സുശീലന്, സുജാതന്‍, സുഭഗന്‍, സുഭാഷിണി, ലോകനാഥന്, വിദ്യാധരന് എന്നിങ്ങനെ ധാരാളം പേരുകളുണ്ട്. പക്ഷെ പൊരുള്‍ പേരിലൊതുങ്ങുന്നു. മതേതരം, മതനിരപേക്ഷത തുടങ്ങിയ പദങ്ങളും വാക്കില്‍ ഒതുങ്ങുന്നതായാണ് കാണുന്നത്. പ്രവൃത്തിയും അനുഭവവും അതേപോലെയാണ്.
നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിനുശേഷം ‘മോദിപ്പേടി’ ജനിപ്പിക്കാനാണ് മതേതര ജനാധിപത്യ പുരോഗമനചിന്താഗതിക്കാരെന്ന് അവകാശപ്പെടുന്നവരും കോണ്‍ഗ്രസ് എന്ന രാഷ്ട്രീയപാര്‍ട്ടിയും ശ്രമിച്ചുവരുന്നത്. ”നെഹ്റുവിലാണെന്‍ വിശ്വാസം ഗാന്ധിയിലാണെന്‍ ആശ്വാസം” എന്ന് സ്വയം ഉരുവിട്ടുകൊണ്ടിരുന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയക്ക് ആ ചിന്താഗതി മാറ്റാനാകുമോ?
‘ഘര്‍വാപസി’ വലിയ ആപത്ത് ക്ഷണിച്ചുവരുത്തുമെന്നാണ് കണ്ടെത്തല്‍.
ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാ ബിഷപ്പുമാരുടെ കൂട്ടായ്മയായ കോണ്‍ഫറന്‍സ് ഓഫ് കാത്തലിക് ബിഷപ്പ്സ് ഓഫ് ഇന്ത്യ (സിബിസിഐ) ഇരുപത്തിയേഴാം പ്ലീനറി സമ്മേളനത്തില്‍ ഘര്‍വാപസിയും ചര്‍ച്ചയായി. ഈ സമ്മേളനത്തില്‍ പങ്കെടുക്കേണ്ട വത്തിക്കാനില്‍നിന്നുള്ള രണ്ട് പ്രതിനിധികള്‍ക്ക് വിസ നിഷേധിച്ചെന്നുള്ള ആരോപണം ശക്തിയായി ഉയര്‍ത്തുകയുണ്ടായി. ‘പ്രാര്‍ത്ഥനയിലെ ഐക്യം’ ഇല്ലാത്തവരാണ് ദല്‍ഹിയില്‍ ഭരണം നടത്തുന്നതെന്ന ആക്ഷേപം ഉന്നയിച്ചാണ് പ്രചാരണമെന്നും മനസിലാക്കാനാകും. മോദി ഉയര്‍ത്തുന്നത് ലോകാഃ സമസ്താഃ സുഖിനോ ഭവന്തു എന്ന മന്ത്രവും ഭാരത് മാതാ കി ജയ് എന്ന മുദ്രാവാക്യവുമാണല്ലോ!
‘ഘര്‍വാപസി’ വലിയ പ്രശ്നമാക്കിയിരിക്കയാണ്. മലയാളത്തിലെ രണ്ട് പ്രമുഖ ദിനപത്രങ്ങള്‍ അതിനെക്കുറിച്ച് സുദീര്‍ഘ ലേഖനങ്ങള്‍ എഴുതിച്ചു. ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലിം വിഭാഗങ്ങളില്‍നിന്നുള്ള പ്രമുഖരെയാണ് അതിനായി കണ്ടെത്തിയത്. എന്നാല്‍ ‘സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം’ എന്ന ആപ്തവാക്യം ഉയര്‍ത്തിപ്പിടിക്കുന്ന ജിഹ്വ ജനു. 29 ന് എം.എന്‍. കാരശ്ശേരിയെയാണ് നിയോഗിച്ചത്. ‘വീടില്ലാത്തവന്റെ മടക്കം’ എന്നാണ് തലക്കെട്ട്. ഭാരതത്തിലെ മഹാഭൂരിപക്ഷത്തിനും മതമില്ലെന്ന് കണ്ടെത്തിയിരിക്കുന്നു എം.എന്‍. കാരശ്ശേരി. അദ്ദേഹത്തിന് നിഷ്പക്ഷനും സ്വതന്ത്ര നിരീക്ഷകനും എന്നുള്ള പരിവേഷമാണ്. എന്നാല്‍ അദ്ദേഹത്തിന്റെ നിരീക്ഷണങ്ങള്‍ എത്രമാത്രം സത്യസന്ധമാണെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.
ക്രൈസ്തവ, ഇസ്ലാമിക മതങ്ങളില്പെട്ടുപോയവരെ തിരിച്ചുകൊണ്ടുവരുന്ന പുതിയ പരിപാടിയില്‍ മതമല്ല മറിച്ച് രാഷ്ട്രീയമാണത്രെ. (അദ്ദേഹം ‘ആപ്’ എന്ന പുതിയ രാഷ്ട്രീയകക്ഷിയുടെ കേരളത്തിലെ പ്രമുഖനാണ്). ക്രിസ്ത്യാനിയായാല്‍ പട്ടികജാതി സംവരണം ലഭിക്കില്ല. ഒഇസി പരിഗണനയെ കിട്ടൂ. മറിച്ച് ആദിവാസി മേഖലയില്‍ മതംമാറിയാല്‍ സംവരണം നഷ്ടപ്പെടില്ല. അതാണല്ലോ മലയോര മേഖലകൡലും ആദിവാസികേന്ദ്രങ്ങളിലും പ്രേഷിത വേലക്ക് സമഗ്രപദ്ധതി ആസൂത്രണം ചെയ്യുന്നത്.
ഹിന്ദുമതം എന്നൊന്ന് നോക്കിയാല്‍ കാണില്ലെന്നാണ് കാരശേരി അഭിപ്രായപ്പെടുന്നത്. അതിന് സ്വന്തമായി ദൈവമോ പ്രവാചകനോ മതസ്ഥാപകനോ വിശുദ്ധ ഗ്രന്ഥമോ ആരാധനാക്രമമോ ഒന്നുമില്ല. കുറെ അധികം ദൈവങ്ങളും അവതാരപുരുഷന്മാരും മതാചാര്യന്മാരും വേദേതിഹാസങ്ങളും അനുഷ്ഠാനങ്ങളുമാണുള്ളത്. ജാത്യാചാരങ്ങളെ പിന്തുടരുകയാണ് പാരമ്പര്യം. ആ സമ്പ്രദായത്തില്‍നിന്ന് മതമോ മതംമാറ്റമോ മനസിലാക്കാന്‍ പ്രയാസമാണ്.
കാരശേരിയുടെ ലേഖനത്തിന്റെ കാതലായ ഭാഗം ശ്രദ്ധിക്കണം.
”മതപരിവര്ത്തനനിരോധനനിയമത്തിന് വഴിയൊരുക്കുകയാണ് ലക്ഷ്യം. പ്രത്യക്ഷത്തില്‍ ഹിന്ദുത്വവാദികളെ നിയന്ത്രിക്കാനാണ് നിയമം എന്നുതോന്നും. ഫലത്തില്‍ അത് ഹിന്ദുപാരമ്പര്യത്തില്‍നിന്ന് ക്രൈസ്തവ-ഇസ്ലാമിക സംസ്കൃതികളിലേക്കുള്ള ഒഴുക്ക് തടഞ്ഞുകൊള്ളും. അങ്ങനെയൊരു നിയമം വരുന്നത് വിശ്വാസസ്വാതന്ത്ര്യം എന്ന മൗലികാവകാശത്തിന് എതിരായിത്തീരും.”
കാരശേരിയുടെ ഭാഷ്യത്തില്‍ 1893 സപ്തംബര്‍ 11 ന് ചിക്കാഗോ മതമഹാസമ്മേളനത്തില്‍ മതങ്ങളുടെ മാതാവായ ഹിന്ദുധര്‍മ്മത്തിന്റെ പേരില്‍, ലോകത്തിലെ ഏറ്റവും പുരാതനമായ തപോധന പാരമ്പര്യത്തിന്റെ പേരില്‍, ഭാരതത്തിലെ വിവിധ ജാതിമതസ്ഥരായ കോടാനുകോടി ഹിന്ദുക്കളുടെ പേരില്‍ ക്ഷേമാശംസകള്‍ അര്‍പ്പിച്ച സ്വാമി വിവേകാനന്ദന് ആരെയാണ് പ്രതിനിധാനം ചെയ്തത്? കായസ്ഥകുലത്തിലെ ദത്ത കുടുംബത്തിലെ അംഗമായിട്ടായിരുന്നോ?
ഭാരതദേശത്ത് ഉദ്ഭവിച്ച സനാതനധര്മ്മശാസ്ത്രങ്ങള്, ആദ്ധ്യാത്മിക ദര്‍ശനങ്ങള്‍ എന്നിവയെ പൊതുവായോ ഭാഗികമായോ സ്വധര്മ്മാദര്ശമായി വിശ്വസിച്ച് ആദരിക്കുകയും ഭാരതദേശത്തെ മാതൃഭൂമിയായും പുണ്യഭൂമിയായും കരുതി ബഹുമാനിക്കുകയും ചെയ്യുന്നതാരോ അയാളാണ് ഹിന്ദു.
കാരശേരി ചോദിച്ച ചോദ്യങ്ങള്‍ വര്‍ഷങ്ങളായി വിദേശമതപ്രചാരകന്മാര് ചോദിച്ചുകൊണ്ടിരിക്കുന്നവയാണ്. ഇക്കാര്യങ്ങള്‍ അറിയുന്നതിനുവേണ്ടി സാധുശീലന്‍ പരമേശ്വരന്‍പിള്ള എന്ന സ്വാമി പരമേശ്വരാനന്ദ തൃശൂര്‍ പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമം പ്രസിദ്ധീകരിച്ച ‘ഹിന്ദുധര്‍മ്മപരിചയം’ (1969) എന്ന ഗ്രന്ഥത്തില്‍ പറഞ്ഞിട്ടുള്ളത് മനസിലാക്കാം. അനേകായിരം ഏക്കര്‍ ഭൂസ്വത്തും അതിനു തക്ക സ്ഥാനമാനങ്ങളും പരമ്പരാഗതമായിട്ടുള്ള മംഗലയ്ക്കല്‍ കുടുംബം, നാടിന്റെ നട്ടെല്ലും നാട്ടാരുടെ ആശാകേന്ദ്രവും ആയിരുന്നു. തറവാട് വീടിന് ചുറ്റും വസിച്ചിരുന്ന മക്കളും മരുമക്കളും നാട്ടുകാരും ആ കുടുംബനാഥന്റെ അടുക്കല്‍വന്ന് തങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിച്ചുപോന്നു.
വിശേഷാവസരങ്ങളില്‍ കുടുംബപരദേവതാ ക്ഷേത്രത്തില്‍ ഒത്തുകൂടുമായിരുന്നു. കുടുംബകാരണവര് ക്ഷേമാന്വേഷണരീതിയില് ഓരോരുത്തരുടെയും അനുഭവങ്ങളും അഭിപ്രായങ്ങളും മനസിലാക്കും. അവരവരുടെ ആവശ്യങ്ങളും അവകാശങ്ങളും നിവര്ത്തിക്കുന്നതോടൊപ്പം ചുമതലകളും കടമകളും ഉദ്ബോധിപ്പിച്ച് അയക്കുകയും ചെയ്യും. ആ കുടുംബം നാട്ടുകാര്‍ക്കെല്ലാം താങ്ങും തണലുമായി വിളങ്ങി. കൂട്ടത്തില്‍ ഒന്നുരണ്ടുപേര് കുടുംബംവക വനത്തിന്റെ ഒരുഭാഗത്ത് കൂരകൂട്ടാന് അനുവാദം ചോദിച്ചു. അവര്‍ക്ക് അതിനുള്ള അനുമതിയും നല്കി.
കൊല്ലങ്ങള്‍ പലത് കടന്നുപോയി. അപ്പോഴത്തെ കുടുംബകാരണവര് കാര്യശേഷിയില്ലാത്ത ആളായിരുന്നു. കുടുംബാംഗങ്ങള്‍ തമ്മില്‍ യോജിപ്പില്ലാതെ നാലുവഴിക്കു തിരിഞ്ഞു. വേലിക്കെട്ടില്ലാതിരുന്ന മംഗലയ്ക്കല്‍ കുടുംബംവക ഭൂമിയില്‍ ആയിരം വേലികളും അവകാശികളുമുണ്ടായി. പരമ്പരാവകാശികളെക്കാള് കുടികിടക്കാന്‍ വന്നവരുടെ അവകാശങ്ങള്‍ ത്രിഗുണീഭവിച്ചു. മംഗലയ്ക്കല്‍ കുടുംബത്തിന്റെ സ്ഥാവരജംഗമ വസ്തുക്കളില്‍ കാതലായ കുറെ ഭാഗമെങ്കിലും സംരക്ഷിക്കണമെന്ന് പരമ്പരാഗത അവകാശികളില്‍ തലമൂത്തവര്‍ ചിന്തിച്ചു.
അവരുടെ തറവാട്ടുഭവനത്തിനു ചുറ്റും വേലികെട്ടി. ആള്‍ബലത്തില്‍ മുമ്പന്മാരായ കുടിയേറ്റാവകാശികള്ക്ക് അത് അരോചകമായി. വാസ്തവത്തില്‍ മംഗലത്ത് കുടുംബം എന്നൊന്നില്ല. ഉണ്ടെങ്കില്‍ അത് ഞങ്ങള്‍ക്ക് അവകാശപ്പെട്ടതാണ് എന്ന് അക്കൂട്ടര്‍ വാദിച്ചു. പക്ഷെ ഈ ന്യായവാദത്തിന്റെ തീഷ്ണതയനുസരിച്ച് മംഗലത്ത് തറവാടിന്റെ വേലിയും ഒന്നിനൊന്ന് മുറുക്കിക്കൊണ്ടിരുന്നു.
എല്ലാവര്ക്കും യഥേഷ്ടം പ്രവേശിക്കാവുന്ന തുറസായ മംഗലയ്ക്കല്‍ ഭൂപ്രദേശത്ത് കുടിയേറിപാര്‍ത്തവരുടെ പറമ്പ് വേലികളുടെ ഇടയ്ക്ക്കെട്ടപ്പെട്ടിരുന്ന തറവാട്ടുവേലിപോലെയാണ് ഇന്നത്തെ
ഹിന്ദുമതം. പല മതവേലികള്‍ ഉണ്ടായപ്പോള്‍ ഹിന്ദുക്കള്‍ക്കും മതത്തിന്റെ പേരിലൊരു വേലികെട്ടേണ്ടിവന്നു.പതുക്കെ കുടിയേറി, പിന്നീട് കൈയേറി മുമ്പനായി മുമ്പനായിനിന്നുകൊണ്ട് ”നിങ്ങള്‍ക്ക് സ്വത്തുണ്ടോ? ഉണ്ടെങ്കില്‍ അത് എന്റേതാണ്” എന്ന അവകാശവാദം നടത്തുന്നവരെപ്പോലെയാണ് ഹിന്ദുക്കള്‍ക്ക് മതമുണ്ടോ? മതസ്ഥാപകരുണ്ടോ? മതഗ്രന്ഥമുണ്ടോ? എന്നെല്ലാം ചോദിക്കുന്നത്.
ഹിന്ദുക്കള്‍ക്ക് മതമുണ്ട് (മത് എന്ന ധാതുവില്‍നിന്നുണ്ടായ മതം എന്ന പദത്തിന് മനനം ചെയ്തത് (അറിഞ്ഞത്) എന്നാണര്‍ത്ഥം)- എന്നെന്നും നിലനില്‍ക്കുന്ന സനാതനധര്‍മ്മം. ഹിന്ദുക്കള്‍ക്ക് ഒരു മതസ്ഥാപകനുണ്ട്- സച്ചിദാനന്ദസ്വരൂപനായ ഈശ്വരന്, മതഗ്രന്ഥം സര്വ്വവിജ്ഞാനങ്ങളുടെ കലവറയായ ‘വേദം.’
സഹിഷ്ണുത രക്തത്തിലുള്ള സനാതനധര്‍മ്മവിശ്വാസികളെ മതസഹിഷ്ണുതയെക്കുറിച്ച് ബോധവല്‍ക്കരിക്കാനാണ് ഒരുവിഭാഗം, അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയിലൂടെ നടത്തുന്നത്. അതിന് ഉപോല്‍ബലകമായി ‘മനോരമ’ (ഫെ.4) യിലെ വാര്‍ത്ത ”ഒബാമയുടെ ടൗണ്‍ഹാള്‍ പ്രസംഗത്തിന് പിന്നില്‍ കോണ്‍ഗ്രസിന്റെ സംഭാവനയും” ചൂണ്ടിക്കാണിക്കുന്നു. മടക്കയാത്രക്ക് മുമ്പ് യുഎസ് പ്രസിഡന്റ് ബരാക് ഒബാമ ഭാരതത്തിന്റെ മതനിരപേക്ഷതയിലേക്കും ഭരണഘടനയിലേക്കും ശ്രദ്ധ ക്ഷണിച്ച് നടത്തിയ ‘ടൗണ്‍ഹാള്‍’ പ്രസംഗത്തില്‍ എഐസിസി സംഘത്തിന്റെ നിര്‍ണായക സംഭാവനയും.
ടൗണ്‍ഹാള്‍ പ്രസംഗത്തിന് തലേന്ന് ഒബാമയുമായി ഇന്ത്യ എന്ന ആശയത്തെയും കോണ്‍ഗ്രസിന്റെ ആശയസംഹിതയെയും കുറിച്ച് വിശദമായി ചര്‍ച്ച നടത്തിയതായി പാര്‍ട്ടിവൃത്തങ്ങള്‍ വെളിപ്പെടുത്തി. ഭാരതീയ സംസ്കൃതിയെ ഉയര്ത്തിപ്പിടിക്കുന്നവരല്ലാത്തവരെല്ലാം മതനിരപേക്ഷത പുലര്‍ത്തുന്നവര്‍. ഹിന്ദുക്കള്‍ അസഹിഷ്ണുത പുലര്‍ത്തുമ്പോള്‍, അവര്‍ രാജ്യത്തിന്റെ അഖണ്ഡതക്ക് ഭീഷണി. ഇത്തരം കുപ്രചാരണങ്ങള്‍ എത്രകാലം മുന്നോട്ടുകൊണ്ടുപോകാനാകും. ബിജെപിയെയും ആര്‍എസ്എസിനെയും ശത്രുക്കളായി കാണാതെ എതിരാളികളായി കാണുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭാരതത്തിന്റെ പ്രധാനമന്ത്രിയായി അംഗീകരിക്കുക, അല്ലാതെ ബിജെപിയുടെ നേതാവായിട്ടല്ല കാണേണ്ടതും കണക്കാക്കേണ്ടതും. ”ഘര്‍വാപസി’യെക്കുറിച്ച് പ്രധാനമന്ത്രി ഉരിയാടുന്നില്ല എന്നാണ് പരാതിപ്പെടുന്നത്. ഭാരതം ഇന്നും എന്നും മതേതരമാണ്. സനാതനധര്‍മ്മവിശ്വാസികള്‍ ഭൂരിപക്ഷമായാല്‍ എന്ന കൂട്ടിച്ചേര്‍ക്കല്‍ കൂടെ വേണമെന്നുമാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: