
ചന്ദ്രബോസിന്റെ കൊലപാതക കേസില്‍ പോലീസിന്റെ അന്വേഷണം പോലും കൊടുംക്രൂരനായ പ്രതിയെ രക്ഷിക്കാനാണെന്ന്, അന്വേഷണത്തിന്റെ ആരംഭഘട്ടത്തില്‍ തന്നെ ജനങ്ങള്‍ സംശയിക്കുന്നു. ആ സംശയം മാധ്യമങ്ങള്‍ പങ്കുവെക്കുകകൂടി ചെയ്യുമ്പോള്‍ ആശങ്ക സ്വാഭാവികവും ഒരു സ്വതന്ത്ര ഏജന്‍സിയുടെ അന്വേഷണം എന്ന ആവശ്യം അനിവാര്യവുമാകുന്നു.
പ്രതികൂല കാലാവസ്ഥകളെ മാത്രം നേരിട്ട്, തന്റെ മുന്നിലൂടെ കടന്നുപോകുന്ന സകല യജമാനന്മാരെയും പ്രീതിപ്പെടുത്തി, വ്യക്തിത്വംപോലും നഷ്ടപ്പെടുത്തുന്ന, സ്വാതന്ത്ര്യമില്ലാത്ത പണിയാണ് കാവല്‍ (സെക്യൂരിറ്റിയെന്ന ഓമന പ്പേര്) ജോലി. സകലമാന ധനാഢ്യര്‍ക്കും ഇടനിലക്കാര്‍ക്കും പ്രാമാണിക വര്‍ഗ്ഗത്തിനും സല്യൂട്ടടിക്കാന്‍ വിധിക്കപ്പെട്ട ഈ തൊഴിലാളികള്‍ ഗതികേടൊന്നുകൊണ്ടുമാത്രം ഈ തൊഴില്‍ ചെയ്യുന്നവരാണ്. നട്ടുച്ചക്ക് ”ഹോട്ടല്‍” എന്ന ബോര്‍ഡും പേറി പൊതുനിരത്തില്‍ ആളെ പിടിക്കാന്‍ നില്ക്കേണ്ടിവരുന്നവര് മുതല്‍ മദ്യശാലകളിലും ചൂതാട്ടകേന്ദ്രങ്ങളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലുംവരെ കാവലാളായി നില്ക്കുന്ന മുഴുവന്‍ പാവപ്പെട്ടവന്റെയും പ്രതിനിധിയാണ് ചന്ദ്രബോസ്.
മഴയും വെയിലും അവഗണിച്ച് സമ്പന്നന്റെ സെക്യൂരിറ്റിയും കാവലും നോക്കി ലഭിച്ച തുച്ഛമായ വേതനം കൂട്ടിവെച്ച് പണി കഴിപ്പിക്കാന്‍ ശ്രമിച്ച വീട്ടില്‍ (പൂര്‍ത്തിയാകാത്ത) സ്വസ്ഥമായി കിടന്നുറങ്ങാന്‍ കഴിയാതെ, ഒരു രാക്ഷസന്റെ അഹങ്കാരത്തിനുമുന്നില്‍ കീഴടങ്ങേണ്ടിവന്ന പാവം ചന്ദ്രബോസ്. നിരാലംബയായ ഭാര്യ, എവിടേയും എത്താത്ത മക്കള്‍, അവരുടെ മുന്നില്‍ തലകുനിച്ചല്ലാതെ മലയാളിക്കു നില്‍ക്കാനാവില്ല.
മാധ്യമവാര്ത്തകള്പ്രകാരവും ജനസംസാരമനുസരിച്ചും ആശുപത്രിയില്‍ ചന്ദ്രബോസിനെ കാണാന്‍ സംസ്ഥാന മുഖ്യമന്ത്രി നേരിട്ടെത്തിയപ്പോള്‍ അകമ്പടിയായി പ്രതിയുടെ ഉറ്റബന്ധു കൂടെയുണ്ടായി എന്നറിയണം. പുകയില കച്ചവടവും മറ്റനേകം അധികൃത-അനധികൃത കച്ചവടങ്ങളും നടത്തി സമ്പത്തിന്റെ പെരുമഴ തീര്‍ത്ത കൊലയാളിക്കുവേണ്ടി ഹൈക്കോടതിയില്‍ വക്കാലത്ത് നല്‍കിയത് സര്‍ക്കാര്‍ വക്കീലിന്റെ മകന് വക്കീലാണെന്നറിയുമ്പോള് ചുളിയാത്ത നെറ്റികളുണ്ടാവുമോ?
സ്വന്തം സഹപ്രവര്‍ത്തകയെ (വനിത എസ്ഐ) കാറിനുള്ളിലിട്ടു പൂട്ടിയ നിഷേധിയെ ഒരു ദിവസംകൊണ്ടു പുറത്തിറക്കാന്‍ പാകത്തില്‍ റിപ്പോര്‍ട്ടെഴുതി കോടതിക്കു നല്കിയ ”കാക്കിപ്പട” ചന്ദ്രബോസിന്റെ കൊലപാതകം അന്വേഷിച്ച് പ്രതിയെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമത്രെ!! മാനസിക വിഭ്രാന്തിയാണ് പ്രതിക്കെന്ന് വരുത്താന്‍ പേനയെടുത്ത് കാത്തിരിക്കുന്ന മനോരോഗ വിദഗ്ദ്ധരിലാണത്രെ ഭരണകൂട പ്രതീക്ഷ!
തൃശൂര്‍ മാത്രമല്ല കേരളംതന്നെ ഒന്നായി പറയണം; കേരളാ പോലീസ് ഈ കേസ് അന്വേഷിക്കരുത്. മരണത്തെ മുഖാമുഖം കണ്ട് ദിനരാത്രങ്ങള്‍ തള്ളിനീക്കിയ ചന്ദ്രബോസിന്റെ മരണമൊഴിയെടുക്കാന്പോലും കൂട്ടാക്കാത്ത പോലീസ്, പ്രതിക്കെതിരെ ”കാപാ” ചുമത്താത്ത പോലീസ്, പ്രതി മനോരോഗിയാണെന്ന് കാണിക്കുന്ന കള്ളക്കടലാസിനുവേണ്ടി കാത്തിരിക്കുന്ന പോലീസ് ഈ കേസന്വേഷിച്ചാല്‍ ചന്ദ്രബോസിന് മാനസിക വിഭ്രാന്തിയായിരുന്നു എന്നും ഓടുന്ന കാറിനുമുന്നിലേക്ക് എടുത്തുചാടി മരണം വരിച്ചു എന്നും കണ്ടെത്തിയാല്‍ അത്ഭുതപ്പെടേണ്ടതില്ല. ഉദ്യോഗസ്ഥപ്പടയെ നേരിട്ടിറക്കി അന്വേഷണ മാമാങ്കം കൊഴുപ്പിക്കും. ഉറ്റവനെ നഷ്ടപ്പെട്ട, സഹപ്രവര്‍ത്തകനെ നഷ്ടപ്പെട്ട, സഹജീവിയെ നഷ്ടപ്പെട്ട, മടിശീലയില്‍ കനമില്ലാത്ത സാധാരണക്കാരെ നോക്കി കൊഞ്ഞനംകുത്താനുള്ള അന്വേഷണം. അത് അനുവദിക്കില്ല എന്നതാകണം മലയാളിയുടെ ആവശ്യം.
മരണവാര്‍ത്ത കേട്ടപ്പോഴുള്ള ഞെട്ടലോ നടുക്കമോ മാത്രമല്ല ഈ കുറിപ്പിനാധാരം. മാധ്യമങ്ങള്‍ പുറത്തുവിട്ട പ്രതിയുടെ ഇന്നലകളാണ്. തന്റെ വാഹനത്തെ മറികടക്കുന്ന വാഹന സാരഥികള്‍ പലരും ഈ മഹാന്റെ കയ്യിന്റെ ചൂടറിഞ്ഞിട്ടുണ്ടത്രെ! ഓച്ഛാനിച്ചു തലകുനിച്ച് നില്ക്കുന്ന റൂം ബോയ്കള്‍ക്ക് പതിനായിരങ്ങള്‍ ടിപ്പ് നല്കുമത്രെ! തല്ലാനും തലോടാനും അധികാരം സിദ്ധിച്ചവന്! ഉന്നതപോലീസ് ഉദ്യോഗസ്ഥര്‍ മുതല്‍ ഭരണക്കാര്വരെ ഈ ഏമാന്റെ ആജ്ഞാനുവര്‍ത്തികള്‍! സ്വദേശത്തും വിദേശത്തുമായി പരശതം കോടിയുടെ കച്ചവടശൃംഖല.
ബിനാമി പേരില്‍ കച്ചവടസമുച്ചയങ്ങളും പാര്‍പ്പിടസമുച്ചയങ്ങളും. പുതുതലമുറയെ വരുതിയിലാക്കാന്‍ അനര്‍ഗളം ഒഴുകിയെത്തുന്ന മയക്കുമരുന്നുകള്‍. ചന്ദ്രബോസിന്റെ കൊലപാതകത്തോടൊപ്പം ഈ സമ്പന്നകുമാരന്റെ സാമ്രാജ്യത്തെപ്പറ്റി മാധ്യമങ്ങള്‍ പുറത്തുവിട്ട സംഗതികളും അന്വേഷിപ്പിക്കണം. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ബജറ്റ് ആണോ നിസാമിന്റെ ബജറ്റാണോ കേമം എന്ന് മലയാളി ഒന്നറിയട്ടെ.
ഭരണ-പ്രതിപക്ഷ രാഷ്ട്രീയക്കാര്‍ ആരെല്ലാം ഈ തമ്പുരാന്റെ കണക്കുബുക്കിലെ മാസപ്പടിക്കാരായിരുന്നു എന്നറിയാന്‍ നമുക്കും അവകാശമില്ലേ? ലക്ഷങ്ങള്‍ കോഴ കൊടുത്ത് കേസുകളില്‍ നിന്നും ഊരിപ്പോരുന്ന ധനസ്രോതസ്സ് പാവം മാവേലിനാട്ടുകാര് ഒന്നറിയട്ടെ. മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ ഒന്നൊഴിയാതെ അന്വേഷണപരിധിയില്‍ വരണം.
നിസാമിന്റെ പരാക്രമം ചന്ദ്രബോസിന്റെ സഹപ്രവര്‍ത്തകരുടെ മുന്നില്‍വെച്ചായിരുന്നു. ഈ കേസില്‍ സാക്ഷികളാകേണ്ടിവരുന്ന ഈ പാവം ജീവനക്കാരുടെ അവസ്ഥയെന്തായിരിക്കും. പാര്‍പ്പിടസമുച്ചയത്തിലെ ഏതെങ്കിലും ഒരു പാവം താമസക്കാരന് സംഭവം കണ്ടിട്ടുണ്ടെങ്കില്‍ അവര്‍ കണ്ട കാഴ്ച കോടതിയിലെത്തേണ്ടേ? നിസാമിന്റെ പരാക്രമത്തിനുശേഷം നിരവധി കേന്ദ്രങ്ങള്‍ കേസില്‍ ഇടപെടുന്നു എന്ന വാര്‍ത്തകള്‍ ശരിയാണോ? ഒരു പാവം പണക്കാരനോട് അസൂയമൂത്ത മാധ്യമങ്ങള്‍ നുണപ്രചാരണം നടത്തുകയാണോ? സര്‍ക്കാരിനെ രാഷ്ട്രീയമായി നേരിടാനും അന്വേഷണ ഉദ്യോഗസ്ഥന്മാരുടെ മനോവീര്യം തകര്‍ക്കാനും ഗൂഢാലോചനകള്‍ ഉണ്ടോ? അങ്ങനെ പലതും അന്വേഷിക്കാനുണ്ട്.
10 വര്‍ഷത്തിലധികമായി സാംസ്കാരിക കേരളത്തിന്റെ രാജധാനിയില്‍ ഈ പാവം പണക്കാരന് വിലസുകയാണത്രെ. രാഷ്ട്രീയ ഉദ്യോഗസ്ഥ സഹായമില്ലാതെ ഇതൊക്കെ സാധ്യമാകുമോ? സംസ്ഥാന ഭരണം മാറിമാറി കൈകാര്യം ചെയ്ത വല്ല്യേട്ടന് പാര്‍ട്ടികള്‍ക്ക് ഇതില്‍ പങ്കില്ലേ? ഒരു നാടിനെ ഭയപ്പെടുത്തിയവനെ തളയ്ക്കാന്‍ ചന്ദ്രബോസിന്റെ ബലിദാനത്തിന് കഴിയേണ്ടതല്ലെ?
പണത്തിനുമേലെ പരുന്തും പറക്കില്ല എന്ന പഴമൊഴി തിരുത്തണം. പാവങ്ങളുടെ മേലെ ഒരു പരുന്തിനേയും പറക്കാന്‍ അനുവദിക്കില്ല എന്നാക്കി ഈ ചൊല്ല് മാറ്റണം. മാറ്റിയേ മതിയാകൂ. അതിനായി ഒരു സമഗ്ര അന്വേഷണത്തിന് ധാര്‍മികത ഉയര്‍ത്തിപ്പിടിച്ച് ഒരു സ്വതന്ത്ര ഏജന്‍സിയുടെ അന്വേഷണം അനിവാര്യമാണ്.
നിയമവ്യവസ്ഥകള്‍ മറികടക്കാനല്ല, സാങ്കേതികത്വവും മറയാക്കി രക്ഷപ്പെടാന്‍ കഴിവുള്ള വമ്പന്‍ സ്രാവുകളെ പിടികൂടാന്‍, കല്‍ത്തുറുങ്കിലടക്കാന്‍, കഴുമരമേറ്റാന്‍ ജനതയ്ക്ക് നീതിവ്യവസ്ഥയോടുള്ള വിശ്വാസം ഉറപ്പിക്കാന്‍, നാളെയൊരു കാവലാളും പിടഞ്ഞുവീഴാതിരിക്കാന്, ഒരു അധമന്റെ കരവും പാവപ്പെട്ടവന്റെ ജീവനുനേരെയോ, ആത്മാഭിമാനത്തിനുനേരെയോ ഉയരാതിരിക്കാന്‍ ഉറച്ച തീരുമാനം പുറത്തുവരണം. നിസാമുമാര്‍ ശിക്ഷിക്കപ്പെടണം. ചന്ദ്രബോസുമാര്‍ രക്ഷിക്കപ്പെടണം. ഒരു ധനാഢ്യന്റെ മുന്നില്‍ ജീവനുവേണ്ടി കേഴേണ്ടിവരുന്ന ചന്ദ്രബോസുമാര്‍ ഉണ്ടായിക്കൂടാ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: