നാണം, അതെന്താണെന്ന് പറഞ്ഞറിയിക്കാനാവില്ല. ‘ഉള്ളില്‍ ബോധമുണ്ട് മിണ്ടാന്മേല’ എന്ന അവസ്ഥയാണ് നാണത്തിന്റെ കാര്യത്തിലും. കൊച്ചുകുട്ടികള്‍ക്ക് വസ്ത്രമില്ലാതെ നടക്കുന്നതാണിഷ്ടം. എന്നാല്‍ അമ്മമാര്‍ അതിനനുവദിക്കില്ല; പ്രത്യേകിച്ച് പെണ്‍കുട്ടികളാണെങ്കില്‍. പ്രേരിപ്പിച്ചും ഭീഷണിപ്പെടുത്തിയും തുണിയുടുപ്പിക്കും. കാരണം, മകള്‍ നഗ്നയായി നടക്കുന്നത് മറ്റുള്ളവര്‍ കണ്ടാല്‍ അമ്മയ്ക്ക് നാണംവരും. സ്ഥലകാല ബോധമില്ലാതെ മൃഗങ്ങള്‍ ശാരീരികവേഴ്ചയിലേര്പ്പെടും. അതുകാണുന്ന മനുഷ്യനു നാണംവരും. അതുനോക്കിനിന്നാല് ‘നാണമില്ലേ തനിക്ക്’? എന്നാരെങ്കിലും ചോദിച്ചെന്നുവരാം. പരസ്യചുംബനത്തിനെതിരെയുണ്ടായ പ്രതിഷേധത്തിന് കാരണവും ഇതുതന്നെയായിരുന്നു. ഇത്രയും പറഞ്ഞതുകൊണ്ട് ശരീരവുമായി ബന്ധപ്പെട്ട കാര്യങ്ങളിലേ നാണത്തിനു പ്രസക്തിയുള്ളുവെന്ന് വിചാരിക്കരുത്.
നാണമുള്ളവര്‍ അരുതാത്തത് അറിഞ്ഞുകൊണ്ടുചെയ്യാന് തയ്യാറാവുകില്ല. എന്നാല്‍ ആര്‍ത്തിമൂത്ത് അത്യാഗ്രഹമായാല് പിന്നെ നാണവും നാണക്കേടുമൊന്നും പ്രശ്നമേയല്ല. സഭ്യമല്ല, മാന്യതയ്ക്കുചേരുന്നതല്ല എന്ന് പൊതുവേ വിശ്വസിക്കപ്പെടുന്നകാര്യം ചെയ്യുന്നതും കാണുന്നതും മനുഷ്യമനസ്സിലുളവാക്കുന്ന ഒരു പ്രത്യേക ഭാവത്തെ നാണം എന്നുപറയാമെന്നുതോന്നുന്നു. ഒരു പരിധിവരെ ഇതാവശ്യമാണ്. കാരണം, വേണ്ടാത്തതുചെയ്ത് നാണംകെടാതിരിക്കാന്‍ ഇതു സഹായിക്കും.
നാണത്തിനും നാണക്കേടിനും സ്ഥല- കാല സന്ദര്ഭവ്യത്യാസമുണ്ട്. പരസ്യചുംബനം പാശ്ചാത്യനാടുകളില്‍ ആരും ശ്രദ്ധിക്കുകപോലുമില്ല. നമ്മുടെ നാട്ടില്‍ ചുംബിക്കാന്‍ വന്നവരുടെ പത്തിരട്ടി കാണികളുണ്ടായിരുന്നു. അരുതാത്തതുകാണാനുള്ള അത്യാഗ്രഹം.
പാശ്ചാത്യനാടുകളില്‍ ടെന്നീസ് കളിക്കുന്ന പുരുഷകളിക്കാര് മുട്ടിനുതാഴെവരെയെത്തുന്ന ഷോര്‍ട്സ് ആണ് ധരിക്കുന്നത്; സ്ത്രീകള്‍ അരയില്‍നിന്ന് അരയടി താഴെവരെയെത്തുന്ന പ്രത്യേക വേഷവും. അവര്‍ക്കതൊന്നും പ്രശ്നമേയല്ല. എന്നാല്‍ നമ്മുടെ സ്ത്രീകള്‍ പറയും, ”ഇതിനൊന്നും നാണമില്ലല്ലോ.” കാരണം, ദേശവ്യത്യാസം.
കേരളം ഇന്നൊരു നാഥനില്ലാക്കളരിയാണ്. വാളെടുത്തവരെല്ലാം വെളിച്ചപ്പാടുമാരാണിവിടെ. നല്ലതും ചീത്തയും തിരിച്ചറിയാനാവാത്ത, അവുന്നതും അരുതാത്തതും മനസിലാക്കാതെ വ്യക്തിസ്വാതന്ത്ര്യമെന്നത് തോന്ന്യാസം കാണിക്കാനുള്ള ലൈസന്‍സാണെന്ന് ധരിച്ച് മതിഭ്രമം ബാധിച്ചവരെക്കൊണ്ടു സമ്പന്നമാണീ നാട്. അവരെ തിരുത്തുവാനാവില്ല. സ്വയം തീര്‍ത്ത അറിവിന്റെ പാഴ്മുളങ്കൂട്ടില് അടയിരിക്കുന്നവരാണവര്‍. സ്വന്തം പ്രസവം യഥാതഥമായി സിനിമയിലൂടെ ജനകോടികളെ കാണിക്കാന്‍ ഉളുപ്പില്ലാത്തവര്‍ അക്കൂട്ടത്തിലുണ്ട്. അതില്‍ നാണക്കേടും മാനക്കേടും തോന്നിയ സ്ത്രീവര്‍ഗം ശക്തിയായെതിര്ത്തതിനാല് പണത്തിനുവേണ്ടി നാണംവിറ്റ ആ സംഭവം നടന്നില്ല.
പണ്ടൊരു കള്ളനൊരുമിച്ച് ബസ്യാത്ര ചെയ്യേണ്ടതായിവന്നു. ഒരു സീറ്റില്‍ തൊട്ടുരുമ്മിയാണിരുന്നത്. തന്റെ വീരശൂരപരാക്രമങ്ങളെപ്പറ്റി അയാള്‍ വാതോരാതെ സംസാരിച്ചു. കൂട്ടത്തില്‍ പറഞ്ഞു: ”ഒന്നുരണ്ടു പ്രാവശ്യം കള്ളനെന്ന് വിളികേട്ടപ്പോള്‍ നാണക്കേടും അല്പം വിഷമവും തോന്നി. പിന്നെ അതു ശീലമായി. ഇപ്പോള്‍ അതൊരു സുഖമായി.” ഈ കള്ളന്റെ അനന്തരവന്മാരായ കുറെപ്പേരാണ് ഇന്ന് കേരളം ഭരിക്കുന്ന സര്‍ക്കാര്‍ എന്ന തിരുട്ടുഗ്രാമത്തിലെ അന്തേവാസികള്‍. ഇവര്‍, അഴിമതിയിലും സ്വജനകള്ളന്മാരെ സംരക്ഷിക്കുന്ന അന്യായത്തിലും മുങ്ങിക്കിടക്കുകയാണ്. അഴിമതി ആരോപണം ഉയരാത്ത ഒരു ദിവസമില്ല. ഇവരില്‍ സൂപ്പര്ഗ്രേഡില്പ്പെട്ടവര് മൂന്നുപേരാണ്; മുഖ്യന്, കായികവിനോദന്, ധനകാര്യസ്ഥന്.
മുഖ്യന്റെ കുപ്പായക്കീശയില്‍ എത്ര അഴിമതിവീരന്മാരുണ്ടെന്ന് അദ്ദേഹത്തിനുതന്നെ നിശ്ചയം കാണില്ല. അതിനെയൊക്കെ രക്ഷിച്ചെടുക്കാന്‍ പെടാപ്പടുപെട്ടു. ഇനി നേരെ ചൊവ്വെ ഒന്നു ശ്വാസംവിടണമെന്ന് കരുതിയപ്പോള്‍ അടുത്തതുവന്നു. ആരോപണവിധേയന് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെന്ന പഞ്ചപാവം. ദേശീയ കായികമേളയുടെ നടത്തിപ്പിന്റെ ചുമതല കായികവിനോദനായ അദ്ദേഹത്തിനാണ്. തിരുട്ടുഗ്രാമത്തില്‍ കൂടെയുണ്ടായിരുന്നവരും ഇപ്പോഴുള്ളവരില് ചിലരും ചേര്‍ന്ന് തട്ടിപ്പ്, വെട്ടിപ്പ് തുടങ്ങിയ ആരോപണങ്ങളുടെ ഇരുമ്പുണ്ട എറിഞ്ഞു. അത് ചെന്നുവീണത് ആ പാവത്തിന്റെ തലയില്‍. അതിന് കരിക്കും തേങ്ങയും തിരിച്ചറിയാനുള്ള വിവരമില്ല. ആരെങ്കിലും എന്തെങ്കിലും കൊടുത്താല്‍ കൊടുത്ത കൈ ആണിന്റെയോ പെണ്ണിന്റെയോ എന്നു നോക്കാറില്ല.
ഒരിക്കല്‍, ഒരു യാത്രക്കിടയില്‍ ഒരു കോണ്ഗ്രസുകാരന് വണ്ടിക്ക് കൈകാണിച്ചു. ഒരു വീടിന്റെ നേരെ ചൂണ്ടി കയറിയിട്ടുപോകൂ എന്നു പറഞ്ഞു. മന്ത്രിയായിപ്പോയില്ലേ, അനുസരിച്ചു. ഒരു വലിയ വീട്. മുറ്റംനിറയെ ആളുകള്‍. മരണവീടാണോ വിവാഹവീടാണോ എന്നുപോലും ചോദിച്ചില്ല. ആരോ ഒരു കരിക്കുകൊടുത്തു. അതുകുടിച്ചു. ആരുടെയും മുഖത്തുനോക്കാതെ ചിരിച്ചു, തൊഴുതു പടിയിറങ്ങി. പത്രങ്ങള്‍ പറഞ്ഞപ്പോഴാണ് വീട് ശാലുമേനോന്റെതാണെന്നും കരിക്കു നീട്ടിയ കൈ ശാലുവിന്റേതായിരുന്നെന്നും അറിഞ്ഞത്. അതിന്റെ പേരില്‍ ദുഷ്ടന്മാര് എന്തെല്ലാം പറഞ്ഞുപരത്തി!
ശാലുവിന്റെ കരിക്ക് കുടിച്ചെന്ന അതേ നിഷ്കളങ്കതയോടെയാണ് ലാലിസം സ്വീകരിച്ചത്. അതും പൊല്ലാപ്പായി. നിഷ്കളങ്കത കൂടിപ്പോയാല്‍ അതും കുഴപ്പം, ഒരു സഹദുഷ്ടന് വഴക്കുണ്ടാക്കി, ചീത്തപറഞ്ഞ്, പേടിപ്പിച്ച് ആഭ്യന്തരന്റെ കസേരയും പോയി. ഇപ്പോള്‍ കട്ടപ്പുറത്താണ്. എന്നിട്ടും സൈ്വര്യം തരില്ല. ഈ പ്രതിസന്ധിയില്‍നിന്ന് എങ്ങനെ തലയൂരും?
പണ്ട് ശ്രീകൃഷ്ണനെ കാണാന്‍ കുചേലന് പോയപോലെ കുചേലന്മാര് മോഹന്‍ലാല്‍ എന്ന കൃഷ്ണന്റെ ആസ്ഥാനമന്ദിരത്തിലേക്കു യാത്രപോയി. അവില്പൊതിക്കു പകരം അപേക്ഷയാണ് കൂടെകൊണ്ടുപോയത്; മടക്കിയ ചെക്ക് തിരികെ സ്വീകരിക്കണം. കുചേലന്റെ അവില്‍പൊതി കൃഷ്ണന് സ്വീകരിച്ചു. അഭിനവകുചേലന്മാരുടെ അപേക്ഷാപൊതി മോഹന്‍ലാല്‍ എന്ന കൃഷ്ണന് തട്ടിതെറിപ്പിച്ചു. അപ്പോള്‍ വീണ്ടും യാചിച്ചു, ”സ്വീകരിക്കുന്നില്ലെങ്കില്‍ വേണ്ട, ആ പണം എങ്ങനെ ചെലവഴിക്കണമെന്നുപദേശിക്കണം.” സിനിമാസ്റ്റൈലില്‍ മോഹന്‍ലാല്‍ പറഞ്ഞു,”പോ മോനേ, ദിനേശാ”!
ചെയ്ത തട്ടിപ്പില്‍നിന്നു തടിയൂരാന്‍, ജനത്തെ കബളിപ്പിക്കാന്‍, ഒരു സാധാരണ പൗരന്റെ പുറകെ നടക്കുന്നവര്‍ മന്ത്രിവര്ഗ്ഗത്തിന് അപമാനമാണ്. ഒരു കോടി 63 ലക്ഷം രൂപ ചെലവഴിക്കാന്‍ മറ്റൊരാളുടെ ഉപദേശം തേടുന്ന ഇവരാണ് സംസ്ഥാനം ഭരിക്കുന്നത്. നാണമില്ലാത്ത നിങ്ങളെയോര്‍ത്ത് കേരളം ലജ്ജിക്കുന്നു. ഈ സന്ദര്‍ഭത്തില്‍ യശ്ശശരീരനായ മാരാര്‍ജിയുടെ പ്രസംഗത്തിലെ ഒരുഭാഗം ഓര്‍മ്മയില്‍ വരുന്നു.
”ഉൗളമ്പാറ ഭ്രാന്താശുപത്രിയില്‍നിന്ന് രണ്ടു ഭ്രാന്തന്മാര് പുറത്തുചാടി. ഒരുവന് പൂര്ണനഗ്നന്. രണ്ടാമത്തവന് കൗപീനമാത്രധാരി. അവര്‍ക്കെതിരെ സ്ത്രീകള്‍ വരുന്നതുകണ്ട രണ്ടാമന് പറഞ്ഞു: എടാ നീയിങ്ങനെ തുണിയുടുക്കാതെ നടക്കുന്നത് എനിക്കു നാണക്കേടാ. അതുകൊണ്ട് ഇത് നീ ഉടുക്ക് എന്നു പറഞ്ഞ് സ്വന്തം കൗപീനമഴിച്ച് ഒന്നാമനെ ഉടുപ്പിച്ചു. ”ലാലിനെ അനുനയിപ്പിക്കുവാന്‍ പോയ മന്ത്രിമാരും ഈ ഭ്രാന്തന്മാരും തമ്മില്‍ എന്തു വ്യത്യാസം!
ഇതൊക്കെ ഒരു വൃത്തികെട്ട അജണ്ടയുടെ ഭാഗമാണ്. മോദിയുടെ സ്വഛഭാരത് പദ്ധതിയെ ശ്ലാഘിച്ച ശശി തരൂരിനെ കോണ്‍ഗ്രസിന്റെ ശത്രുവായി പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയെപ്പറ്റി നഗ്നസത്യം പറഞ്ഞ സുരേഷ്ഗോപിയുടെ േകാലംകത്തിച്ചു. ഹിന്ദുവെന്നതില്‍ അഭിമാനംകൊണ്ട മേജര്‍ രവിയെ മതേതരശത്രുവും രാജ്യദ്രോഹിയുമാക്കി. ഒടുവില്‍…വിളിച്ചുവരുത്തി മോഹന്‍ലാലിനെ അപമാനിച്ചു. ഇതുതുടരും, ഉണരേണ്ടവര്‍ ഉണര്‍ന്നില്ലെങ്കില്‍.
മുമ്പു നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ കുറ്റിച്ചൂല്‍കൊണ്ടു തൂത്തുവാരി അഴുക്കുചാലില്‍ തള്ളി കേജ്രിവാള് എന്ന ആപ്പ് നേതാവ്. അയാള്‍ക്ക് ഭരണത്തിലേറാന്‍ പിന്തുണ കൊടുത്ത കോണ്‍ഗ്രസിന്റെ ഗതികേട് എത്ര ഭയങ്കരമാണ്. കഴിഞ്ഞദിവസം നടന്ന തെരഞ്ഞെടുപ്പില്‍ സകലതും നഷ്ടപ്പെട്ട് ചുടുകാട്ടില്‍ അലയേണ്ട ഗതികേടുണ്ടാവും എന്ന് ബോധ്യമായപ്പോള്‍ കോണ്‍ഗ്രസ് വോട്ട് ആപ്പിനു കൊടുക്കാന്‍ തീരുമാനിച്ചു എന്നാണ് കേള്‍വി. സന്തോഷിക്കാന്‍ ഒരുവഴിയേ അവരുടെ സങ്കല്പത്തിലുള്ളൂ; ബിജെപിയുടെ തോല്‍വി. എല്ലാ സ്വപ്നങ്ങളും കൊഴിഞ്ഞാല്‍, എല്ലാ പ്രതീക്ഷയും അസ്തമിച്ചാല് മനോരോഗിയായിത്തീരും, ആരും.
പണ്ട് പരാതിയും പരിഭവവും സങ്കടവുമുണര്ത്തിക്കാന് ഒരു ഹൈക്കമാന്റുണ്ടായിരുന്നു. അതിന് വിഷാദരോഗം ബാധിച്ചു. ഇപ്പോള്‍ അതിനെപ്പറ്റി കേള്‍ക്കുന്നതേയില്ല. അനതിവിദൂരഭാവിയില്‍ കേജ്രിവാളിനെ കോണ്‍. ഹൈക്കമാന്റിന്റെ സിംഹാസനത്തില്‍ കണ്ടാല്‍ അത്ഭുതപ്പെടേണ്ടതില്ല. അന്ന് ചാനല്‍ചര്‍ച്ചയില്‍ വടക്കന്ജി പറയും: കോണ്‍ഗ്രസിന് ബിജെപിയുടെ ഉപദേശം വേണ്ട. ഞങ്ങളെ നയിക്കാന്‍ കേജ്രിവാള്ജിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: