ഗൂഡല്ലൂര്‍: കേരള-തമിഴ്നാട് അതിര്‍ത്തിയില്‍ നാടിനെ വിറപ്പിച്ച നരഭോജി കടുവക്കായുള്ള തിരച്ചില്‍ തുടരുന്നു. കടുവയെ ഇനിയും പിടികൂടാനായിട്ടില്ല.കേരള-തമിഴ്നാട് സംയുക്തസംഘമാണ് തിരച്ചില്‍ നടത്തുന്നത്. വനംവകുപ്പും, ദൗത്യസേനയുമാണ് തിരച്ചില്‍ നടത്തുന്നത്. ഉള് വനങ്ങളില്‍ ക്യാമറകളും, കൂടുകളും സ്ഥാപിച്ചിട്ടുണ്ട്. തമിഴ്നാട് വനാതിര്‍ത്തിയിലെ ബെണ്ണ വനത്തിലാണ് കടുവയെ തേടികൊണ്ടിരിക്കുന്നത്.
സര്‍വസന്നാഹത്തോടെയാണ് തിരച്ചില്‍. ജില്ലാ കലക്ടര്‍ പി ശങ്കര്‍, എസ് പി ശെന്തില്‍കുമാര്‍ എന്നിവര്‍ സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. മുതുമല കടുവാസംരക്ഷണ കേന്ദ്രം ഫീല്‍ഡ് ഡയറക്ടര്‍ രഘുറാംസിംഗ്, ഡപ്യൂട്ടി ഡയറക്ടര്‍ ചന്ദ്രന്, ഡി എഫ് ഒമാരായ തേജസ് വി, ഭദ്രസ്വാമി, വയനാട് ഡി എഫ് ഒ ധനേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തിരച്ചില്‍ നടത്തുന്നത്. വെറ്ററിനറി ഡോക്ടര്‍മാരും സംഘത്തിലുണ്ട്.
200ഓളം പേരാണ് സംഘത്തിലുള്ളത്. പലഗ്രൂപ്പുകളായി തിരിഞ്ഞാണ് തിരച്ചില്‍ നടത്തുന്നത്. അതേസമയം വനത്തില്‍ സ്ഥാപിച്ച ക്യാമറകളില്‍ രണ്ട് പെണ് കടുവകളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. നരഭോജിയായ ആണ്‍കടുവയുടെ ദൃശ്യം പതിഞ്ഞിട്ടുമില്ല. അത്കൊണ്ട് ക്യാമറകള്‍ എടുത്ത് മറ്റ് ഭാഗങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
കടുവാ ഭീതികാരണം ഈ പ്രദേശങ്ങളിലെ ജനങ്ങള്‍ വീടിന് പുറത്തിറങ്ങാന്‍ ഭയക്കുകയാണിപ്പോള്‍. കടുവയെ ബെണ്ണയില്വെച്ച് നേരില്‍ കണ്ടെങ്കിലും വെടിവെക്കാന്‍ പറ്റിയ സാഹചര്യത്തിലായിരുന്നില്ല. കടുവ അവശനാണെന്നാണ് പറയപ്പെടുന്നത്. ഇതിനാല്‍ വേഗത്തില്‍ ഇതിനെ കണ്ടെത്തി വെടിവെക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
അതേസമയം ഡി ഐ ജി മണിദിവാരി സംഭവസ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. തോക്കേന്തിയ സംഘമാണ് ഉള്‍വനത്തില്‍ തിരച്ചില്‍ നടത്തുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ പാട്ടവയല്‍, കൊട്ടാട് എന്നിവിടങ്ങളിലും കടുവയെ കണ്ടതായി പറയപ്പെടുന്നുണ്ട്. കാല്പാദങ്ങള് പലയിടത്തും കണ്ടെത്തിയിട്ടുണ്ട്. ഇതേ കടുവ തന്നെയാണോ എന്നതില്‍ വനംവകുപ്പിന് സംശയമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: