പഴയ ഇന്ദ്രപ്രസ്ഥമാണല്ലോ നമ്മുടെ തലസ്ഥാനമായ ദല്‍ഹി. തലസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഫലം ലോകം തന്നെ ശ്രദ്ധിച്ചു. പ്രതികരണങ്ങളും ഉണ്ടായി. നമ്മുടെ നാട്ടിലും മറുനാട്ടിലും. ‘പ്രവൃത്തിക്കുള്ള പ്രതിപ്രവര്‍ത്തന’മെന്ന് സിഎന്‍എന്‍ ഫലത്തെ വിശേഷിപ്പിച്ചു. വീഴ്ചയ്ക്ക് കാരണം ന്യൂനപക്ഷങ്ങള്‍ക്ക് നേരേ നടന്ന നീക്കങ്ങള്‍ എന്നാണ്’ ന്യൂയോര്‍ക്ക് ടൈംസ് നടത്തിയ അഭിപ്രായ പ്രകടനം. ‘മോദിയുടെ വ്യക്തിപ്രഭാവത്തിനേറ്റ തിരിച്ചടി’എന്ന് വാഷിങ്ടണ്‍ പോസ്റ്റും കണ്ടുപിടിച്ചിരിക്കുന്നു. അല്‍ അജീറ, ബിബിസി, ദി ഡോണ്‍ തുടങ്ങിയ അന്തര്‍ദേശീയ മാധ്യമങ്ങളും ദല്‍ഹി തെരഞ്ഞെടുപ്പ് ഫലത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചിരിക്കുന്നു. വിദേശ മാധ്യമങ്ങളുടെ വിലയിരുത്തലുകളെ ആഹ്ലാദപൂര്‍വ്വം പുനരവതരിപ്പിക്കാന്‍ നമ്മുടെ രാജ്യത്തെ മാധ്യമങ്ങള്‍ പ്രത്യേകിച്ച് മലയാളം വല്ലാത്തൊരു ഉത്സാഹം തന്നെ കാണിച്ചിരിക്കുകയാണ്.
നരേന്ദ്രമോദി അമേരിക്കയില്‍ ചെന്ന് അന്നാട്ടുകാരുടെയും ഇന്നാട്ടുകാരുടെയും മനംകവര്‍ന്ന വാര്‍ത്ത വളരെ പ്രാധാന്യത്തോടെ വാഷിങ്ടണ്‍ പോസ്റ്റും, ന്യൂയോര്‍ക്ക് ടൈംസുമൊക്കെ റിപ്പോര്‍ട്ടു ചെയ്തിരുന്നു. എന്നാല്‍ ആ വാര്‍ത്തകള്‍ പുനരവതരിപ്പിക്കാന്‍ തോന്നാത്തവര്‍ക്ക് ഇപ്പോള്‍ ഉണ്ടായ ബോധോദയം എന്തിന്റെ ലക്ഷണമാണെന്ന് പ്രത്യേകം പറയേണ്ടതില്ല.
ദല്‍ഹിയിലെ വിജയം ആംആദ്മി പാര്‍ട്ടിക്ക് ആഹ്ലാദിക്കുന്നതിന് അവസരമൊരുക്കി എന്ന കാര്യത്തില്‍ സംശയമില്ല. എന്ത് കാരണത്തിലായാലും വിജയത്തോളം മധുരതരം മറ്റൊന്നില്ലതന്നെ. ദല്‍ഹി വിജയത്തിന്റെ പേരില്‍ അന്തംവിട്ട ചിരിയെ പുരാണത്തിലെ ദുര്യോധനന്റെ ചിരിയോട് മാത്രമേ ഉപമിക്കാന്‍ കഴിയൂ.
യുദ്ധ സഹായത്തിനഭ്യര്ത്ഥന നടത്താന്‍ ദ്വാരകയിലെത്തി കൃഷ്ണനെ മുഖം കാണിക്കാന്‍ ചെന്ന അര്‍ജ്ജുനനോടും ദുര്യോധനനോടും ശ്രീകൃഷ്ണന് പറഞ്ഞു.’ എന്റെ അവയവങ്ങള്ക്കൊത്ത, പൊരുതിത്തഴകിയ പത്തുകോടി ഗോപന്മാരുടെ സൈന്യമുണ്ട്. നാരായണന്മാര് എന്ന പേരില്‍ ഒരാള്‍ക്ക് അതെടുക്കാം. മറ്റേ പങ്കില്‍ ആയുധമെടുക്കാതെ യുദ്ധം ചെയ്യാതെ ഞാനും. അര്‍ജ്ജുനാ ഇതിലേതാണ് നിനക്കേറ്റവും ഇഷ്ടമെങ്കില്‍ അത് വരിച്ചുകൊള്ളുക.
അര്ജ്ജുനന് യുദ്ധം ചെയ്യാത്ത കൃഷ്ണനെ വരിച്ചു. ഇതോടെ ദുര്യോധനന്റെ മനസ്സില്‍ ലഡുപൊട്ടി. ആയിരമായിരം പോരാളികളെ കിട്ടിയല്ലോ എന്ന സന്തോഷ ചിരി അടക്കി നിര്‍ത്താന്‍ കഴിഞ്ഞില്ല. താന്‍ ജയിച്ചു എന്ന ഭാവത്തിലാണ് ദ്വാരകയില്‍ നിന്ന് മടങ്ങിയത്. പിന്നീട് അവസാന യുദ്ധത്തില്‍ എന്തുസംഭവിച്ചുവെന്ന് പറയേണ്ടതില്ലല്ലോ.
ദുര്യോധനന്റെ ചിരിപോലെയാണ് ഇന്ന് ബിജെപി വിരുദ്ധരെല്ലാംചിരിക്കുന്നത്. എഴുപതില്‍ 67 സീറ്റ് ആപ്പിന് നേടിക്കൊടുക്കാന്‍ കഴിഞ്ഞതിലുള്ള ആഹ്ലാദം കാരാട്ടു മുതല്‍ ദേവരാജന്‍ വരെ പങ്കിട്ടെടുക്കുകയാണ്. ”ഞാനും മുതലയമ്മാവനും കൂടി ഒരു തിമിംഗലത്തെ വിഴുങ്ങി” എന്ന് മുതലയുടെ മുതുകത്തിരുന്ന് കരിന്തേള് അവകാശപ്പെട്ടതുപോലൊരു കൗതുകം.
ബിജെപി തോറ്റേ, നരേന്ദ്രമോദി തകര്‍ന്നേ എന്നാണ് അലറി വിളിക്കുന്നത്. ദല്‍ഹി നിയമസഭ ഒരിക്കലും ബിജെപിയുടെ സുരക്ഷിത മേഖല ആയിരുന്നില്ല.
15 വര്‍ഷം തുടര്‍ച്ചയായി കോണ്‍ഗ്രസാണ് അവിടെ ഭരിച്ചുകൊണ്ടിരുന്നത്. എന്നിരുന്നാലും നല്ലൊരു അടിത്തറ ദല്‍ഹിയില്‍ ബിജെപിയ്ക്കുണ്ട്. അതുകൊണ്ടാണ് 2013 ല്‍ 31 സീറ്റും 33.07 ശതമാനം വോട്ടും നേടാന്‍ കഴിഞ്ഞത്. കേന്ദ്രത്തില്‍ ഭരണമുണ്ടായിട്ടും നിയമസഭയില്‍ ഒന്നാം കക്ഷിയായിട്ടും എങ്ങനെയെങ്കിലും ഭരണം തട്ടിക്കൂട്ടാന്‍ ബിജെപി തയ്യാറാകാത്തത് ‘ ധര്‍മ്മ ഭീതി കൊണ്ടുതന്നെയാണ്. ധര്‍മ്മം വിസ്മരിച്ച് കുതിരക്കച്ചവടത്തോട് വിട ചൊല്ലിയതിന്റെ വിലയാണ് ബിജെപിക്കിപ്പോള്‍ ‘വിജയം’ എന്ന പ്രക്രിയ അകലെയാക്കിയത്. എന്നാല്‍ ബിജെപി തകര്‍ന്നടിഞ്ഞു എന്നാഹ്ലാദിക്കുന്നവര് ഒന്നോര്‍ക്കണം.
പതിനഞ്ചുവര്‍ഷം ഭരിച്ച കോണ്‍ഗ്രസ് 63 മണ്ഡലങ്ങളില്‍ കെട്ടിവച്ച കാശ് ഖജനാവിലേക്ക് ദാനം നല്കി. ഒന്‍പതു ശതമാനം വോട്ട് (ഏഴര ലക്ഷം) മാത്രം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. 15 ശതമാനം വോട്ട് ആപ്പിന്റെ പെട്ടിയില്‍ കൊണ്ടിട്ടു. എഴുപതു മണ്ഡലങ്ങളിലും സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി ഭരണം പിടിക്കാന്‍ നോക്കിയ പാര്‍ട്ടിയുടെ ഗതികേട്. കേരളത്തില്‍ നിന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ദല്‍ഹിയില്‍ ചെന്ന് കോണ്‍ഗ്രസിന് ദുരന്തം വരുത്തി വയ്ക്കാന്‍ പ്രയത്നിച്ചു എന്നു ചുരുക്കം.
2013 ല്‍ ബിഎസ്പിക്ക് 13 ശതമാനം വോട്ടുണ്ടായിരുന്നു. ഇപ്പോഴത് 1.3 ശതമാനംമാത്രം. മറ്റുള്ളവര്‍ എന്ന കോളത്തില്‍ 12 ശതമാനം വോട്ടുപോയത് ഇപ്പോഴത് കാണാനേയില്ല. മത്സരിച്ച എല്ലാ മണ്ഡലങ്ങളിലും ഇടതുപക്ഷത്തിന്റെ കെട്ടിവച്ചകാശ് പോയി. ഒരു മണ്ഡലത്തില്‍ പോലും രണ്ടായിരത്തോളമെങ്കിലും വോട്ടു നേടിയില്ല. എന്താണ് ഇതിന്റെയൊക്കെ അര്‍ത്ഥം? കല്ല് കരട് കാഞ്ഞിരക്കുറ്റി മുതല്‍ മുള്ളു മുരട് മൂര്‍ഖന്‍ പാമ്പുവരെയുള്ള ക്ഷുദ്രജീവികളെല്ലാം കേജ്രിവാളിന് വോട്ടുംസീറ്റും നേടിക്കൊടുക്കാന്‍ പ്രയത്നിച്ചു എന്നതു തന്നെ. ബിജെപിയുടെ വോട്ട് 26 ലക്ഷത്തില്‍ നിന്നും 2891510 ആയി വര്‍ദ്ധിച്ചു. നരേന്ദ്രമോദിയുടെ കുപ്പായത്തിന്റെ ഒരു ബട്ടന്‍പോലും ഇളകിയാടിയിട്ടില്ല. എന്നിട്ടും മോദി തകര്‍ന്നേ എന്നാര്ത്തട്ടഹസിക്കുന്നവര് ഉന്മാദം ബാധിച്ചവരെന്നല്ലാതെ മറ്റെന്ത് പറയും?
ദല്‍ഹിയില്‍ ക്രിസ്ത്യന്‍ പള്ളിക്ക് സംരക്ഷണം നല്കാന് എന്തുകൊണ്ടു കഴിയില്ലെന്ന് ചോദിക്കുന്നവരില്‍ ഇവിടുത്തെ ഇടതുപക്ഷക്കാരുമുണ്ട്. സംസ്ഥാനത്താകമാനം ക്ഷേത്രങ്ങളില്‍ കവര്‍ച്ച നടത്തുകയും ഗുരുദേവമന്ദിരങ്ങള്‍ എറിഞ്ഞു തകര്‍ക്കുകയും ചെയ്തത് ഏറെയും ഇടതുഭരണം നടക്കുമ്പോഴാണ്. എവിടെയെങ്കിലും സംരക്ഷണം നല്കാന് സാധിച്ചിട്ടുണ്ടോ? ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രമുള്പ്പെടെയുള്ള ക്ഷേത്രങ്ങളില്‍ ക്ഷേത്രക്കൊള്ള വ്യാപകമായപ്പോള്‍ ക്ഷേത്രങ്ങള്‍ക്ക് സംരക്ഷണം നല്‍കണമെന്ന ആവശ്യമുയര്‍ന്നിരുന്നു. അന്ന് മുഖ്യമന്ത്രി ഇ.കെ.നായനാര്‍ ചോദിച്ചത്. ‘ഭഗവാനെന്തിനാ പാറാവ്’ എന്നായിരുന്നു. ഈ ഇരട്ടത്താപ്പ് ജനം മറക്കില്ല പൊറുക്കില്ല.
നരേന്ദ്രമോദി ഒന്‍പതുമാസംകൊണ്ട് എന്തുചെയ്തുവെന്ന് ചാനല്‍ ചര്‍ച്ചകളില്‍ ചോദിക്കുന്നവരുണ്ട്. ആത്മാഭിമാനമുള്ള കോണ്ഗ്രസ്സുകാര് ഇപ്പോള്‍ ചാനല്‍ ചര്‍ച്ച എന്നു കേള്‍ക്കുമ്പോള്‍ ഓടി ഒളിക്കുകയാണ്. പക്ഷെ ഒരു പ്രത്യേകതരം മലയാളം പറയുന്ന കോണ്‍ഗ്രസ് വക്താവ് ‘ എന്റെ എക്കൗണ്ടില്‍ ഇതുവരെ ആ 15 ലക്ഷം വന്നില്ല’ എന്ന് ഉളുപ്പില്ലാതെ പറയുന്നത് കേട്ടു.
വിദേശത്തുള്ള നിക്ഷേപം വീണ്ടെടുക്കാന്‍ കഴിഞ്ഞാല്‍ നമ്മുടെ നാട്ടിലെ പൗരന്മാര്ക്ക് വീതംവച്ചാല്‍ 15ലക്ഷം ലഭിക്കുന്നത്ര തുകവരുമെന്ന്’ തെരഞ്ഞെടുപ്പ് വേളയില്‍ നരേന്ദ്രമോദി പറഞ്ഞിരുന്നു. അത് മാറ്റിമറിച്ച് ‘ അധികാരത്തിലേറി 100 ദിവസത്തിനകം വിദേശത്തുള്ള പണമെല്ലാം കണ്ടുകെട്ടി 15ലക്ഷം രൂപ വീതം ഓരോരുത്തര്‍ക്കും നല്‍കുമെന്ന് മോദി പറഞ്ഞത് എവിടെ’ എന്നാണ് വക്താവിന്റെ ചോദ്യം. കോണ്‍ഗ്രസ് നേതാക്കള്‍ അങ്ങനെയാണ്. അക്കൗണ്ട് നമ്പരും നല്കി പണം വരുന്ന വഴി കാത്തു നില്ക്കുന്നതാണവരുടെ ശീലം. കാലം മാറി, ശീലവും മാറ്റണം.
നരേന്ദ്രമോദി അധികാരത്തിലേറി ഉടനെയെടുത്ത തീരുമാനം കള്ളപ്പണം കണ്ടെത്താനുള്ള കമ്മീഷനെ നിശ്ചയിച്ചതാണ്. അതിന്റെ നടപടികള്‍ തുടരുന്നു. പണം വരും ഗുണം ലഭിക്കും. 60 വര്‍ഷം കൊണ്ട് ചെയ്യാന്‍ കഴിയാത്തത് 60 മാസം കൊണ്ട് ചെയ്യുമെന്നാണ് വാഗ്ദാനം.
ആഗസ്റ്റ് 15ന് പ്രഖ്യാപിച്ച പദ്ധതി 15 ദിവസം കൊണ്ട് ആരംഭിച്ച ചരിത്രം മുമ്പെങ്ങാനും കേട്ടിട്ടുണ്ടോ? നരേന്ദ്രമോദി ഭരണത്തില്‍ കാണാന്‍ കഴിഞ്ഞില്ലേ. 10 കോടി ജനങ്ങളെ ബാങ്കുമായി ബന്ധിപ്പിച്ചില്ലേ? അസംസ്കൃത എണ്ണയുടെ വിലയിടിവിനൊത്ത് ജനങ്ങള്‍ക്ക് ആനുകൂല്യം കിട്ടിയില്ലെന്നത് നേര്. അത് കോണ്‍ഗ്രസ് കാലിയാക്കിയ ഖജനാവിനെ രക്ഷപ്പെടുത്താനാണ്.
കരുതിയിരിപ്പ് ജനങ്ങളുടെ ജീവിതം കരുപ്പിടിപ്പിക്കാനാണ്. പൊതുഖജനാവിലെ ഒരു പൈസ പോലും കട്ടുമുടിക്കപ്പെടില്ല എന്നുറപ്പു നല്കിയ സര്‍ക്കാരാണ് ഇപ്പോള്‍ ഭരണത്തിലുള്ളത്.
ശരിയാണ്, നല്ല കാര്യങ്ങള്‍ ചെയ്യുന്നു. പക്ഷെ ”മുട്ടയിട്ട കോഴി”യെപ്പോലെ അത് ജനങ്ങളെ യഥാവിധി അറിയിക്കുകതന്നെ വേണം. ജനാധിപത്യത്തില്‍ അതത്യാവശ്യമാണ്. 20മണിക്കൂറും പണിയെടുക്കുന്ന പ്രധാനമന്ത്രിയും 16മണിക്കൂര്‍ അധ്വാനിക്കുന്ന മന്ത്രിമാരും ഇന്ന് നമുക്കുണ്ട്. പക്ഷെ കോണ്‍ഗ്രസ് ദുര്‍ഭരണത്തിന്റെ ബാക്കി മാറാപ്പുകള്‍ ഭരണത്തിന്റെ പല താക്കോല്‍ സ്ഥാനത്തുമുണ്ടെന്ന കാര്യം വിസ്മരിച്ചുകൂട. സ്വച്ഛഭാരതം എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ ഇത്തരം മാറാലകളെ നീക്കുക തന്നെ വേണം.
ദല്‍ഹി തെരഞ്ഞെടുപ്പ് അവസാനവാക്കല്ല. രാജ്യത്തെ 3859 നിയമസഭാ സീറ്റുകളില്‍ 67 എന്നതാണ് വലിയ സംഖ്യ എന്നാരെങ്കിലും ധരിക്കുന്നുണ്ടെങ്കില്‍ അതാണ് തെറ്റിദ്ധാരണ. ഏറ്റവും കൂടുതല്‍ നിയമസഭാംഗങ്ങളുടെ കക്ഷി ഇന്ന് ബിജെപിയാണ്. മൊത്തം അംഗങ്ങളുടെ മൂന്നിലൊന്നിലധികമാണത്. 1400 ഓളം നിയമസഭാംഗങ്ങളും 182 ലോക്സഭാംഗങ്ങളുമുള്ള ബിജെപി പത്തു സംസ്ഥാനങ്ങളില്‍ ഭരണത്തിലാണ്.
അഞ്ചു സംസ്ഥാനങ്ങളില്‍ മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയുമാണ്. സുനാമി, ചുഴലിക്കാറ്റ് തൂത്തുവാരി എന്നൊക്കെ ദല്‍ഹി തെരഞ്ഞെടുപ്പിനെ വിശേഷിപ്പിക്കുകയും അതില്‍ ആഹ്ലാദിക്കുകയും ചെയ്യുമ്പോള്‍ വാക്കുകളുടെ അര്‍ത്ഥം പോലും വിസ്മരിക്കുന്നു. സുനാമിയില്‍ ആഹ്ലാദിക്കുന്നവര്‍ സമനില തെറ്റിയവരാണ്. അവര്‍ക്കാവശ്യം വിദഗ്ധ ചികിത്സയാണ്. ദൈവങ്ങള്‍ കയറാന്‍ മടിക്കുന്നിടത്ത് ചെകുത്താന്മാര് കുടിയിരിക്കും പോലെ ചാനലുകളില്‍ കയറിയിരുന്ന് സഖറിയമാര്‍ പുലമ്പിയാലൊന്നും ഹിന്ദുത്വം കുന്നു കയറില്ല. കൗരവപ്പടയുടെ ചിരിയുടെ അന്ത്യം ആഹ്ലാദമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: