ജനാധിപത്യത്തിന്റെ വഴികള്‍ പലപ്പോഴും അത്ഭുതപ്പെടുത്തുന്നതും അമ്പരപ്പിക്കുന്നതുമാണ്. ജനങ്ങളുടെ മനസ്സ് എങ്ങനെ എവിടേക്ക് ചായുന്നു എന്നറിയാന്‍ സാധിക്കുന്ന സംവിധാനങ്ങളൊന്നും ഫലപ്രദമല്ല. പലപ്പോഴും പ്രതീക്ഷകളെ അട്ടിമറിക്കുന്ന തരത്തില്‍ അവര്‍ പ്രകടനം നടത്തും. ഒരു പക്ഷെ, ജനാധിപത്യത്തിന്റെ ഏറ്റവും ശക്തമായ ഒരു മുഖവും അതു തന്നെ. ദല്‍ഹി നിയമസഭയിലേക്കു നടന്ന തെരഞ്ഞെടുപ്പും ഒരര്‍ത്ഥത്തില്‍ അത്ഭുതപ്പെടുത്തുന്നതായി. അത്രയൊന്നും രാഷ്ട്രീയ പക്വതയും പാകതയും അനുഭവപാരമ്പര്യവുമില്ലാത്ത ഒരു കക്ഷിയെ ഭരണത്തിലേറാന്‍ അനുവദിക്കുകവഴി ജനാധിപത്യ സംവിധാനത്തിലെ ഇനിയും വ്യക്തമായി വേര്‍തിരിച്ചറിയാന്‍ പറ്റാത്ത ഒരു ഘടകം തന്നെയാണ് അനാവൃതമായിരിക്കുന്നത്. ജനങ്ങളാണ് ജനാധിപത്യത്തിന്റെ ഗതിയും വിഗതിയും നിശ്ചയിക്കുന്നത് എന്ന് വ്യക്തം.
സംഗതിവശാല്‍ ദല്‍ഹിയിലും സഭവിച്ചിരിക്കുന്നത് അതാണ്. നരേന്ദ്രമോദി ഭരണത്തിനെതിരെ എല്ലാ മുള്ള് മുരട് മൂര്‍ഖന്‍ പാമ്പുകളും ഒന്നിക്കുന്ന ഒരു നീക്കമാണ് അവിടെ ഉണ്ടായിരുന്നത്. അതിന്റെ പശ്ചാത്തലത്തില്‍ നിന്ന് വേണം തെരഞ്ഞെടുപ്പിനെ നോക്കിക്കാണാന്‍. ജനങ്ങളെ അമ്പരപ്പിക്കുന്ന തരത്തിലുള്ള എഎപിയുടെ പ്രകടനവും അറിഞ്ഞും അറിയാതെയും മറ്റു കക്ഷികള്‍ അവര്‍ക്ക് കൊടുത്ത പിന്തുണയും ഈ തെരഞ്ഞെടുപ്പിലെ അടിയൊഴുക്കാണ്. 15 വര്‍ഷം ഒരു രാഷ്ട്രീയ കക്ഷി ആ സംസ്ഥാനം ഭരിച്ചിരുന്നു എന്നതും ഇതിനൊപ്പം കാണേണ്ടതുണ്ട്.
ഒടുവില്‍ ഒരു സീറ്റുപോലും കിട്ടാതെ ‘സംപൂജ്യ’ന്മാരായിരിക്കുന്നു അവര്‍. അതില്‍ വാസ്തവത്തില്‍ അത്ഭുതവുമില്ല. മുഴുവന്‍ സംഘടനാ കെട്ടുറപ്പും തകര്‍ന്ന് നെഞ്ചത്തടിച്ച് നിലവിളിക്കുന്ന ഗതികേടിലായിരുന്നു കോണ്‍ഗ്രസ് നേതൃത്വം. അവര്‍ക്ക് ആശ്വസിക്കാനുള്ള വക കണ്ടെത്തല്‍ മാത്രമായിരുന്നു ലക്ഷ്യം.
ദല്‍ഹിയില്‍ വിജയിക്കുക എന്ന ആഗ്രഹം കോണ്‍ഗ്രസ്സിന്റെ വിദൂര അജണ്ടയില്‍പോലും ഉണ്ടായിരുന്നില്ല. അതേസമയം എങ്ങനെയെങ്കിലും ‘ആപ്’ കക്ഷിയെ മുന്നിലെത്തിക്കലായിരുന്നു ലക്ഷ്യം. ആപ് സ്ഥാനാര്‍ത്ഥികള്‍ക്കുവേണ്ടി രഹസ്യമായി നീക്കം നടത്തുന്ന കോണ്ഗ്രസ്സുകാര് ദല്‍ഹി നിവാസികളുടെ പരിഹാസപാത്രമായിരുന്നു. അതിനൊപ്പം മറ്റു കക്ഷികളും ചേര്‍ന്നു. അതിന്റെ ആത്യന്തിക ഫലമായി വേണം ഇപ്പോഴത്തെ വോട്ടെടുപ്പിന്റെ ഫലത്തെ കാണാന്‍.
2013 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 24.55 ശതമാനം വോട്ടുകിട്ടിയ കോണ്‍ഗ്രസിന് ഇത്തവണ 9.8 ശതമാനമേ കിട്ടിയിട്ടുള്ളു എന്നറിയുമ്പോള്‍ തന്നെ ചിത്രം വ്യക്തം. അതേസമയം ബിജെപിക്ക് അന്ന് 33.07 ഉം ഇത്തവണ 32.1 ശതമാനവും ആണെന്നറിയണം. 29.49 ശതമാനം വോട്ടുകിട്ടിയ ‘ആപി’ന് ഇത്തവണ 54.03 ശതമാനം കിട്ടി. ഇതെവിടെ നിന്നു വന്നുവെന്ന് വ്യക്തമല്ലേ?
എന്‍ഡിഎ ഭരണകാലത്ത് അടുത്തിടെ നടന്ന എല്ലാ സംസ്ഥാന തെരഞ്ഞെടുപ്പുകളിലും തിളക്കമാര്‍ന്ന പ്രകടനം തന്നെയാണ് ബിജെപി കാഴ്ച വെച്ചത്. ദല്‍ഹിയില്‍ മാത്രമാണ് ഇതിനെതിരായ ഒരു ചലനം ഉണ്ടായിട്ടുള്ളത്. അമിത ആത്മവിശ്വാസമാണോ, അങ്ങേയറ്റത്ത് ജീവിക്കുന്നവരുടെ ഉള്ളില്‍ മറ്റുള്ളവര്‍ കുത്തിവെച്ച വികാരത്തിന്റെ അളവ് മനസ്സിലാക്കാന്‍ സമയം കിട്ടാത്തതാണോ എന്നൊക്കെയുള്ള പ്രശ്നങ്ങള്‍ അതിന്റെ സംസ്ഥാന-കേന്ദ്ര നേതൃത്വം കൂലങ്കഷമായി വിശകലനം ചെയ്യും.
യുക്തമായ നടപടികളും കാര്യങ്ങളുമായി വര്‍ധിതവീര്യത്തോടെ പാര്‍ട്ടി മുന്നേറുകയും ചെയ്യും. ഇന്ത്യാ മഹാരാജ്യത്തെ 70 നിയമസഭാ സീറ്റാണ് സകല കാര്യങ്ങളും നിശ്ചയിക്കുന്നത് എന്ന തരത്തില്‍ തല്‍പ്പരകക്ഷികള്‍ നടത്തുന്ന പ്രചാരണങ്ങളില്‍ കഴമ്പൊന്നുമില്ല. നല്ല അവസരം കൈവന്നിട്ടും അതെല്ലാം തട്ടിത്തെറിപ്പിച്ച് ഇറങ്ങിപ്പോയവരാണ് വീണ്ടും ഭരണത്തിലേറാന്‍ വന്നിരിക്കുന്നത് എന്നത് ഒരു പക്ഷേ, വിരോധാഭാസമാകാം.
ദല്‍ഹിയില്‍ നരേന്ദ്രമോദി ഭരണകൂടം സജീവമായതു മുതല്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ കനത്ത അസ്വസ്ഥതയുണ്ട്. ഇഷ്ടംപോലെ ജോലി ചെയ്യുകയും സമൂഹത്തോട് ഒരുത്തരവാദിത്തവും നിറവേറ്റാതിരിക്കുകയും ചെയ്യുന്ന പരമ്പരാഗത ശൈലിക്ക് പെട്ടെന്ന് വന്ന മാറ്റം ഉള്‍ക്കൊള്ളാന്‍ അവര്‍ക്കായിട്ടില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായാല്‍ ജോലി എങ്ങനെ ചെയ്താലും ശമ്പളം കിട്ടുമെന്ന നിസ്സംഗമനോഭാവത്തിന്റെ അടിവേര് പിഴുതെറിയാന്‍ ഇന്നത്തെ കേന്ദ്ര ഭരണകൂടം ഫലപ്രദമായി ശ്രമിച്ചിട്ടുണ്ട്. അതൊക്കെ ഉദ്യോഗസ്ഥ കുടുംബങ്ങളില്‍ അസ്വസ്ഥത പടര്‍ത്തിയിട്ടുമുണ്ട്. അതും തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരായ നീക്കമായി പരിണമിച്ചിട്ടുണ്ടെന്ന് കാണാനാവും.
മോഹന വാഗ്ദാനങ്ങളുടെ പെരുമഴ തന്നെയായിരുന്നു ആപ് കക്ഷി മുന്നോട്ട് വെച്ചിരുന്നത്. ഭരണത്തിലേറിയാല്‍ ഒരുപാട് സൗജന്യങ്ങള്‍ തങ്ങള്‍ നല്‍കുമെന്ന വാഗ്ദാനം ഒരു പക്ഷേ, ബഹുഭൂരിപക്ഷത്തെയും മാറിച്ചിന്തിപ്പിച്ചിട്ടുണ്ടാവാം. എന്നാല്‍ വൈദ്യുതി, വെള്ളം തുടങ്ങിയവ സൗജന്യമാക്കുമ്പോള്‍ ഇതിനൊക്കെ എങ്ങനെയാണ് ഫണ്ട് കണ്ടെത്തുക എന്ന വലിയ ചോദ്യം അവരെ തുറിച്ചു നോക്കാനിരിക്കുന്നതേയുള്ളു.
വാഗ്ദാനങ്ങള്‍ വാരിക്കോരി നല്‍കുന്നതിലായിരുന്നില്ല ബിജെപി ശ്രദ്ധവെച്ചത്. ആകെ താറുമാറായിക്കിടന്ന സംവിധാനത്തെ കരുത്തുറ്റതാക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ അതിനെക്കുറിച്ച് വ്യക്തമായ ചിത്രം ജനങ്ങള്‍ക്കു മുമ്പാകെ വെക്കുന്നതില്‍ പതറിച്ച ഉണ്ടായോ എന്നത് വിശകലനം ചെയ്യപ്പെടേണ്ടതു തന്നെയാണ്. എങ്കില്‍ മാത്രമേ മുന്നോട്ടുള്ള യാത്ര സുഗമമാവൂ.
ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ആത്മപരിശോധനക്കുള്ള അവസരമായി ബിജെപി എടുക്കുമെന്ന് കേന്ദ്ര നേതൃത്വം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടുകൂടി എല്ലാം തീര്‍ന്നു എന്ന തരത്തില്‍ മാധ്യമ-രാഷ്ട്രീയ വിശാരദന്മാര് നടത്തുന്ന ഉദീരണങ്ങള്‍ വസ്തുതകളുമായി യോജിക്കുന്നതല്ല. തികഞ്ഞ മോദി വിരുദ്ധത, ബിജെപി വിരുദ്ധതയാണ് അത്തരക്കാരെ നയിക്കുന്നത്. ദുഷ്ടലാക്കിന്റെ രാഷ്ട്രീയം എന്നും നമുക്ക് പരിചിതമാണല്ലോ
പ്രതികരിക്കാൻ ഇവിടെ എഴുതുക: