ഗുണമേന്മ ഉറപ്പാക്കി പാഠ്യപദ്ധതി പരിഷ്കരിച്ച് പൊതുവിദ്യാഭ്യാസം സംരക്ഷിക്കണം. അശാസ്ത്രീയമായ മൂല്യനിര്‍ണ്ണയ രീതിയുടേയും നിരന്തര മൂല്യനിര്‍ണ്ണയത്തില്‍ ലഭിക്കുന്ന മാര്‍ക്കുകളുടേയും പിന്‍ബലത്തില്‍ പെരുപ്പിച്ച് കാണിക്കുന്ന എസ്എസ്എല്‍സി, പ്ലസ്ടു റിസള്‍ട്ടിന്റെ പൊള്ളത്തരം തുറന്നുകാണിക്കുന്നതാണ് ഈ അടുത്ത് പുറത്തുവിട്ട എസ്സിഇആറി ന്റെ ക്യുഐപി വിഭാഗം റിപ്പോര്‍ട്ട്. എസ്എസ്എല്‍സി പാസായവരില്‍ 85 ശതമാനം പേര്‍ക്ക് കണക്കിലും 50 ശതമാനത്തിലധികം പേര്‍ക്ക് ശാസ്ത്ര വിഷയത്തിലും 70 ശതമാനത്തിലധികം പേര്‍ക്ക് ഭാഷാ വിഷയങ്ങളിലും മിനിമം ആര്‍ജിക്കേണ്ട അറിവു പോലും ലഭിച്ചിട്ടില്ലെന്ന വസ്തുത പാഠ്യപദ്ധതി പരിഷ്കരണം പഠന മികവാണെന്ന വാദത്തിന്റെ പൊള്ളത്തരം വ്യക്തമാക്കുന്നു. ഗുണമേന്മ ഉറപ്പാക്കി പൊതു വിദ്യാഭ്യാസം സംരക്ഷിക്കണം.
അദ്ധ്യാപകരുടെ ജോലി സുരക്ഷിതത്വം ഉറപ്പാക്കണം
കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിലെ അദ്ധ്യാപകരുടെ ജോലി സുരക്ഷിതത്വം ഉറപ്പാക്കി നിര്‍ഭയരായി ജോലി ചെയ്യാനുള്ള സാഹചര്യം ഉറപ്പാക്കണം. അദ്ധ്യാപക ബാങ്ക് രൂപീകരിക്കുകവഴി അദ്ധ്യാപകര്‍ക്ക് അനുവദിച്ചിരുന്ന സംരക്ഷണ ആനുകൂല്യം നിഷേധിക്കുകയും പെന്ഷന് പറ്റാന്‍ പോകുന്ന അദ്ധ്യാപകരെ പോലും തസ്തിക നിര്‍ണയം കാലികമായി പരിഷ്കരിക്കാതെ, താല്കാലിക സംവിധാനമായ അധ്യാപക ബാങ്കിലേക്ക് മാറ്റുകയാണ്. 2010-2011 വര്‍ഷത്തെ സ്റ്റാഫ് ഫിക്സേഷന് അടിസ്ഥാനപ്പെടുത്തി തസ്തിക നിര്‍ണ്ണയം നടത്തുകയും തസ്തിക നഷ്ടംവന്നവരെ ടീച്ചേഴ്സ് ബാങ്കിലാക്കുകയും ചെയ്യുന്ന അശാസ്ത്രീയ നടപടി സര്ക്കാന് ഉടന്‍ പിന്‍വലിക്കണം. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തില്‍ പറയുന്ന രീതിയില്‍ അധ്യാപക വിദ്യാര്‍ത്ഥി അനുപാതം 1:30 (എല്‍പി/യുപി), 1:35 (എച്ച്എസ്) ആക്കി മാറ്റി തസ്തിക സൃഷ്ടിച്ച് നിലവിലുള്ള അപ്രഖ്യാപിത നിയമന നിരോധനം നീക്കി സര്‍ക്കാര്‍ എയ്ഡഡ് മേഖല എന്ന തരംതിരിവില്ലാതെ പുതിയ നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കണം.
ഹയര്‍സെക്കണ്ടറി മേഖല കാര്യക്ഷമമാക്കണം
ഹയര്‍സെക്കണ്ടറി മേഖലയെ കാര്യക്ഷമമാക്കണം. ഹയര്സെക്കണ്ടറിക്ക് പൂര്‍ണ്ണസമയം പ്രവര്‍ത്തിക്കുന്ന ഡയറക്ടറെ നിയമിക്കണം. എല്ലാ ജില്ലകളിലും ഹയര്‍ സെക്കണ്ടറി ഓഫീസുകള്‍ സ്ഥാപിച്ച് ഡപ്യൂട്ടി ഡയറക്ടര്‍മാരെ നിയമിക്കണം. ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ലൈബ്രറേറിയലന്, ക്ലാര്‍ക്ക്, പ്യൂണ്‍ തസ്തികകള്‍ സൃഷ്ടിക്കണം. നിശ്ചിത സര്‍വ്വീസ് പൂര്‍ത്തിയാക്കിയ എല്ലാ ജൂനിയര്‍ അദ്ധ്യാപകരേയും സീനിയറായി പ്രമോട്ട് ചെയ്യണം. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി മേഖലയില്‍ കാലാനുസൃതമായി പാഠ്യപദ്ധതി പരിഷ്കരിക്കുകയും കാലാനുസൃതമായ തൊഴിലുകളിലുള്ള പരിശീലനം ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്യണം.
കേന്ദ്ര മോണിറ്ററിംഗ് സംവിധാനം വേണം
വിദ്യാഭ്യാസ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ടി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള ആര്‍എംഎസ്എ, എസ്എസ്എ ഫണ്ടുകളുടെ ധനവിനിയോഗം വേണ്ട രീതിയില്‍ ചെലവാക്കുന്നുവെന്ന് ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക മോണിറ്ററിംഗ് സമിതിയെ നിയമിക്കണം. സൗജന്യ യൂണിഫോം വിതരണവും പാഠപുസ്തക വിതരണവും കാര്യക്ഷമമാക്കണം.
ടൈംടേബിള്‍ ക്രമീകരണം പിന്‍വലിക്കണം
കലാകായിക പഠനത്തിനുള്ള സമയ ക്രമീകരണത്തോടൊപ്പം കലാകായിക അധ്യാപക നിയമനം ഉറപ്പാക്കണം. ആദ്യം വിദ്യാലയങ്ങളില്‍ കലാകായിക അധ്യാപകരെ നിയമിച്ച് അവര്‍ക്ക് അനുസൃതമായ ടൈംടേബിള്‍ ക്രമീകരിക്കുകയാണ് ചെയ്യേണ്ടത്. അല്ലാത്തപക്ഷം വിദ്യാലയങ്ങളില്‍ നിലവിലുള്ള പാഠ്യക്രമം താളം തെറ്റും. അതുകൊണ്ട് ടൈംടേബിള്‍ എട്ട് പീരിയടാക്കാനുള്ള ധൃതിപിടിച്ച തീരുമാനം പിന്‍വലിക്കണം.
എസ്എസ്എല്‍സി പരീക്ഷ രാവിലെ നടത്തണം
എസ്എസ്എല്‍സി പരീക്ഷാ ചോദ്യപേപ്പര്‍ ബാങ്ക് ലോക്കറില്‍ സൂക്ഷിച്ച് പോലീസ് അകമ്പടിയോടെ സ്കൂളില്‍ എത്തിക്കുന്ന സമ്പ്രദായം നിര്‍ത്തലാക്കണം. അധ്യാപകരെ വിശ്വാസത്തിലെടുത്ത് ചോദ്യപേപ്പര്‍ നേരിട്ട് സ്കൂളിലെത്തിച്ച് പരീക്ഷ രാവിലെ നടത്തണമെന്ന് എന്‍ടിയു സമ്മേളനം ആവശ്യപ്പെട്ടു. 80 മാര്‍ക്കിന്റെ വിഷയങ്ങളില്‍ ഒരു ദിവസമെങ്കിലും ഇടവേള നല്‍കണം.
മെഡിക്കല്‍ റീഇംപേഴ്സ്മെന്റ് വ്യവസ്ഥകള്‍ ലഘൂകരിക്കണം. ശമ്പള പരിഷ്ക്കരണ നടപടികള്‍ ത്വരിതപ്പെടുത്തണം. പെന്ഷന് പ്രായം അറുപതാക്കി ഉയര്‍ത്തണം.എല്‍എസ്എസ്, യുഎസ്എസ് സ്കോളര്‍ഷിപ്പുകള്‍ കാലോചിതമായി പരിഷ്കരിക്കണം. എസ്സിഎസ്ടി വിദ്യാര്‍ത്ഥികള്‍ക്ക് ലംസംഗ്രാന്റ് ചുരുങ്ങിയത് 2000 രൂപയാക്കി ഉയര്‍ത്തണം. നാഷണല്‍ കരിക്കുലം ഫ്രൈംവര്‍ക്ക് ഭാരതീയ വിദ്യാഭ്യാസ ദര്‍ശനത്തിലൂടെ ആധുനിക ശാസ്ത്ര സാങ്കേതിക രീതിയില്‍ പരിഷ്കരിക്കണം. സാംസ്കാരിക നായകന്മാരുടെ പ്രതിമകള്‍ അവരുടെ ജന്മസ്ഥലങ്ങളില്‍ സ്ഥാപിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: