ഗൂഢല്ലൂരില്‍ ബിദര്ക്കാട്ട് യുവതിയെ കൊന്ന കടുവയെ വെടിവെച്ചു കൊല്ലണം എന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതിനായി അവര്‍ കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹവുമായി വഴിയില്‍ സത്യഗ്രഹമിരുന്നു. കടുവയുടെ ആക്രമണങ്ങളില്‍ പരിക്കേറ്റ ചെറുകുന്നു സ്വദേശി രജീഷ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. കടുവ നരഭോജിയാണെന്നു തന്നെയാണ് ഇത് തെളിയിക്കുന്നത്. ഇതിനുമുന്‍പ് നരഭോജികളായ കടുവകളെ വെടിവച്ചുകൊല്ലാതെ പിടിച്ച് കൂട്ടിലടച്ച ചരിത്രവും വനംവകുപ്പിനുണ്ട്.
മദ്യലഹരിയില്‍ വേഗതയില്‍ കാറോടിച്ചുവന്ന നിസാം എന്നയാള്‍ തൃശൂരില്‍ പരിക്കേല്‍പ്പിച്ച കാവല്ക്കാരന് ഇന്നലെ മരണമടഞ്ഞു. അനവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ നിസാമിന് വധശിക്ഷ നല്‍കണോ വേണ്ടയോ എന്നതാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. വന്യമൃഗങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിനാല്‍ അവയുടെ എണ്ണം പെരുകി നാട്ടിലേക്കിറങ്ങുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവകാശപ്പെടുന്നു. ഇതാണോ യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത്? കടുവകളും ആനകളും മറ്റു വന്യമൃഗങ്ങളും നാട്ടിലേക്കിറങ്ങുന്നത് അവരുടെ ആവാസവ്യവസ്ഥ തകര്‍ക്കപ്പെടുമ്പോഴാണ്.
ഇന്ന് സര്‍ക്കാരും ഭൂമാഫിയയും പരിസ്ഥിതി നശീകരണത്തിനുവേണ്ടി ഒന്നിച്ചിരിക്കുകയാണ്. പാറഖനനത്തിന് പരിസ്ഥിതി കമ്മറ്റിയുടെ അനുമതി വേണം എന്ന വ്യവസ്ഥ ലംഘിച്ച് ഇഷ്ടംപോലെ പാറകള്‍ പൊട്ടിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്കുമ്പോള് നശിക്കുന്നത് വനത്തിലെ പാരിസ്ഥിതിക സന്തുലനമാണ്. ഭൂമാഫിയ കുന്നുകളും മലകളും ഇടിച്ച് പാറഖനനം നടത്തുകയും ജലക്ഷാമത്തിന് വഴിവച്ച് നദികളില്‍ നിന്ന് മണലൂറ്റുകയും ചെയ്യുമ്പോള്‍ ജനങ്ങള്‍ക്ക് കുടിവെള്ളത്തിന് വേണ്ടി നെട്ടോട്ടമോടേണ്ടിവരുന്നു. ജലസമൃദ്ധമായിരുന്ന പല ഗ്രാമങ്ങളും ഇന്ന് കുടിവെള്ള ക്ഷാമം അനുഭവിക്കുന്നവയായി മാറുന്നു. കേരളത്തില്‍ കായലുകളുടെ വിസ്തൃതി കുറയുന്ന ത് കായലിലേക്കിറക്കി ബഹുനില ഫ്ളാറ്റുകള്‍ പണിയുമ്പോഴാണ്. കടലിന്റെ വിസ്തൃതിപോലും കുറയ്ക്കാന്‍ ശ്രമം നടക്കുന്നു.
കാട്ടിലെ ആവാസവ്യവസ്ഥ തകര്‍ക്കുന്നതാണ് വനംകയ്യേറ്റം. കാടുകളും മലകളും പുഴകളും കുന്നുകളുമെല്ലാമാണ് കേരളത്തെ ജലസമൃദ്ധമാക്കിയിരിക്കുന്നത്. ദൈവത്തിന്റെ സ്വന്തം നാട് എന്ന പേരുപോലും കേരളത്തിന് ലഭ്യമാക്കാന്‍ കാരണം ഇവിടത്തെ പ്രകൃതിഭംഗിയും ജനങ്ങളും സാക്ഷരതയുമാണ്. എന്നാല്‍ സാക്ഷരകേരളത്തിനവശ്യം വേണ്ടത് പരിസ്ഥിതി സാക്ഷരതയാണ്. കാടുകളും കുന്നുകളും പുഴകളും എങ്ങനെ സംരക്ഷിക്കണമെന്ന് ജനങ്ങള്‍ക്കോ സര്‍ക്കാരിനോ അവബോധമില്ല. ജനാധിനിവേശവും പാറപൊട്ടിയ്ക്കലും മരംവെട്ടലുമെല്ലാം കാട്ടിലെ ആവാസവ്യവസ്ഥ നശിപ്പിക്കുമ്പോള്‍ കടുവകളും ആനകളും നാട്ടില്‍ ഇറങ്ങുന്നു.
ആനകള്‍ കാടിറങ്ങി കൃഷി നശിപ്പിക്കുന്നു എന്ന വാര്‍ത്തയും ഇന്ന് അപൂര്‍വമല്ല. കടുവകള്‍ കാട്ടിലെ ആവാസവ്യവസ്ഥ മാറുമ്പോള്‍ ഇരകളെ തേടുന്ന രീതിയും മാറ്റുന്നു. അങ്ങനെ അവര്‍ നരഭോജികളാകുന്നു. കടുവ സംരക്ഷിത മൃഗങ്ങളുടെ പട്ടികയില്‍പ്പെടുന്നതാണ്. കടുവകളുടെ കണക്കെടുപ്പ് വനംവകുപ്പുദ്യോഗസ്ഥര്‍ നടത്താറുണ്ട്. വന്യമൃഗ ഫോട്ടോഗ്രാഫര്‍മാര്‍ പറയുന്നത് കടുവകളുടെ ഫോട്ടോ എടുക്കുമ്പോള്‍ അവര്‍ ആക്രമണത്തിന് മുതിരാറില്ല എന്നാണ്.
ക്ഷുഭിതരായ ജനങ്ങള്‍ ഗൂഢല്ലൂരിലെ ഫോറസ്റ്റ് ഓഫീസ് തകര്‍ക്കുകയും വാഹനങ്ങള്‍ അഗ്നിക്കിരയാക്കുകയും ചെയ്യുന്നത് കടുവയെ കോല്ലണമെന്നാവശ്യപ്പെട്ടാണ്.
നരഭോജിയായി മാറിയ കടുവയെ കാട്ടില്‍ വിടുന്നത് തീര്‍ച്ചയായും അപകടം ക്ഷണിച്ചുവരുത്തലാണ്. അതിനെ കൊല്ലാതെ പിടിച്ച് കൂട്ടിലടച്ച് മൃഗശാലയില്‍ സംരക്ഷിക്കാനാണ് വനംവകുപ്പും സര്‍ക്കാരും ശ്രമിക്കേണ്ടത്. കടുവ കൊന്ന സ്ത്രീയുടെ മൃതദേഹവുമായി വഴിതടഞ്ഞ നാട്ടുകാര്‍ നഷ്ടപരിഹാരവും മക്കള്‍ക്ക് ജോലിയും കടുവായെ കൊല്ലണമെന്നുമാണ് ആവശ്യപ്പെടുന്നത്.
10 ലക്ഷം നഷ്ടപരിഹാരവും സര്‍ക്കാര്‍ ജോലിയും നല്‍കാമെന്ന് സര്‍ക്കാര്‍ സമ്മതിച്ചതോടെ നാട്ടുകാരുടെ പ്രക്ഷോഭം അടങ്ങി. ഈ സംഭവം വിരല്‍ചൂണ്ടുന്നത് കേരളം അഭിമുഖീകരിക്കുന്ന പരിസ്ഥിതി നശീകരണത്തിലേക്കു തന്നെയാണ്. നദികളും കായലും കടലും കയ്യേറുന്ന ഭൂമാഫിയയെ നിയന്ത്രിക്കാത്തിടത്തോളം ജലക്ഷാമവും പരിസ്ഥിതിശോഷണവും കാലാവസ്ഥാ വ്യതിയാനവും നിയന്ത്രണാതീതമായി കേരളം രോഗാതുരമാകും. കാട് രോഗതുരമായതിന്റെ ഇരയാണ് നരഭോജിയായി മാറിയ കടുവ എങ്കില്‍ അത് കേരളം അഭിമുഖീകരിക്കാന്‍ പോകുന്ന വിപത്തിന്റെ നാന്ദി മാത്രമാണ്. അതിനാല്‍ പരിസ്ഥിതി നശീകരണം ഏതുവിധേനയും തടയപ്പെടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: