കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് കഴിഞ്ഞ മൂന്നര പതിറ്റാണ്ടിലേറെക്കാലമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ദേശീയ അധ്യാപക പ്രസ്ഥാനമാണ് എന്‍ടിയു. സര്‍ക്കാരിന്റെ അവഗണനയും അംഗീകാരനിഷേധവും അപമാനവും സഹിച്ച് നിശ്ശബ്ദമായ, നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനത്തിലൂടെയും നിയമപോരാട്ടത്തിലൂടെയും പ്രത്യക്ഷമായ പ്രക്ഷോഭത്തിലൂടെയും ശക്തമായ രാഷ്ട്രീയസമ്മര്‍ദ്ദത്തിന്റെ ഫലമായി സര്‍ക്കാരിന്റെ അംഗീകാരം നേടിയെടുത്ത് വിദ്യാഭ്യാസരംഗത്ത് നിറസാന്നിധ്യമായി മാറിയിരിക്കയാണ് എന്‍ടിയു.
ഇന്ന് വിദ്യാഭ്യാസരംഗത്ത് സര്‍ക്കാരിനും മറ്റ് അധ്യാപകസംഘടനകള്‍ക്കും അവഗണിക്കാന്‍ പറ്റാത്ത ശക്തിയായി എന്‍ടിയു മാറിയിരിക്കുന്നു. അംഗീകാരത്തിന്റെ പാതയിലൂടെ നേട്ടങ്ങള്‍ ഓരോന്നായി കൊയ്തെടുത്ത് കേരളത്തിലെ മുഖ്യധാരാ അധ്യാപകസംഘടനകളില്‍ ഒന്നായി എന്‍ടിയു മുന്നേറുന്നു. സംഘടനയുടെ കരുത്തുതെളിയിക്കാന്‍ എന്‍ടിയുവിന്റെ 36-ാം സംസ്ഥാന സമ്മേളനം കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരില്‍ നടക്കുകയാണ്.
ചെറുതും വലുതുമായ 37 ഓളം അധ്യാപകസംഘടനകള്‍ ഉള്ള കേരളത്തില്‍ എന്‍ടിയുവിന്റെ പ്രസക്തി വലുതാണ്. ദേശീയതക്കുവേണ്ടി നിലകൊള്ളുന്ന ഒരേ ഒരു പ്രസ്ഥാനം എന്‍ടിയു ആണ്. കേരളത്തിലെ വര്‍ഗ്ഗീയവല്‍ക്കരിക്കപ്പെട്ട, രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട വിദ്യാഭ്യാസ മേഖലയെ ദേശീയവല്‍ക്കരിക്കുക എന്ന വലിയ ഉത്തരവാദിത്തമാണ് നമുക്കുള്ളത്. വിദ്യാഭ്യാസരംഗത്തുനിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന സാംസ്കാരിക മൂല്യങ്ങളെ തിരികെ കൊണ്ടുവരാന്‍ എന്‍ടിയുവിന് മാത്രമേ കഴിയൂ.
അതിനനുസൃതമായ കര്‍മപദ്ധതി ആവിഷ്കരിക്കേണ്ടതുണ്ട്. വിദ്യാഭ്യാസവകുപ്പ് എന്‍ടിയുവിനെ ഏല്‍പ്പിക്കുന്ന എല്ലാ ദൗത്യവും വിജയിപ്പിച്ച് ചരിത്രമാക്കുന്ന സുവര്‍ണ്ണനാളുകളാണ് നമുക്ക് മുന്നിലുള്ളത്. കഴിഞ്ഞ നാലു വര്‍ഷത്തോളമായി നാം ഏറ്റെടുത്ത ഓരോ പ്രവര്‍ത്തനവും പ്രശംസനീയമായ രീതിയില്‍ പൂര്‍ത്തീകരിച്ച് മാതൃകയാവാന്‍ നമുക്ക് കഴിഞ്ഞു.
കലോത്സവങ്ങളില്‍ സബ്ജില്ലാ തലം മുതല്‍ സംസ്ഥാനതലംവരെ നിറസാന്നിധ്യമായി മാറാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷമായി മാതൃകാപരമായ രീതിയില്‍ ഏറ്റെടുത്ത് നടത്തിയ വെല്‍ഫെയര്‍ കമ്മറ്റിയുടെ പ്രവര്‍ത്തനം ഇന്ന് മുഖ്യധാരാ സംഘടനകള്‍ക്ക് മാത്രം ഏറ്റെടുക്കുവാന്‍ കഴിയുന്ന രീതിയില്‍ അതിന്റെ പ്രവര്‍ത്തനമണ്ഡലം വളര്‍ന്നിരിക്കുന്നു.
ഇത്തവണ കോഴിക്കോട് നടന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ട്രോഫി കമ്മറ്റി ഏറ്റെടുത്ത് ചരിത്രം രചിക്കാന്‍ നമുക്ക് കഴിഞ്ഞു. അപ്രതീക്ഷിതമായാണ് കലോത്സവം കോഴിക്കോട്ടെത്തിയതെങ്കിലും അത്യുത്സാഹത്തോടെ ഏറ്റെടുത്ത ട്രോഫി കമ്മറ്റിയുടെ പ്രവര്‍ത്തനം ഏറെ ചര്‍ച്ചചെയ്യപ്പെട്ടു. സ്വര്‍ണക്കപ്പുമായി നഗരപ്രദക്ഷിണം നടത്തി പൊതുജനങ്ങള്‍ക്ക് സ്വര്‍ണക്കപ്പ് കാണാന്‍ സൗകര്യമൊരുക്കിയാണ് കമ്മറ്റി പ്രവര്‍ത്തനം തുടങ്ങിയത്. മാത്രവുമല്ല സ്കൂള്‍, സബ്ജില്ലാ, ജില്ലാ തലം മുതല്‍ മത്സരങ്ങളില്‍ വിജയിച്ച് സംസ്ഥാനതലത്തില്‍ മത്സരിക്കാനെത്തിയ മുഴുവന്‍ മത്സരാര്‍ത്ഥികള്‍ക്കും കലോത്സവത്തിന്റെ സ്മരണക്കായി ട്രോഫി നല്കി 55 വര്‍ഷത്തെ കലോത്സവചരിത്രത്തില്‍ സംഘടന ഒരു പുതിയ അധ്യായം രചിക്കുകയായിരുന്നു.
മനോഹരമായി അലങ്കരിച്ച ട്രോഫി പവലിയന് കലോത്സവത്തില്‍ ഏറ്റവും ആകര്‍ഷകമായ ഒന്നായിരുന്നു. ട്രോഫികള്‍ ഏറ്റുവാങ്ങി അവ നല്കിയ കമ്മറ്റിയെ മുക്തകണ്ഠം പ്രശംസിച്ച് ആത്മനിര്‍വൃതിയോടെ നിറഞ്ഞ മനസുമായാണ് മത്സരാര്‍ത്ഥികളും രക്ഷിതാക്കളും അധ്യാപകരും കോഴിക്കോടിനോട് വിടപറഞ്ഞത്. അവരുടെ മനസ്സില്‍ എന്ടിയുവിനെക്കുറിച്ചുള്ള ജ്വലിക്കുന്ന ഓര്‍മ്മകളും ത്രസിച്ചുനിന്നു.
തിരൂരില്‍ സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തിലും പബ്ലിസിറ്റി കമ്മറ്റി ഏറ്റെടുത്ത് ശ്രദ്ധപിടിച്ചുപറ്റി. സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തില്‍ ആദ്യമായി വര്‍ണാഭമായ ഘോഷയാത്ര നടത്തിയത് എന്‍ടിയു നേതൃത്വത്തിലുള്ള പബ്ലിസിറ്റി കമ്മറ്റിയായിരുന്നു. ‘തുഞ്ചന്റെ മണ്ണില്‍’ എന്ന ലഘുപതിപ്പ് പ്രസിദ്ധീകരിച്ച് തിരൂരിന്റെ സാംസ്കാരികഭൂമിക ജനങ്ങളില്‍ എത്തിക്കാനും കഴിഞ്ഞു. കായികമേളയിലും സ്പെഷ്യല്‍ സ്കൂള്‍ കലോത്സവത്തിലും ദക്ഷിണേന്ത്യാ ശാസ്ത്രമേളയിലും വിവിധ കമ്മറ്റികള്‍ ഏറ്റെടുത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവെച്ചു. ഏറ്റെടുത്ത ഏത് പ്രവൃത്തിയും വ്യത്യസ്തതയോടെ, നൂതനമായ രീതികളിലൂടെ വിജയിപ്പിച്ച് ഉദ്യോഗസ്ഥരുടെ പ്രശംസ പിടിച്ചുപറ്റാനും ഇതിലൂടെ കഴിഞ്ഞു.
വിദ്യാഭ്യാസരംഗത്ത് സുപ്രധാനമായ തീരുമാനങ്ങള്‍ എടുക്കുന്ന കമ്മറ്റിയായ ക്യുഐപി കമ്മറ്റിയില്‍ ഈവര്‍ഷം എന്‍ടിയുവിനെ ഉള്‍പ്പെടുത്തിയത് നമുക്ക് ലഭിച്ച അംഗീകാരമാണ്. ഹയര്‍സെക്കന്ററി മോണിറ്ററിംഗ് സമിതിയിലും എന്‍ടിയുവിന് അംഗത്വം ലഭിച്ചിരുന്നു. ഇന്ന് വിദ്യാഭ്യാസവകുപ്പ് വിളിച്ച്ചേര്ക്കുന്ന ഓരോ മീറ്റിംഗിലും ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെക്കുന്ന ഒരേയൊരു സംഘടന എന്‍ടിയു ആണ്.പരീക്ഷകള്‍ കുറ്റമറ്റ രീതിയില്‍ നടപ്പാക്കുന്നതിന് എന്‍ടിയു മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങളാണ് സര്‍ക്കാര്‍ ഇപ്പോള്‍ നടപ്പിലാക്കുന്നത്.
എന്‍ടിയു വലിയ ഒരു മുന്നേറ്റത്തിന്റെ പാതയിലാണ്. നൂറുകണക്കിന് അധ്യാപകരാണ് പ്രതീക്ഷയോടെ എന്‍ടിയുവില്‍ അംഗത്വമെടുക്കുന്നത്. ഇന്ന് 14 ജില്ലകളിലും വ്യവസ്ഥാപിത ജില്ലാസമ്മേളനം നടത്തി ജില്ലാ കമ്മറ്റികള്‍ നിലവിലുണ്ട്. മുഴുവന്‍ ഉപജില്ലകളിലും പ്രവര്‍ത്തനമെത്തിക്കാന്‍ നമുക്ക് കഴിഞ്ഞിരിക്കുന്നു. അധ്യാപകപ്രശ്നങ്ങള് പരിഹരിക്കുന്നതിലും നാം മുന്‍പന്തിയിലാണ്.
ഇന്ന് വിദ്യാഭ്യാസ മേഖലയില്‍ നിരവധി പ്രശ്നങ്ങള്‍ നിലനില്‍ക്കുകയാണ്. അധ്യാപകരുടെ ജോലി സുരക്ഷിതത്വം ഇല്ലാതായിരിക്കുന്നു. കലാ, കായിക അധ്യാപകരെയും ഭാഷാധ്യാപകരെയും പൂളിംഗും ക്ലബിംഗും നടത്തി കരാര്‍ തൊഴിലാളികളെപ്പോലെ ജോലി ചെയ്യിക്കുന്നു. പുനര്‍വിന്യസിക്കപ്പെട്ട അധ്യാപകര്‍ക്ക് മുഴുവന്‍ ആനുകൂല്യങ്ങളും നല്‍കുന്നില്ല. പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ തയ്യാറാകുന്നില്ല. ഹയര്‍ സെക്കന്ററി മേഖലയില്‍ സ്കൂളുകളില്‍ ക്ലാര്‍ക്ക്, പ്യൂണ്‍ തസ്തികകള്‍ സൃഷ്ടിക്കുന്നില്ല. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി മേഖലയെ ഞെക്കിക്കൊല്ലാന്‍ ശ്രമിക്കുന്നു.
ആര്‍എംഎസ്എ ഫണ്ടുകള്‍ വകമാറ്റി ചെലവഴിക്കുന്നു. സൗജന്യ യൂണിഫോം വിതരണം അട്ടിമറിക്കുന്നു. ശമ്പളപരിഷ്കരണ നടപടികള്‍ അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുന്നു. ഇങ്ങനെ അസ്വസ്ഥമായ, അരക്ഷിതമായ ഒരു സാഹചര്യത്തിലാണ് അധ്യാപകര്‍ ജോലിചെയ്യുന്നത്. 1:30, 1:35 അനുപാതം ഗവ. സ്കൂളുകളില്‍ നടപ്പിലാക്കുന്നില്ല. പൊതുവിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്ന നയങ്ങളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കലോത്സവങ്ങള്‍പോലും അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും കേളീരംഗമാവുന്നു. ഈ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അധ്യാപകസമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങണം. അതിന് ക്രിയാത്മകമായ നേതൃത്വം നല്കാന് എന്‍ടിയുവിന് കഴിയണം.
‘മൂല്യബോധമുള്ള സമൂഹത്തിന് മൂല്യാധിഷ്ഠിത വിദ്യാഭ്യാസം’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് എന്‍ടിയുവിന്റെ 36-ാം സംസ്ഥാന സമ്മേളനം തൃശൂരില്‍ നടക്കുന്നത്. എല്ലാരംഗത്തും മൂല്യശോഷണം സംഭവിച്ചിരിക്കുന്നു. ‘ദൈവത്തിന്റെ സ്വന്തം നാട്’ ‘ചെകുത്താന്മാരുടെ നാടാ’യി മാറിക്കൊണ്ടിരിക്കുന്നു. സാക്ഷരതയില്‍ ഏറ്റവും മുന്നില്‍നില്‍ക്കുന്ന സംസ്ഥാനം-വിദ്യാഭ്യാസത്തില്‍ ഏറ്റവും മുന്നില്‍നില്‍ക്കുന്ന സംസ്ഥാനം!-സ്ത്രീപീഡനത്തിലും അക്രമങ്ങളിലും അഴിമതിയിലും ബാലപീഡനത്തിലും ആത്മഹത്യയിലും മദ്യോപയോഗത്തിലും ലഹരി ഉപയോഗത്തിലും ഒന്നാംസ്ഥാനത്ത് നില്ക്കുന്നു.
സഹജീവി അപകടത്തില്‍പ്പെടുമ്പോഴും മൊബൈലില്‍ ഫോട്ടോയെടുക്കാന്‍ ശ്രമിക്കുന്ന മലയാളി- മനസ്സ് വികലമായ, മലയാളി- ഇതൊക്കെയാണ് ഇന്നത്തെ വിദ്യാഭ്യാസത്തിന്റെ ബാക്കിപത്രം. എവിടെയാണ് പിഴച്ചത്. പുസ്തകങ്ങളിലെ അക്ഷരങ്ങള്‍ക്കപ്പുറം മൂല്യബോധവും ധാര്‍മ്മികബോധവും പകര്ന്നുനല്കുന്ന വിദ്യാഭ്യാസം പകരുവാന്‍ നമുക്ക് കഴിഞ്ഞില്ല. മനുഷ്യനെ നിര്‍മിക്കാനുള്ള വിദ്യാഭ്യാസം പകര്ന്നുനല്കാന് കഴിഞ്ഞില്ലെന്നുപോകട്ടെ മൂല്യബോധം നല്‍കേണ്ട ഗുരുനാഥന്മാര്പോലും സമൂഹത്തില്‍ ചോദ്യംചെയ്യപ്പെടുകയാണ്.
അരനൂറ്റാണ്ട് പിന്നിട്ടിട്ടും കേരളത്തിന് ദിശാബോധം നല്കുന്ന വിദ്യാഭ്യാസം പകര്ന്നുനല്കാന് കഴിഞ്ഞിട്ടില്ല. ഇവിടെയാണ് എന്‍ടിയുവിന്റെ പ്രസക്തി. വിദ്യാര്‍ത്ഥികളില്‍ മൂല്യബോധവും ദേശീയബോധവും പകര്ന്നുനല്കാന് കഴിയുന്ന വിദ്യാഭ്യാസസംവിധാനം സൃഷ്ടിക്കാന്‍ എന്‍ടിയുവിന് കഴിയണം. എന്‍ടിയുവിന് മാത്രമേ അത് കഴിയൂ. അതുകൊണ്ടാണ് ഈ സമ്മേളനം മുന്നോട്ടുവക്കുന്ന മുദ്രാവാക്യത്തിന് പ്രസക്തിയേറുന്നത്.
കേരളത്തിന്റെ വിദ്യാഭ്യാസമണ്ഡലത്തില്‍ ഒരു പരിവര്‍ത്തനം എല്ലാവരും ആഗ്രഹിക്കുന്നു. ഈ പരിവര്‍ത്തനത്തിന് നേതൃത്വം നല്കാന് എന്‍ടിയുവിന് കഴിയുമെന്ന് കേരളത്തിലെ വിദ്യാഭ്യാസസമൂഹം പ്രതീക്ഷിക്കുന്നു. ഈ പ്രതീക്ഷ നിറവേറ്റാന്‍ നാം കൂടുതല്‍ കരുത്താര്‍ജിക്കേണ്ടതുണ്ട്. അതിനായി അരയും തലയും മുറുക്കി രംഗത്തിറങ്ങണം. വര്‍ഗീയശക്തികളുടെ പിടിയില്‍നിന്നും കേരള വിദ്യാഭ്യാസത്തെ രക്ഷിക്കണം.
ഇരുട്ട് മൂടിയ കേരളത്തിന്റെ വിദ്യാഭ്യാസമേഖലയില്‍ നവോന്മേഷം പകരാനും വെളിച്ചം പരത്താനും കഴിയുന്ന നിലവിളക്കായി മാറാന്‍ നമുക്ക് കഴിയണം. ഇരുട്ടിലേക്ക് മാറ്റിയ നിലവിളക്ക് തിരിച്ചെത്തിച്ച് കലോത്സവ സ്വാഗതസംഘവേദിയില് നിറദീപം തെളിയിച്ച് പ്രകാശം ചൊരിഞ്ഞ നമുക്ക് അതിന് കഴിയുമെന്ന് തെളിയിച്ചിട്ടുണ്ട്. അതിന് കൂടുതല്‍ കരുത്തേകാന്‍ തൃശൂരില്‍ നടക്കുന്ന 36-ാം സംസ്ഥാന സമ്മേളനം പ്രേരണയാകട്ടെ.
(എന്‍ടിയു സംസ്ഥാന പ്രസിഡന്റാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: