ഭാരതത്തിലെ മതസ്വാതന്ത്ര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് ‘ന്യൂയോര്‍ക്ക് ടൈംസ്’ എഴുതിയ മുഖപ്രസംഗം നരേന്ദ്രമോദിക്കെതിരായ ആയുധമായി ബിജെപി വിരുദ്ധര്‍ ഉപയോഗിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി മൗനം വെടിയണമെന്ന തലക്കെട്ടിലായിരുന്നു മുഖപ്രസംഗം. ഭാരതത്തിലെ മതസ്വാതന്ത്ര്യവും സൗഹാര്‍ദ്ദവും ലോകത്തിനുതന്നെ മാതൃകയാണ്. അതേതെങ്കിലും രാഷ്ട്രീയ കക്ഷിയുടെയോ വിദേശ രാജ്യങ്ങളുടെയോ സംഭാവനയല്ല.
അനാദികാലം മുതല്‍ നിലനില്‍ക്കുന്ന ജീവിതരീതിയാണിത്. ആര്‍ഷസംസ്ക്കാരം അഥവാ ഹിന്ദുത്വം നിലനില്‍ക്കുന്ന കാലത്തോളം അത് അഭംഗുരം നിലനില്ക്കുക തന്നെ ചെയ്യും. മറിച്ചുള്ള ആവലാതികള്‍ അസ്ഥാനത്താണ്. ഭാരത സന്ദര്ശനത്തിനൊടുവിലും വാഷിംങ്ടണില്‍ പ്രെയര്‍ ബ്രേക്ഫാസ്റ്റ് ചടങ്ങിലും ഒബാമ നടത്തിയ പരാമര്‍ശം ചൂണ്ടിക്കാട്ടിയായിരുന്നു മുഖപ്രസംഗം.
ഒബാമയും വാഷിംഗ്ടണ്‍ പോസ്റ്റ് മുഖപ്രസംഗവും അമേരിക്കന്‍ വിരുദ്ധര്‍ക്കുപോലും വേദവാക്യമെന്നത് ബിജെപി വിരുദ്ധതയാല്‍ തലതിരിഞ്ഞുപോയതുകൊണ്ടാണെന്നതാണ് സത്യം. വാഷിംഗ്ടണ്‍ പോസ്റ്റ് പ്രകടിപ്പിക്കുന്ന ആശങ്ക ആഗോള ക്രൈസ്തവ മാഫിയയുടെ പ്രേരണയും സമ്മര്‍ദ്ദവും കൊണ്ടാണെന്ന് പറയാതിരിക്കാന്‍ സാധ്യമല്ല. അമേരിക്കയിലെ വര്ഗ്ഗവൈരംപോലുള്ള കിരാതമായ നടപടികളും കശാപ്പുകളും ഭാരതം ഒരിക്കലും അംഗീകരിച്ചിട്ടില്ല. വര്ണ്ണവെറിയന്മാരുടെ അറുകൊലകളെ അപലപിക്കാനും അമര്‍ച്ച ചെയ്യാനും കഴിയാത്ത അമേരിക്കന്‍ ഭരണകൂടവും അവിടെയുള്ള മാധ്യമങ്ങളും ഭാരതത്തെ പഠിപ്പിക്കാന്‍ വരുന്നത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ ഭോഷ്ക്കാണ്.
ഭാരതത്തില്‍ ക്രൈസ്തവര്‍ക്കുനേരെ സംഘടിതാക്രമണം നടക്കുന്നുവെന്നത് കെട്ടുകഥകളും കല്ലുവച്ച നുണകളുമാണ്. മതേതരത്വത്തിന്റെ പേരില്‍ നിര്‍ബന്ധിച്ചും പ്രലോഭിപ്പിച്ചും നടത്തുന്ന മതപരിവര്‍ത്തനങ്ങള്‍ ചില സ്ഥലങ്ങളില്‍ സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കാറുണ്ട്. അത് ഏതെങ്കിലും ഭരണത്തിന്റെ ഒത്താശയോടെയോ മതവിഭാഗങ്ങളുടെ ആസൂത്രിത നീക്കങ്ങള്‍ കൊണ്ടോ അല്ല.
പ്രാദേശികമായുണ്ടാകുന്ന തികച്ചും ക്രമസമാധാന പ്രശ്നങ്ങള്‍ പെരുപ്പിച്ചുകാട്ടി ക്രിസ്ത്യാനികള്‍ വേട്ടയാടപ്പെടുന്നുവെന്ന പ്രസ്താവനയാണ് യഥാര്‍ത്ഥത്തില്‍ ആസൂത്രിതം. അടുത്തിടെ രാജ്യത്തെങ്ങും ക്രൈസ്തവര്‍ക്ക് എതിരെ അക്രമങ്ങള്‍ അരങ്ങേറുകയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ കത്തോലിക്കാ സഭ കൊണ്ടുപിടിച്ച് ശ്രമിക്കുകയാണ്. കേന്ദ്രസര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനാണിത്.
കഴിഞ്ഞ വര്‍ഷം രാജ്യമൊട്ടാകെ 7000 ക്രൈസ്തവരും പള്ളികളും ആക്രമിക്കപ്പെട്ടുവെന്ന് കാതലിക് സെക്യൂലര്‍ ഫോറം പ്രസ്താവിച്ചിരിക്കുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണ്ണാടകത്തില്‍ 14 അക്രമങ്ങളും ഉമ്മന്‍ചാണ്ടി ഭരിക്കുന്ന കേരളത്തില്‍ ഒന്‍പത് അക്രമങ്ങളും നവീന്‍ പട്നായിക്ക് ഭരിക്കുന്ന ഒഡീഷയില്‍ 13 അക്രമങ്ങളും അഖിലേഷ് യാദവ് ഭരിക്കുന്ന യുപിയില്‍ 12 അക്രമങ്ങളുമാണ് നടന്നത്. അവയ്ക്കും കാരണം നേരന്ദ്രമോദി സര്‍ക്കാരാണെന്നാണ് ഫോറത്തിന്റെ വിമര്‍ശനം. എഐഎഡിഎംകെ ഭരിക്കുന്ന തമിഴ്നാട്ടില്‍ ഉണ്ടായത് അഞ്ച് അക്രമങ്ങളാണ്. ജനതാ ദള്‍ ഭരിക്കുന്ന ബീഹാറില്‍ നാലും മമത ഭരിക്കുന്ന ബംഗാളില്‍ രണ്ടും അക്രമങ്ങള്‍ നടന്നിട്ടുണ്ട്. വാജ്പേയി പ്രധാനമന്ത്രിയായിരിക്കെയും ക്രൈസ്തവ സഭ ഇത്തരം പ്രചാരണം ലോകമാകെ നടത്തിയിരുന്നു.
ക്രൈസ്തവ പള്ളികളില്‍ നടന്ന മോഷണങ്ങളും അക്രമങ്ങളും വ്യക്തികള്‍ക്കെതിരെ നടന്ന അക്രമങ്ങളും എല്ലാം മതാടിസ്ഥാനത്തില്‍ വേര്‍തിരിക്കുകയാണ് സഭ ചെയ്തിരിക്കുന്നത്.ഇത്തരം ഒരു റിപ്പോര്‍ട്ട് തയ്യാറാക്കി അത് അന്താരാഷ്ട്രതലത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് നല്‍കിയിട്ടുമുണ്ട്. ലോകത്തെമ്പാടുമുള്ള മനുഷ്യാവകാശ സംഘടനകള്‍ക്ക് റിപ്പോര്‍ട്ട് അയച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ടിന്റെ മറവിലാണ് ആഗോളതലത്തില്‍ ഭാരതസര്ക്കാരിനെതിരെ ഇവര്‍ നീക്കം നടത്തുന്നത്.ഫ്രാന്‍സ്, ആസ്ട്രേലിയ, ബ്രിട്ടന്, ഇറ്റലി, വത്തിക്കാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ തേടി തുടങ്ങി.
ഭാരതത്തിലുടനീളം ക്ഷേത്രങ്ങളിലും പള്ളികളിലും പലപ്പോഴും ആക്രമങ്ങളും മോഷണങ്ങളും നടക്കാറുണ്ട്. എന്നാല്‍ പള്ളിയിലെ അക്രമങ്ങളും വ്യക്തികള്‍ക്ക് എതിരെ നടക്കുന്ന അക്രമങ്ങളും മതാടിസ്ഥാനത്തില്‍ തരംതിരിച്ച് വര്‍ഗീയ വൈരം കുത്തിപ്പൊക്കാനും ക്രൈസ്തവര്‍ക്ക് എതിരെ രാജ്യമെങ്ങും അക്രമം നടക്കുന്നുണ്ടെന്ന് വരുത്താനുമുള്ള ശ്രമങ്ങളാണ് ഇതിനു പിന്നിലെന്ന് വ്യക്തം. മധ്യപ്രദേശില്‍ ദിഗ്വിജയ് സിംഗ് മുഖ്യമന്ത്രിയായി കോണ്‍ഗ്രസ് ഭരിച്ചപ്പോഴാണ് ജാബുവയില്‍ കന്യാസ്ത്രി അക്രമിക്കപ്പെട്ടതായി പ്രചണ്ഡമായ പ്രചാരണം നടത്തിയത്. വാജ്പേയിയുടെ ഭരണത്തില്‍ മതന്യൂനപക്ഷങ്ങള്‍ക്ക് രക്ഷയില്ലെന്ന് പ്രചരിപ്പിച്ചു.
ഗോവയിലും കര്‍ണാടകയിലും സമാനമായ സംഭവങ്ങളുണ്ടായി. എന്നാല്‍ അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയപ്പോള്‍ പ്രതികള്‍ ക്രൈസ്തവ സഭാംഗങ്ങള്‍ തന്നെയാണെന്ന് കണ്ടെത്തി. ദല്‍ഹിയില്‍ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തുമ്പോള്‍ സംഗതികള്‍ വ്യക്തമാവും. അതിനുമുമ്പ് ക്രൈസ്തവ സംഘടനകളും മതമേലദ്ധ്യക്ഷന്മാരും പള്ളിയടച്ച് പ്രക്ഷോഭത്തിനിറങ്ങുന്നതും അമേരിക്കയിലുള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ വിറളിപിടിക്കുന്നതും അല്പം കടന്നകൈയാണെന്ന് പറയാതെവയ്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: